പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം 1-1 നു സമനിലയിൽ. പന്ത് കൈവശം വെക്കുന്നതിൽ ഫോറസ്റ്റ് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ക്രിസ്റ്റൽ പാലസ് ആണ് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്. സൂപ്പർ താരം എബിറെചി എസെ ആഴ്‌സണലിലേക്ക് പോയ അഭാവം കാണിക്കാതെയാണ് പാലസ് തുടങ്ങിയത്. 37 മത്തെ മിനിറ്റിൽ ഡാനിയേൽ മുനോസിന്റെ പാസിൽ നിന്നു ഇസ്മയില സാർ നേടിയ ഗോളിൽ അവർ മുൻതൂക്കം കണ്ടെത്തുകയും ചെയ്തു.

അതിനു ശേഷം ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ മാർക് ഗുഹെയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് പാലസിന് നിരാശ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഡാൻ എന്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹഡ്‌സൺ-ഒഡോയ് പാലസിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഇഗോർ ജീസുസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതും ഒമാരി ഹച്ചിസന്റെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയതും ഫോറസ്റ്റിന് നിരാശ സമ്മാനിച്ചു. പാലസിന് ഇത് ലീഗിൽ തുടർച്ചയായ രണ്ടാം സമനിലയാണ്.

എബിറെചി എസെ! പതിമൂന്നാമത്തെ വയസ്സിൽ കണ്ണീരോടെ മടക്കം, ഇന്ന് പത്താം നമ്പറുകാരനായി തിരിച്ചുവരവ്!

ലീഡ്സ് യുണൈറ്റഡിനു എതിരായ മത്സരത്തിന് മുമ്പ് ആഴ്‌സണൽ എബിറെചി എസെയെ തങ്ങളുടെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ അവിടെ യാഥാർഥ്യമാകുന്നത് ഒരു 13 കാരന്റെ എപ്പോഴത്തെയും വലിയ സ്വപ്നത്തിനാണ്. സാക്ഷാൽ ഡെന്നിസ് ബെർക്യാമ്പ് അണിഞ്ഞ ആഴ്‌സണലിന്റെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്സി ഇനി മുതൽ എസെ എന്ന 27 കാരൻ അണിയുമ്പോൾ അതിനു പുറകിൽ ഒരു സിനിമ കഥയെ വെല്ലുന്ന ഒരു മനോഹരമായ ത്രില്ലർ പ്രണയ കഥയുണ്ട്. ആഴ്‌സണൽ അക്കാദമിയിൽ വലിയ സ്വപ്നങ്ങളും ആയി തിയറി ഒൻറിയെ ആരാധിച്ചു കളി തുടങ്ങുന്ന ഒരു കുട്ടിയിൽ നിന്നു തുടങ്ങുന്ന കഥ. എട്ടാം വയസ്സു മുതൽ തന്റെ എല്ലാമായ ആ അക്കാദമിയിൽ നിന്നു 13 മത്തെ വയസ്സിൽ ആ കുട്ടി പക്ഷെ നേരിടുന്നത് ഹൃദയം തകർക്കുന്ന വാർത്ത ആയിരുന്നു. തങ്ങളുടെ അക്കാദമിയിൽ ആ കുട്ടിക്ക് ഭാവിയില്ലെന്നു കാണുന്ന ആഴ്‌സണൽ 2011 ൽ അവനെ റിലീസ് ചെയ്യുന്നു. പിന്നീട് ഓർത്ത് എടുക്കുമ്പോൾ അഭിമുഖങ്ങളിൽ ഒരാഴ്ച താൻ അതോർത്ത് കരഞ്ഞു എന്നാണ് അവൻ തുടർന്ന് പറയുന്നത്. തുടർന്ന് ലണ്ടനിൽ തന്നെ ഫുൾഹാം അക്കാദമിയിൽ, റീഡിങ് അക്കാദമിയിൽ, മിൽവാൽ അക്കാദമിയിൽ ഒക്കെ ഭാഗ്യം പരീക്ഷിക്കുന്ന അവനു പക്ഷെ നിരാശ തന്നെ ആയിരുന്നു ഫലം. ഓരോ ക്ലബുകളും അവനെ കൈവിട്ടു.

