പയ്യന്നൂർ കോളേജ് വരാന്തയിലെ ഫുട്ബോളിന്റെ കാറ്റ്!!

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് കഴിഞ്ഞ മാസം അവസാനം കാസർഗോഡ് ആരംഭിച്ചപ്പോൾ അധികം ആരും പയ്യന്നൂർ കോളേജ് ടീമിലെ പന്തു കളിക്കാർ കേരള ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടും എന്ന് പ്രവചിച്ചിരുന്നില്ല. കുറേ പ്രൊഫഷണൽ ക്ലബുകൾക്ക് എതിരെ ഒരു കോളേജ് ടീം പിടിച്ചു നിൽക്കും എന്ന് വിശ്വസിക്കാനും ആരും മുതിർന്നില്ല. എന്നാൽ ഷിബു കോച്ചും ഗണേഷ് കോച്ചും പിന്നെ പയ്യന്നൂരിന്റെ ജേഴ്സി അണിഞ്ഞ ഫുട്ബോൾ താരങ്ങളും അവരുടെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടായിരുന്നു.

കെ പി എൽ യോഗ്യത റൗണ്ട് ഫൈനലിൽ കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വീണു എങ്കിലും പയ്യന്നൂർ കോളേജ് ആ മത്സരത്തിന് മുമ്പ് തന്നെ വിജയം കൈവരിച്ചിരുന്നു… ലക്ഷ്യങ്ങൾ എല്ലാം നേടി കഴിഞ്ഞിരുന്നു. കെ പി എൽ യോഗ്യത നേടുന്ന കണ്ണൂരിലെ ഏക ടീം, കെ പി എൽ യോഗ്യത നേടിയ ഈ സീസണിലെ ഏക കോളേജ് ടീം. പയ്യന്നൂർ കോളേജിന്റെ നീണ്ട ഫുട്ബോൾ ചരിത്രത്തിലെ പുതിയ ഏടുകൾ.

പയ്യന്നൂർ കോളേജിലെ ഫുട്ബോൾ ചരിത്രം:

1965ൽ ആയിരുന്നു പയ്യന്നൂർ കോളേജ് ആരംഭിക്കുന്നത്. അന്ന് മുതൽക്കെ തന്നെ കായിക മേഖലയിൽ സംഭാവനകൾ ചെയ്യാൻ കോളേജിന് ആകണം എന്ന നിർബന്ധബുദ്ധി അധികൃതർക്ക് ഉണ്ടായിരുന്നു. അന്ന് കായിക വിഭാഗത്തിന്റെ മേധാവി ആയി പ്രൊഫസർ എം വി ഭരതൻ നിയമിതനായി. മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗമായിരുന്നു ഭരതൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പരിശീലിപ്പിച്ചിട്ടുമുണ്ട്.

എം വി ഭരതൻ ആണ് 1979-80ൽ പയ്യന്നൂർ കോളേജിൽ ഒരു സ്പോർട്സ് ഹോസ്റ്റൽ സ്ഥാപിക്കുന്നത്. അന്ന് ഫുട്ബോളിനും വോളീബോളിനും വേണ്ടി ആണ് സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചത്. സ്പോർട്സ് ഹോസ്റ്റലിന്റെ വരവ് കോളേജിലെ ഫുട്ബോൾ ടീമുകളുടെ വളർച്ചയ്ക്ക് വലിയ ഊർജ്ജമായി മാറി.

നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങളെ പയ്യന്നൂർ കോളേജ് അന്ന് മുതൽ സംഭാവന ചെയ്യുന്നു. സി എം രഞ്ജിത്, മാത്യു വർഗീസ്, ബിനോയ് തുടങ്ങിയ അന്തർ ദേശീയ താരങ്ങൾ ഒരുപാട് സന്തോഷ് ട്രോഫി താരങ്ങൾ എല്ലാം പയ്യന്നൂർ കോളേജിൽ നിന്ന് ഉണ്ടായി. പയ്യന്നൂർ കോളേജിൽ നിന്ന് ആദ്യമായും അവസാനമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്റ്റൻ ആയ പി വി സുമനും പയ്യന്നൂർ കോളേജിന്റെ ഫുട്ബോൾ ചരിത്രത്തിൽ പ്രാധാന്യമുള്ള താരമാണ്.

