ന്യൂസിലാണ്ടിന്റെ റണ്ണൊഴുക്കിനെ തടഞ്ഞ് ലിയാം പ്ലങ്കറ്റിന്റെ സ്പെല്‍, ലോകകപ്പ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 242 റണ്‍സ്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് നേടാനായത് 241 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ ഹെന്‍റി നിക്കോളസ് നേടിയ അര്‍ദ്ധ ശതകവും 47 റണ്‍സ് നേടിയ ടോം ലാഥവുമാണ്  ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും 3 വീതം വിക്കറ്റ് നേടി.

മാര്‍ട്ടിന്‍ ഗപ്ടില്‍ 19 റണ്‍സിന് പുറത്തായ ശേഷം കെയിന്‍ വില്യംസണ്‍-ഹെന്‍റി നിക്കോളസ് കൂട്ടുകെട്ട് ടീമിനെ 74 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും ലിയാം പ്ലങ്കറ്റിന്റെ ഇരട്ട പ്രഹരങ്ങള്‍ ന്യൂസിലാണ്ടിന്റെ നടുവൊടിച്ചു. 103/1 എന്ന നിലയില്‍ നിന്ന് ടീം 118/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വില്യംസണ്‍ 30 റണ്‍സും ഹെന്‍റി നിക്കോളസ് 55 റണ്‍സുമാണ് നേടിയത്.

അതിന് ശേഷം തന്റെ പതിവ് ശൈലിയില്‍ മെല്ലെ ബാറ്റ് വീശി നിലയുറപ്പിക്കുവാന്‍ ശ്രമിച്ച റോസ് ടെയിലറിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അത് ഇറാസ്മസിന്റെ തെറ്റായ തീരുമാനമാണെന്ന് റിപ്ലേയില്‍ തെളിഞ്ഞു. എന്നാല്‍ ന്യൂസിലാണ്ടിന്റെ കൈയ്യില്‍ റിവ്യൂ അവശേഷിക്കാതിരുന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കാനായില്ല. ഏറെ നേരമായി ബൗണ്ടറി നേടുവാന്‍ കഴിയാതെ ഇഴഞ്ഞ് നീങ്ങിയ ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഈ വിക്കറ്റ് നഷ്ടമായത് ഒരു തരത്തില്‍ തുണയാകുകയായിരുന്നു.

ജെയിംസ് നീഷവും ടോം ലാഥവും ബൗണ്ടറികള്‍ നേടുവാന്‍ തുടങ്ങിയെങ്കിലും 19 റണ്‍സ് നേടിയ നീഷത്തിനെ പുറത്താക്കി ലിയാം പ്ലങ്കറ്റ് തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ലാഥം-ഗ്രാന്‍ഡോം കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ ഇരുനൂറ് കടക്കുവാന്‍ സഹായിച്ചത്. 46 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മത്സരത്തില്‍ നേടിയത്.

16 റണ്‍സ് നേടിയ ഗ്രാന്‍ഡോമിനെ വീഴത്തി ക്രിസ് വോക്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 47 റണ്‍സ് നേടിയ ടോം ലാഥമിനെ തന്റെ അര്‍ദ്ധ ശതകത്തിനുള്ള അവസരവും വോക്സ് നിഷേധിച്ചു. ഇന്നിംഗ്സിലെ തന്റെ 3ാം വിക്കറ്റാണ് വോക്സ് നേടിയത്. അവസാന ഓവറില്‍ മാറ്റ് ഹെന്‍റിയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ജോഫ്ര ആര്‍ച്ചര്‍

311 റണ്‍സിനു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്താനായെങ്കിലും ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ അടിപതറി ദക്ഷിണാഫ്രിക്ക. 39.5 ഓവറില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കി 104 റണ്‍സിന്റെ ആധികാരിക വിജയത്തോടെ കിരീടത്തിലേക്കുള്ള കുതിപ്പിന്റെ ആദ്യ പടി വയ്ക്കുകയായിരുന്നു ഇന്ന്. ജോഫ്ര ആര്‍ച്ചറുടെ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് വരിഞ്ഞ് മുറുക്കിയത്.

ഇന്ന് നടന്ന 2019 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ 311 റണ്‍സാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബെന്‍ സ്റ്റോക്സ് 89 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജേസണ്‍ റോയ്(54), ജോ റൂട്ട്(51), ഓയിന്‍ മോര്‍ഗന്‍(57) എന്നിവരും മികച്ച പിന്തുണ നല്‍കിയാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനു കനത്ത പ്രഹരമാണ് ജോഫ്ര ആര്‍ച്ചര്‍ നല്‍കിയത്. നാലാം ഓവറിന്റെ അഞ്ചാം പന്തില്‍ ജോഫ്ര ഹഷിം അംലയുടെ ഹെല്‍മറ്റില്‍ പന്തെറിഞ്ഞ് കയറ്റിയപ്പോള്‍ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെയും(11) ഫാഫ് ഡു പ്ലെസിയെയും(5) ഓവറുകളുടെ വ്യത്യാസത്തില്‍ ജോഫ്ര വീഴ്ത്തുകയായിരുന്നു.