ആ ദിനങ്ങളിൽ ഒന്നാണ് അവൻ ‘ഒരു നാൾ ഞാൻ എന്റെ സ്വപ്നം നിറവേറ്റും, അന്ന് ഞാൻ ഈ ട്വീറ്റ് നിങ്ങളെ കാണിക്കും’ എന്നു ട്വീറ്റ് ചെയ്യുന്നത്. എന്നാൽ തന്റെ പ്രിയ ക്ലബ് ആഴ്‌സണലിൽ നിന്നു റിലീസ് ചെയ്തപ്പോൾ കരഞ്ഞ പോലെ അവൻ പിന്നീട് ഒരിക്കലും കരഞ്ഞില്ല കാരണം ആ വേദന, ആ കണ്ണീർ അവനെ അപ്പോഴേക്കും എന്തും നേരിടാൻ ശക്തൻ ആക്കിയിരുന്നു. തുടർന്ന് 2016 ൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിൽ എത്തുന്നതോടെ ആ ടീനേജറുടെ കരിയർ തന്നെ മാറുക ആയിരുന്നു. ഇടക്ക് ലോണിൽ പോയെങ്കിലും 2018-19, 2019-20 സീസണുകളിൽ തന്റെ മികവ് ഇംഗ്ലീഷ് ഫുട്‌ബോളിന് ആ താരം കാണിച്ചു കൊടുക്കുക തന്നെ ആയിരുന്നു. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ എസെ QPR നു ഒപ്പം മിന്നി തിളങ്ങി. തന്റെ വേഗതയും ഡ്രിബിളിങ് മികവും ഷോട്ടുകളുടെ ശക്തിയും ഒക്കെ എസെ ലോകത്തിനു കാണിച്ചു. ഒപ്പം ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായും എസെ മാറി. ചാമ്പ്യൻഷിപ്പിൽ 2019-20 ൽ 14 ഗോളുകൾ നേടിയ എസെയെ തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു ക്രിസ്റ്റൽ പാലസ് എത്തി. 16 മില്യൺ പൗണ്ടിനു പാലസിലേക്ക് അന്ന് ചേക്കേറിയ എസെ 5 സീസണുകൾക്ക് ഇപ്പുറം പാലസിന്റെ ഏറ്റവും വലിയ ഇതിഹാസതാരങ്ങളിൽ ഒരാളാണ്. 147 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു 34 ഗോളുകളും 23 അസിസ്റ്റുകളും നേടിയ എസെ പാലസിന് സമ്മാനിച്ചത് സ്വപ്ന സമാന നേട്ടങ്ങൾ ആണ്.

എസെയും, ഒലിസെയും ചേർന്നു പ്രീമിയർ ലീഗിൽ ഏത് വമ്പന്മാർക്കും പേടി സ്വപ്നം ആയ കാലത്ത് പാലസ് അത്രക്ക് സുന്ദരമായി ആണ് കളിച്ചത്. ആ സമയത്ത് തന്നെ ഇംഗ്ലണ്ട് ടീമിനായി എസെ അരങ്ങേറ്റവും കുറിച്ചു. തുടർന്ന് ഒലിസെ ബയേണിലേക്ക് ചേക്കേറിയ ശേഷവും ഒളിവർ ഗ്ലാസ്നർക്ക് കീഴിൽ എസെ പാലസ് ആരാധകർക്ക് സ്വർഗം തന്നെയാണ് സമ്മാനിച്ചത്. നൂറ്റാണ്ട് അടുത്ത് ചരിത്രത്തിൽ ആദ്യമായി ക്രിസ്റ്റൽ പാലസ് ഫുട്‌ബോൾ ക്ലബിനു ഒരു പ്രധാന കിരീടം എസെ സമ്മാനിച്ചു. എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പാലസ് വീഴ്ത്തുമ്പോൾ ഗോൾ നേടുന്നതും എസെ അല്ലാതെ മറ്റാരും ആയിരുന്നില്ല. ആ ജയത്തോടെ പാലസിന് ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ഫുട്‌ബോൾ യോഗ്യതയും എസെ നേടി നൽകുന്നുണ്ട്. ഈ സീസൺ തുടക്കത്തിൽ ലിവർപൂളിനെ വീഴ്ത്തി എഫ്.എ പാലസ് കമ്മ്യൂണിറ്റി ഷീൽഡ് നേടുമ്പോഴും എസെ ടീമിന്റെ പ്രധാന ശക്തിയായി. തന്നെ ഭയങ്കരമായി സ്നേഹിക്കുന്ന ആരാധകർ ഉണ്ടെങ്കിലും പക്ഷെ ഈ സീസണിൽ ക്ലബ് വിടാനുള്ള തീരുമാനം എസെ എടുത്തിരുന്നു. കൂടുതൽ കിരീടങ്ങളും ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്ന മോഹവും എല്ലാം അതിനു പിറകിൽ ഉണ്ടായിരുന്നു. ഉറപ്പായും മുമ്പ് പലപ്പോഴും പരസ്യമായി പറഞ്ഞ പോലെ എസെക്ക് ഒരേയൊരു സ്വപ്ന ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. 13 മത്തെ വയസ്സിൽ തന്നെ മടക്കി അയച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്, ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്. ട്രാൻസ്‌ഫർ വിൻഡോ തുറക്കും മുമ്പ് തന്നെ കാര്യങ്ങൾ എല്ലാം പ്രതീക്ഷിച്ച പോലെയാണ് നടന്നത്. എസെയെ ബന്ധപ്പെട്ട ആഴ്‌സണൽ, താരത്തെ സ്വന്തമാക്കാനുള്ള സന്നദ്ധതയും താൽപ്പര്യവും അറിയിക്കുന്നു.

ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റയോടും സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർറ്റയോടും ചർച്ച നടത്തുന്ന എസെ സന്തോഷത്തോടെ ആഴ്‌സണൽ ഓഫറിന് ആയി കാത്തിരിക്കാനും തയ്യാറാവുന്നു. എസെയുടെ വലിയ റിലീസ് ക്ലോസും, സ്‌ട്രൈക്കർ എന്ന ആദ്യ ലക്ഷ്യവും തുടക്കത്തിൽ ആഴ്‌സണലിന് വെല്ലുവിളി ആവുന്നു. കെപ്പ, സുബിമെന്റി, നോർഗാർഡ്, മധുയെകെ, മൊസ്ക്വാര എന്നിവർക്ക് പുറമെ ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ഷെഷ്കോയെ വേണ്ടെന്നു വെച്ചു ഗ്യോകെറസിനെ സ്വന്തമാക്കുന്ന ആഴ്‌സണലിന് പക്ഷെ അപ്പോഴേക്കും എസെ എന്ന ലക്ഷ്യം കയ്യിൽ നിന്ന് ദൂരെയായിരുന്നു. ബോർഡിൽ പലരും എസെക്ക് പകരം ഒരു ലെഫ്റ്റ് വിങർ എന്ന ആവശ്യവും ഉയർത്തി. അത് വരെ ക്ഷമയോടെ കാത്തിരുന്ന എസെ പല സുഹൃത്തുക്കളോടും താൻ ആഴ്‌സണലിൽ എത്തും എന്നു പറഞ്ഞ റിപ്പോർട്ടുകളും ഈ സമയങ്ങളിൽ പുറത്ത് വരുന്നു. യുവതാരം ഏഥൻ ന്വനേരി പുതിയ കരാറിൽ ഒപ്പ് വെച്ചത് കൂടി ആയപ്പോൾ പക്ഷെ ആഴ്‌സണൽ എസെയെ സ്വന്തമാക്കുന്ന ശ്രമങ്ങൾ ഏതാണ്ട് നിർത്തി. ഈ അവസരത്തിൽ എസെയും തന്റെ സ്വപ്നം അവസാനിച്ചു എന്നു കരുതി കാണണം. ഈ സമയം ആണ് മാഡിസണിനു പരിക്കേറ്റതോടെ ആഴ്‌സണൽ ആരാധകൻ ആണെങ്കിലും എസെയെ ടീമിൽ എത്തിക്കാൻ ബദ്ധവൈരികൾ ആയ ടോട്ടനം ഹോട്‌സ്പർ രംഗത്ത് വരുന്നത്. ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന സ്വപ്നത്തിനു ആയി എസെ ടോട്ടനത്തിനു ആയി കളിക്കാനും തയ്യാറാവുന്നു. 68 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് അവസാനിച്ചതോടെ പാലസ് എത്രത്തോളം താരത്തിന് ആയി വില കുറക്കും, ആദ്യം നൽകേണ്ട തുക എത്രത്തോളം കുറയും എന്ന ചർച്ച ആണ് ടോട്ടനം തുടർന്ന് നടത്തിയത്. ഓഗസ്റ്റ് 20 നു ക്രിസ്റ്റൽ പാലസുമായി ഏതാണ്ട് താരത്തിന്റെ തുകയിൽ അടക്കം ഏതാണ്ട് ധാരണയിൽ എത്താനും ടോട്ടനത്തിനു ആയി. എസെയെ സ്വപ്നം കണ്ട ആഴ്‌സണൽ ആരാധകർക്ക് ഈ വാർത്ത വമ്പൻ നിരാശ നൽകിയപ്പോൾ അവരെ പരിഹസിച്ചു ഇത് ആഘോഷമാക്കി ടോട്ടനം ആരാധകർ.