ആസിഫ് കോട്ടയിൽ എന്ന ഐ എസ് എൽ താരവും പയ്യന്നൂർ കോളേജിലൂടെ പന്ത് തട്ടിയാണ് വളർന്നത്. 2010 നു ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായവരാണ് ആസിഫ്, രാരി എസ് നായർ, പ്രമീഷ്, നജേഷ്, സജേഷ്, അനഘ്, ജെയിൻ, കലേഷ്, ജിയാദ് ഹസ്സൻ, വിഷ്ണു പി വി എന്നിവർ.

എം വി ഭരതനെ കൂടാതെ ബേബി ജോഷുവ, ബോസ് സാർ, മധുസുധനൻ ടി പി, ഭരതൻ കോച്ച് തുടങ്ങി സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഉള്ള നിരവധി പരിശീലകർ പയ്യന്നൂർ കോളേജിലെ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.

2017-18, 2018-19 അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കണ്ണൂർ യൂണിവേഴ്സിറ്റി ടീമുകളിൽ നിരവധി പയ്യന്നൂർ കോളേജ് ടീമിലെ താരങ്ങൾ ഉണ്ടായിരുന്നു. 2017-18ൽ ആദ്യമായി കണ്ണൂർ യൂണിവേഴ്സിറ്റി വെങ്കല മെഡൽ നേടുമ്പോൾ ടീമിലെ 6 താരങ്ങൾ പയ്യന്നൂർ കോളേജിൽ നിന്ന് ആയിരുന്നു.

2018-19 വർഷം കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ പയ്യന്നൂർ കോളേജിന്റെ ജിയാദ് ഹസൻ ടീമിൽ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദേശീയ ഗെയിംസിൽ വെള്ളി നേടിയ കേരള ടീമിനായി പയ്യന്നൂർ കോളേജിന്റെ വിഷ്ണു പി വി തിളങ്ങുന്നതും കാണാനായി.

പുതിയ മാറ്റങ്ങൾ!

കേരള പ്രീമിയർ ലീഗിന് യോഗ്യത നേടിയ പയ്യന്നൂർ കോളേജിനെ മുന്നിൽ നിന്ന് നയിച്ചത് പരിശീലകൻ ഷിബുവും ഗണേഷും ആയിരുന്നു എന്ന് പറയാം. കോളേജിനെ പരിശീലിപ്പിച്ചിരുന്ന മധു കോച്ച് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ചുമതല ഒഴിഞ്ഞപ്പോൾ ആണ് യുവ പരിശീലകൻ ആയ ഷിബു പയ്യന്നൂർ കോളേജിൽ എത്തി പുതിയ ചുമലതല ഏൽക്കുന്നത്. പയ്യന്നൂർ കോളേജിന്റെ ഏറ്റവും വലിയ വൈരികളായ എസ് എൻ കോളേജിനായി ഏറെ കാലം ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ഷിബു.

കോച്ച് ഷിബു

അദ്ദേഹം പയ്യന്നൂർ കോളേജിൽ എത്തിയപ്പോൾ മുന്നിൽ ഉള്ള പ്രധാന ലക്ഷ്യം തന്റെ മുൻ ടീമായ എസ് എൻ കോളേജിനെ തറപറ്റിച്ച് ഇന്റർ കോളേജ് ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജിനെ ചാമ്പ്യന്മാരാക്കുക എന്നതായിരുന്നു. കണ്ണൂർ ഡെർബി എന്ന് അറിയപ്പെടുന്ന എസ് എൻ കോളേജ് പയ്യന്നൂർ കോളേജ് പോരാട്ടത്തിനായി ഒരുങ്ങുന്നതിന് ഇടയിലാണ് കെ പി എൽ യോഗ്യത റൗണ്ട് വരുന്നത്

കഴിഞ്ഞ കണ്ണൂർ ജില്ലാ ലീഗ് ചാമ്പ്യന്മാരായ പയ്യന്നൂർ കോളേജ് അവരുടെ സ്ഥിരം ഫോർമേഷനിൽ നിന്ന് ചെറിയ മാറ്റങ്ങളുമായാണ് കെ പി എല്ലിലേക്ക് എത്തിയത്. ഷിബു കോച്ചും ഗണേഷ് കോച്ചും നടത്തിയ മാറ്റങ്ങളോട് താരങ്ങൾ പെട്ടെന്ന് ഇണങ്ങി.

