നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ് ടീമിനു സ്വന്തം. ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. റോവ്മന്‍ പവല്‍ പുറത്താകാതെ 25 പന്തില്‍ നിന്ന് നേടിയ 61 റണ്‍സിന്റെയും ആന്‍ഡ്രേ റസ്സല്‍(12 പന്തില്‍ 38), ഡാരെന്‍ സാമി(14*), നിക്കോളസ് പൂരന്‍(18) എന്നിവരാണ് വാരിയേഴ്സിനായി ബാറ്റിംഗ് മികവ് പുലര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് നിരയില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍(37) മാത്രമാണ് കാര്യമായൊരു ശ്രമം ടീമിനായി നടത്തി നോക്കിയത്. ഷഫീകുള്ള ഷഫീക്ക് 26 റണ്സ് നേടി പുറത്തായി. 7 വിക്കറ്റുകള്‍ നഷ്ടത്തില്‍ ടീമിനു 118 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ഗ്രീന്‍, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13 റണ്‍സിന്റെ തോല്‍വി പിണഞ്ഞിരുന്നു. അതിനു ശേഷം എലിമിനേറ്ററില്‍ മറാത്ത അറേബ്യന്‍സിനെതിരെ 10 വിക്കറ്റിന്റെ വിജയം നേടിയാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് തങ്ങളുടെ ഇന്നലത്തെ തോല്‍വിയ്ക്ക് പകരം വീട്ടുവാനുള്ള അവസരം സ്വന്തമാക്കിയത്. വിന്‍ഡീസ് കരുത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് മുന്നേറുന്നത്. നിക്കോളസ് പൂരന്റെ വെടിക്കെട്ടിനൊപ്പം തീപാറുന്ന ഫോമിലുള്ള ആന്‍ഡ്രേ റസ്സലുമാണ് ടീമിന്റെ ബാറ്റിംഗ് ശക്തി. ലെന്‍ഡല്‍ സിമ്മണ്‍സും ഒപ്പം പിന്തുണയുമായുണ്ട്. റോവ്മന്‍ പവല്‍, ഡാരെന്‍ സാമി എന്നിവരും ടീമിന്റെ വിന്‍ഡീസ് കരുത്തിന്റെ ഭാഗമാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ വെടിക്കെട്ട് പ്രകടനവുമായി പവലും താന്‍ ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്.

പഖ്ത്തൂണ്‍സ് അഫ്രീദിയുടെ മികവിലാണ് ഇന്നലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ആന്‍ഡ്രെ ഫ്ലെച്ചര്‍ ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്റെ ഇപ്പോളത്തെ പ്രതിസന്ധി. മികച്ച ബൗളിംഗ് കരുത്താണ് ടീമിന്റെ മറ്റൊരു ശക്തി. മുഹമ്മദ് ഇര്‍ഫാനും ആര്‍പി സിംഗും അടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് പിന്തുണയായി നായകന്‍ അഫ്രീദിയും പന്തെറിയാനെത്തുന്നു.

ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് ബംഗാള്‍ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനമാണ് ഇത്. അതില്‍ അറേബ്യന്‍സിനായിരുന്നു വിജയം. എന്നാല്‍ എലിമിനേറ്ററിലെ തോല്‍വി അവരെ വീണ്ടും ടൈഗേഴ്സിനെ നേരിടുവാന്‍ ഇടയാക്കുകയായിരുന്നു.

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ് സിക്സുകളുടെ സഹായത്തോടെ 17 പന്തില്‍ നിന്ന് 59 റണ്‍സാണ് ഷാഹിദ് അഫ്രീദി നേടിയത്. 10 ഓവറില്‍ 135 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ പഖ്ത്തൂണ്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി ഹാര്‍ദ്ദസ് വില്‍ജോയന്‍ മൂന്ന് വിക്കറ്റ് നേടി.

നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി 35 പന്തില്‍ 80 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ 122 റണ്‍സ് വരെ മാത്രമേ താരത്തിനു എത്തിക്കാനായുള്ളു. 9 സിക്സുകളും 4 ബൗണ്ടറിയുമാണ് പുറത്താകാതെ നിന്ന റോവ്മന്‍ പവല്‍ നേടിയത്. ഇര്‍ഫാന്‍ ഖാന്‍ പഖ്ത്തൂണ്‍സിനായി 2 വിക്കറ്റ് നേടി.

