ഒടുവിൽ കിരീടം! ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി!

‘എന്ത് കൊണ്ടാണ് കിരീടങ്ങൾ കൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്, ഞാൻ മുമ്പ് ഉള്ളതിനെക്കാൾ ഇപ്പോൾ മികച്ചത് ആയി എന്നതിന് അതിനു അർത്ഥമില്ല’ 66 മത്തെ വയസ്സിൽ കരിയറിലെ ആദ്യ കിരീടം ആയ യുഫേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം സ്‌കൈ ഇറ്റാലിയയോട് ജിയാൻ പിയറോ ഗാസ്പെരിനി പറഞ്ഞ വാക്കുകൾ ആണ് ഇവ. ചിലപ്പോൾ ഒരു ആധുനിക പരിശീലകൻ ഒരിക്കലും പറയാൻ ഇടയില്ലാത്ത വാക്കുകൾ, അത്രമേൽ ക്രൂരമായ ഫുട്‌ബോൾ മാനേജറുടെ ഹോട്ട് സീറ്റിൽ ഇരിക്കുന്ന ആ പഴയ ജനറേഷന്റെ അവസാന പ്രതിനിധികളിൽ ഒന്നാവും ചിലപ്പോൾ ഗാസ്പെരിനി. യുവന്റസ് അക്കാദമിയിൽ തുടങ്ങി 35 മത്തെ വയസ്സിൽ വിരമിക്കുന്ന സമയത്ത് അത്രയൊന്നും മികച്ച ഫുട്‌ബോൾ കരിയർ ഒന്നും ഗാസ്പെരിനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. വിരമിച്ച ശേഷം ഇടക്ക് ഫിനാഷ്യൽ സെക്ടറിൽ ജോലി നോക്കിയ ശേഷം യുവന്റസ് അക്കാദമിയിൽ പരിശീലകനാവുന്ന അദ്ദേഹം ആ സമയത്ത് അണ്ടർ 14, 17, 20 ടീമുകളുടെ പരിശീലകൻ ആയി. 2003 ൽ സീരി സി ടീമായ ക്രൊട്ടോന്റെ പരിശീലകൻ ആയാണ് തന്റെ സീനിയർ പരിശീലക കരിയർ ഗാസ്പെരിനി തുടങ്ങുന്നത്.

തുടർന്ന് ടീമിനെ സീരി ബിയിലും എത്തിക്കുന്ന അദ്ദേഹം 2006 വരെ അവരെ പരിശീലിപ്പിച്ചു. 2006 ൽ ജെനോവ പരിശീലകൻ ആവുന്ന ഗാസ്പെരിനി തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ സീരി എയിൽ എത്തിച്ചു. തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോളിൽ തന്റേതായ ഇടം സ്വയം ഉണ്ടാക്കുന്ന ഗാസ്പെരിനിയെ ആണ് ഫുട്‌ബോൾ ലോകം കണ്ടത്. 2008-09 സീസണിൽ ജെനോവയെ അഞ്ചാം സ്ഥാനത്ത് എത്തിക്കുന്ന അദ്ദേഹം അവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു. തന്റെ പ്രസിദ്ധമായ 3-4-3 ഫോർമേഷനിൽ മികച്ച പ്രസും അതിലും മികച്ച ആക്രമണ ഫുട്‌ബോളും ആയുള്ള ഗാസ്പെരിനിയുടെ ഫുട്‌ബോളിന് യൂറോപ്പിൽ തന്നെ ആരാധകർ ഉണ്ടായി. കരിയർ അവസാനിച്ചു എന്നു കരുതിയ ഡിയെഗോ മിലിറ്റോ, തിയാഗോ മോട്ടോ തുടങ്ങിയവർക്ക് ഒരു ഉയിർത്തെഴുന്നേപ്പു ഉണ്ടാവുന്നതും ഗാസ്പെരിനിയിലൂടെ തന്നെ ആയിരുന്നു. ആ സമയത്ത് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ജെനോവയെ അടയാളപ്പെടുത്തിയത് സീരി എയും ചാമ്പ്യൻസ് ലീഗും നേടിയ ഇന്റർ മിലാൻ പരിശീലകൻ സാക്ഷാൽ ജോസെ മൊറീന്യോ തന്നെ ആയിരുന്നു.

