മഴ നിയമത്തില്‍ ഇംഗ്ലണ്ട്, കളിയിലെ താരമായി ഓയിന്‍ മോര്‍ഗന്‍

മഴ നിയമത്തില്‍ ഇംഗ്ലണ്ടിനു 31 റണ്‍സിന്റെ ജയം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം രണ്ടാം ഏകദിനത്തില്‍ മലിംഗയുടെ അഞ്ച് വിക്കറ്റ് നേടത്തെ മറികടന്ന് ഇംഗ്ലണ്ട് 278/9 എന്ന സ്കോറിലേക്ക് എത്തിയതിനു പിന്നില്‍ ഓയിന്‍ മോര്‍ഗന്‍(92), ജോ റൂട്ട്(71) എന്നിവരുടെ മികവിലായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളിയ ശ്രീലങ്കയെ ക്രിസ് വോക്സ് 31/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി. 30 റണ്‍സ് നേടിയ കുശല്‍ പെരേര പുറത്താകുമ്പോള്‍ ശ്രീലങ്ക 74/5 എന്ന നിലയിലായിരുന്നു.

അതിനു ശേഷം ആറാം വിക്കറ്റ് കൂട്ടുകെട്ട് 66 റണ്‍സ് നേടി ടീമിനെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. മഴ വരുമ്പോള്‍ അഞ്ച് വിക്കറ്റ് വീണതിനാല്‍ 31 റണ്‍സ് പിന്നിലായിരുന്നു ശ്രീലങ്ക. മത്സരം തടസ്സപ്പെടുമ്പോള്‍ തിസാര പെരേര 44 റണ്‍സും ധനന്‍ജയ ഡിസില്‍വ 36 റണ്‍സും നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ഒല്ലി സ്റ്റോണ്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഏഷ്യ കപ്പില്‍ തുടരാന്‍ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്

കപ്പില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം അനിവാര്യമായ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.

എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് സാധ്യമല്ലാതെ പോയത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 107/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് റണ്‍ സ്കോറിംഗിനെ ബാധിച്ചു. തിസാര പെരേര 5 വിക്കറ്റ് നേടി ശ്രീലങ്ക ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ അകില ധനന്‍ജയ രണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ, ഷെഹാന്‍ ജയസൂര്യ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മഴയില്‍ കുതിരാത്ത ആവേശപ്പോര്, 3 റണ്‍സ് ജയം ശ്രീലങ്കയ്ക്ക്

മഴ പലതവണ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ 3 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക.  പരമ്പരയിലെ ആദ്യം ജയമാണ് ശ്രീലങ്കയുടേത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് അവസാന ഓവറുകളില്‍ ജയം ശ്രീലങ്ക പിടിച്ചെടുത്തത്. 7 പന്ത് ശേഷിക്കെ കേശവ് മഹാരാജും ഡേവിഡ് മില്ലറും ടീമിനെ വിജയിപ്പിക്കുവാന്‍ എട്ട് റണ്‍സ് മാത്രം മതിയെന്ന സ്ഥിതിയില്‍ നിന്നാണ് മഹാരാജിനെയും മില്ലറെയും പുറത്താക്കി ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്.

39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിനു ശേഷം മഴ വീണ്ടും വില്ലനായി എത്തിയപ്പോള്‍ മത്സരം വീണ്ടും 21 ഓവറായി ചുരുക്കുകയായിരുന്നു. ലക്ഷ്യം 21 ഓവറില്‍ നിന്ന് 191 റണ്‍സ്. ഹാഷിം അംല(40), ജീന്‍ പോള്‍ ഡുമിനി(23), ക്വിന്റണ്‍ ഡിക്കോക്ക്(23) എന്നിവരുടെ ബാറ്റിംഗ് മികവില്‍ അവസാന മൂന്നോവറില്‍ ലക്ഷ്യം 24 റണ്‍സാക്കി ദക്ഷിണാഫ്രിക്ക കുറച്ച് കൊണ്ടുവന്നുവെങ്കിലും കൈവശമുണ്ടായിരുന്നത് 3 വിക്കറ്റ് മാത്രം.