എന്നാൽ ഓഗസ്റ്റ് 20 നു ആഴ്‌സണൽ താരം കായ് ഹാവർട്സിന് പരിക്കേറ്റ വാർത്ത പുറത്ത് വന്നപ്പോൾ ആദ്യം ആരും ഇതിനകം തന്നെ വമ്പൻ തുക മാർക്കറ്റിൽ മുടക്കിയ ആഴ്‌സണൽ എസെക്ക് ആയി തിരിച്ചു രംഗത്ത് വരും എന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ ഓഗസ്റ്റ് 21 നു ഡേവിഡ് ഓർണസ്റ്റിയിൻ എസെക്ക് ആയി ആഴ്‌സണൽ തിരിച്ചു രംഗത്ത് ഇറങ്ങി എന്ന കാര്യം ട്വീറ്റ് ചെയ്തതോടെ പിന്നെ കാര്യങ്ങൾ പെട്ടെന്ന് ആയിരുന്നു നടന്നത്. ടോട്ടനം സ്വന്തമാക്കി എന്നു പ്രതീക്ഷിച്ച താരത്തെ അവരുടെ ചുണ്ടിൽ നിന്നു ആഴ്‌സണൽ വെറും 3 മണിക്കൂറുകൾ കൊണ്ടു റാഞ്ചി. പാലസും ആയി ആഴ്‌സണൽ 60 മില്യണും 7.5 മില്യൺ ആഡ് ഓൺ തുകക്കും ധാരണയിൽ എത്തിയതോടെ ടോട്ടനത്തിനു വേറെ വഴി ഇല്ലായിരുന്നു, കാരണം എസെയുടെ ഹൃദയം എവിടെ ആണെന്ന് അവർക്കും അറിയാമായിരുന്നു. പണ്ട് ടോട്ടനം ക്യാപ്റ്റൻ സോൾ ക്യാംമ്പലിനെ ആഴ്സണൽ സ്വന്തമാക്കിയതിനെ ഓർമിപ്പിച്ചു എസെ ട്രാൻസ്ഫർ. അവിശ്വസനീയം ആയ വാർത്തക്ക് സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ആഴ്‌സണൽ ആരാധകരെ ആണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം കണ്ടത്. എന്നാൽ ഇതേ അവസ്ഥ തന്നെ ആയിരുന്നു എസെക്കും എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. തുടർന്ന് വന്ന റിപ്പോർട്ടുകൾ ഒരു ത്രില്ലർ കഥയാണ്‌ പറഞ്ഞത്. ടോട്ടനവും ആയി കരാർ ഒപ്പ് വെക്കാൻ പോകും മുമ്പ് ആർട്ടെറ്റയെ വിളിച്ചു എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോ എന്നു ചോദിച്ച എസെയോട് ഹാവർട്സിന്റെ പരിക്ക് ചർച്ച ചെയ്യാൻ ക്ലബ് ബോർഡ് മീറ്റിങ് കൂടാൻ പോവുക ആണെന്നും അൽപ്പനേരം കാത്തിരിക്കാനും ആർട്ടെറ്റ ആവശ്യപ്പെട്ടു. ലണ്ടനിൽ ഉണ്ടായിരുന്ന ഉടമ ജോഷ് കോരെങ്കെയുടെ അനുമതി കിട്ടിയതോടെ എസെയെ സ്വന്തമാക്കാൻ ആന്ദ്രയെ ബെർത്ത ഇറങ്ങിയ വാർത്ത അറിഞ്ഞതോടെ എസെ ടോട്ടനം ചർച്ചകൾ അപ്പോൾ തന്നെ നിർത്തി. ടോട്ടനം ചെയർമാൻ ഡാനിയേൽ ലേവിയെ ഞെട്ടിച്ച നീക്കം ആയിരുന്നു ഇത്.