എന്നും തന്റെ ശക്തമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച ഗാസ്പെരിനി ജെനോവ പുറത്താക്കിയ ശേഷം 2011 ൽ ആണ് ഇന്റർ മിലാൻ പരിശീലകൻ ആവുന്നത്. അദ്ദേഹം കരിയറിൽ പരിശീലിപ്പിച്ച ഏക വലിയ ക്ലബ്, എന്നാൽ വെറും മൂന്നു മാസത്തിനുള്ളിൽ മോശം പ്രകടനം കാരണം അദ്ദേഹത്തെ ഇന്റർ പുറത്താക്കി. തുടർന്ന് ഇടക്ക് താൻ കളിച്ച മുൻ ക്ലബ് പലർമോയെ പരിശീലിപ്പിച്ച അദ്ദേഹം ഇടക്ക് 3 കൊല്ലം വീണ്ടും ജെനോവയെ പരിശീലിപ്പിച്ചു. തുടർന്ന് 2016 ൽ ആണ് അദ്ദേഹത്തിന്റെയും അറ്റലാന്റയുടെയും തലവര മാറ്റിയ തീരുമാനമായി ഗാസ്പെരിനി അവരുടെ പരിശീലകൻ ആവുന്നത്. 130 വർഷം അടുത്ത് പഴക്കമുള്ള ശക്തമായ ആരാധക കൂട്ടവും കുടുംബം പോലെ ഉറപ്പുള്ളതും ആയ അറ്റലാന്റക്ക് അവരുടെ സുവർണ യുഗം ആണ് ഈ 8 വർഷം കൊണ്ട് ഗാസ്പെരിനി നൽകിയത്. സീരി എയിൽ നിലനിൽക്കാൻ പൊരുതുന്ന ടീമിൽ നിന്നു ഏത് ദിവസവും ആരെയും ഞെട്ടിക്കാൻ പറ്റുന്ന ഹൈ പ്രസും കൃത്യമായ പാസിങും മികച്ച അക്രമണ ഫുട്‌ബോളും കളിക്കുന്ന യൂറോപ്യൻ ഫുട്‌ബോൾ ലക്ഷ്യം വെക്കുന്ന ടീമായി അറ്റലാന്റ ഈ കാലത്ത് വളർന്നു. ഗാസ്പെരിനി ആദ്യ സീസണിൽ തന്നെ ലീഗിൽ നാലാമത് എത്തിയ അവർ യൂറോപ്പ ലീഗിലേക്ക് യോഗ്യതയും നേടി. 26 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആയിരുന്നു അറ്റലാന്റ വീണ്ടും യൂറോപ്യൻ ഫുട്‌ബോൾ കളിക്കുന്നത്.

രണ്ടാം സീസണിലും ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടി നൽകുന്ന ഗാസ്പെരിനി ടീമിനെ കോപ്പ ഇറ്റാലിയ സെമിഫൈനലിലും എത്തിക്കുന്നുണ്ട്. 2019 ൽ സീരി എയിൽ മൂന്നാമത് എത്തുന്ന അറ്റലാന്റയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്കും ഗാസ്പെരിനി നയിക്കുന്നു. ആ സീസണിൽ കോപ്പ ഇറ്റാലിയ ഫൈനലും അവർ കളിക്കുന്നുണ്ട്. ഐതിഹാസം എന്നു തന്നെ പറയാവുന്ന ചാമ്പ്യൻസ് ലീഗ് പ്രകടനം ആണ് കോവിഡ് സീസണിൽ അറ്റലാന്റ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയ അവർ പ്രീ ക്വാർട്ടറിൽ വലൻസിയയെ ഇരു പാദങ്ങളിലും ആയി 8-4 ആണ് തോൽപ്പിക്കുന്നത്. കോവിഡ് ഏറ്റവും തീവ്രമായി തങ്ങളുടെ സിറ്റിയെ ബാധിച്ച സമയത്ത് പല പ്രമുഖ താരങ്ങളെയും പരിക്ക് മൂലം നഷ്ടമായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആ വർഷം ഫൈനൽ കളിച്ച പാരിസ് സെന്റ് ജെർമനോട് അവിശ്വസനീയം ആയ പോരാട്ടത്തിന് ഒടുവിൽ 2-1 നു ആണ് അവർ കീഴടങ്ങുന്നത്. ചെറിയ സ്‌ക്വാഡ് വെച്ചു പാരീസിന്റെ സൂപ്പർ സംഘത്തെ ഗാസ്പെരിനി വിറപ്പിക്കുക തന്നെ ആയിരുന്നു. അടുത്ത സീസണിൽ ആക്രമണ ഫുട്‌ബോൾ കൊണ്ടു സീരി എയെ വിറപ്പിക്കുന്ന അറ്റലാന്റയെ ആണ് ലോകം കണ്ടത്. സീസണിൽ 98 ഗോളുകൾ നേടിയ അവർ 60 കൊല്ലത്തിന് ഇടയിൽ ഒരു ഇറ്റാലിയൻ ടീം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ ആണ് നേടിയത്.

