കോച്ചും ക്യാപ്റ്റനും മാറിയിട്ടും ശ്രീലങ്ക പഴയപടി തന്നെ

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തോല്‍വികള്‍ക്ക് പിന്നാലെ സിംബാബ്‍വേയോടും തോറ്റ് ശ്രീലങ്ക. കോച്ചും ക്യാപ്റ്റനും മാറിയിട്ടും ജയമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ശക്തമായ നിലയില്‍ നിന്ന് തിരിച്ചുവന്നാണ് ശ്രീലങ്കയെ സിംബാബ്‍വേ വീഴ്ത്തിയത്. 291 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുശല്‍ പെരേരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കുശല്‍ പെരേരയും(80) ആഞ്ചലോ മാത്യൂസിനെയും(42) പുറത്താക്കി സിംബാബ്‍വേ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോളും തിസാര പെരേര തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ വീണ്ടും നിലനിര്‍ത്തുകയായിരുന്നു. 37 പന്തില്‍ 64 റണ്‍സ് നേടിയ പെരേരയെ 47ാം ഓവറില്‍ 9ാം വിക്കറ്റായി ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ മത്സരത്തില്‍ സിംബാബ്‍വേ വിജയം മണക്കാന്‍ തുടങ്ങി. 48.1 ഓവറില്‍ 278 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുമ്പോള്‍ 12 റണ്‍സിന്റെ ജയം സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു. 34 റണ്‍സുമായി ദിനേശ് ചന്ദിമലും ശ്രദ്ധേയമായ പ്രകടനം നടത്തി. നാല് വിക്കറ്റുമായി ടെണ്ടായി ചതാരയാണ് സിംബാബ്‍വേ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 50 ഓവറില്‍ 290 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ സിംബാബ്‍വേയ്ക്കായി ഹാമിള്‍ട്ടണ്‍ മസകഡ്സയും(73), സിക്കന്ദര്‍ റാസയും(81) ആണ് തിളങ്ങിയത്. 38 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറും 34 റണ്‍സ് നേടി സോളമന്‍ മിറും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിസാര പെരേര 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version