സീസണിൽ ആദ്യമായി എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

സീസണിൽ ആദ്യമായി ഒരു എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. തുടക്കം മുതൽ ന്യൂകാസ്റ്റിൽ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ലൂയിസ് മൈലിയുടെ പാസിൽ നിന്നു ക്ലബിന് ആയി തന്റെ ആദ്യ ഗോൾ മലിക് തിയാ കണ്ടെത്തുക ആയിരുന്നു. തുടർന്ന് 25 മത്തെ മിനിറ്റിൽ ഡാൻ ബേർണിന്റെ പാസിൽ നിന്നു ലൂയിസ് മൈലി അവർക്ക് രണ്ടാം ഗോളും നേടി നൽകി.

ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ആന്റണി എലാങയുടെ പാസിൽ നിന്നു നിക്ക് വോൾട്ടമാഡ കൂടി ഗോൾ നേടിയതോടെ ന്യൂകാസ്റ്റിൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ലൂയിസ് ഹാളിന്റെ ഉഗ്രൻ ക്രോസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ മലിക് തിയാ ആണ് ന്യൂകാസ്റ്റിൽ ജയം പൂർത്തിയാക്കിയത്. ബാരി എവർട്ടണിനു ആയി നേടിയ ഗോൾ ഹാന്റ് ബോൾ കാരണം വാർ നിഷേധിച്ചു എങ്കിലും ഡ്യൂസ്ബറി-ഹാൾ 69 മത്തെ മിനിറ്റിൽ നേടിയ ഉഗ്രൻ ഗോൾ അവർക്ക് ആശ്വാസം ആയി.

തിരിച്ചു വന്നു 7 ഗോൾ ത്രില്ലർ ജയിച്ചു സണ്ടർലാന്റ്, ബ്രന്റ്ഫോർഡിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ത്രില്ലർ മത്സരത്തിൽ ബോർൺമൗതിനെ 3-2 നു വീഴ്ത്തി സണ്ടർലാന്റ് നാലാം സ്ഥാനത്ത്. 2 ഗോൾ പിറകിൽ പോയ ശേഷം തിരിച്ചു വന്നാണ് സണ്ടർലാന്റ് സ്റ്റേഡിയം ഓഫ് ലൈറ്റിൽ അവിസ്മരണീയ ജയം നേടിയത്. ഏഴാം മിനിറ്റിൽ റീബോണ്ടിൽ അമീൻ ആദിലും 15 മത്തെ മിനിറ്റിൽ മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് നിന്നു ഉഗ്രൻ ഷോട്ടിൽ നിന്നു ടെയ്‌ലർ ആദംസും നേടിയ ഗോളുകളിൽ ബോർൺമൗത് വിജയം പ്രതീക്ഷിച്ചത് ആണ്. എന്നാൽ തീർത്തും അവിസ്മരണീയ പോരാട്ടം നടത്തുന്ന സണ്ടർലാന്റിനെ ആണ് പിന്നീട് കണ്ടത്. 30 മത്തെ മിനിറ്റിൽ എൻസോ ലീ ഫീ പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കി. തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഗ്രാനിറ്റ് ഷാക്കയുടെ പാസിൽ നിന്നു ഗോൾ നേടിയ ബെർട്രാന്റ് ട്രയോരെ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