പലപ്പോഴും 5-0 നും 6-0 നും 7-0 നും ജയിക്കുക എന്നത് അവരുടെ പതിവ് ആയിരുന്നു ഈ സീസണിൽ. ജോസിപ് ഇലിസിചും, ലൂയിസ് മുരിയലും, ദുവാൻ സപാറ്റയും 15 ൽ അധികം ലീഗ് ഗോളുകൾ ആണ് സീസണിൽ അടിച്ചു കൂട്ടിയത്. തുടർച്ചയായി രണ്ടാം തവണയും ലീഗിൽ മൂന്നാമത് എത്തിയ അറ്റലാന്റ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി. അടുത്ത സീസണിൽ ടീമിന്റെ നട്ടെല്ലും ക്യാപ്റ്റനും ആയ പാപ്പു ഗോമസ് ടീം വിട്ടിട്ടും ഗാസ്പെരിനിയും സംഘവും കുലുങ്ങിയില്ല. വീണ്ടും ഒരിക്കൽ കൂടി മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയ അവർ ചാമ്പ്യൻസ് ലീഗിൽ അവസാന 16 ൽ റയൽ മാഡ്രിഡിനോട് ആണ് കീഴടങ്ങിയത്. പക്ഷെ ഒരിക്കൽ കൂടി കോപ്പ ഇറ്റാലിയ ഫൈനലിൽ അവർ യുവന്റസിനോട് വീണു. 2021-22 സീസണിൽ പക്ഷെ ഗാസ്പെരിനിക്ക് താഴെ ആദ്യമായി എട്ടാമത് ആയ അറ്റലാന്റക്ക് യൂറോപ്യൻ യോഗ്യത നേടാൻ ആയില്ല, സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലും പുറത്തായി. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ അവർ യൂറോപ്പ ലീഗ് യോഗ്യത നേടി തങ്ങളുടെ മാജിക് എവിടെയും പോയില്ല എന്നു തെളിയിക്കുക ആയിരുന്നു.

നിലവിൽ സീസണിൽ ഇതിനകം തന്നെ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ അറ്റലാന്റ ഇത്തവണ യൂറോപ്പ ലീഗിൽ രണ്ടും കൽപ്പിച്ചു ആണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാർ ആയ അവർ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുമ്പ് നേരിട്ട പോർച്ചുഗീസ് ജേതാക്കൾ ആയ നിലവിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ ആയി പലരും ചൂണ്ടികാട്ടുന്ന റൂബൻ അമോറിമിന്റെ സ്പോർട്ടിങ് ലിസ്ബണിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ടാക്ടിക്കലി വളരെ ചെറുപ്പക്കാരൻ ആയ ന്യൂ ജനറേഷൻ പരിശീലകനു മുന്നിൽ തന്റെ ക്ലാസ് ഗാസ്പെരിനി കാണിച്ചു. ക്വാർട്ടർ ഫൈനലിൽ ലിവർപൂളിൽ തന്റെ അവസാന സീസൺ അവിസ്മരണീയം ആക്കാൻ എത്തിയ ക്ലോപ്പിന് ദുസ്വപ്നം ആണ് ഗാസ്പെരിനി സമ്മാനിച്ചത്. ആദ്യ പാദത്തിൽ ആൻഫീൽഡിൽ സ്കമാക്കയുടെ ഇരട്ടഗോൾ മികവിൽ 3-0 നു ജയിക്കുന്ന അറ്റലാന്റ അന്ന് തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ മാഴ്സെയെ രണ്ടാം പാദത്തിലെ 3-0 ഗോൾ സ്കോറിൽ മുക്കിയ അവർ ഫൈനലിൽ 51 കളികളിൽ സീസണിൽ പരാജയം അറിയാതെ വരുന്ന ബുണ്ടസ് ലീഗ ജേതാക്കൾ ആയ പരിശീലകർക്ക് ഇടയിലെ ‘ദ നെക്സ്റ്റ് ബിഗ് തിങ്’ സാക്ഷാൽ സാബി അലോൺസോയുടെ ബയേർ ലെവർകുസനെ ആണ് നേരിടേണ്ടത് എന്നറിഞ്ഞപ്പോൾ പലരും അവരെ എഴുതി തള്ളിയത് ആണ്.