എന്നാൽ എസെക്ക് ആഴ്‌സണൽ അല്ലാതെ വേറെ ഒന്നും വേണ്ടായിരുന്നു. തുടർന്ന് പാലസിനോട് ടോട്ടനം നൽകാമെന്ന് പറഞ്ഞ തുക നൽകാൻ തങ്ങൾ തയ്യാറാണ് എന്നു അറിയിക്കുന്ന ആഴ്‌സണൽ എസെയെ തങ്ങളുടെ ടീമിൽ എത്തിക്കുക ആയിരുന്നു. 27 മത്തെ വയസ്സിൽ ക്രിസ്റ്റൽ പാലസിൽ നിന്നു ആഴ്‌സണലിൽ എത്തി ഇതിഹാസം ആയി മാറിയ സാക്ഷാൽ ഇയാൻ റൈറ്റ് ആണ് തന്റെ അതേപാത പിന്തുടർന്ന എസെയെ ആഴ്‌സണൽ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ലീഡ്സ് യുണൈറ്റഡിന് എതിരായ ആഴ്‌സണലിന്റെ സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് എസെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അവതരിക്കപ്പെട്ടപ്പോൾ ആരാധകർ നൽകിയ ആ ആരവത്തിലും കയ്യടിയിലും ഉണ്ട് എസെ എത്രത്തോളം ഇതിനകം തന്നെ ആരാധകരുടെ പ്രിയപ്പെട്ടവൻ ആണെന്നത്. ടോട്ടനത്തിൽ നിന്നു ആഴ്‌സണൽ നടത്തിയ ഹൈജാക്ക് ട്രാൻസ്ഫറിന് അപ്പുറം ബാല്യകാലം മുതൽ താൻ സ്നേഹിച്ച ക്ലബ്ബിലേക്കുള്ള ആ 13 കാരന്റെ 14 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ് ആഘോഷമാക്കേണ്ട ഒന്നു തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ താരം ആവാൻ സ്വപ്നം കണ്ടു വന്നു അക്കാദമി തലത്തിൽ തന്നെ ആ സ്വപ്നങ്ങൾ തകരുന്ന ഓരോരുത്തർക്കും എസെ പ്രചോദനം തന്നെയാണ്, സ്വപ്നം കാണുന്ന ഏതൊരാൾക്കും എസെ പ്രതീക്ഷയും കൂടിയാണ്. ഇതൊരു 13 കാരന്റെ മധുരപ്രതികാരം ആണ്, ഒരു 27 കാരന്റെ പ്രണയ സാക്ഷാത്കാരവും. ഇതിഹാസങ്ങൾ അണിഞ്ഞ ആഴ്‌സണൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞു എസെ കാണിക്കുന്ന മാജിക്ക് നമുക്ക് കാത്തിരുന്നു കാണാം.

പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി 15 കാരനായ മാക്‌സ് ഡൗമാൻ

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ചു 15 കാരനായ മാക്‌സ് ഡൗമാൻ. 15 വയസ്സും 235 ദിവസവും പ്രായമുള്ള ഡൗമാൻ ലീഡ്സ് യുണൈറ്റഡിന് എതിരെ ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഈ അരങ്ങേറ്റത്തോടെ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇംഗ്ലീഷ് താരം മാറി. നിലവിൽ 15 വയസ്സും 181 ദിവസവും പ്രായമുള്ളപ്പോൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആഴ്‌സണലിന്റെ തന്നെ എഥൻ ന്വനേരിയാണ് ഈ റെക്കോർഡിന് ഉടമ.

64 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അരങ്ങേറ്റത്തിൽ ഗംഭീരമായി കളിച്ചു ഡൗമാൻ. ഷോട്ടുകൾ എടുക്കാൻ ഭയം കാണിക്കാത്ത താരം തന്റെ വേഗവും ഡ്രിബിലിങ് മികവും കൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിച്ചു. 93 മത്തെ മിനിറ്റിൽ തന്നെ ഫൗൾ ചെയ്തതിനു ടീമിന് പെനാൽട്ടി നേടി നൽകാനും ഡൗമാനു ആയി. പ്രീ സീസണിൽ ഗംഭീരമായി കളിച്ച താരം പ്രീമിയർ ലീഗ് അരങ്ങേറ്റത്തിലും തിളങ്ങിയതിനാൽ താരത്തിന് മിഖേൽ ആർട്ടെറ്റ കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് സാധ്യത. ബുകയോ സാകയും, എമിൽ സ്മിത്ത്-റോയും, മൈൽസ് ലൂയിസ്-സ്‌കെല്ലിയും, ഏഥൻ ന്വനേരിയും കാണിച്ച പാതയിലൂടെ ഹയിൽ എന്റ് അക്കാദമിയിൽ നിന്നു സൂപ്പർ താര പദവിയിലേക്ക് ഉയരാൻ ആവും ഡൗമാന്റെയും ശ്രമം.

ആഴ്‌സണലിന് ആശങ്കയായി സാകയുടേയും ഒഡഗാർഡിന്റെയും പരിക്ക്

ലീഡ്സ് യുണൈറ്റഡിന് എതിരെ 5-0 ന്റെ വമ്പൻ ജയത്തിനും എബിറെചി എസെയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനും ഇടയിൽ ആഴ്‌സണലിന് ആശങ്കയായി സൂപ്പർ താരം ബുകയോ സാകയുടെയും, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെയും പരിക്ക്. ലീഡ്‌സിന് എതിരെ ആദ്യ പകുതിയിൽ സംഭവിച്ച വീഴ്ചയിൽ ആണ് ഒഡഗാർഡിന് തോളിനു പരിക്കേറ്റത്. കുറച്ച് നേരം കൂടി കളിച്ചെങ്കിലും താരത്തെ 38 മത്തെ മിനിറ്റിൽ പിൻവലിച്ച ആർട്ടെറ്റ ഏഥൻ ന്വനേരിയെ ഇറക്കുക ആയിരുന്നു. താരത്തിന്റെ പരിക്കിനെ പറ്റി സ്കാനിന് ശേഷമാണ് എന്തെങ്കിലും പറയാൻ ആവുക എന്നാണ് ആഴ്‌സണൽ പരിശീലകൻ മത്സരശേഷം പറഞ്ഞത്. ആഴ്‌സണലിന് ആയി ഒഡഗാർഡിന്റെ 200 മത്തെ മത്സരം ആയിരുന്നു ഇത്.

