ഫോഫാനക്ക് പകരക്കാരനായി ബെൽജിയൻ താരം ലെസ്റ്ററിൽ എത്തും

ചെൽസിയിലേക്ക് ചേക്കേറിയ വെസ്ലി ഫോഫാനക്ക് പകരക്കാരൻ ആയി മറ്റൊരു സെൻട്രൽ ഡിഫന്ററെ ലെസ്റ്റർ ടീമിലേക്ക് എത്തിക്കുന്നു. ഫ്രഞ്ച് ലീഗിൽ റീംസിന് വേണ്ടി പന്ത് തട്ടുന്ന വൂട്ട് ഫയെസ് ആണ് ലെസ്റ്ററിന്റെ റഡാറിലുള്ള താരം. ടീമുകൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ഉടനെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ലെസ്റ്റർ. നേരത്തെ ടോറിനോയും താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നെങ്കിലും റീംസ് അത് നിരസിച്ചിരുന്നു.

ഇരുപത്തിനാലുകാരനായ ഫയെസ് 2020ലാണ് റീംസിൽ എത്തുന്നത്. രണ്ടു സീസണുകളിലായി എഴുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്. താരവുമായി വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ലെസ്റ്ററിന് സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ ആവും താരത്തിന് നൽകുക. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉടനെ ചർച്ചകൾ പൂർത്തീകരിച്ച് താരത്തെ ലെസ്റ്റർ ജേഴ്‌സിൽ കാണാൻ കഴിയും. ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ലെസ്റ്റർ സജീവമല്ലായിരുന്നു.

മരിയോ ബലോടെല്ലി ഇനി സ്വിറ്റ്സർലാന്റിൽ

മരിയോ ബലോടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക്‌ അദാന ഡെമിർസ്‌പോറിന്റെ താരം ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചാണ് സ്വിറ്റ്സർലാബ്റ്റിലേക്ക് പോകുന്നത്. ബലൊടെല്ലിയും സിയോണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ നീക്കം ഔദ്യോഗികമാകും.

31 കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ തുർക്കിയിൽ 31 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലോടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.

എഡിസൺ കവാനി വലൻസിയയിലേക്ക് എത്തുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി അവസാനം ഒരു ക്ലബിൽ എത്തുന്നു. സ്പാനിഷ് ക്ലബായ വലൻസിയ ആകും കവാനിയെ സ്വന്തമാക്കുന്നത്. പെട്ടെന്ന് തന്നെ ഈ നീക്കം കവാനി പൂർത്തിയാക്കും. നേരത്തെ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും കവാനിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ കവാനി അവസാനം വലൻസിയ തിരഞ്ഞെടുക്കുക ആയിരുന്നു.

ഫ്രീ ഏജന്റായ കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആണ് താരം ലാലിഗയിലേക്ക് പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണ് എതിരെ, വിജയം തുടരാൻ ആകുമോ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണ് എതിരെ ഇറങ്ങും. എവേ മത്സരത്തിൽ അവസാന കുറച്ച് കാലമായി വിജയിച്ചിട്ടില്ലാത്ത യുണൈറ്റഡ് ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ചത് യുണൈറ്റഡിന് ഊർജ്ജവും ആത്മവിശ്വാസവും നൽകുന്നുണ്ട്. എങ്കിലും ടെൻ ഹാഗിന്റെ ടീമിന് ഇന്ന് കൂടെ വിജയിച്ചാലെ അവർ ശരിയായ പാതയിൽ ആണെന്ന് അടിവരയിടാൻ ആവുകയുള്ളൂ.

മൂന്ന് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 3 പോയിന്റ് ആണ് യുണൈറ്റഡിന് ഉള്ളത്. ഇന്ന് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കുമോ എന്നത് കണ്ടറിയണം. റൊണാൾഡോയും മഗ്വയറും ഇന്നും ബെഞ്ചിൽ ആവാൻ ആണ് സാധ്യത. മാർഷ്യൽ, റാഷ്ഫോർഡ്, സാഞ്ചോ എന്നിവരുടെ അറ്റാക്കിംഗ് ത്രീ ആകും ഇന്ന് ഇറങ്ങുക.