44/2 എന്ന നിലയില്‍ നിന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ക്വിന്റണ്‍ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ദക്ഷിണാഫ്രിക്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് 68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയത്. തന്റെ അടുത്ത സ്പെല്ലിനു മടങ്ങിയെത്തിയ ജോഫ്ര 50 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശ്രമകരമായി.

പിന്നീട് 24 റണ്‍സുമായി ആന്‍ഡിലെ ഫെഹ്ലുക്വായോ പൊരുതിയെങ്കിലും താരത്തിനും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. ക്യാച്ച് ഓഫ് ദി ടൂര്‍ണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായാണ് ബെന്‍ സ്റ്റോക്സ് ഫെഹ്ലുക്വായോയുടെ വിക്കറ്റ് ആദില്‍ റഷീദിനു നേടിക്കൊടുത്തത്. ക്രീസിലേക്ക് വീണ്ടും മടങ്ങിയെത്തിയ അംലയ്ക്ക് 13 റണ്‍സേ നേടാനായുള്ളു.

പിന്നീട് നിമിഷങ്ങള്‍ക്കകം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ചുരുട്ടിക്കൂട്ടുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു. ജോഫ്ര തന്റെ ഏഴോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

 

ആതിഥേയര്‍ക്കും കാലിടറി, ഇംഗ്ലണ്ടിനെതിരെ 12 റണ്‍സ് വിജയം നേടി ഓസ്ട്രേലിയ, സ്മിത്തിനു ശതകം

ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഇന്ന് സൗത്താംപ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു 285 റണ്‍സ് മാത്രമേ നേടാനായുള്ളു. 49.3 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്താണ് ശതകവുമായി കളം നിറഞ്ഞ് നിന്നത്. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് (30), ഉസ്മാന്‍ ഖവാജ(31), അലെക്സ് കാറെ(30) എന്നിവരും പ്രധാന സ്കോറര്‍മാരായി. റണ്‍സ് ഏറെ വഴങ്ങിയെങ്കിലും 4 വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റാണ് ഇംഗ്ലണ്ട് വേണ്ടി ബൗളര്‍മാരില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് വിന്‍സ് 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജോസ് ബട്‍ലര്‍ 52 റണ്‍സ് നേടി. ക്രിസ് വോക്സ് 40 റണ്‍സും ജേസണ്‍ റോയ് 32 റണ്‍സും നേടി. ക്രിസ് വോക്സ് ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്ണൗട്ട് ആയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്സണും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

ജോഫ്രയുടെ വരവ്, തന്റെ സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അറിയിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ തയ്യാറായി വന്നതോട് കൂടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇംഗ്ലണ്ട് ഒരുക്കിക്കൊണ്ടും വന്ന ബൗളിംഗ് യൂണിറ്റിനെ പൊളിച്ചെഴുതേണ്ട അവസ്ഥയാണ് ഇംഗ്ലണ്ട് സെലക്ടര്‍മാരും ടീം മാനേജ്മെന്റും നേരിടേണ്ടി വന്നത്. ആര്‍ച്ചറെ ടീമില്‍ എടുക്കേണ്ടതില്ലെന്നും നിലവിലെ ബൗളിംഗ് യൂണിറ്റിനെ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നുവെങ്കിലും ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ അവസരം ലഭിച്ച ജോഫ്രയുടെ പ്രകടനം അവഗണിക്കാനാവുന്നതായിരുന്നില്ല.

അതേ സമയം ജോഫ്ര എത്തിയപ്പോള്‍ സ്ഥാനം നഷ്ടമായത് ഡേവിഡ് വില്ലിയ്ക്കാണെങ്കിലും താനും ആശങ്കയിലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ലിയാം പ്ലങ്കറ്റ്. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് മികച്ച ബൗളിംഗ് പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ജോഫ്ര ആര്‍ച്ചര്‍ ടീമിലേക്കുള്ള സാധ്യതയായി മാറിയപ്പോള്‍ പലരെയും പോലെ താനും ആശങ്കയിലായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

ജോഫ്രയുടെ പേസില്‍ എറിയുവാന്‍ കഴിയുന്ന താരത്തിനാവാത്തത്, ഡേവിഡ് വില്ലി ലെഫ്റ്റ്-ആം ബൗളര്‍ ആണെന്ന വൈവിധ്യമാര്‍ന്ന കാര്യവും പരിഗണിച്ചപ്പോള്‍ തനിക്കാവും പുറത്ത് പോകേണ്ടി വരികയെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും ലിയാം പ്ലങ്കറ്റ് അഭിപ്രായപ്പെട്ടു. താന്‍ സ്ക്വാഡില്‍ സ്ഥാനം നേടുവാന്‍ ആര്‍ഹനായിരുന്നുവെന്നാണ് താന്‍ കരുതുന്നതെങ്കിലും സെലക്ടര്‍മാര്‍ക്ക് അങ്ങനെ തോന്നേണ്ടതാണ് പ്രധാനമെന്നും ലിയാം പ്ലങ്കറ്റ് പറഞ്ഞു.

