ആഷ് ബാര്‍ട്ടി ബ്രിസ്ബെയിനില്‍ നിന്ന് പുറത്ത്

അടുത്ത സീസണിലെ വരുംകാല താരമെന്ന് ഏറെ വിലയിരുത്തപ്പെടുന്ന താരമായ ആഷ് ബാര്‍ട്ടിയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായിട്ടുള്ള ബ്രിസ്ബെയിന്‍ ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റില്‍ തോല്‍വിയാണ് താരം ഏറ്റു വാങ്ങിയത്. ലോക 17ാം നമ്പറുകാരിയായ ആഷ് ബാര്‍ട്ടി ഉക്രെയിനിന്റെ ലെസിയ സുരെങ്കോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. 6-3, 6-2 എന്ന സ്കോറിനായിരുന്നു തോല്‍വി.

ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അമിത പ്രാധാന്യമാണ് താരത്തിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നതിനിടയിലാണ് ഈ തോല്‍വി താരത്തിനു തിരിച്ചടിയായി എത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച ഫലങ്ങളുമായി എത്തിയ താരം ഇതാദ്യമായാണ് ഓസ്ട്രേലിയയില്‍ കളിക്കുന്നത്. സമാന്ത സ്റ്റോസുറിനു ശേഷം ആദ്യ 20 റാങ്കിലെത്തുന്ന ഓസ്ട്രേലിയക്കാരി എന്ന ബഹുമതി കൂടി നേടിയ താരമാണ് ആഷ്.

സമാന്ത സ്റ്റോസുറിനു നേരത്തെ തന്റെ ബ്രിസ്ബെയിന്‍ ടൂര്‍ണ്ണമെന്റ് തോല്‍വിയോടെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് കോച്ചാവാന്‍ താന്‍ ഇല്ലെന്ന് ബ്രെറ്റ് ലീ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്ഷണം നിരസിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. തങ്ങളുടെ ബൗളിംഗ് കോച്ചാകുവാനുള്ള ചെന്നൈയുടെ ക്ഷണം ആണ് ബ്രെറ്റ് ലീ നിരസിച്ചത്. തനിക്ക് ഇനിയും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കുവാനാണ് ആഗ്രഹമെന്നാണ് ലീ പറഞ്ഞത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ ടീമുകള്‍ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള നെട്ടോട്ടത്തിലാണ്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് മെന്റര്‍ ആയി ലീ പ്രവര്‍ത്തിച്ചിരുന്നു. അതിനു മുമ്പ് അതേ ടീമിനായി കളിക്കാരനായും ഐപിഎലില്‍ ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ റൂബി കാഞ്ചി വാരിയേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമായും ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. സ്റ്റീവന്‍ ഫ്ലെമിംഗ് മുഖ്യ പരിശീലകനായും മൈക്കല്‍ ഹസ്സി ചെന്നൈയുടെ ബാറ്റിംഗ് കോച്ചായും എത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ കോച്ചായി എത്തുന്നുവോ?

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍. റിക്കി പോണ്ടിംഗുമായി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന വട്ട ചര്‍ച്ചകളിലാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 2019 ആഷസ് പരമ്പരയോടെ ഡാരന്‍ ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ചിംഗ് കരിയറിനു വിരാമമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിക്കുവാനായത് പോണ്ടിംഗിനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയുടെ ടി20 ടീം ശ്രീലങ്കയുമായി മൂന്ന് മത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കോച്ചിംഗ് സ്റ്റാഫായി ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗും എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ടി20 ടീമിന്റെ പരിശീലകരായി മുന്‍ താരങ്ങള്‍ ഒത്തുകൂടിയത്.

സമാനമായ സ്ഥിതി ഈ വര്‍ഷവും ഫെബ്രുവരിയില്‍ സംജാതമാകുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം തയ്യാറെടുക്കുന്ന സമയത്ത് തന്നെയാണ് ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകളുമായി ചേര്‍ന്ന് ടി20 ത്രിരാഷ്ട്ര പരമ്പരയും അരങ്ങേറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു നാലാം ജയം, തിളങ്ങി ക്ലിംഗര്‍

മൈക്കല്‍ ക്ലിംഗര്‍ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തുടര്‍ച്ചയായ നാലാം ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പെര്‍ത്ത് ഉയര്‍ന്നു. സിഡ്നി സിക്സേര്‍സ് നേടിയ 167 റണ്‍സ് 19.1 ഓവറില്‍ പെര്‍ത്ത് മറികടക്കുകയായിരുന്നു. 19.1 ഓവറില്‍ 170/4 എന്ന നിലയിലായിരുന്നു വിജയ നേടുമ്പോള്‍ പെര്‍ത്ത്. 83 റണ്‍സ് നേടിയ ക്ലിംഗറും 45 റണ്‍സുമായി ആഷ്ടണ്‍ ടര്‍ണറുമാണ് പെര്‍ത്ത് നിരയില്‍ തിളങ്ങിയത്. സിക്സേര്‍സിനു വേണ്ടി ഡാനിയല്‍ സാംസ് രണ്ടും ബെന്‍ ഡ്വാര്‍ഷൂയിസ് ഒരു വിക്കറ്റും നേടി.