തുടർച്ചയായ മത്സരങ്ങൾക്ക് ഇടയിൽ 3 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ ഫൈനലിൽ ഒരിക്കൽ കൂടി യുവന്റസിനോട് 1-0 നു പരാജയം നേരിട്ടാണ് അറ്റലാന്റ യൂറോപ്പ ലീഗ് ഫൈനലിന് എത്തുന്നത്. അതിനു ഇടയിൽ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത അവർ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ 22 ദിവസത്തിനു ഇടയിൽ 7 മത്സരങ്ങൾ കളിക്കുന്നതോ ഒരാഴ്ചക്ക് ഇടയിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്നതോ തുടർച്ചയായ ഫൈനൽ പരാജയങ്ങൾ മാനസികമായി തളർത്തുന്നതോ ഒന്നും പ്രതിസന്ധിയല്ലാത്ത ഒരു അടലാന്റയെ ആണ് പരാജയം എന്തെന്നു അറിയാത്ത ലെവർകുസനു എതിരെ ഇന്നലെ കാണാൻ ആയത്. സാബിയുടെ ഷോർട്ട് പാസ് ബോൾ പ്ലെയിങ് മാസ്റ്റർ ക്ലാസിനു എതിരെ തന്റെ പോരാളികൾ ആയ താരങ്ങളെ ഉപയോഗിച്ച് ഗാസ്പെരിനി ചെക്ക് വെക്കുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. എത്ര നേരം വരെ വേണമെങ്കിലും എല്ലാം നൽകി എതിരാളിയുടെ ഹാഫിൽ പ്രസ് ചെയ്യുന്ന, ഒന്നാന്തരം ആയി പ്രതിരോധിക്കുന്ന, മാൻ മാർക്ക് ചെയ്തു ബോൾ റാഞ്ചുന്ന ഗാസ്പെരിനിയുടെ താരങ്ങൾ ജർമ്മൻ ജേതാക്കൾക്ക് മത്സരത്തിൽ അധികം ഒന്നും നൽകിയില്ല എന്നത് തന്നെയാണ് വാസ്തവം.

3-4-3 യിൽ വിങ് ബാക്കുകൾക്ക് നല്ല സ്വാതന്ത്ര്യം ലഭിക്കുന്ന ഗാസ്പെരിനി സിസ്റ്റം പലപ്പോഴും അവസരത്തിനു ഒപ്പം 4-3-3 ആയും 4-2-3-1 ആയും ഒക്കെ മാറും. പലരും എഴുതി തള്ളിയ സ്കമാക്കയുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഗാസ്പെരിനി നടപ്പിലാക്കിയത്. തന്റെ പ്രസിങ് കൊണ്ട് ഇറ്റാലിയൻ യുവതാരം നൽകിയ അവസരം ആണ് ഹാട്രിക് കൊണ്ട് ലുക്മാൻ മുതലാക്കിയത്. കരിയറിലെ ഏറ്റവും മികച്ച മത്സരം തന്നെയാണ് ലുക്മാനിൽ നിന്നു ഇന്നലെ കണ്ടത്. കാലം കഴിഞ്ഞു എന്ന് പറഞ്ഞ കൊലാസിനാക്കിൽ നിന്നും സപകോസ്റ്റയിൽ നിന്നും മികവ് പുറത്ത് എടുത്ത ഗാസ്പെരിനിയുടെ ടീമിന്റെ നട്ടെല്ലു കോപ്മെയിനേർസും എഡേർസനും അടങ്ങിയ മധ്യനിര തന്നെ ആയിരുന്നു. 62 വർഷത്തിന് ശേഷം ആദ്യമായി അറ്റലാന്റക്ക് ഒരു കിരീടം നേടി നൽകുന്ന ഗാസ്പെരിനി അവർക്ക് സമ്മാനിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പ്രധാന കിരീടവും ആദ്യ യൂറോപ്യൻ ട്രോഫിയും ആണ്. ഏതാണ്ട് നാലാം പതിറ്റാണ്ടിൽ എത്തുന്ന തന്റെ പരിശീലന കരിയറിൽ ഇറ്റാലിയൻ പരിശീലകന്റെ ആദ്യ കിരീടവും. ഈ കിരീടം ഉണ്ടായാലും ഇല്ലെങ്കിലും ഇതിനകം തന്നെ അറ്റലാന്റയിൽ, ഇറ്റാലിയൻ ഫുട്‌ബോളിൽ ലോക ഫുട്‌ബോളിൽ തന്റെ സ്ഥാനം ഗാസ്പെരിനി ഉറപ്പിച്ചിരുന്നു എന്നത് ആണ് വാസ്തവം. പിന്നെ കിരീടം എന്നത് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം ആയി കാണാൻ ആണ് താൽപ്പര്യം, കാരണം ഈ കിരീടം മറ്റാരെക്കാളും ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി അർഹിക്കുന്നുണ്ട്.

യൂറോപ്പ ലീഗ് അറ്റലാന്റയ്ക്ക്!! ലെവർകൂസന്റെ അപരാജിത കുതിപ്പിന് അവസാനം!!

