പരിഭ്രമമുണ്ട്, എന്നാല്‍ ഏറെ അഭിമാനം തോന്നുന്നു: പൃഥ്വി ഷാ

നാളെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന പൃഥ്വി ഷാ തനിക്ക് അല്പം പരിഭ്രമമുണ്ടെന്ന് തുറന്നു സമ്മതിച്ചു. എന്നാല്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെന്നും താരം കൂട്ടിചേര്‍ത്തു. മത്സരത്തിന്റെ തലേ ദിവസം വിരാട് കോഹ്‍ലിയ്ക്കും രവി ശാസ്ത്രിയ്ക്കുമൊപ്പം പത്ര മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് പൃഥ്വി ഷാ ഇത് പറഞ്ഞത്.

ഇന്ത്യ ഇന്ന് തങ്ങളുടെ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായുടെ പേര് അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത മഹാപ്രതിഭയെന്നാണ് താരത്തിനെ ഏവരും വിശേഷിപ്പിക്കുന്നത്.

ഇന്ത്യ എ യ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടിയിട്ടുള്ള താരം ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും ടീമിനെ നയിച്ചു. അല്പം പരിഭ്രാന്തിയുണ്ട് എന്നത് സത്യമാണ്, എന്നാല്‍ ഡ്രെസ്സിംഗ് റൂമിലെത്തിയപ്പോള്‍ സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യാസമില്ലാത്തതിനാല്‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസം തനിക്ക് തോന്നുന്നുണ്ടെന്നും പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ടീമില്‍ പരിഗണിച്ചതില്‍ സന്നാഹ മത്സരത്തിലെ പ്രകടനം കണക്കാക്കിയിട്ടില്ലെന്ന് വ്യക്തം

രാജ്കോട്ട് ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യ പരിഗണിച്ചതില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടിയുള്ള സന്നാഹ മത്സരത്തിലെ പ്രകടമനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് ഇന്ത്യ പ്രഖ്യാപിച്ച 12 അംഗ സംഘമെന്നത് വ്യക്തം. ഓപ്പണിംഗ് സ്ഥാനത്ത് കെഎല്‍ രാഹുലിനു കൂട്ടായി എത്തുവാന്‍ പൃഥ്വി ഷായും മയാംഗ് അഗര്‍വാലുമാണ് രംഗത്തുണ്ടായിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ അവസാന രണ്ട് മത്സരങ്ങളിലും ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന ഇലവനിലേക്ക് താരത്തിനു ഇടം ലഭിച്ചിരുന്നില്ല. ഏറെ കാലമായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്കുമായി മികച്ച പ്രകടനം നടത്തുന്ന മയാംഗ് അഗര്‍വാലിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം ലഭിയ്ക്കുന്നത്.

ഇരുവരും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും വേണ്ടി വിന്‍ഡീസിനെതിരെ കളിച്ചുവെങ്കിലും ആ പ്രകടനം കണക്കാക്കിയല്ല ടീം പ്രഖ്യാപനമെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ പൃഥ്വി ഷായ്ക്ക് 8 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ മയാംഗ് അഗര്‍വാല്‍ 90 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

എന്നാല്‍ ഇരു താരങ്ങളും മികച്ച ഫോമിലാണ് കഴിഞ്ഞ രണ്ട് വര്‍ഷ കാലമായി നടത്തിവരുന്നതെന്നത് സമ്മതിച്ചുകൊടുക്കേണ്ട കാര്യം തന്നെയാണ്. പൃഥ്വി ഇന്ത്യയെ U19 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയുണ്ടായി ഈ വര്‍ഷം തന്നെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56.72 ശരാശരിയുള്ള താരം തന്റെ രഞ്ജി അരങ്ങേറ്റത്തില്‍ ശതകവും നേടിയിരുന്നു. കൂടാതെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും ശതകം നേടുന്ന പ്രായം കുറഞ്ഞ താരമായി പൃഥ്വി ഷാ മാറി.