കഴിഞ്ഞ കളിയിൽ തിളങ്ങിയ മലാസിയ, ലിസാൻഡ്രോ എന്നിവർ ആദ്യ ഇലവനിൽ തുടരും. മധ്യനിരയിൽ പുതിയ സൈനിംഗ് ആയ കസെമിറോ ഇറങ്ങുന്നതും ഇന്ന് കാണാൻ ആകും.

മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുള്ള സതാമ്പടൺ ഇപ്പോൾ യുണൈറ്റഡിനേക്കാൾ മുന്നിലാണ്. ലെസ്റ്റർ സിറ്റിയെ ഇതിനകം തോൽപ്പിച്ച സതാമ്പ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തോൽപ്പിക്കാൻ തന്നെയാകും ശ്രമിക്കുക. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

90 മില്യൺ കൊടുത്തിട്ടും ആന്റണിയെ വിട്ടു നൽകാതെ അയാക്സ്!!

ആന്റണിക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ബിഡും അയാക്സ് റിജക്ട് ചെയ്തു. 90 മില്യൺ യൂറോയുടെ ബിഡ് ആണ് അയാക്സ് റിജക്ട് ചെയ്തത്. ഇതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന് ഓഫർ നൽകിയപ്പോഴും അവർ യുണൈറ്റഡിനെ തിരിച്ചയക്കുക ആയിരുന്നു. 100 മില്യൺ നൽകിയാൽ ആന്റണിയെ വിട്ടു നൽകുന്നത് ആലോചിക്കാം എന്നാണ് അയാക്സിന്റെ ഇപ്പോഴത്തെ നിലപാട്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 90 മില്യണു മേലെ ഒരു ബിഡ് സമർപ്പിക്കാൻ സാധ്യത വളരെ കുറവാണ്. ഇപ്പോൾ യുണൈറ്റഡ് വാഗ്ദാനം ചെയ്ത തുക തന്നെ അധികം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ആന്റണിയെ വിട്ടു നൽകാൻ അയാക്സ് തയ്യാറായില്ല എങ്കിൽ യുണൈറ്റഡ് മറ്റ് ട്രാൻസ്ഫർ ലക്ഷ്യങ്ങളിലേക്ക് നീങ്ങും.

എന്നാൽ അയാക്സ് ആന്റണിയെ പോകാൻ അനുവദിക്കാത്തതിൽ താരം രോഷത്തിലാണ്. അയാക്സ് തന്നോട് ചെയ്യുന്നത് ശരിയല്ല എന്ന് ആന്റണി കരുതുന്നു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്.

ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും, ഡി ഹിയക്ക് വെല്ലുവിളി ആകുമോ?

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രൊകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും. ഒരു വർഷത്തെ ലോണിൽ ആകും ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. യുണൈറ്റഡിന് വേണം എങ്കിൽ അടുത്ത ജൂണിൽ 5 മില്യൺ യൂറോ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാം.

യുണൈറ്റഡ് ഡിഹിയക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ഡുബ്രൊകെയെ തേടുന്നത്. എന്നാൽ ഡി ഹിയ മികച്ച ഫോമിലേക്ക് ഉയർന്നില്ല എങ്കിൽ ഡി ഹിയക്ക് വെല്ലുവിളി ഉയർത്താനും ഡബ്രൊകയ്ക്ക് ആകും.

നേരത്തെ യുണൈറ്റഡ് ഫ്രാങ്ക്ഫർട് ഗോൾകീപ്പർ കെവിൻ ട്രാപ്പിനായി ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. 32കാരനായ താരം അവസാന നാലു വർഷമായി ന്യൂകാസിൽ യുണൈറ്റഡിന് ഒപ്പം ഉണ്ട്. സ്ലൊവാക്യ ദേശീയ ടീമിനായി 2014 മുതൽ കളിക്കുന്ന താരമാണ് ഡുബ്രക.