യൂറോപ്പ ലീഗ് കിരീടം ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സ്വന്തമാക്കി. സാബി അലോൺസോയുടെ ബയെർ ലെവർകൂസബെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അറ്റലാന്റ പരാജയപ്പെടുത്തിയത്. ലെവർകൂസൻ ഈ സീസണിൽ പരാജയപ്പെടുന്ന ആദ്യ മത്സരമാണിത്. അവസാന ഒരു വർഷമായി ഒരു മത്സരം പോലും ലെവർകൂസൻ പരാജയപ്പെട്ടിരുന്നില്ല.

ഇന്ന് ഹാട്രിക്ക് ഗോളുമായി ലുക്മൻ ആണ് അറ്റലാന്റയ്ക്ക് ജയം ഒരുക്കിയത്. ഈ ഹാട്രിക്കോടെ യൂറോപ്പ ലീഗ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ലുക്മൻ മാറി. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു ലുകമന്റെ ആദ്യ ഗോൾ. പെനാക്ക്ട്ടി ബോക്സിന്റെ വലതുഭാഗത്തിൽ നിന്ന് സപകോസ്റ്റ നൽകിയ പാസിൽ നിന്ന് ആയിരുന്നു ലുക്മന്റെ ഫിനിഷ്.

26ആം മിനുട്ടിൽ ലുക്മൻ ലീഡ് ഇരട്ടിയാക്കി. മൂന്ന് ലെവർകൂസൻ താരങ്ങളെ ഡ്രിബിൾ ചെയ്തകറ്റിയ ശേഷം ഒരു മനോഹര ഫിനിഷിലൂടെ ആയിരുന്നു ലുക്മന്റെ രണ്ടാം ഗോൾ. 75ആം മിനുട്ടിൽ ലുക്മൻ ഹാട്രിക്ക് തികച്ചു‌. ഇത് അവരുടെ വിജയവും ഉറപ്പിച്ചു.

അറ്റലാന്റയുടെ ആദ്യ യൂറോപ്യൻ കിരീടമാണിത്‌.

തോൽക്കാൻ മനസ്സില്ലാത്ത ലെവർകൂസൻ യൂറോപ്പ ഫൈനലിൽ!!

യൂറോപ്പ ലീഗ് ഫൈനലിൽ ബയെർ ലെവർകുസൻ അറ്റലാന്റയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലിൽ രണ്ടാം പാദത്തിൽ ലെവർകൂസൻ റോമയോട് മാരകമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. 2-0ന് പിറകിൽ നിന്ന ശേഷമായിരുന്നു തിരിച്ചടി. അറ്റലാന്റ മാഴ്സെയെ രണ്ടാം പാദത്തിൽ 3-0ന് തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്.

ഇന്ന് ജർമ്മനിയിൽ നടന്ന മത്സരത്തിൽ റോമക്ക് എതിരെ 2-2 എന്ന സ്കോറിനാണ് ലെവർകൂസൻ സമനിക വഴങ്ങിയത്. ലെവർകൂസന്റെ അപരാജിത കുതിപ്പ് 49 ആയി ഇതോടെ ഉയർന്നു. ഇന്ന് തുടക്കത്തിൽ 2 ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലെവർകൂസന്റെ കം ബാക്ക്. ക് ഇരുവരും തമ്മിലുള്ള ആദ്യ പാദത്തിൽ ലെവർകൂസൻ 2-0ന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ 4-2നാണ് ലെവർകൂസൻ ഫൈനലിലേക്ക് മുന്നേറുന്നത്.

ഇന്ന് രണ്ട് പെനാൾട്ടികൾ ആയിരുന്നു റോമയ്ക്ക് ലീഡ് നൽകിയത്. 43ആം മിനുട്ടിലും 66ആം മിനുട്ടിലും ആയിരുന്നു പെനാൾട്ടികൾ. രണ്ടും പരെദസ് ലക്ഷ്യത്തിൽ എത്തിച്ചു. റോമ കളി എക്സ്ട്രാ ടൈമിലേക്ക് കൊണ്ടു പോകും എന്ന് തോന്നിക്കവെ 82ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ലെവർകൂസന് അനുകൂലമായി വന്നു. സ്കോർ 2-1. അഗ്രുഗേറ്റിൽ 2-3. ഇതോടെ ലെവർകൂസൻ ഫൈനൽ ഉറപ്പിച്ചു. പക്ഷെ അവർക്ക് സീസണിലെ അപരാജിത കുതിപ്പ് കൂടെ തുടരേണ്ടതുണ്ട് ആയിരുന്നു. അതുകൊണ്ട് അവർ അറ്റാക്ക് തുടർന്നു.