69 മത്തെ മിനിറ്റിൽ എൻസോ ലീ ഫീയുടെ പാസിൽ നിന്നു പകരക്കാരൻ ബ്രയാൻ ബ്രോബി സണ്ടർലാന്റിനു അർഹിച്ച ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ സമനില ഗോളിന് ആയുള്ള ബോർൺമൗത് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ലൂയിസ് കുക്ക് അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതും അവർക്ക് തിരിച്ചടിയായി. അതേസമയം ബ്രന്റ്ഫോർഡ് ബേർൺലിയെ 3-1 നു മറികടന്നു എട്ടാം സ്ഥാനത്തേക്ക് കയറി. സമനിലയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ 81 മത്തെ മിനിറ്റിൽ ഉഗ്രൻ ഫോമിലുള്ള ഇഗോർ തിയാഗോയുടെ പെനാൽട്ടി ഗോളിൽ ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 85 മത്തെ മിനിറ്റിൽ ഫ്ലെമിങ് പെനാൽട്ടിയിലൂടെ ഈ ഗോൾ മടക്കി. എന്നാൽ തൊട്ടടുത്ത നിമിഷം തന്റെ രണ്ടാം ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് വീണ്ടും മുൻതൂക്കം നൽകി. 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡാൻഗോ ഒട്ടാര അവരുടെ ജയവും പൂർത്തിയാക്കുക ആയിരുന്നു.

സെന്റ് ജെയിംസ് പാർക്കിൽ തീ പാറി, മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഉഗ്രൻ ഫോമിൽ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ സിറ്റിയെ വീഴ്ത്തിയത്. 2019 നു ശേഷം ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ സിറ്റിയെ ലീഗിൽ തോൽപ്പിക്കുന്നത്. ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. ഡോണരുമയുടെ ഉഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ് ആദ്യ പകുതിയിൽ സിറ്റിക്ക് തുണയായത്.

വോൾട്ട്മഡയുടെ ഷോട്ടുകൾ ഒക്കെ അസാധ്യമായാണ് ഇറ്റാലിയൻ ഗോൾ കീപ്പർ രക്ഷിച്ചത്. ഇടക്ക് കിട്ടിയ സുവർണാവസരം ഹാർവി ബാർൺസ് പാഴാക്കിയത് ന്യൂകാസ്റ്റിൽ ആരാധകർ അവിശ്വസനീയതോടെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും പെനാൽട്ടി അപ്പീലുകൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കുന്നതും കാണാൻ ആയി. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം ഹാളണ്ടിന് ലക്ഷ്യം കാണാനും ആയില്ല. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മികവ് കാണിച്ചെങ്കിലും ന്യൂകാസ്റ്റിൽ അവസരങ്ങൾ തുറന്നു. 63 മത്തെ മിനിറ്റിൽ ബ്രൂണോ ഗുമിരാസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ റൂബൻ ഡിയാസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനുള്ളിൽ ന്യൂകാസ്റ്റിൽ മുൻതൂക്കം തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ വോൾട്ട്മഡയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടാനുള്ള ബ്രൂണോ ഗുമിരാസിന്റെ ശ്രമം ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ലക്ഷ്യം കണ്ട ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് വീണ്ടും മുൻതൂക്കം നൽകി. ഓഫ് സൈഡിന് ആയി നീണ്ട വാർ പരിശോധന നടന്നെങ്കിലും റഫറി ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി ശ്രമം നടത്തിയെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിലവിൽ സിറ്റി ലീഗിൽ മൂന്നാമതും ന്യൂകാസ്റ്റിൽ പതിനാലാം സ്ഥാനത്തും ആണ്.

വോൾവ്സിന്റെ ദുരിതം തുടരുന്നു, പാലസിനോടും തോറ്റു, സണ്ടർലാന്റിനെ വീഴ്ത്തി ഫുൾഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത്രണ്ടാം മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 2-0 നും കൂടി തോറ്റതോടെ 12 മത്സരങ്ങൾക്ക് ശേഷം വെറും 2 പോയിന്റുകളും ആയി അവസാന സ്ഥാനത്ത് ആണ് അവർ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് പാലസ് വോൾവ്സ് പ്രതിരോധം ഭേദിച്ചത്. 63 മത്തെ മിനിറ്റിൽ ഡാനിയേൽ മൂനോസും 69 മത്തെ മിനിറ്റിൽ യെറമി പിനോയും ആണ് പാലസ് ഗോളുകൾ നേടിയത്. ജയത്തോടെ പാലസ് 12 കളികളിൽ നിന്നു 20 പോയിന്റും ആയി ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