പൃഥ്വിയ്ക്ക് അരങ്ങേറ്റം, മയാംഗ് കാത്തിരിക്കണം, രാജ്കോട്ടിലേക്കുളള ഇന്ത്യന്‍ സംഘം പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പോലുള്ള ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ ടെസ്റ്റിനു ഒരു ദിവസം മുമ്പ് 12 അംഗ സംഘത്തിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനുള്ള അവസരം പൃഥ്വി ഷായ്ക്ക് വിന്‍ഡീസിനെതിരെ ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷായ്ക്കൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന ഇന്ത്യ പേസ് ബൗളിംഗ് ദൗത്യം മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനും നല്‍കുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ലിസ്റ്റിലെ 12ാമന്‍. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മയാംഗ് അഗര്‍വാളിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യ(12 അംഗ സംഘം): പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

മുംബൈയ്ക്ക്, പകരം ക്യാപ്റ്റനായി ധവാല്‍ കുല്‍ക്കര്‍ണ്ണി

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദേശീയ ടീമിലേക്കുമായി കളിക്കുവാന്‍ മുന്‍ നിര താരങ്ങള്‍ മുംബൈ നിരയില്‍ നിന്ന് യാത്രയാകുമ്പോള്‍ ടീമിനെ പകരം നയിക്കുക ധവാല്‍ കുല്‍ക്കര്‍ണ്ണി. നിലവിലെ നായകനായ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ധവാല്‍ കുല്‍ക്കര്‍ണ്ണിയെ നായകനായി നിയമിച്ചത്. രഹാനെ, പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ സേവനം മുംബൈയുടെ അടുത്ത മത്സരമായ പഞ്ചാബിനെതിരെയുള്ള കളിയില്‍ ടീമിനു നഷ്ടമാകും.

പഞ്ചാബിനും ഹിമാച്ചലിനും എതിരെയുള്ള മത്സരങ്ങളില്‍ ടീമിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി നയിക്കും. ഇതാദ്യമായാണ് മുംബൈയെ നയിക്കുവാന്‍ കുല്‍ക്കര്‍ണ്ണിയെ ചുമതലപ്പെടുത്തുന്നത്. ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി കളിക്കാന്‍ പോകുമ്പോള്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമിലേക്കാണ് രഹാനെ യാത്രയാകുന്നത്.

രഹാനെയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും പകരക്കാരായി ഓപ്പണര്‍ അഖില്‍ ഹെര്‍ഡ്വാഡ്കര്‍, ശുഭം രഞ്ജാനേ എന്നിവരെ മുംബൈ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

മിന്നും ഫോം തുടര്‍ന്ന് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും, 400 റണ്‍സ് നേടി മുംബൈ

മുംബൈയെ മുന്നോട്ട് നയിച്ച് പൃഥ്വി ഷായുടെയും ശ്രേയസ്സ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ്. റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 300നു മുകളിലുള്ള സ്കോര്‍ നേടുകയായിരുന്നു. അജിങ്ക്യ രഹാനെയെ വേഗത്തില്‍ നഷ്ടമായെങ്കിലും റെയില്‍സേവ് ബൗളര്‍മാരെ കശാപ്പ് ചെയ്ത പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

81 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ പൃഥ്വി പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ മുംബൈ 161 റണ്‍സ് നേടിയിരുന്നു. 14 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. ശ്രേയസ്സ് അയ്യര്‍ 144 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് അര്‍ദ്ധ ശതകം നേടി മികച്ച പിന്തുണയാണ് അയ്യര്‍ക്ക് നല്‍കിയത്. 67 റണ്‍സാണ് യാദവിന്റെ സംഭാവന. നിശ്ചിത 50 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 400 റണ്‍സാണ് മുംബൈ നേടിയത്. 10 സിക്സും 8 ബൗണ്ടറിയും നേടി അയ്യര്‍ 118 പന്തില്‍ നിന്നാണ് 144 റണ്‍സ് നേടിയത്. റെയില്‍വേസിനു വേണ്ടി അനുരീത് സിംഗ് മൂന്നും അമിത് മിശ്ര, പ്രശാന്ത് അവസ്ഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തങ്ങളുടെ രണ്ടാം മത്സരത്തില്‍ കര്‍ണ്ണാടകയെ 88 റണ്‍സിനു തകര്‍ത്തപ്പോള്‍ 53 പന്തില്‍ നിന്ന് 60 റണ്‍സാണ് പൃഥ്വി നേടിയത്. അന്ന് അജിങ്ക്യ രഹാനെ(148), ശ്രേയസ്സ് അയ്യര്‍(110) എന്നിവരുടെ ശതകത്തിന്റെ ബലത്തില്‍ മുംബൈ 362 റണ്‍സ് നേടിയ ശേഷം കര്‍ണ്ണാടകയെ 274 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