അതേസമയം ആദ്യ പകുതിയിൽ ഗോൾ നേടിയ ബുകയോ സാകക്ക് രണ്ടാം പകുതിയിൽ ആണ് പരിക്കേറ്റത്. ഒരു മികച്ച മുന്നേറ്റശ്രമത്തിന് ശേഷം ഹാംസ്ട്രിങിന് വേദന അനുഭവപ്പെട്ട സാകയെ ആർട്ടെറ്റ കളത്തിൽ നിന്നു 53 മത്തെ മിനിറ്റിൽ പിൻവലിക്കുക ആയിരുന്നു. സാക സ്വയം പിൻവലിയണം എങ്കിൽ പരിക്ക് ഗുരുതരമാവാൻ സാധ്യതയുണ്ടെന്നു മത്സരശേഷം പറഞ്ഞ ആർട്ടെറ്റ മുമ്പ് പരിക്കേറ്റ ഹാംസ്ട്രിങിൽ അല്ല സാകക്ക് വേദന അനുഭവപ്പെട്ടത് എന്നും വ്യക്തമാക്കി. നിലവിൽ സാകയുടെ കാര്യത്തിലും കൂടുതൽ പരിശോധനകൾക്ക് ശേഷമെ പരിക്കിന്റെ തീവ്രത മനസ്സിലാവൂ. നിലവിൽ കാൽ മുട്ടിന് പരിക്കേറ്റ കായ് ഹാവർട്സിനെയും ആഴ്‌സണലിന് നഷ്ടമായിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂളിനു എതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

ആസ്റ്റൺ വില്ലയെ വീഴ്ത്തി ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി സീസണിലെ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്. ആദ്യ മത്സരത്തിൽ പരാജയം അറിഞ്ഞ ബ്രന്റ്ഫോർഡ് സ്വന്തം മൈതാനത്ത് പുതിയ സ്‌ട്രൈക്കർ ഡാങ ഒട്ടാരോയുടെ 12 മത്തെ മിനിറ്റിലെ ഗോളിന് ആണ് ജയം കണ്ടത്. തുടർന്ന് സമനിലക്ക് ആയി വില്ല ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുക ആയിരുന്നു.

അതേസമയം സണ്ടർലാന്റിനെ സ്വന്തം മൈതാനത്ത് 2-0 നു തോൽപ്പിച്ചു ബേർൺലിയും ആദ്യ ജയം കണ്ടെത്തി. 47 മത്തെ മിനിറ്റിൽ ജോഷുവ ഗള്ളനും, 88 മത്തെ മിനിറ്റിൽ ജെയ്ഡൻ ആന്റണിയും ആണ് അവർക്ക് ആയി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ നാലാം മിനിറ്റിൽ മാർക്കസ് ടാവനിയർ നേടിയ ഗോളിന് ബോർൺമൗത്ത് 10 പേരായി ചുരുങ്ങിയ വോൾവ്സിനെയും തോൽപ്പിച്ചു. വോൾവ്സിന്റെ ടോട്ടിയാണ് ചുവപ്പ് കാർഡ് കണ്ടത്.

ആഴ്‌സണൽ താരം ലിയ വില്യംസണിനു സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

ആഴ്‌സണൽ പ്രതിരോധ താരം ലിയ വില്യംസണിനു സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. ഇതോടെ താരത്തിന് വനിത സൂപ്പർ ലീഗിലെ തുടക്കത്തിലെ മത്സരങ്ങളിൽ കളിക്കാൻ ആവില്ല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ആയ വില്യംസൺ സ്പെയിനിന് എതിരായ യൂറോ കപ്പ് ഫൈനൽ പരിക്ക് കൊണ്ടാണ് കളിച്ചത്.

കാൽ മുട്ടിനു ഉണ്ടായ വീക്കം നീക്കാൻ താരം ഇതോടെ ചെറിയ ശസ്ത്രക്രിയക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ എ.സി.എൽ ഇഞ്ച്വറി ഉണ്ടായ മുട്ടാണ് ഇതെങ്കിലും ഈ പരിക്കിന്‌ എ.സി.എലും ആയി ബന്ധമില്ല. നേരത്തെ താരം മാസങ്ങളോളം പുറത്തായേക്കും എന്ന പേടി ആഴ്‌സണലിന് ഉണ്ടായിരുന്നു. എന്നാൽ താരം രണ്ടോ മൂന്നോ ആഴ്ച്ച ആവും പുറത്തിരിക്കുക എന്നാണ് നിലവിലെ സൂചന. വനിത സൂപ്പർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന യൂറോപ്യൻ ചാമ്പ്യൻമാർ ആയ ആഴ്‌സണലിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് വില്യംസൺ.