അതേസമയം മറ്റൊരു മത്സരത്തിൽ ഫുൾഹാം സണ്ടർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 84 മത്തെ മിനിറ്റിൽ റോൾ ഹിമനസ് ആണ് ഫുൾഹാമിനു ജയം സമ്മാനിച്ചത്. പരാജയത്തോടെ സണ്ടർലാന്റ് ആറാം സ്ഥാനത്തേക്ക് വീണു. ബ്രന്റ്ഫോർഡിനെ 2-1 നു ബ്രൈറ്റൺ മറികടന്നപ്പോൾ ബോർൺമൗത് വെസ്റ്റ് ഹാം മത്സരം 2-2 സമനിലയിൽ അവസാനിച്ചു. 2 ഗോൾ പിറകിൽ നിന്ന ശേഷം ബോർൺമൗത് സമനില കണ്ടെത്തിയപ്പോൾ 1-0 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ബ്രൈറ്റൺ. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്കും അവർ കയറി.

ഗോൾ വേട്ട തുടർന്ന് മിസ്റ്റർ റോബോട്ട്! ജയം കണ്ടു മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോർൺമൗതിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ സിറ്റി അവരെ മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്കും കയറി. സീസണിൽ അവിശ്വസനീയം ആയ ഫോമിൽ കളിക്കുന്ന ഏർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകൾ ആണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. സീസണിൽ 10 കളികളിൽ നിന്നു 12 ഗോളുകൾ ഹാളണ്ട് ഇതിനകം നേടിക്കഴിഞ്ഞു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയുടെ ത്രൂ ബോളിൽ നിന്നു ഉഗ്രൻ ഗോൾ കണ്ടെത്തിയ ഹാളണ്ട് സിറ്റിയുടെ ഗോൾ വേട്ട ആരംഭിച്ചു.

എന്നാൽ 25 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ ടെയ്‌ലർ ആദംസ് ബോർൺമൗതിനായി ഗോൾ മടക്കി. 33 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ബോർൺമൗതിന്റെ ഹൈലൈൻ ചെർക്കിയുടെ പാസ് ഭേദിച്ചപ്പോൾ അനായാസം ഗോൾ നേടിയ ഹാളണ്ട് സിറ്റിക്ക് വീണ്ടും മുൻതൂക്കം നൽകി. തുടർന്ന് ഗോളിനായി ബോർൺമൗത് ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കുലുങ്ങിയില്ല. രണ്ടാം പകുതിയിൽ ഫിൽ ഫോഡന്റെ പാസിൽ നിന്നു ഗോൾ നേടിയ നിക്കോ ഒ’റെയിലി മാഞ്ചസ്റ്റർ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. ആസ്റ്റൺ വില്ലയോട് ഏറ്റ പരാജയത്തിൽ നിന്നു സിറ്റിയുടെ മടങ്ങി വരവ് ആയി ഈ ജയം. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിട്ട ശേഷം അടുത്ത ആഴ്ച രണ്ടാം സ്ഥാനക്കാർ ആയ സിറ്റി മൂന്നാമതുള്ള ലിവർപൂളിനെ ആണ് നേരിടുക.

ഒടുവിൽ ജയം കണ്ടെത്തി വെസ്റ്റ് ഹാം, ന്യൂകാസ്റ്റിലിനെ തോൽപ്പിച്ചു

248 ദിവസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ജയം കണ്ടെത്തി വെസ്റ്റ് ഹാം യുണൈറ്റഡ്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം ഒരു മത്സരം ജയിക്കുന്നത് 2024 മെയിന് ശേഷം ഇത് ആദ്യമായാണ്. പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ആദ്യ ജയം കൂടിയാണ് അവർക്ക് ഇത്. ഈ സീസണിലെ ലീഗിലെ വെറും രണ്ടാം ജയമാണ് അവർക്ക് ഇത്. മോശം തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ. നാലാം മിനിറ്റിൽ തന്നെ കൗണ്ടർ അറ്റാക്കിൽ ബ്രൂണോയുടെ പാസിൽ നിന്നു ജേക്കബ്‌ മർഫി വെസ്റ്റ് ഹാം വല കുലുക്കി.