വെടിക്കെട്ട് ബാറ്റിംഗുമായി പൃഥ്വി ഷാ, മുംബൈയ്ക്ക് ആധികാരിക ജയം

ഇന്ത്യ അണ്ടര്‍ 19 താരം പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ ജയം സ്വന്തമാക്കി മുംബൈ. ബറോഡയ്ക്കെതിരെ മികച്ച വിജയം നേടിയ മുംബൈ മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ബറോഡയെ 238 റണ്‍സിനു പുറത്താക്കിയ ശേഷം ലക്ഷ്യം 41.3 ഓവറില്‍ മുംബൈ മറികടക്കുകയായിരുന്നു.

ധവാല്‍ കുല്‍ക്കര്‍ണ്ണി 4 വിക്കറ്റ് നേട്ടവുമായി ബറോഡയുടെ നടുവൊടിച്ചപ്പോള്‍ ടീം 49.5 ഓവറില്‍ ബറോഡ 238 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 85 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്കോറര്‍. യൂസഫ് പത്താന്‍ 40 റണ്‍സ് നേടി.

66 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയ പൃഥ്വി ഷായുടെയും അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ചേര്‍ന്നപ്പോള്‍ മുംബൈ 41.3 ഓവറില്‍ ജയം സ്വന്തമാക്കി. 12 ബൗണ്ടറിയും 5 സിക്സും നേടിയ ഷാ തന്റെ ശതകത്തിനു 2 റണ്‍സ് അകലെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അജിങ്ക്യ രഹാനെ 79 റണ്‍സും ശ്രേയസ്സ് അയ്യര്‍ 56 റണ്‍സും നേടി പുറത്താകാതെ നിന്നു.

രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം: സേവാഗ്

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ ഇനി രോഹിത് ശര്‍മ്മയ്ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട വിരേന്ദര്‍ സേവാഗ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരാജയത്തിനു ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത്ത് ശര്‍മ്മയെ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നാണ് മുന്‍ വെടിക്കെട്ട് താരത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് പരാജയമാണ് തോല്‍വിയ്ക്ക് കാരണമെന്നിരിക്കേ അതില്‍ വലിയൊരു പങ്ക് ഓപ്പണിംഗ് കൂട്ടുകെട്ടിനും അവകാശപ്പെട്ടതാണ്.

ആദ്യ ടെസ്റ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഓരോ ടെസ്റ്റിലും ഓരോ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎല്‍ രാഹുലിനു പകരം പൃഥ്വി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സെവാഗിന്റേ ഈ അഭിപ്രായം.

അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കാം എന്നാല്‍ താരത്തിനു മുമ്പ് രോഹിത് ശര്‍മ്മയ്ക്കാണ് അവസരം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് സെവാഗ് പറഞ്ഞു. രോഹിത് പരാജയപ്പെടുകയാണെങ്കില്‍ മാത്രം പൃഥ്വിയ്ക്ക് അവസരം നല്‍കിയാല്‍ മതിയാവുെന്നും പൃഥ്വിയെ മൂന്നാം ഓപ്പണറായി സ്ക്വാഡില്‍ നിലനിര്‍ത്തണമെന്നും സേവാഗ് പറഞ്ഞു.

അങ്ങനെയെങ്കില്‍ താരത്തിനും ഏറെ കാര്യങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍, വിജയ് പുറത്ത്

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിനെ ഇതുവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതാണ് കാരണം.