നേരത്തെ ജോര്‍ദന്‍ സില്‍ക്ക്(45*), 33 റണ്‍സ് വീതം നേടി പീറ്റര്‍ നെവില്‍, സാം ബില്ലിംഗ്സ്, 30 റണ്‍സ് നേടിയ നിക് മാഡിന്‍സണ്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ സിഡ്നി സിക്സേര്‍സ് 167 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സബ്ബീര്‍ റഹ്മാനു മേല്‍ പിഴ ചുമത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ കളി കാണാനെത്തിയൊരാളെ മര്‍ദ്ദിച്ചതിനു സബ്ബീര്‍ റഹ്മാനു വിലക്കും പിഴയും. താരത്തിന്റെ ദേശീയ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് 20 ലക്ഷം ടാക്ക പിഴയും ആറ് മാസത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കും ചുമത്തുകയായിരുന്നു. ഇത് താരത്തിനുള്ള അവസാന അവസരമാണെന്നും ഒരുവട്ടം കൂടി ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്കാവും ഫലമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഇന്നിംഗ്സ് ബ്രേക്കിനിടെ തനിക്ക് നേരെ ശബ്ദമുണ്ടാക്കിയ ഒരു കാണിയ്ക്കെതിരെ സബ്ബീര്‍ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് മാച്ച് റഫറിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ട്. സൈഡ് സ്ക്രീനിനു പിന്നില്‍ നടന്ന സംഭവം റിസര്‍വ് അമ്പയറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിനു ശേഷം സംഭവം മാച്ച് റഫറിയെ അറിയിക്കുകയും സംഭവത്തെ കുറിച്ച് വിശദീകരണം മാച്ച് റഫറി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടും മാന്യമായ രീതിയില്ലല്ല താരം പെരുമാറിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇതിനു മുമ്പും താരം ഒന്നു രണ്ട് തവണ ഇത്തരത്തില്‍ മോശം കാരണങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സില്‍ക്കിന്റെ മികവില്‍ 167 റണ്‍സ് നേടി സിഡ്നി സിക്സേര്‍സ്

ആദ്യ ജയം തേടിയിറങ്ങിയ സിഡ്നി സിക്സേര്‍സിനു മികച്ച സ്കോര്‍. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത് സിഡ്നി 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയത്. 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോര്‍ദന്‍ സില്‍ക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പീറ്റര്‍ നെവില്‍(33), നിക് മാഡിന്‍സണ്‍(30), സാം ബില്ലിംഗ്സ്(33) എന്നിവരും മികച്ച റേറ്റില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സിഡ്നി സിക്സേര്‍സ് മികച്ച സ്കോറിലേക്കെത്തി ചേര്‍ന്നു.  15 റണ്‍സ് നേടി ബെന്‍ ഡ്വാര്‍ഷൂയിസും സില്‍ക്കിനു മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഡേവിഡ് വില്ലി 2 വിക്കറ്റ് നേടി പെര്‍ത്തിനായി മികവ് പുലര്‍ത്തി. ആന്‍ഡ്രൂ ടൈ, ജെയിംസ് മുയിര്‍ഹെഡ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിയുകയായിരുന്നു. അക്ഷയ് 4 വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി വിക്കറ്റ് നേടി. ചരിത്ര രഞ്ജി കിരീടം സ്വന്തമാക്കാന്‍ 29 റണ്‍സാണ് വിദര്‍ഭയ്ക്ക് നേടേണ്ടത്.

ഒമ്പതാം വിക്കറ്റില്‍ ഒത്തുകൂടിയ വികാസ് മിശ്ര-ആകാശ് സുദന്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. 2 വിക്കറ്റ് മാത്രം ശേഷിക്കെ 18 റണ്‍സ് പിന്നിലായിരുന്ന ഡല്‍ഹിയ്ക്കെതിരെ ഇന്നിംഗ്സ് വിജയം വിദര്‍ഭ ലക്ഷ്യം വെച്ചുവെങ്കിലും 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ലീഡ് തിരിച്ചു പിടിക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചു. 34 റണ്‍സ് നേടിയ വികാസ് മിശ്ര പുറത്തായപ്പോള്‍ ഡല്‍ഹിയുടെ പക്കല്‍ 27 റണ്‍സ് ലീഡാണ് ഉണ്ടായിരുന്നത്. ഒരു റണ്‍ കൂടി നേടുന്നതിനിടയില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 18 റണ്‍സ് നേടിയ ആകാശ് സുദന്‍ ആണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍.