എന്നാൽ തുടർന്ന് നന്നായി കളിച്ച വെസ്റ്റ് ഹാം പോപ്പിന്റെ പോസ്റ്റിനു നേരെ നിരന്തരം ഷോട്ടുകൾ ഉതിർത്തു. 35 മത്തെ മിനിറ്റിൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലൂക്കാസ് പക്വറ്റയുടെ ഉഗ്രൻ ഷോട്ട് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാൻ ബിസാക്കയുടെ ക്രോസ് തടയാനുള്ള ബോട്ട്മാന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിലിന് വലിയ അവസരം ഒന്നും വെസ്റ്റ് ഹാം നൽകിയില്ല. ഇടക്ക് സൗചക് നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എങ്കിലും മത്സരത്തിന്റെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ പോപ്പിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് വലയിലാക്കിയ തോമസ് സൗചക് വെസ്റ്റ് ഹാം യുണൈറ്റഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ 13 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ ഇപ്പോൾ.

പരിശീലകനെ പുറത്താക്കി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം തുടക്കത്തിന് പിന്നാലെ പരിശീലകൻ വിറ്റർ പെരേരയെ പുറത്താക്കി വോൾവ്സ്. ലീഗിൽ ഇത് വരെ 10 കളികളിൽ നിന്നു ഒരൊറ്റ മത്സരവും ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ 14 കളികളിൽ ജയിക്കാൻ അവർക്ക് ആയിട്ടില്ല. കഴിഞ്ഞ സീസണിൽ ഡിസംബറിൽ ആണ് ഗാരി ഒ’നെയിലിന് പകരക്കാരനായി ആണ് പെരേര വോൾവ്സ് പരിശീലകൻ ആയി എത്തിയത്. തുടർന്ന് ടീമിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാൻ ആയ പരിശീലകനു പക്ഷെ ഈ സീസണിൽ അടിതെറ്റി.

പ്രമുഖ താരങ്ങൾ ക്ലബ് വിട്ടതും പരിശീലകനു തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധത്തിന് ഇടയിലും സെപ്റ്റംബറിൽ പരിശീലകന്റെ കരാർ വോൾവ്സ് 3 വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ തുടരുന്ന മോശം പ്രകടനം പരിശീലകന്റെ ജോലി തെറിപ്പിക്കുക ആയിരുന്നു. ഇന്നലെ ഫുൾഹമിനോട് 3-0 നു തോറ്റതിനു പിന്നാലെയാണ് വോൾവ്സ് പ്രഖ്യാപനം ഇന്നുണ്ടായത്. നിലവിൽ അണ്ടർ 21, അണ്ടർ 19 പരിശീലകർ ആവും വോൾവ്സിന്റെ പരിശീലനത്തിൽ മേൽനോട്ടം വഹിക്കുക. ലീഗിൽ നിന്നു തരം താഴ്ത്തൽ ഒഴിവാക്കാൻ വോൾവ്സ് ആരെ പരിശീലകൻ ആയി കൊണ്ടു വരും എന്ന കാര്യം നിലവിൽ വ്യക്തമല്ല.

ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി. ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെൽസി ജയം കണ്ടത്. സ്വന്തം മൈതാനത്ത് ലീഗിൽ കളിച്ച 5 കളികളിൽ ഒരൊറ്റ മത്സരത്തിൽ മാത്രം ജയിക്കാൻ ആയ ടോട്ടനം സ്വന്തം മൈതാനത്തെ അവരുടെ മോശം ഫോം തുടരുകയാണ്. നിലവിൽ ലീഗിൽ ടോട്ടനം മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തും ആണ്. ജാവോ പെഡ്രോ നേടിയ ഏക ഗോൾ ആണ് ചെൽസിക്ക് ജയം നൽകിയത്.