96ആം മിനുട്ടിൽ സ്റ്റാനിസിചിലൂടെ ലെവർകൂസൺ സമനില കണ്ടെത്തി. സ്കോർ 2-2. അഗ്രുഗേറ്റിൽ 4-2. ഫൈനലും ഒപ്പം 49 മത്സരങ്ങളുടെ അപരാജിത കുതിപ്പും.

മറ്റൊരു സെമിയിൽ അറ്റലാന്റ 3-0ന് മാഴ്സെയെ തോൽപ്പിച്ചു. ലൂക്മൻ, റുഗേരി, ടൂറെ എന്നിവരാണ് അറ്റലാന്റക്ക് ആയി ഗോൾ നേടിയത്. ഈ സെനി രണ്ട് പാദങ്ങളിലായി 4-1നാണ് അറ്റലാന്റ ജയിച്ചത്.

വിജയിച്ചിട്ടും ലിവർപൂൾ യൂറോപ്പയിൽ നിന്ന് പുറത്ത്, അറ്റലാന്റ സെമിയിൽ

ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചു എങ്കിലും ലിവർപൂൾ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്‌. ഇന്ന് ഇറ്റലിയിൽ വെച്ച് രണ്ടാം പാദത്തിൽ അറ്റലാന്റയെ നേരിട്ട ലിവർപൂൾ 1-0ന് വിജയിച്ചു എങ്കിലും അത് മതിയായില്ല ക്ലോപ്പിന്റെ ടീമിന് സെമി എത്താൻ. 3-1ന്റെ അഗ്രിഗേറ്റ് സ്കോറിൽ ജയിച്ച് അറ്റലാന്റ സെമിയിലേക്ക് മുന്നേറി. അറ്റലാന്റ നേരത്തെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ 3-0ന് തോൽപ്പിച്ചിരുന്നു.

ഇന്ന് ഏഴാം മിനുട്ടിൽ തന്നെ ലിവർപൂളിന് ലീഡ് എടുക്കാൻ ആയിരുന്നു. ഒരു പെനാൾട്ടിയിൽ നിന്ന് സലായാണ് ഗോൾ നേടിയത്. എന്നാൽ ഈ തുടക്കം മുതലെടുക്കാൻ ലിവർപൂളിനായില്ല. രണ്ടാതൊരു ഗോൾ നേടി അറ്റലാന്റയെ സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് കളിയിൽ ഒരു വേളയിലും ആയില്ല.

അറ്റലാന്റ ഇനി സെമിയിൽ ബെൻഫികയെ ആകും നേരിടുക. ബെൻഫിക മാഴ്സയെ തോൽപ്പിച്ച് ആണ് സെമിയിലേക്ക് എത്തുന്നത്.

യൂറോപ്പ ലീഗ്, ലിവർപൂളിന് സെമിയിൽ എത്താൻ ഇന്ന് അത്ഭുതം കാണിക്കണം

ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അറ്റലാന്റ ലിവർപൂളിനെ നേരിടും. ആദ്യപാദത്തിൽ ലിവർപൂൾ അറ്റ്ലാന്റയോട് 3-0 എന്ന വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതും ലിവർപൂളിന്റെ ഹോം ഗ്രൗണ്ട് ആയ ആൻഫീൽഡിൽ വച്ചായിരുന്നു പരാജയം. ഇന്ന് അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടിൽ വച്ചാണ് രണ്ടാം പദം മത്സരം നടക്കുന്നത്. ഇന്ന് അതേ മാർജിൻ എങ്കിലും വിജയിച്ചാൽ മാത്രമേ ലിവർപൂളിന് പ്രതീക്ഷകൾ ഉള്ളൂ.

കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോടും കൂടെ പരാജയപ്പെട്ട ലിവർപൂൾ അത്ര നല്ല ഫോമിൽ അല്ല. തുടർച്ചയായ രണ്ടു പരാജയങ്ങളിൽ നിന്ന് തിരിച്ചു വരുവാൻ ലിവർപൂളിന് ആകുമോ എന്ന് കണ്ടറിയണം. ഇന്ന് രാത്രി 12 30ന് നടക്കുന്ന കളി സോണി ലൈവിൽ തത്സമയം കാണാം.

മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റോമ എസി മിലാനെയും, വെസ്റ്റ് ഹാം യുണൈറ്റഡ് ലെവർകൂസനെയും, മാഴ്സെ ബെൻഫികയെയും നേരിടും

ലിവർപൂളിന് ആൻഫീൽഡിൽ ഞെട്ടിക്കുന്ന തോൽവി

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് ആൻഫീൽഡിൽ വെച്ച് അറ്റലാന്റയെ നേരിട്ട ലിവർപൂൾ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ ഫലം. സ്ക്മാക്കയുടെ ഇരട്ട ഗോളുകൾ ആണ് അറ്റലാന്റയ്ക്ക് കരുത്തായത്.