64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി ബട്‍ലര്‍, തണ്ടറിനെ വീഴ്ത്തി ഹറികെയിന്‍സിനു ആദ്യ ജയം

ജോസ് ബട്‍ലര്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹോബാര്‍ട്ട് ഹറികെയിനിനു ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന തണ്ടറിനു എന്നാല്‍ ആദ്യ പന്തില്‍ റണ്‍ഔട്ട് രൂപത്തില്‍ ബട്‍ലറിനെ നഷ്ടമായത് തിരിച്ചടിയായി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 5 സിക്സുകളും സഹിതമാണ് തന്റെ 81 റണ്‍സ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. 190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിഡ്നി തണ്ടര്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്നു. 36 റണ്‍സ് വീതം നേടി കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രഭാവം സിഡ്നി തണ്ടറിനു വേണ്ടി പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല.

മത്സരത്തില്‍ 9 റണ്‍സിന്റെ ജയമാണ് ഹോബാര്‍ട്ട് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഹോബാര്‍ട്ടിനായി ഇടം പിടിച്ചത്. ഇതില്‍ തന്നെ ബോയസിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ശ്രദ്ധേയം. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ 97 റണ്‍സിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ മക്ഡര്‍മട്ടിന്റെയും ബലത്തില്‍ ഹോബാര്‍ട്ട് 189 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ ഹോബാര്‍ട്ട് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു ടോസ്, സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി സിക്സേര്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പെര്‍ത്ത് നായകന്‍ ആഡം വോഗ്സ് സിക്സേര്‍സിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. ആന്‍ഡ്രൂ ടൈയും മിച്ചല്‍ ജോണ്‍സണും അടങ്ങിയ പെര്‍ത്തിന്റെ ബൗളിംഗ് നിര ടൂര്‍ണ്ണമെന്റിലെ തന്നെ മികവുറ്റ ബൗളിംഗ് നിരയാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ആറാം സ്ഥാനം നിലനിര്‍ത്തുന്നത് തന്നെ റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ്. പൂജ്യം പോയിന്റുമായി സ്റ്റാര്‍സ്, ഹറികെയിന്‍സ് എന്നിവരും പോയിന്റ് ടേബിളില്‍ അവസാനമായാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് സ്കോര്‍ച്ചേര്‍സ് തങ്ങളുടെ കുതിപ്പ് തുടരുന്നത്.

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, നിക് മാഡിന്‍സണ്‍, ജോര്‍ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, പീറ്റര്‍ നെവില്‍, ജോഹന്‍ ബോത്ത, ഷോണ്‍ അബോട്ട്, സ്റ്റീവ് ഒക്കേഫെ, ഡാനിയല്‍ സാംസ്, ബെന്‍ ഡ്വാര്‍ഷൂയിസ്, വില്യം സോമര്‍വില്ലേ

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, ഡേവിഡ് വില്ലി, ടിം ഡേവിഡ്, ആഡം വോഗ്സ്, ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ജോഷ് ഇംഗ്ലിസ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ, മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് മുയിര്‍ഹെഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ടി20 ഉപേക്ഷിച്ചു

കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിനു ശേഷം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്ന വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ ന്യൂസിലാണ്ട് – വെസ്റ്റീന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഉപേക്ഷിച്ചു. മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ന്യൂസിലാണ്ട് 9 ഓവറില്‍ 102/4 എന്ന നിലയിലായിരുന്നു. കെയിന്‍ വില്യംസണ്‍(17*), അനാരു കിച്ചന്‍(1*) എന്നിവരായിരുന്നു ക്രീസില്‍.

നേരത്തെ കോളിന്‍ മണ്‍റോ 23 പന്തില്‍ നേടിയ 66 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലാണ്ട് തകര്‍പ്പന്‍ തുടക്കമാണ് നേടിയത്. 78/1 എന്ന നിലയില്‍ നിന്ന് 97/4 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഏറെ വൈകാതെ മഴ വില്ലനായി എത്തി. ഷെള്‍ഡണ്‍ കോട്രെല്‍, സാമുവല്‍ ബദ്രീ, കെസ്രിക് വില്യംസ്, ആഷ്‍ലി നഴ്സ് എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version