തുടക്കത്തിൽ തന്നെ പരിക്ക് കാരണം ലൂക്കാസ് ബെർഗ്വാളിനെ നഷ്ടമായത് ടോട്ടനത്തിനു തിരിച്ചടി ആയിരുന്നു. തുടർന്ന് ടോട്ടനം പ്രതിരോധത്തിലെ അബദ്ധം മുതലെടുത്ത കയിസെഡോ നൽകിയ പാസിൽ നിന്നു 34 മത്തെ മിനിറ്റിൽ ആണ് ജാവോ പെഡ്രോ ചെൽസിക്ക് വിജയഗോൾ സമ്മാനിച്ചത്. ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ വെറും ഒരൊറ്റ ഷോട്ട് മാത്രമാണ് ടോട്ടനം ചെൽസി പോസ്റ്റിലേക്ക് അടിച്ചത്. കഴിഞ്ഞ കളിയിൽ സണ്ടർലാന്റിനോട് തോറ്റ ചെൽസിക്ക് ഈ ജയം വലിയ ഊർജം ആണ് നൽകുക. അതേസമയം സ്വന്തം മൈതാനത്ത് ആരാധകർ കൂവലോടെയാണ് ടോട്ടനത്തെ യാത്രയാക്കിയത്.

വിജയവഴിയിൽ തിരിച്ചെത്തി പാലസും ബ്രൈറ്റണും, വോൾവ്സ് വീണ്ടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് വഴങ്ങിയ പരാജയത്തിനു ശേഷം വിജയവഴിയിൽ തിരിച്ചെത്തി ക്രിസ്റ്റൽ പാലസ്. ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച പാലസ് ലീഗിൽ ഏഴാം സ്ഥാനത്തേക്കും കയറി. മുപ്പതാം മിനിറ്റിൽ ലെർമയുടെ പാസിൽ നിന്നു മറ്റെറ്റ നേടിയ ഗോളും 51 മത്തെ മിനിറ്റിലെ കോളിൻസിന്റെ സെൽഫ് ഗോളും ആണ് പാലസിനു ജയം നൽകിയത്. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ബ്രൈറ്റണും ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. ലീഡ്സിനെ എതിരില്ലാത്ത 3 ഗോളിന് ആണ് ബ്രൈറ്റൺ തകർത്തത്. ഡീഗോ ഗോമസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡാനി വെൽബക്ക് ആണ് ബ്രൈറ്റണിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.

അതേസമയം പത്താം ലീഗ് മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ഫുൾഹാമിനു എതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് അവർ തോറ്റത്. വെറും 2 സമനിലയും ആയി ലീഗിലെ അവസാന സ്ഥാനക്കാർ ആയ വോൾവ്സ് ലീഗിൽ എട്ടാം പരാജയം ആണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണിലും ആദ്യ 10 മത്സരങ്ങളിൽ വോൾവ്സിന് ഒരു മത്സരം പോലും ജയിക്കാൻ ആയിരുന്നില്ല. ഇമ്മാനുവൽ ചുവപ്പ് കാർഡ് കണ്ടു 10 പേരായി ചുരുങ്ങിയ വോൾവ്സിന് എതിരെ റയാൻ സെസനിയോൻ, ഹാരി വിൽസൻ എന്നിവർ ആണ് ഗോൾ നേടിയത്. ഫുൾഹാമിന്റെ മൂന്നാം ഗോൾ യെർസൻ മൊസ്ക്വരയുടെ സെൽഫ്‌ ഗോൾ ആയിരുന്നു. മോശം പ്രകടനങ്ങൾ തുടരുന്ന വോൾവ്സിന് എതിരെ നിലവിൽ ആരാധകരും വലിയ പ്രതിഷേധം ആണ് ഉയർത്തുന്നത്.