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്‌റ്റ്ഹാം തങ്ങളുടെ പുതിയ ഓഫർ ലിയോണിന് മുന്നിൽ സമർപ്പിച്ചു. നേരത്തെ വെസ്റ്റ്ഹാം സമർപ്പിച്ച നാല്പതോളം മില്യൺ വരുന്ന ഓഫർ ലിയോൺ തള്ളിക്കളഞ്ഞിരുന്നു. ആഡ് ഓണുകളും ഓഫറിൽ ചേർത്തിരുന്നെങ്കിലും ലിയോണിന് ഓഫറിൽ സംതൃപ്തി വന്നിരുന്നില്ല. അറുപത് മില്യൺ ആണ് തങ്ങളുടെ പ്ലേ മേക്കറെ വിട്ട് നൽകാൻ ലിയോൺ ചോദിച്ചിരുന്ന തുക. അതിനാൽ തന്നെ രണ്ടാം തവണ മെച്ചപ്പെട്ട ഓഫർ ആണ് വെസ്റ്റ്ഹാം സമർപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഓഫർ നാല്പത് മില്യൺ ആയി തന്നെ തുടർന്നെങ്കിലും ആഡ് ഓണുകൾ വർധിപ്പിച്ച് പതിനഞ്ച് മില്യൺ വരെ ആക്കിയിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ന്യൂകാസിൽ അടക്കം താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

മുൻ ഫ്ലെമെങ്ങോ താരമായ പക്വറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് ചേക്കേറുന്നത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. പക്വിറ്റക്കായി പുതിയ ഓഫർ സമർപ്പിച്ചത് ഡേവിഡ് മൊയസും സ്ഥിരീകരിച്ചു. ടീമിലെ പല സ്ഥാനങ്ങളിലും കളിക്കാനുള്ള താരത്തിന്റെ കഴിവിനെ അദ്ദേഹം പുകഴ്ത്തി. പ്ലേ മേക്കർ ആയി കളത്തിൽ തിളങ്ങുന്ന പക്വിറ്റ ബ്രസീലിന് വേണ്ടി ഫാൾസ് നയൻ സ്ഥാനത്ത് വരെ ഇറങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ വെസ്റ്റ്ഹാം സമർപ്പിച്ച ഓഫർ ലിയോൺ അംഗീകരിച്ചേക്കും.

ഡെലെ അലി ഇനി തുർക്കിയിൽ

എവർട്ടൺ താരമായ ഡെലെ അല്ലിയെ ൽ തുർക്കി ക്ലബായ ബെസിക്താസ് സൈൻ ചെയ്തു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് ഡെലെ എവർട്ടൺ വിട്ട് പോകുന്നത്. സീസൺ അവസാനിച്ചാൽ 8 മില്യൺ യൂറോ നൽകി ബെസികാസിന് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാം.

കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ആണ് താരത്തെ വിൽക്കാൻ എവർട്ടൺ തയ്യാറായത്.

എവർട്ടണിനായി ഇതുവരെ 13 ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല. പോചടീനോയുടെ കീഴിൽ സ്പർസിനായി പണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡെലെ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ 2019 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി താരം കളിച്ചിട്ടില്ല.

ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിൻ സിങ് ബെംഗളൂരു ഡിവിഷൻ ക്ലബിൽ

മുൻ ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങ് ഇനി ബെംഗളൂരു ഡിവിഷനിൽ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോർടിങ് ക്ലബ് ബെംഗളൂരു ആണ് റോബിൻ സിംഗിനെ സൈൻ ചെയ്തിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോൾ കളിക്കുന്നത് എങ്കിലും സമീപ ഭാവിയിൽ തന്നെ ഐ എസ് എല്ലിൽ എത്താൻ ആഗ്രഹിക്കിന്ന ക്ലബാണ് സ്പോർടിങ് ക്ലബ് ബെംഗളൂരു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിൽ ആയിരുന്നു റോബിൻ കളിച്ചിരുന്നത്‌.

അതിനു മുമ്പ് ഹൈദരബാദിൽ ആയിരിക്കെ ലോണിൽ റിയൽ കാശ്മീരിലും കളിച്ചിരുന്നു. മൂന്ന് സീസണുകളോളം ഐ എസ് എല്ലിൽ ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിൻ സിംഗ്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായിരുന്നില്ല. അതു മുതൽ താരത്തിന്റെ കരിയർ താഴോട്ടാണ് സഞ്ചരിക്കുന്നത്. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.,

എമേഴ്സൺ വെസ്റ്റ് ഹാം താരമായി

ചെൽസിയുടെ ഫുൾബാക്കായിരുന്ന എമേഴ്സൺ പൽമെരി ഇനി വെസ്റ്റ് ഹാം യുണൈറ്റഡിൽ. 28കാരനായ താരം നാലു വർഷത്തെ കരാർ വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചു. 12 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ ലോണിൽ കളിക്കുകയായിരുന്നു.

ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗും ചാമ്പ്യൻസ് ലീഗും എമേഴ്സൺ നേരിയിട്ടുണ്ട്. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും താരം നേടിയിട്ടുണ്ട്. ബ്രസീൽ ആണ് ജന്മദേശം എങ്കിലും ഇറ്റലിക്ക് ആയാണ് എമേഴ്സ്ൺ കളിക്കുന്നത്. ഇറ്റലിക്കായി ഇതുവരെ 27 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗ് ആണിത്.

ഇത് നടക്കും, ആന്റണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന അയാക്സിന്റെ താരം ആന്റണി ക്ലബിനോട് തന്റെ നിലപാട് ആവർത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതെ യാതൊരു ലക്ഷ്യവും തനിക്ക് ഇല്ല എന്ന് ആന്റണി ഇന്ന് ക്ലബിനോട് പറഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരു ക്ലബുകളും തമ്മിൽ പെട്ടെന്ന് ധാരണയിൽ എത്തണം എന്നും ആന്റണി അയാക്സിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പെട്ടെന്ന് തന്നെ പുതിയ ഓഫർ അയാക്സിന് മുന്നിൽ വെക്കും. ആ ഓഫർ അയാക്സ് അംഗീകരിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു‌. നേരത്തെ യുണൈറ്റഡ് 80 മില്യന്റെ ഓഫർ സമർപ്പിച്ചപ്പോൾ അയാക്സ് സ്വീകരിച്ചിരുന്നില്ല. തുക മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്താനുള്ള സാധ്യത കുറവാണ്. എങ്കിലും അയാക്സ് ആന്റണിയെ ക്ലബ് വിടാൻ അനുവദിക്കും.

ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു. ഇതിനകം നാലു വലിയ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കഴിഞ്ഞു.

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിൽ, “പണി തീരാതെ” ബാഴ്സലോണ | Exclusive

“പണി തീരാതെ” ബാഴ്സലോണ

ട്രാൻസ്ഫർ വിൻഡോ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ സ്വന്തം ആരാധകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് റോബർട് ലെവെന്റോവ്സ്കി അടക്കമുള്ള താരങ്ങളെ ടീമിൽ എത്തിക്കാൻ ബാഴ്സലോണക്ക് സാധിച്ചത്. ലപോർട, അലെമാനി, ജോർഡി ക്രൈഫ് എല്ലാം അടങ്ങിയ മാനേജ്‌മെന്റ് എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ അധ്വാനിച്ച് ടീമിന്റെ മാറ്റത്തിന് വേണ്ട നീക്കങ്ങൾ നടത്തി. സാവിയുടെ ഇടപെടലുകളും നിർണായകമായിരുന്നു.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാഴ്സലോണ ഉദ്ദേശിച്ച താരങ്ങളെ എല്ലാം ടീമിലേക്ക് എത്തിക്കാൻ സാധിച്ചോ..?..ഇല്ല എന്നാണ് ഉത്തരം. അതു പോലെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിലും ചിലർ ഇപ്പോഴും ടീമിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ടീമിന് അകത്തേക്കും പുറത്തേക്കുമുള്ള ഒരു പിടി നീക്കങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് ടീം സ്പോർട്ടിങ് ഡയറക്ടർ ആയ അലെമാനിയും സംഘവും.