 

അയര്‍ലണ്ടിന്റെ അട്ടിമറി മോഹങ്ങള്‍ പൊലിഞ്ഞു, 66/5 എന്ന നിലയില്‍ നിന്ന് ജയിച്ച് കയറി ഇംഗ്ലണ്ട്

45 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള അയര്‍ലണ്ടിലെ പ്രതീക്ഷകള്‍ക്ക് മേല്‍ ബാറ്റിംഗ് മികവിലൂടെ മറുപടി നല്‍കി ബെന്‍ ഫോക്സും ടോം കറനും. 98 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് ബെന്‍ ഫോക്സും ടോം കറനും ടീമിന്റെ വിജയ ശില്പികളായി മാറിയത്. 198 റണ്‍സിനു അയര്‍ലണ്ടിനെ പുറത്താക്കിയ ശേഷം ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 66/5 എന്ന നിലയിലേക്ക് 14.1 ഓവറില്‍ വീണ ശേഷം ഫോക്സും ഡേവിഡ് വില്ലിയും(20) ചേര്‍ന്ന് 35ാം റണ്‍സിലേക്ക് നീങ്ങിയെങ്കിലും വില്ലി പുറത്തായി.

സ്കോര്‍ 137ല്‍ നില്‍ക്കെ ഫോക്സിനെതിരെ ഒരു എല്‍ബിഡബ്ല്യു തീരുമാനം റിവ്യൂ ചെയ്യാതിരുന്നതാണ് മത്സരത്തില്‍ നിര്‍ണ്ണായക സംഭവമായി മാറിയത്. തുടര്‍ന്ന് ഫോക്സും ടോം കറനും ചേര്‍ന്ന് ടീമിനെ 42 ഓവറില്‍ വിജയത്തിലേക്ക് നയിച്ചു. ഫോക്സ് 61 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടോം കറന്‍ 47 റണ്‍സാണ് നേടിയത്. അയര്‍ലണ്ടിനു വേണ്ടി ജോഷ്വ ലിറ്റില്‍ നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 43.1 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആയി. പോള്‍ സ്റ്റിര്‍ലിംഗ് 33 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍ക്ക് റിച്ചാര്‍ഡ് അഡൈര്‍ 32 റണ്‍സുമായി രണ്ടാമത്തെ മികച്ച സ്കോറര്‍ ആയി. ജോര്‍ജ്ജ് ഡോക്രെല്‍(24), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാലും ടോം കറന്‍ മൂന്ന് വിക്കറ്റും നേടി. ഇംഗ്ലണ്ടിനായി ഏകദിന അരങ്ങേറ്റം നടത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി വിക്കറ്റ് മത്സരത്തില്‍ നേടി.

തോല്‍വി ഒഴിയാതെ അഡിലെയ്ഡ്, മെല്‍ബേണ്‍ സ്റ്റാര്‍സിനോടേറ്റ് വാങ്ങിയത് 44 റണ്‍സിന്റെ പരാജയം

വീണ്ടുമൊരു മത്സരം കൂടി പരാജയപ്പെട്ട് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനോട് കൂറ്റന്‍ തോല്‍വിയാണ് സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ അഡിലെയ്ഡ് 123 റണ്‍സിനു 19.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്റ്റാര്‍സിനു സ്വന്തമാക്കാനായത്.

72 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ ഡങ്കിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്(53), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(36) എന്നിവരും കൂടി ചേര്‍ന്നാണ് 167 റണ്‍സിലേക്ക് സ്റ്റാര്‍സിനെ നയിച്ചത്. സ്റ്റോയിനിസിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഹാന്‍ഡ്സ്കോമ്പ് റണ്ണൗട്ടായാണ് പുറത്തായത്.

അലക്സെ കാറെ(30), ജേക്ക് ലേമാന്‍(40) എന്നിവരുടെ സ്കോറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഡിലെയ്ഡ് ബാറ്റിംഗ് തീര്‍ത്തും പരാജയമായി മാറുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോ, ലിയാം പ്ലങ്കറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി സ്റ്റാര്‍സിനു മികച്ച വിജയം ഒരുക്കുകയായിരുന്നു.