വീണ്ടും ഒരു ക്ലീൻ ഷീറ്റ്, ജയം തുടർന്ന് ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ. ബേർൺലിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ഇന്ന് ആഴ്‌സണൽ തോൽപ്പിച്ചത്. എല്ലാ മത്സരങ്ങളിലും ആയി തുടർച്ചയായ ഒമ്പതാം ജയവും പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചാം ജയവും ആണ് ആഴ്‌സണലിന് ഇത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ഒരൊറ്റ ഗോളും പോലും വഴങ്ങാത്ത ആഴ്‌സണൽ കഴിഞ്ഞ നാലു പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ വഴങ്ങിയില്ല. ജയത്തോടെ ലീഗിൽ 10 മത്സരങ്ങളിൽ നിന്നു 25 പോയിന്റും ആയി ഒന്നാം സ്ഥാനത്ത് ആഴ്‌സണൽ തുടരുകയാണ്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ ബേർൺലി ഒരൊറ്റ ഷോട്ട് പോലും ആഴ്‌സണൽ പോസ്റ്റിലേക്ക് ഉതിർത്തില്ല.

ആദ്യ പകുതിയിൽ അതുഗ്രൻ ഫുട്‌ബോൾ ആണ് ആഴ്‌സണൽ കളിച്ചത്. പതിവ് പോലെ 14 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു തന്നെയാണ് ആഴ്‌സണൽ ഗോൾ അടി തുടങ്ങിയത്. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ പാസിൽ നിന്നു ഗ്യോകെറസ് ഹെഡറിലൂടെ ആഴ്‌സണലിന് ആയി ഗോൾ നേടി. തുടർന്ന് സാകയുടെ 2 ഷോട്ടുകൾ തടഞ്ഞ ഡുബ്രാവ്കയും, ട്രൊസാർഡിന്റെ ഷോട്ട് ഗോൾ വരയിൽ തടഞ്ഞ ബേർൺലി പ്രതിരോധവും കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു അവരെ രക്ഷിച്ചു. എന്നാൽ 35 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു ട്രൊസാർഡിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ റൈസ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ തങ്ങളുടെ മുൻതൂക്കം സംരക്ഷിച്ച ആഴ്‌സണൽ അനായാസം 3 പോയിന്റുകൾ സ്വന്തം പേരിലാക്കി.

ബോക്സിങ് ഡേയിൽ ഒരൊറ്റ മത്സരം മാത്രം, വലിയ മാറ്റവും ആയി പ്രീമിയർ ലീഗ്

ഇംഗ്ലീഷ് ഫുട്‌ബോളിലെ വലിയ പാരമ്പര്യം ആയ ക്രിസ്തുമസ് കാലത്തെ ഫെസ്റ്റീവ് മത്സരങ്ങളിൽ മാറ്റവും ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മറ്റ് ലീഗുകൾ ക്രിസ്തുമസ് കാലത്ത് ഇടവേള എടുക്കുമ്പോൾ ആ സമയത്ത് മത്സരങ്ങൾ നടത്തുന്ന പ്രീമിയർ ലീഗ്, ക്രിസ്തുമസ് കഴിഞ്ഞ അടുത്ത ദിവസം ബോക്സിങ് ഡേയിൽ നടത്തുന്ന മത്സരങ്ങളിൽ ആണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ബോക്‌സിങ് ഡേയിൽ എല്ലാ ടീമുകളുടെയും മത്സരം സംഘടിപ്പിക്കുക എന്ന പതിറ്റാണ്ടുകളുടെ ശീലമാണ് ലീഗ് ഇത്തവണ നിർത്തുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം മാത്രമാണ് ബോക്സിങ് ഡേ ദിവസം നടക്കുക. മറ്റ് മത്സരങ്ങൾ ഡിസംബർ 27 ശനിയാഴ്ച, 28 ഞായറാഴ്ച ദിവസങ്ങളിൽ ആവും നടക്കുക.