എട്ടാം വിക്കറ്റില്‍ 28 റണ്‍സ് കൂട്ടുകെട്ട് നേടിയ ഡേവിഡ് മില്ലര്‍-കേശവ് മഹാരാജ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ നാലാം ജയത്തിനു അരികിലേക്ക് നയിക്കുകയായിരുന്നു. കേശവ് മഹാരാജ് 17 റണ്‍സാണ് നേടിയത്. ലക്ഷ്യം 7 പന്തില്‍ എട്ടാക്കി ബൗണ്ടറിയലൂടെ മാറ്റിയ ശേഷം ഓവറിന്റെ അവസാന പന്തില്‍ കേശവ് മഹാരാജ് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പരത്തി. ഓവറിന്റെ അവസാന പന്തില്‍ തിസാര പെരേരയാണ് കേശവ് മഹാരാജിനെ പുറത്താക്കിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 8 റണ്‍സ് വേണമെന്നിരിക്കെ സുരംഗ ലക്മല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതെ വന്ന മില്ലര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായതോടു കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ ദുര്‍ഘടമായി. അവസാന പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 21 ഓവറില്‍ 187 റണ്‍സില്‍ അവസാനിച്ചു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര 2 വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 306 റണ്‍സാണ് 39 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റ ശതകവുമായി റീസ ഹെന്‍ഡ്രിക്സ്, ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം

തന്റെ ഏകദിന അരങ്ങേറ്റത്തില്‍  റീസ ഹെന്‍ഡ്രിക്സ് നേടിയ 102 റണ്‍സിന്റെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഹാഷിം അംല(59), ജീന്‍ പോള്‍ ഡുമിനി(92), ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 363 റണ്‍സാണ് നേടിയത്.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ലഹിരു കുമര ആറാം ഓവറില്‍ 2 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കിനെ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 42 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍റിക്സുമായി ചേര്‍ന്ന് ഹാഷിം അംല(59) നേടിയത് 59 റണ്‍സാണ്. ഫാഫ് ഡു പ്ലെസി(10) വേഗത്തില്‍ പുറത്തായെങ്കിലും പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 300 കടത്തുകയായിരുന്നു.

103 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഡുമിനി-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. 70 പന്തില്‍ നിന്ന് 92 റണ്‍സ് നേടി ഡുമിനി പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും ആറ് സിക്സും നേടിയിരുന്നു. മില്ലര്‍ 51 റണ്‍സ് നേടി. ആന്‍ഡിലെ ഫെഹ്ലുക്വായോ 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതിയത് പെരേരമാര്‍ മാത്രം, 193 റണ്‍സിനു ഓള്‍ഔട്ട് ആയി ശ്രീലങ്ക

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടി. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡയും തബ്രൈസ് ഷംസിയും ആണ് ലങ്കന്‍ പതനത്തിനു കാരണമായത്. 36/5 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേര-തിസാര പെരേര കൂട്ടുകെട്ടാണ് കരകയറ്റിയത്.

ആറാം വിക്കറ്റില്‍ 92 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 49 റണ്‍സ് നേടിയ തിസാര പെരേരയെ ഷംസി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. എട്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ കുശല്‍ പെരേര 81 റണ്‍സ് നേടിയിരുന്നു. റബാഡയും തബ്രൈസ് ഷംസിയും നാല് വീതം വിക്കറ്റ് നേടി. ലുംഗിസാനി ഗിഡിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിസാര പെരേര ടി20 ബ്ലാസ്റ്റില്‍

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും. ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി ഏതാനും മത്സരങ്ങള്‍ താരം കളിക്കുമെന്ന് കൗണ്ടി തന്നെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്ടി സീസണില്‍ താരം ഇതേ ടീമിനു വേണ്ടി കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് തിസാര പെരേര ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി കളിക്കുക.