ടീമിൽ നിന്നും പുറത്തേക്കുള്ള വഴി തേടുന്നവരിൽ മാർട്ടിൻ ബ്രാത്വൈറ്റ്, സാമുവൽ ഉംറ്റിട്ടി, സെർജിന്യോ ഡെസ്റ്റ് എന്നിവരാണ് ഇനി ബാക്കിയുള്ളത്. ടീമിലേക്ക് താരങ്ങളെ എത്തിക്കുന്നതിനൊപ്പം ചിലർക്ക് പുറത്തേക്കുള്ള വഴി കാണിക്കാനും സാധിച്ചത് ബാഴ്‌സക്ക് നേട്ടമാണ്. ഫിലിപ് കൂടിഞ്ഞോയെ ആസ്റ്റ്ൻവില്ലക്ക് കൈമാറിയപ്പോൾ റിക്കി പൂജ്‌, നെറ്റോ എന്നിവരെ കരാർ റദ്ദാക്കി ഫ്രീ ഏജന്റ് ആയി പോകാനും അനുവദിച്ചു. കൊള്ളാഡോ, ലോങ്ലെ, നിക്കോ, ട്രിൻകാവോ തുടങ്ങിയവരെ ലോണിൽ അയച്ചു.

ഇപ്പോഴും പ്രതിസന്ധി ആയി തുടരുന്നത് ബ്രാത്വൈറ്റിന്റെ കൈമാറ്റമാണ്. ഉയർന്ന സാലറി നേടുന്ന താരത്തിന്റെ കൈമാറ്റം ടീമിനും തലവേദന ആയിരിക്കുകയാണ്. പല ടീമുകളും താരത്തിന് വേണ്ടി സമീപിച്ചെങ്കിലും വരുമാനത്തിൽ തട്ടി എല്ലാ ചർച്ചകളും മുടങ്ങി. അവസാനം മയ്യോർക്കയും രംഗത്ത് വന്നെങ്കിലും ബാഴ്സലോണയിൽ ലഭിക്കുന്നതിനെക്കാൾ സാലറി താരം ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. അതേ സമയം കുറച്ചു പണിപ്പെട്ടായാലും സാമുവൽ ഉംറ്റിട്ടിക്ക് പുതിയ തട്ടകം ഏകദേശം ഉറപ്പായിരിക്കുകയാണ്. സീരി എയിൽ നിന്നും ലെച്ചേ ആണ് രംഗത്തുള്ളത്. ഉംറ്റിട്ടിയെ ലോണിൽ കൊണ്ടുപോകാൻ ആണ് ഇവരുടെ പദ്ധതി. അതേ സമയം താരത്തിന്റെ സാലറി ബാഴ്‌സ തന്നെ നൽകേണ്ടി വരും. ടീം വിടാൻ തന്നെ കൊണ്ടാവും വിധം ശ്രമിച്ച ഉംറ്റിട്ടിക്ക് വേണ്ടി വിട്ടുവീഴ്‌ച്ച ചെയ്യാൻ ബാഴ്‌സക്കും എതിർപ്പില്ല. പരിക്ക് വകവെക്കാതെ ലോകകപ്പ് കളിക്കാൻ പോയ ശേഷം ഒരിക്കലും താളം കണ്ടെത്താൻ കഴിയാത്ത താരത്തിന് ഇറ്റലിയിൽ കാര്യങ്ങൾ മംഗളകരമായി നടക്കട്ടെ എന്നാണ് ആരാധകരുടെയും പ്രാർത്ഥന.

ആദ്യ മത്സരങ്ങളിൽ സാവി ടീമിൽ പോലും ഉൾപ്പെടുത്താതിരുന്ന ഡെസ്റ്റിനും ടീം വിടേണ്ടതുണ്ട്. ഡി യോങ് തന്റെ ഭാവി ബാഴ്സലോണയിൽ തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞെങ്കിലും ഇതിൽ എന്തെങ്കിലും മാറ്റം വരും ദിവസങ്ങളിൽ ഉണ്ടാവുമോ എന്നാണ് ടീം ഉറ്റു നോക്കുന്നത്.