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ആന്‍ഡ്രേ ഫ്ലെച്ചര്‍ നേടിയത്. കൂട്ടിനു കോളിന്‍ ഇന്‍ഗ്രാം 27 റണ്‍സ് നേടി പിന്തുണ നല്‍കി. മുജീബ്, സഹീര്‍ ഖാന്‍, സുനില്‍ നരൈന്‍ എന്നിവരാണ് ബംഗാളിന്റെ വിക്കറ്റ് നേട്ടക്കാര്‍. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഫ്ലെച്ചര്‍ മാന്‍ ഓഫ് ദി മാച്ച് പദവി സ്വന്തമാക്കുന്നത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സിനു 93 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്(24), മുഹമ്മദ് നബി(17), സുനില്‍ നരൈന്‍(15), ജേസണ്‍ റോയ്(12) എന്നിവരാണ് ടീമിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. പഖ്ത്തൂണ്‍സിനായി ആര്‍പി സിംഗ് രണ്ടും സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഫ്ലെച്ചര്‍ 29 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂടുതല്‍ ആക്രമകാരിയായത് 16 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷഫീക്കുള്ള ഷഫീക്ക് ആയിരുന്നു. 6 ബൗണ്ടറിയും 5 സിക്സും നേടിയാണ് ഫ്ലെച്ചര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതെങ്കില്‍ ഷഫീക്ക് 4 ബൗണ്ടറിയും 4 സിക്സും നേടി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ രണ്ടും പ്രവീണ് താംബേ ഒരു വിക്കറ്റും സിന്ധീസിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

13 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ തിസാര പെരേരയുടെ മികവില്‍ സിന്ധീസ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും താരം പുറത്തായതോടെ ടീം 8 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ഷെയിന്‍ വാട്സണ്‍ 14 പന്തില്‍ 29 റണ്‍സ് നേടി. സൊഹൈല്‍ ഖാനും മുഹമ്മദ് ഇര്‍ഫാനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ അഷ്റഫ്, ഡേവിഡ് വില്ലി, ഷാഹീദ് അഫ്രീദ് എന്നിവര്‍ പഖ്ത്തൂണ്‍സിനായി വിക്കറ്റുകള്‍ നേടി.

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍ മക്കല്ലം 29 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ റീലി റൂസോ(25), ലൗറി ഇവാന്‍സ്(27*) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് വിജയം കുറിച്ചത്. 9.4 ഓവറിലാണ് ടീമിന്റെ വിജയം. ആന്‍ഡ്രെ ഫ്ലെച്ചര്‍ 27 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂട്ടായി 29 റണ്‍സുമായി ഷഫീക്കുള്ള ഷഫീക്ക് നിലകൊണ്ടും. 22 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ട് ആണ് പുറത്തായ ഒരു താരം.

കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും ചേര്‍ന്ന് പഖ്തൂണ്‍സിന്റെ സ്കോറായ 109 റണ്‍സിനെ 7.5 ഓവറില്‍ മറികടക്കുകയായിരുന്നു.

14 പന്തില്‍ 40 റണ്‍സ് നേടി പോള്‍ സ്റ്റിര്‍ലിംഗും 20 പന്തില്‍ നിന്ന് 46 റണ്‍സുമായി ഓയിന്‍ മോര്‍ഗനുമാണ് കേരള നൈറ്റ്സിന്റെ വിജയം ഒരുക്കിയത്. ക്രിസ് ഗെയില്‍ 13 റണ്‍സ് നേടി പുറത്തായപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 11 റണ്‍സുമായി വിജയ സമയത്ത് നായകന്‍ ഓയിന്‍ മോര്‍ഗനു കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ചു.

മത്സരത്തിലെ താരമായി മാറിയ സന്ദീപ് ലാമിച്ചാനെയുടെ മിന്നും ബൗളിംഗ് പ്രകടനത്തിലാണ് 109 റണ്‍സില്‍ പഖ്ത്തൂണ്‍സിനെ നിയന്ത്രിക്കുവാന്‍ കേരള നൈറ്റ്സിനായത്. തന്റെ രണ്ടോവറില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേപ്പാള്‍ താരം സന്ദീപ് നേടിയത്. ആന്‍ഡ്രേ ഫ്ലെച്ചര്‍(32), കാമറൂണ്‍ ഡെല്‍പോര്‍ട്ട(28*) എന്നിവര്‍ക്കൊപ്പം ലിയാം ഡോസണ്‍ 25 റണ്‍സ് നേടി പഖ്ത്തൂണ്‍സിനായി തിളങ്ങി.

Exit mobile version