ടി20 ക്രിക്കറ്റുകളില്‍ വിവിധ ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് തിസാര പെരേര. ടീമിന്റെ രക്ഷയ്ക്ക് ബാറ്റുകൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്യുന്ന തിസാരയുടെ സേവനം ലഭ്യമാക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്നാണ് കൗണ്ടി മാനേജ്മെന്റ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി തിസാര പെരേര, ശ്രീലങ്കയ്ക്ക് ആദ്യ ജയം

നാല് വിക്കറ്റ് 39 റണ്‍സ്, തിസാര പെരേരയുടെ ഈ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ തിസാര പെരേര(4 വിക്കറ്റ്), നുവാന്‍ പ്രദീപ്(3 വിക്കറ്റ്) എന്നിവര്‍ എറിഞ്ഞ് പിടിച്ചപ്പോള്‍ ടീം 198 റണ്‍സിനു ഓള്‍ഔട്ട് ആയി. -ബ്രണ്ടന്‍ ടെയിലര്‍ (58) മാത്രമാണ് സിംബാബ്‍വേയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 202/5 എന്ന സ്കോര്‍ നേടി വിജയിക്കുകയായിരുന്നു. കുശല്‍ പെരേര 49 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ മെന്‍ഡിസ്(36), ദിനേശ് ചന്ദിമല്‍(38*), തിസാര പെരേര(39*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ചന്ദിമല്‍-പെരേര കൂട്ടുകെട്ട് 57 റണ്‍സാണ് നേടിയത്. മൂന്ന് സിക്സ് നേടിയ പെരേര 26 പന്തില്‍ നിന്നാണ് 39 റണ്‍സ് നേടിയത്.

ബ്ലെസ്സിംഗ് മുസര്‍ബാനി സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തിസാര പെരേരയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചും ക്യാപ്റ്റനും മാറിയിട്ടും ശ്രീലങ്ക പഴയപടി തന്നെ

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തോല്‍വികള്‍ക്ക് പിന്നാലെ സിംബാബ്‍വേയോടും തോറ്റ് ശ്രീലങ്ക. കോച്ചും ക്യാപ്റ്റനും മാറിയിട്ടും ജയമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ശക്തമായ നിലയില്‍ നിന്ന് തിരിച്ചുവന്നാണ് ശ്രീലങ്കയെ സിംബാബ്‍വേ വീഴ്ത്തിയത്. 291 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുശല്‍ പെരേരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കുശല്‍ പെരേരയും(80) ആഞ്ചലോ മാത്യൂസിനെയും(42) പുറത്താക്കി സിംബാബ്‍വേ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോളും തിസാര പെരേര തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ വീണ്ടും നിലനിര്‍ത്തുകയായിരുന്നു. 37 പന്തില്‍ 64 റണ്‍സ് നേടിയ പെരേരയെ 47ാം ഓവറില്‍ 9ാം വിക്കറ്റായി ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ മത്സരത്തില്‍ സിംബാബ്‍വേ വിജയം മണക്കാന്‍ തുടങ്ങി. 48.1 ഓവറില്‍ 278 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുമ്പോള്‍ 12 റണ്‍സിന്റെ ജയം സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു. 34 റണ്‍സുമായി ദിനേശ് ചന്ദിമലും ശ്രദ്ധേയമായ പ്രകടനം നടത്തി. നാല് വിക്കറ്റുമായി ടെണ്ടായി ചതാരയാണ് സിംബാബ്‍വേ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 50 ഓവറില്‍ 290 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ സിംബാബ്‍വേയ്ക്കായി ഹാമിള്‍ട്ടണ്‍ മസകഡ്സയും(73), സിക്കന്ദര്‍ റാസയും(81) ആണ് തിളങ്ങിയത്. 38 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറും 34 റണ്‍സ് നേടി സോളമന്‍ മിറും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിസാര പെരേര 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version