ലിവർപൂൾ താരം ജെറെമി ഫ്രിംപോങിന് പരിക്ക്

ലിവർപൂൾ റൈറ്റ് ബാക്ക് ജെറെമി ഫ്രിംപോങിന് പരിക്ക്. പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച അരങ്ങേറ്റം കുറിച്ച താരത്തിന് ഹാംസ്ട്രിങിന് ആണ് പരിക്കേറ്റത്. ബോർൺമോത്തിനു എതിരായ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്. ഇതോടെ താരം അടുത്ത ഇന്റർനാഷണൽ ബ്രേക്ക് വരെ ടീമിൽ നിന്നു പുറത്താകും.

ഇതോടെ സെപ്റ്റംബർ പകുതിയാവും താരം കളത്തിലേക്ക് തിരിച്ചെത്താൻ. നിലവിൽ കോണർ ബ്രാഡ്ലിയും പരിക്കിൽ നിന്നു പൂർണമായും മുക്തനായിട്ടില്ല. ഇന്ന് പരിശീലനത്തിൽ ബ്രാഡ്ലി തിരിച്ചെത്തിയെങ്കിലും ന്യൂകാസ്റ്റിൽ യുണൈറ്റഡിന് എതിരായ അടുത്ത മത്സരത്തിൽ ജോ ഗോമസ് ആവും ചിലപ്പോൾ ലിവർപൂളിന് ആയി കളിക്കുക. ബയേർ ലെവർകൂസനിൽ നിന്നാണ് ഫ്രിംപോങ് ഈ സീസണിൽ ലിവർപൂളിൽ എത്തിയത്.

ഗോൾ വേട്ട തുടർന്ന് ക്രിസ് വുഡ്, ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ തന്റെ ഗോൾ അടി മികവ് തുടർന്ന് ക്രിസ് വുഡ്. വുഡ് നേടിയ ഇരട്ടഗോൾ മികവിൽ 3-1 നു എന്ന സ്കോറിന് ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയവും കുറിച്ചു. ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ഗോൾ നേടിയ വുഡ് 47 മത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്സന്റെ പാസിൽ നിന്നു രണ്ടാം ഗോളും നേടി.

42 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്‌സ് വൈറ്റിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ക്ലബിന് ആയി തന്റെ ആദ്യ ഗോൾ നേടിയ ഡാൻ എന്റോയെ ആണ് ഫോറസ്റ്റ് ഗോൾ വേട്ട പൂർത്തിയാക്കിയത്. 78 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പുതിയ താരം ഇഗോർ തിയാഗോയാണ് ബ്രന്റ്ഫോർഡിന് ആയി ആശ്വാസ ഗോൾ നേടിയത്. നിരവധി താരങ്ങളെയും പരിശീലകനെയും ട്രാൻസ്ഫർ വിപണിയിൽ നഷ്ടമായ ബ്രന്റ്ഫോർഡിന് കഠിനമായ ദിനങ്ങൾ ആണ് വരാനുള്ളത് എന്ന സൂചന ആയിരുന്നു ഈ മത്സരം.

പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്

8 വർഷങ്ങൾക്ക് ശേഷമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്. തങ്ങളുടെ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ തകർക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക ക്യാപ്റ്റൻ ആയി പുത്തൻ താരങ്ങളും ആയി കളത്തിൽ ഇറങ്ങിയ സണ്ടർലാന്റ് വെസ്റ്റ് ഹാമിനെ ഞെട്ടിക്കുക തന്നെയായിരുന്നു.

മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ ഗോൾ നേടിയ മയെണ്ട ആൽഡറെറ്റയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ 61 മത്തെ മിനിറ്റിൽ സണ്ടർലാന്റിന് 8 വർഷത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോൾ സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ ഗോൾ നേടിയ മുൻ ആഴ്‌സണൽ അക്കാദമി താരം ഡാൻ ബല്ലാർഡ് സണ്ടർലാന്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ തലിബിയുടെ പാസിൽ നിന്നു ഗോൾ നേടിയ വിൽസൻ ഇസിഡോർ സണ്ടർലാന്റിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.

