9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാത്തത് ടീമിനു തിരിച്ചടിയായി. 28 പന്തില്‍ നിന്നാണ് വാട്സണ്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നത്. തിസാര പെരേര(17), ബെന്‍ കട്ടിംഗ്(19*) എന്നിവരുടെ മികവിലാണ് സിന്ധീസ് 10 ഓവറില്‍ 98/4 എന്ന സ്കോര്‍ നേടിയത്. റഷീദ് ഖാന്‍ 3 വിക്കറ്റ് നേടി.

നജീബുള്ള സദ്രാന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിനപ്പം 30 റണ്‍സുമായി അലക്സ് ഹെയില്‍സും പിന്തുണച്ചപ്പോള്‍ മറാത്തയുടെ വിജയം 7.1 ഓവറില്‍ സാധ്യമാകുകയായിരുന്നു. 24 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 16 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ 30 റണ്‍സ് സ്വന്തമാക്കിയത്. 89 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

അവസാന പന്തില്‍ ജയം നേടി ബംഗാള്‍ ടൈഗേഴ്സ്

സിന്ധീസിന്റെ 134 റണ്‍സ് അവസാന പന്തില്‍ മറികടന്ന് ബംഗാള്‍ ടൈഗേഴ്സ്. അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന ബംഗാള്‍ ടൈഗേഴ്സ് അവസാന രണ്ട് പന്തില്‍ 5 റണ്‍സ് ലക്ഷ്യം ആയപ്പോള്‍ രണ്ട് ബൗണ്ടറി നേടിയാണ് വിജയം കുറിച്ചത്. മുഹമ്മദ് നബി 10 പന്തില്‍ 25 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോള്‍ ജേസണ്‍ റോയ്(64) ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സുനില്‍ നരൈന്‍ 6 പന്തില്‍ 22 റണ്‍സും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സും നേടി. 3 വിക്കറ്റുകളാണ് ബംഗാള്‍ ടൈഗേഴ്സിനു നഷ്ടമായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസ് ആന്റണ്‍ ഡെവ്സിച്ച്(23 പന്തില്‍ 6), ഷമിയുള്ള ഷെന്‍വാരി(26 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടിയത്. ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് നേടി.

അവസാന പന്തില്‍ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്, ഒരു വിക്കറ്റ് ജയം

പടുകൂറ്റന്‍ വിജയങ്ങള്‍ക്ക് ശേഷം സിന്ധീസിനെതിരെ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്. 91 റണ്‍സിനു സിന്ധീസിനെ നിയന്ത്രിച്ച ശേഷം വെടിക്കെട്ട് താരങ്ങളടങ്ങിയ വാരിയേഴ്സ് നിര ആവേശകരമായ മത്സരത്തിനു ശേഷം അവസാന പന്തിലാണ് ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്. നിക്കോളസ് പൂരനും ആന്‍ഡ്രേ റസ്സലും അടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ടീമിന്റെ ടോപ് സ്കോററായത് പുരന്‍(17) ആയിരുന്നു. ഡാരെന്‍ സാമി, ലെന്‍ഡല്‍ സിമ്മണ്‍സ്, രവി ബൊപ്പാര എന്നിവര്‍ 14 വീതം റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ ടീമിനു ജയിക്കുവാന്‍ 8 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ഇസ്രു ഉഡാന രണ്ട് വൈഡ് റണ്ണുകള്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്രിസ് ഗ്രീനിനെ(8) പുറത്താക്കുവാന്‍ താരത്തിനു സാധിച്ചു. മൂന്നാം പന്തില്‍ വഹാബ് റിയാസ്(7) റണ്ണൗട്ട് രൂപത്തില്‍ പുറത്തായെങ്കിലും ഇമ്രാന്‍ ഹൈദര്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം 2 പന്തില്‍ 1 റണ്‍സാക്കി മാറ്റി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹൈദറിനെയും ഉഡാന പുറത്താക്കിയപ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സായി വാരിയേഴ്സിന്റെ ലക്ഷ്യം മാറി. അവസാന പന്തില്‍ ബൈ ഓടി ടീം ജയം ഉറപ്പിക്കുകയായിരുന്നു. സിന്ധീസിനായി ബെന്‍ കട്ടിംഗും ഇസ്രു ഉഡാനയും രണ്ട് വീതം വിക്കറ്റ് നേ‍ടി. ജോഫ്ര ആര്‍ച്ചര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി നായകന്‍ ഷെയിന്‍ വാട്സണ്‍ 28 പന്തില്‍ 50 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് കണ്ടെത്താനായിരുന്നില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ടീമിനു നേടാനായത്. വാരിയേഴ്സിനു വേണ്ടി ആന്‍ഡ്രേ റസ്സല്‍, ഹാരി ഗുര്‍ണേ, ഹാര്‍ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഫ്ലെച്ചര്‍ 29 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂടുതല്‍ ആക്രമകാരിയായത് 16 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷഫീക്കുള്ള ഷഫീക്ക് ആയിരുന്നു. 6 ബൗണ്ടറിയും 5 സിക്സും നേടിയാണ് ഫ്ലെച്ചര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതെങ്കില്‍ ഷഫീക്ക് 4 ബൗണ്ടറിയും 4 സിക്സും നേടി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ രണ്ടും പ്രവീണ് താംബേ ഒരു വിക്കറ്റും സിന്ധീസിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

13 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ തിസാര പെരേരയുടെ മികവില്‍ സിന്ധീസ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും താരം പുറത്തായതോടെ ടീം 8 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ഷെയിന്‍ വാട്സണ്‍ 14 പന്തില്‍ 29 റണ്‍സ് നേടി. സൊഹൈല്‍ ഖാനും മുഹമ്മദ് ഇര്‍ഫാനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ അഷ്റഫ്, ഡേവിഡ് വില്ലി, ഷാഹീദ് അഫ്രീദ് എന്നിവര്‍ പഖ്ത്തൂണ്‍സിനായി വിക്കറ്റുകള്‍ നേടി.

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1 വിക്കറ്റിന്റെ ജയം ടീം സ്വന്തമാക്കുമ്പോള്‍ ഷെയന്‍ വാട്സണ്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. 20 പന്തില്‍ 49 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് പുറത്തായ താരം.

ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റിനു ഉടമയായത് സന്ദീപ് ലാമിച്ചാനെയായിരുന്നു.

 

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ടീമിനെ രക്ഷിച്ചത് വെയിന്‍ പാര്‍ണല്‍-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ്. 21/6 എന്ന നിലയില്‍ നിന്നാണ് ടീം 103/7 എന്ന സ്കോറിലേക്ക് എത്തിയതെന്നുള്ളത് കേരള നൈറ്റ്സിന്റെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

24 പന്തില്‍ 59 റണ്‍സ് നേടി വെയിന്‍ പാര്‍ണെല്ലിനു പിന്തുണയായി 23 റണ്‍സുമായി സൊഹൈല്‍ തന്‍വീറുമാണ് ടീമിന്റെ സ്കോര്‍ 10 ഓവറില്‍ 103 റണ്‍സിലേക്ക് നയിച്ചത്. താംബേ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇസ്രു ഉഡാന ഒരു വിക്കറ്റ് നേടി. തന്‍വീര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഓവറില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.

Exit mobile version