ലോകകപ്പ് ജയിക്കുവാന്‍ ഇതിലും മികച്ച അവസരമില്ല: ലിയാം പ്ലങ്കറ്റ്

2019 ലോകകപ്പ് കിരീടം ഉയര്‍ത്തുവാന്‍ ഇംഗ്ലണ്ടിനുള്ളത് ഏറ്റവും മികച്ച അവസരമാണെന്ന് അഭിപ്രായപ്പെട്ട് ലിയാം പ്ലങ്കറ്റ്. ശ്രീലങ്ക പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചുവെങ്കിലും തന്റെ വിവാഹം ആയതിനാല്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ശ്രീലങ്കയിലേക്ക് തിരിക്കുന്ന താരം അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ടീമിനൊപ്പം ചേരും.

പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകുമെങ്കിലും ടീമിനൊപ്പം താരത്തിനു നില്‍ക്കുവാനുള്ള അവസരം ഇംഗ്ലണ്ട് നല്‍കുന്നത് താരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനാലാണെന്നാണ് മനസ്സിലാക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായ താരത്തിനു ടീമിനൊപ്പം നില്‍ക്കുവാനുള്ള അവസരമാണ് താരത്തിന്റെ വിവാഹം ആയിരുന്നിട്ടും താരത്തോട് അവസാന മത്സരങ്ങളില്‍ സ്ക്വാഡിലേക്ക് എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മധ്യ ഓവറുകളില്‍ ഓയിന്‍ മോര്‍ഗന്റെ തുറുപ്പ് ചീട്ടാണ് ലിയാം പ്ലങ്കറ്റ്. റണ്‍സ് വിട്ടു നല്‍കാതെയും വിക്കറ്റ് നേടിയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ പ്രധാനിയാണ് ലിയാം പ്ലങ്കറ്റ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കുവാനായില്ലെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയം കുറിക്കുവാനും ലോക ചാമ്പ്യന്മാരാവാനും ഇംഗ്ലണ്ടിനു സാധിക്കുമെന്നും ലിയാം പ്ലങ്കറ്റ് വിശ്വസിക്കുന്നു.

യോര്‍ക്ക്ഷയറിനോട് വിട പറഞ്ഞ് ലിയാം പ്ലങ്കറ്റ്, ഇനി സറേയില്‍

സറേയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം പ്ലങ്കറ്റ്. നിലവില്‍ യോര്‍ക്ക്ഷയറിനു വേണ്ടി കളിക്കുന്ന താരം ഈ സീസണ്‍ അവസാനത്തോടെ കൗണ്ടിയോട് വിട പറയും. ഐപിഎല്‍ 2018ല്‍ കാഗിസോ റബാഡയ്ക്ക് പകരക്കാരനായി താരത്തെ തിരഞ്ഞെടുത്തിനെത്തുടര്‍ന്ന് യോര്‍ക്ക്ഷയര്‍ മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. മറ്റൊരു യോര്‍ക്ക്ഷയര്‍ താരം ഡേവിഡ് വില്ലിയും ഐപിഎല്‍ കളിക്കുന്നതിനു മുന്‍ഗണന നല്‍കിയതോടെ തങ്ങള്‍ക്ക് അവസാന നിമിഷം പകരക്കാരെ കണ്ടെത്തുന്നതിനു കൗണ്ടിയ്ക്ക് ബുദ്ധിമുട്ട് വരികയും ഇതിനെത്തുടര്‍ന്ന് താരങ്ങളുമായി അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയുമായിരുന്നു.

അതേ സമയം ഡേവിഡ് വില്ലിയുടെ കരാര്‍ യോര്‍ക്ക്ഷയര്‍ പുതുക്കി നല്‍കിയപ്പോള്‍ ലിയാം പ്ലങ്കറ്റിനു കരാര്‍ പുതുക്കേണ്ടതില്ലെന്ന് കൗണ്ടി തീരുമാനിക്കുകയായിരുന്നു.

കാലിടറി ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി ആതിഥേയര്‍

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആധികാരിക ജയം നേടി ഇംഗ്ലണ്ട്. 86 റണ്‍സിനു ഇന്ത്യയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ ശതകത്തിന്റെയും ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് വില്ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെയും പിന്‍ബലത്തില്‍ 322/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയ്ക്ക് 50 ഓവറില്‍ 236 റണ്‍സിനു ഓള്‍ഔട്ട് ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ ആദ്യമേ നഷ്ടമായി. ശിഖര്‍ ധവാന്‍(36), വിരാട് കോഹ്‍ലി(45), സുരേഷ് റെയ്‍ന(46) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എംഎസ് ധോണി 37 റണ്‍സ് നേടിയെങ്കിലും ഏറെ പന്തുകള്‍ ഉപയോഗപ്പെടുത്തിയതും ടീമിന്റെ സ്കോറിംഗ് ഗതിയെ ബാധിച്ചു. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് നാലും ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version