ഔബയും ഡീപെയും:

ബാഴ്‌സലോണ പ്രതിസന്ധിയിലൂടെ കടന്ന് പോയ സമയത്ത് ടീമിന് ആശ്വാസമായി കടന്ന് വന്നവരാണ് ഔബമയങും മേംഫിസ് ഡീപെയും. ലെവെന്റോവ്സ്കി എത്തിയതോടെ രണ്ടിൽ ഒരാൾ ടീം വിടുമെന്ന് ഉറപ്പായിരുന്നു. ഡീപെയോട് പുതിയ തട്ടകം തേടാനുള്ള നിർദേശം മാനേജ്‌മെന്റ് നൽകുകയും ചെയ്തു. താരത്തിന് വേണ്ടി യുവന്റസ് രംഗത്ത് വന്നു ചർച്ചകൾ ആരംഭിച്ചിരുന്നു. ഫ്രീ ഏജന്റ് ആയി താരത്തിനെ പോകാൻ അനുവദിക്കാൻ ബാഴ്‌സയും തയ്യാറായി. എന്നാൽ വരുമാന വിഷയത്തിൽ ഉടക്കി ഈ ചർച്ചയും പ്രതിസന്ധിയിൽ ആണ്. അതേ സമയം യുവന്റസ് മറ്റൊരു മുന്നേറ്റ താരത്തെ നോട്ടമിട്ട് ചർച്ചകളും ആരംഭിച്ചു.
ആഴ്‌സനൽ വിട്ട് വന്ന ഔബമയങ് ടീമിൽ തുടർന്നേക്കും എന്നു പ്രതീക്ഷിച്ചിരുന്ന സമയത്താണ് ചെൽസി രംഗത്തു വരുന്നത്. ആദ്യം ടീം വിടാൻ കൂട്ടാക്കാതിരുന്ന ഔബക്ക് തന്റെ മുൻ കോച്ച് ടൂഷലിന്റെ സാന്നിധ്യവും ചെൽസി മുന്നോട്ടു വെച്ച ഓഫറും മനംമാറ്റാൻ ധാരാളമായിരുന്നു. എന്നാൽ കൈമാറ്റത്തിൽ കുറച്ചധികം തുക പ്രതീക്ഷിക്കുന്ന ബാഴ്‌സയുമായി ചെൽസി ചർച്ചകൾ നടത്തി വരികയാണ്. പക്ഷെ രണ്ടിൽ ഒരാൾ ടീമിൽ തുടരുന്നതാണ് നല്ലത് എന്ന പക്ഷക്കാരാണ് ആരാധകരിൽ ഭൂരിഭാഗവും. ഔബമയങ്ങിനെ ടീമിൽ നിലനിർത്താൻ സാവിക്കും താൽപര്യമുണ്ട്.

ബാഴ്‌സ പുതുതായി കൊണ്ടു വരാൻ ശ്രമിക്കുന്ന താരങ്ങളുടെ പട്ടികയും നീണ്ടതാണ്. ടീമിലെ എല്ലാ സ്ഥാനത്തേക്കും രണ്ട് താരങ്ങൾ എന്നതാണ് സാവിയുടെ പോളിസി. ഇതിൽ തന്നെ ബാഴ്‌സ കാര്യമായി പരിഗക്കുന്നതാണ് റൈറ്റ് ബാക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനങ്ങൾ


ഫോയ്ത്തും ഗലനും മർക്കോസ് അലോൻസോയും:

ചെൽസിയിൽ നിന്നും ആസ്പിലകുറ്റയേയും മർക്കോസ് ആലോൻസോയേയും എത്തിക്കുക എന്നുള്ളതായിരുന്നു സാവിയുടെ ആദ്യ പദ്ധതി. താരങ്ങളുമായി കരാർ ചർച്ചകൾ പൂർത്തിയാക്കാൻ സാധിച്ചെങ്കിലും കൈമാറ്റം ഇടക്ക് വഴിമുട്ടി. ടീം ക്യാപ്റ്റനായ ആസ്പിലികെറ്റയെ കൈമാറില്ലെന്ന് ശഠിച്ച ചെൽസി പകരം താരം എത്തിയാൽ ആലോൻസോയെ കൈമാറും എന്ന സൂചനയും നൽകി. പക്ഷെ പിന്നീട് താരത്തിന് ചെൽസി ആവശ്യപ്പെട്ട തുക നൽകാൻ ബാഴ്‌സക്ക് ഒരിക്കലും സമ്മതമല്ലായിരുന്നു. ഇതോടെ ഇരു ബാക്ക് സ്ഥാനത്തേക്കും മറ്റ് താരങ്ങളിൽ കണ്ണ് വെച്ചിരിക്കുകയാണ് ബാഴ്‌സലോണ.