സൗത്താംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളിലാണ് ഇനിയുള്ള മത്സരങ്ങള്‍ അരങ്ങേറുക. ലോര്‍ഡ്സില്‍ നിന്ന് മുരളി വിജയിനെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇന്ത്യ എ യ്ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തിയ താരങ്ങളാണ് പൃഥ്വി ഷായും ഹനുമ വിഹാരിയും

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പൃഥ്വി ഷാ(136), മയാംഗ് അഗര്‍വാല്‍(220) എന്നിവരും ഹനുമ വിഹാരി(54), ശ്രീകര്‍ ഭരത്(64) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം നിരയെ തകര്‍ത്തത്. 94 റണ്‍സ് നേടിയ റൂഡി സെക്കന്‍ഡ് ആണ് ടീമിനായി മികവ് പുലര്‍ത്തിയത്. ഷോണ്‍ വോന്‍ ബെര്‍ഗ്(50), സുബൈര്‍ ഹംസ(63) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. രജനീഷ് ഗുര്‍ബാനി ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മയാംഗിനു ഇരട്ട ശതകം, പൃഥ്വി ഷായ്ക്ക് ശതകം, ഇന്ത്യ എ കുതിയ്ക്കുന്നു

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ ടീം മുന്നേറുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ യ്ക്കായി മയാംഗ് അഗര്‍വാല്‍ ഇരട്ട ശതകം നേടി. പൃഥ്വി ഷാ 136 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ പൃഥ്വി-മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് 277 റണ്‍സാണ് നേടിയത്. പൃഥ്വി ഷാ പുറത്തായപ്പോളാണ് കൂട്ടുകെട്ട തകര്‍ന്നത്.

സമര്‍ത്ഥ്(37) ആണ് പുറത്തായ മറ്റൊരു താരം. മയാംഗ് അഗര്‍വാല്‍ 220 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 9 റണ്‍സുമായി നായകന്‍ ശ്രേയസ്സ് അയ്യര്‍ ആണ് ക്രീസില്‍ മയാംഗിനു കൂട്ടായി നില്‍ക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യയ്ക്ക് 165 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ കൈവശമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര പുറത്തെടുത്ത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 536/4 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാലാണ് മൂന്നാം ദിവസം ആദ്യം പുറത്തായ താരം. 159/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 68 റണ്‍സ് നേടിയ മയാംഗിനെ നഷ്ടമായെങ്കിലും പൃഥ്വി ഷായും രവികുമാര്‍ സമര്‍ത്ഥും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

188 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് തന്റെ ഇരട്ട ശതകം നഷ്ടമായി. ഇതിനിടെ രവികുമാര്‍ തന്റെ ശതകം നേടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി കരുണ്‍ നായരും 6 റണ്‍സ് നേടി വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 286 റണ്‍സ് ലീഡാണ് സ്വന്തമാക്കാനായത്.

വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് രണ്ടും ചെമര്‍ ഹോള്‍ഡര്‍, ഡെവണ്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെക്കന്‍ഹാമില്‍ ഇന്ത്യന്‍ തിരിച്ചുവരവ്, വെടിക്കെട്ട് ശതകുമായി പൃഥ്വി ഷാ

ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ എ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്പാണ് ഇന്ന് വിന്‍ഡീസ് എ യ്ക്കെതിരെ കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 159 റണ്‍സ് എന്ന നിലയിലാണ്. 101 റണ്‍സുമായി പൃഥ്വി ഷായും 56 റണ്‍സ് നേടി മയാംഗ് അഗര്‍വാലുമാണ് ക്രീസില്‍.

74 പന്തില്‍ നിന്ന് 18 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൃഥ്വിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു ഒപ്പമെത്തുവാന്‍ ഇന്ത്യ 91 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

നേരത്തെ 148/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് എ 235 റണ്‍സ് കൂടി ഒന്നാം ഇന്നിംഗ്സില്‍ നേടിയാണ് ഓള്‍ഔട്ട് ആയത്. 101.2 ഓവര്‍ നീണ്ട ഇന്നിംഗ്സിനൊടുവില്‍ ടീമിനു 383 റണ്‍സാണ് നേടാനായത്. സുനില്‍ അംബ്രിസ് 128 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഷമാര്‍ ബ്രൂക്ക്സ് 91 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. നാലാം വിക്കറ്റില്‍ 187 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റെയ്മണ്‍ റീഫര്‍ 52 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാനം വാലറ്റത്തോടൊപ്പം ചെറുത്ത് നില്പ് നടത്തി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് റീഫര്‍ പുറത്തായത്. ഇന്ത്യയ്ക്കായി അങ്കിത് രാജ്പുത് നാല് വിക്കറ്റുമായി ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചു. നവദീപ് സൈനി, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ടും വിജയ് ശങ്കര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version