.

ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ ആയിരുന്നു സ്കമക്കയുടെ ആദ്യ ഗോൾ. ഗോൾ കീപ്പർ കെല്ലെഹെർക്ക് പിടിക്കാൻ ആകുന്ന ഷോട്ട് ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ലിവർപൂൾ വലിയ മാറ്റങ്ങൾ വരുത്തി. സലാ അടക്കം കളത്തിൽ ഇറങ്ങി. പക്ഷെ കളി അറ്റലാന്റയ്ക്ക് അനുകൂലമായി തന്നെ തുടർന്നു.

60ആം മിനുട്ടിൽ സ്കമാക്കയുടെ രണ്ടാം ഗോൾ. സ്കോർ 2-0. 83ആം മിനുട്ടിൽ പസാലിച് കൂടെ ഗോൾ നേടിയതോടെ അറ്റലാന്റ വിജയം പൂർത്തിയാക്കി. ഇനി രണ്ടാം പാദത്തിൽ വലിയ അത്ഭുതം നടത്തിയാലെ ലിവർപൂളിന് സെമി കാണാൻ ആകൂ.

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ, ലിവർപൂളിന് അറ്റലാന്റ, റോമയ്ക്ക് മിലാൻ

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലുകൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ആണ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ തീരുമാനമായത്. കിരീടം നേടാൻ ഫേവറേറ്റ്സ് ആയ ലിവർപൂൾ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയെ ആണ് ക്വാർട്ടറിൽ നേരിടുക. ക്വാർട്ടർ ഫൈനലിൽ നടക്കുന്ന മറ്റൊരു വലിയ ഫിക്സറിൽ ഇറ്റാലിയൻ വമ്പന്മാരായ റോമയും എസി മിലാനും തമ്മിൽ ഏറ്റുമുട്ടുന്നു.

പോർച്ചുഗൽ ക്ലബ്ബായ ബെനിഫിക്കയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ക്ലബായ വെസ്റ്റ് ഹാമിന് ബുണ്ടസ് ലീഗയിലെ ഒന്നാം സ്ഥാനക്കാരായ ബയർ ലെവർകൂസനാണ് എതിരാളികൾ.

ലിവർപൂളും അറ്റ്ലാൻറയും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവർ സെമിഫൈനലിൽ ബെനിഫികയും മാഴ്സെയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും. റോമയും മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ വെസ്റ്റ് ഹാമും ലെവർകൂസനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും.

ബ്രൈറ്റണെ ഗോളിൽ മുക്കി റോമ

ബ്രൈറ്റണെ ഗോളിൽ മുക്കിയ റോമ. യൂറോപ്പ ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ റോമിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് റോമ തോൽപ്പിച്ചത്. തീർത്തും അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവച്ച റോമ പതിമൂന്നാം മിനിറ്റിൽ ഡിബാലയിലൂടെയാണ് ലീഡ് എടുത്തത്.

ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ലുക്കാകുവിലൂടെ ലീഡ് ഇരട്ടിയാക്കി കൊണ്ട് റോമ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും റോമ അറ്റാക്ക് തുടർന്നു. 64ആം മിനുട്ടിൽ മാഞ്ചിനിയിലൂടെ റോമ ലീഡ് മൂന്നാക്കി ഉയർത്തി. 68ആം മിനുട്ടിൽ ക്രിസ്റ്റന്റെ കൂടെ ഗോൾ നേടിയതോടെ റോമ വിജയം പൂർത്തിയാക്കി. അടുത്താഴ്ച ഇംഗ്ലണ്ടിൽ വച്ച് രണ്ടാം പദം മത്സരം നടക്കും

വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് റോമ

യൂറോപ്പ ലീഗിൽ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് എ എസ് റോമ. ഇന്ന് റോമിൽ വെച്ച് ഷെറിഫിനെ നേരിട്ട ജോസെയുടെ റോമ എതിരില്ലാത്ത 3 ഗോളുകളുടെ വിജയം നേടി. തുടക്കത്തിൽ 11ആം മിനുട്ടിൽ തന്നെ റോമ ലീഡിൽ എത്തി. സെലസ്കിയുടെ അസിസ്റ്റിൽ നിന്ന് ലുകാകു ആണ് റോമക്ക് ലീഡ് നൽകിയത്.