വിയ്യാറയൽ താരം യുവാൻ ഫോയ്ത്തും സെൽറ്റ വീഗൊ താരം ഹാവി ഗലനും ആണ് ബാഴ്‌സയുടെ റഡാറിൽ ഇപ്പോഴുള്ള താരങ്ങൾ. ഒരാഴ്ച്ച കൂടി ബാക്കി നിൽക്കെ ഇതിൽ ഒരാളെ എത്തിക്കാൻ സാധിച്ചാൽ പോലെ ടീമിനത് നേട്ടമാകും. സാവി ടീമിൽ പോലും ഉൾപ്പെടുത്താത സെർജിന്യോ ഡെസ്റ്റിന് പകരക്കാരനായി റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഫോയ്ത്ത് എത്തുന്നതിനാണ് ആരാധകരും കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടിയ ബാൽഡെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് തുടരുന്നത് ടീമിനും താൽപ്പര്യമുണ്ട്. പക്ഷെ കുറച്ചു കൂടി പരിച്ചയസമ്പത്തുള്ള താരം എത്തുന്നത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഉയർത്താൻ സാധിക്കും. ഗലനെ എത്തിക്കാൻ ബാഴ്‌സ ശ്രമിച്ചാലും സെൽറ്റ ഉയർന്ന തുക തന്നെ അവശ്യപ്പെടുമെന്നുള്ളതും പ്രതിസന്ധിയാണ്.

മനം മാറാത്ത ഡി യോങും ബെർണാഡോ സിൽവയും :

ബെർണാഡോ സിൽവയെ സാവിയുടെ പദ്ധതികളിലെ ഒരു “ഐഡിയൽ” താരമായി വിശേഷിപ്പിക്കാം. കോച്ച് ഉദ്ദേശിക്കുന്ന തരത്തിൽ മധ്യനിരയുടെ കടിഞ്ഞാണെന്തേണ്ട എല്ലാ കഴിവുകളും ചേർന്ന താരം. പക്ഷെ സിൽവയെ എത്തിക്കുന്നത് ഒരിക്കലും എളുപ്പമാകിലെന്ന് ബാഴ്‌സക്ക് അറിയാമായിരുന്നു. ഡി യോങ്ങിനെ ഉയർന്ന തുക്കക് കൈമാറാതെ സിൽവയെ എത്തിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ യുനൈറ്റഡിൽ നിന്നും വന്ന ഓഫറുകൾ നിരസിച്ച ഡിയോങ് ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം പലവട്ടം പറഞ്ഞതാണ്. അതേ സമയം യുനൈറ്റഡ് ഒരവസാന വട്ട നീക്കം കൂടി ട്രാൻഫസർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് നടത്തിയേക്കും. ബയേൺ മ്യൂണിച്ചിന് താരത്തെ ലോണിൽ എത്തിക്കാൻ താൽപര്യമുണ്ട് എന്നും സൂചനകൾ ഉണ്ട്. ഒരു പക്ഷെ ഇത് സാധ്യമാവുകയാണെങ്കിൽ ബെർണാഡോ സിൽവക്ക് വേണ്ടി ബാഴ്‌സലോണ കച്ചമുറുക്കി ഇറങ്ങിയേക്കും. മധ്യനിരയിൽ പെഡ്രി – സിൽവ സഖ്യം സാവിയുടെ മാത്രമല്ല, ആരാധകരുടെയും സ്വപ്നമാണ്.

ജൂൾസ് കുണ്ടേയെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാനും ചില കൊഴിഞ്ഞുപോക്കുകൾ ബാഴ്സലോണക്ക് അത്യാവശ്യമാണ്. ഇതിന് വേണ്ടി കൈമാറ്റങ്ങൾ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. ഇതിന് ശേഷം മാത്രമേ പുതിയ താരങ്ങളെ എത്തിക്കുന്നത് ടീം പരിഗണിക്കൂ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ വീണ്ടും അലെമാനിയുടെ നീക്കങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് ഇരിക്കുകയാണ് ബാഴ്സലോണയും ആരാധകരും.

Exit mobile version