ഈഥൻ ന്വാനെരി ആഴ്‌സണലിൽ പുതിയ കരാറിൽ ഒപ്പ് വെച്ചു

18 കാരനായ യുവ ഇംഗ്ലീഷ് താരം ഈഥൻ ന്വാനെരി ആഴ്‌സണലിൽ പുതിയ കരാറിൽ ഒപ്പ് വെച്ചു. 5 വർഷത്തെ ദീർഘകാല കരാറിൽ ആണ് താരം ഒപ്പ് വെച്ചത്. കഴിഞ്ഞ സീസണിൽ തന്റെ മികവ് ലോകത്തിനെ കാണിച്ച ഇംഗ്ലീഷ് അണ്ടർ 21 താരം 39 മത്സരങ്ങളിൽ നിന്നു 9 ഗോളുകളും 2 അസിസ്റ്റുകളും നേടിയിരുന്നു.

എട്ടാമത്തെ വയസ്സിൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന താരത്തിന് ആയി ചെൽസിയും ബൊറൂസിയ ഡോർട്ട്മുണ്ടും ശ്രമിച്ചെങ്കിലും താരം തന്റെ ബോയിഹുഡ് ക്ലബിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നു. നേരത്തെ കഴിഞ്ഞ സീസണിൽ തിളങ്ങിയ മറ്റൊരു യുവതാരം മൈൽസ് ലൂയിസ് സ്‌കെല്ലിയും ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചിരുന്നു.

ഗ്യോകെറസിന് ഗംഭീര വരവേൽപ്പ് നൽകി ആഴ്‌സണൽ ഫാൻസ് കേരള

തങ്ങളുടെ പുതിയ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിന് ഗംഭീര വരവേൽപ്പ് നൽകി ആഴ്‌സണൽ ഫാൻസ് കേരള. സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ടീമിൽ എത്തിയ താരത്തിനെ സോഷ്യൽ മീഡിയയിൽ ആണ് ആഴ്‌സണൽ ഫാൻസ് കേരള ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. ഗ്യോകെറസിന്റെ പ്രസിദ്ധമായ ഗോൾ ആഘോഷം നൂറുകണക്കിന് വരുന്ന ആഴ്‌സണൽ കേരള ഫാൻസ് അനുകരിക്കുന്ന വീഡിയോ ആണ് അവർ ആഴ്‌സണൽ ഫാൻസ് കേരള ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടത്.

കഴിഞ്ഞ 3 പ്രാവശ്യവും കൈവിട്ട പ്രീമിയർ ലീഗ് കിരീടം ഗ്യോകെറസിന്റെ ഗോൾ അടി മികവിൽ നേടാൻ ആവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. വർഷങ്ങൾക്ക് ശേഷമാണ് ആഴ്‌സണൽ ഒരു സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുന്നത് എന്നതിനാൽ തന്നെ ഇത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വിക്ടർ ഗ്യോകെറസിനു ആരാധകർ നൽകിയ വരവേൽപ്പ് താഴെത്തെ ലിങ്കിൽ കാണാം.

ഔദ്യോഗിക പ്രഖ്യാപനം എത്തി വിക്ടർ ഗ്യോകെറസ് ഇനി ആഴ്‌സണൽ താരം

സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ് ഇനി ആഴ്‌സണൽ താരം. താരത്തിന്റെ വരവ് അൽപ്പം മുമ്പ് ആഴ്‌സണൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണും ആയി നടത്തിയ ദീർഘകാലത്തെ ചർച്ചകൾക്ക് ഒടുവിൽ ആണ് ഏതാണ്ട് 64 മില്യൺ യൂറോ നൽകി താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ദീർഘകാല കരാർ ആണ് താരം ആഴ്‌സണലിൽ ഒപ്പ് വെച്ചത്.

തിയറി ഒൻറി അണിഞ്ഞ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആണ് ഗ്യോകെറസ് ആഴ്‌സണലിൽ അണിയുക. താരത്തിന്റെ വരവിൽ ക്ലബിന്റെ സന്തോഷം സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ വ്യക്തമാക്കി. അതേസമയം എപ്പോഴും ഗോൾ അടിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നു പറഞ്ഞ ഗ്യോകെറസ് ആഴ്‌സണൽ ജേഴ്‌സി അണിഞ്ഞു ഗോൾ അടിക്കുന്നത് അവിസ്മരണീയ അനുഭവം ആവും എന്നും വ്യക്തമാക്കി. തനിക്ക് യോജിച്ച ക്ലബ് ഇതാണെന്നും താരം വ്യക്തമാക്കി. നാളെ താരം സിംഗപ്പൂരിൽ ആഴ്‌സണൽ ടീമിന് ഒപ്പം പ്രീ സീസൺ ടൂറിൽ ചേരും എന്നാണ് റിപ്പോർട്ട്.

Exit mobile version