32ആം മിനുട്ടിൽ സെലസ്കിയുടെ രണ്ടാം അസിസ്റ്റിൽ നിന്ന് ബലേട്ടിയിലൂടെ റോമ ലീഡ് ഇരട്ടിയാക്കി. ഇത് മതിയായി അവർക്ക് വിജയം ഉറപ്പിക്കാൻ‌. അവസാനം നികോളോ പിസ്ലിയിലൂടെ റോമ വിജയം പൂർത്തിയാക്കി. റോമ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. സ്ലാവിയ പ്രാഹെ ആണ് ഗ്രൂപ്പ് ജിയിൽ ഒന്നാമത് ഫിനിഷ് ചെയ്തത്.

മൂന്നാം മത്സരവും വിജയിച്ച് ലിവർപൂൾ

യൂറോപ്പ ലീഗയിൽ ലിവർപൂളിന് തുടർച്ചയായി മൂന്നാം വിജയം. പ്രീമിയർ ലീഗ് ക്ലബ് ഇന്ന് ഫ്രഞ്ച് ക്ലബായ ടുലൂസിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ മൂന്നു ഗോളുകൾ നേടി. 9ആം മിനുട്ടിൽ ഡിയേഗോ ജോടയാണ് ലിവർപൂളിന് ലീഡ് നൽകിയത്. 14ആം മിനുട്ടിൽ ഡലിങയുടെ ഗോളിലൂടെ സന്ദർശകർ സമനില പിടിച്ചു.

എന്നാൽ ലിവർപൂൾ സമ്മർദ്ദത്തിൽ ആയില്ല. 30ആം മിനുട്ടിൽ എൻഡോ നേടിയ ഗോളിലൂടെ ലിവർപൂൾ ലീഡ് തിരിച്ചുപിടിച്ചു. പിന്നാലെ 34ആം മിനുട്ടിൽ ഡാർവിൻ നൂനിയസും ലിവർപൂളിനായി ഗോൾ നേടി. ആദ്യ പകുതി 3-1ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ഗ്രെവൻബെർചും ലിവർപൂളിനായി ഗോൾ നേടി. അവസാനം സലാ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ലിവർപൂൾ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയവുമായി 9 പോയിന്റോടെ ഒന്നാമത് നിൽക്കുകയാണ്‌.

അയാക്സിനെ തോൽപ്പിച്ച് ബ്രൈറ്റണ് യൂറോപ്പിലെ ആദ്യ വിജയം

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണ് ആദ്യ വിജയം. ഇന്ന് അയാക്സിനെ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. അയാക്സിനെതിരെ പൂർണ്ണ ആധിപത്യം പുലർത്തിയ ബ്രൈറ്റൺ 42ആം മിനുട്ടിൽ ബ്രസീലിയൻ താരം ജാവോ പെഡ്രോയിലൂടെയാണ് ലീഡ് എടുത്തത്. മിറ്റോമയുടെ ഒരു ഷോട്ടിൽ നിന്നുള്ള റീബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ചാഉഇരുന്നു ആ ഗോൾ.

രണ്ടാം പകുതിയിൽ ബാഴ്സലോണ ലോണി അൻസു ഫതിയും ബ്രൈറ്റണായി ഗോൾ നേടി‌. അൻസു ഫറ്റി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൈറ്റണായി ഗോൾ നേടിയത്. ബ്രൈറ്റൺ ഈ വിജയത്തോടെ ഗ്രൂപ്പിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. അയാക്സ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്‌.

മാഴ്സെക്ക് എതിരെ ബ്രൈറ്റന്റെ തിരിച്ചുവരവ്

യൂറോപ്പ ലീഗിൽ ബ്രൈറ്റന്റെ മികച്ച തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഫ്രാൻസിൽ വെച്ച് മാഴ്സെയെ നേരിട്ട ബ്രൈറ്റൺ 2-2ന്റെ സമനില സ്വന്തമാക്കി. തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ബ്രൈറ്റൺ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയിൽ 19ആം മിനുട്ടിൽ എമ്പെമ്പയുടെ ഗോളിൽ ആയിരുന്നു മാഴ്സെ ലീഡ് എടുത്തത്. തൊട്ടടുത്ത മിനുട്ടിൽ വെർടൗട്ടും മാഴ്സെക്ക് ആയി ഗോൾ നേടി. സ്കോർ 2-0.

ആദ്യ പകുതിയിൽ മാഴ്സെ ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ പാസ്കൽ ഗ്രോസിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി. 88ആം മിനുട്ടിൽ ലാമ്പ്റ്റിയെ വീഴ്ത്തിയതിന് ബ്രൈറ്റണ് അനുകൂലമായി ഒരു പെനാൾട്ടി ലഭിച്ചു‌. ജാവോ പെഡ്രോ അത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-2.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 1 പോയിന്റ് ആണ് ഉള്ളത്. മാഴ്സെക്ക് 2 പോയിന്റും.

Exit mobile version