യൂറോപ്യൻ മത്സരങ്ങൾ കൂടിയതിനാൽ വീക്കെൻഡുകൾക്ക് ഇടയിൽ ബോക്സിങ് ഡേയിൽ കൂടി കളിക്കുന്നത് താരങ്ങളുടെ ജോലി ഭാരം കൂട്ടും എന്നതിനാൽ ആണ് ഈ തീരുമാനം എന്നാണ് പ്രീമിയർ ലീഗ് പറഞ്ഞത്. കലണ്ടറിൽ വീക്കെൻഡ് ആണെങ്കിൽ ആണ് ബോക്സിങ് ഡേ മത്സരങ്ങൾ തിരിച്ചു വരിക എന്നാണ് പ്രീമിയർ ലീഗ് തീരുമാനം. അടുത്ത കൊല്ലം ശനിയാഴ്ച ദിവസമാണ് ബോക്സിങ് ഡേ എന്നതിനാൽ എല്ലാ മത്സരങ്ങളും അന്ന് തന്നെ ആവും നടക്കുക. ഫെസ്റ്റീവ് ദിവസം ആയതിനാൽ തന്നെ പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ ആകർഷിക്കാൻ ടിവി ബ്ലാക്ക് ഔട്ട് ശീലം ഡിസംബർ 26,27,28 ദിവസങ്ങളിൽ തുടരുന്നതിനാൽ ബ്രിട്ടനിൽ അന്നത്തെ ദിവസത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലും നിയന്ത്രണം ഉണ്ടാവും.

ജയവുമായി ബോർൺമൗത് ലീഗിൽ രണ്ടാമത്, വോൾവ്സിന്റെ കഷ്ടകാലം തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച തുടക്കം തുടർന്ന് ബോർൺമൗത്. പുതിയ പരിശീലകനും ആയി എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ബോർൺമൗത് തോൽപ്പിച്ചത്. ജയത്തോടെ 9 മത്സരങ്ങൾക്ക് ശേഷം 18 പോയിന്റുകളും ആയി ലീഗിൽ രണ്ടാമത് എത്താനും അവർക്ക് ആയി. 25 മത്തെ മിനിറ്റിൽ നേരിട്ട് കോർണറിൽ നിന്നു ക്യാപ്റ്റൻ മാർകസ് ടാവർണിയർ നേടിയ ഗോളും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോൾ നേടിയ 19 കാരനായ എലി കോർപി 40 മത്തെ മിനിറ്റിൽ നേടിയ ഗോളും ആണ് ബോർൺമൗതിനു ജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ബേർൺലിയോട് 3-2 ന്റെ പരാജയം ഏറ്റുവാങ്ങി വോൾവ്സ്. ലീഗിൽ ഇത് വരെ ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. അതേസമയം ജയത്തോടെ ബേർൺലി 16 സ്ഥാനത്തേക്ക് കയറി. സിയാൻ ഫ്ലമിങ്ങിന്റെ ഇരട്ടഗോളിൽ 30 മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ 2-0 മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാർസന്റെ പെനാൽട്ടിയും മാർഷലിന്റെ ഗോളും വോൾവ്സിന് സമനില നൽകി. രണ്ടാം പകുതിയിൽ വോൾവ്സിന് മുന്നിൽ ബേർൺലി ഗോൾ കീപ്പർ ഡുബ്രാവ്ക വില്ലനായി. തുടർന്ന് 95 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ പകരക്കാരൻ ലെയിൽ ഫോസ്റ്റർ വോൾവ്സിന് ലീഗിലെ ഏഴാം പരാജയം സമ്മാനിക്കുക ആയിരുന്നു.

Exit mobile version