കാസർഗോഡ് നടന്ന യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബൈസന്റൈൻ കൊച്ചിനെ 5-0ന് തകർത്തപ്പോൾ തന്നെ പയ്യന്നൂർ കോളേജ് വെറുതെ കളിച്ച് പോകാൻ വന്നതല്ല എന്ന് മറ്റു ടീമുകൾക്ക് മനസ്സിലായി. രണ്ടാം മത്സരത്തിൽ അവർ ഐഫ കൊപ്പത്തെ 3-1ന് തോല്പ്പിച്ചു. പിന്നെ യോഗ്യത ഉറപ്പിക്കുന്ന മത്സരത്തിൽ എഫ് സി കേരളക്ക് മുന്നിൽ. ഏറെ കാലമായി കേരള പ്രീമിയർ ലീഗിലെ സ്ഥിരം മുഖമായ എഫ് സി കേരളയെ പെനാൾട്ടിയിൽ വീഴ്ത്തി കൊണ്ട് പയ്യന്നൂർ കോളേജ് കെ പി എൽ യോഗ്യതയും ഒപ്പം ഫൈനലും ഉറപ്പിച്ചു.

ഫൈനലിൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ പോയി നെക്സ്റ്റ് ജെൻ കപ്പും ഗുവാഹത്തിയിൽ ചെന്ന് ഡൂറണ്ട് കപ്പും കളിച്ചു വന്ന ടീം. എന്നിട്ടും പയ്യന്നൂർ കോളേജ് ഒപ്പം നിന്നു പൊരുതി. അവസാനം പിറന്ന ഒരു ഗോളിന്റെ ബലത്തിൽ 2-1ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു എങ്കിലും പയ്യന്നൂർ കോളേജ് തല ഉയർത്തി തന്നെ കളം വിട്ടു.

പയ്യന്നൂർ കോളേജിനായി ബൂട്ടുകെട്ടിയ അറ്റാക്കിംഗ് താരങ്ങൾ ആയ ശ്രീരാജ്, ദിൽഷാദ്, വിങ്ങർ ആകാശ് രവി, സനൽ രാജ്, സ്റ്റോപ്പർ അശ്വിൻ ഇവരൊക്കെ കേരള ഫുട്ബോളിൽ അറിയപ്പെടുന്ന പേരുകളായി മാറുന്ന കാലം വിദൂരമല്ല എന്ന് പയ്യന്നൂർ കോളേജിന്റെ യോഗ്യത റൗണ്ടിലെ പ്രകടനങ്ങൾ വിലയിരുത്തി മാത്രം പറയാം.

ഗണേഷ് കോച്ച് (ഇടത്), അജിത് സാർ (മധ്യത്തിൽ) ഷിബു കോച്ച് (വലത്)

പിന്നിലെ കരുത്ത്!

എക്സ് മിലിറ്ററി ആയ ഗണേഷ് സാറിന്റെ പരിചയ സമ്പത്തും ഒപ്പം ഷിബു കോച്ചിന്റെ തന്ത്രങ്ങളും ആണ് ഈ നേട്ടങ്ങളുടെ പിറകിലെ കരുത്ത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആയ ഷിബു സി ലൈസൻസ് ഉള്ള കോച്ചാണ്. ദുബൈയിലെ സി എഫ് അക്കാദമിയിൽ മുമ്പ് പരിശീലകൻ ആയിട്ടുണ്ട്. ഒരു താരം എന്ന നിലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി, പോലീസ്, കെൽട്രോൺ, ബ്രദേഴ്സ് എന്നിവർക്കായി ഷിബു ബൂട്ട് കെട്ടിയിട്ടുമുണ്ട്.

ഇവർക്ക് രണ്ടു പേർക്കും ഒപ്പം ഫിസിക്കൽ എജുക്കേഷൻ ഹെഡ് അജിത് സാർ ഈ ടീമിന് നൽകിയ പിന്തുണയും കരുത്തായി മാറി. അജിത് സാർ പരിശീലകർക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണ് നൽകിയത്. അദ്ദേഹത്തിന് ഈ ടീമിൽ ഉള്ള ആത്മവിശ്വാസമാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

പയ്യന്നൂർ കോളേജിന്റെ ഈ നേട്ടം കണ്ണൂരിനെ തന്നെ അഭിമാനം ആണ്. ഒപ്പം കേരളത്തിലെ മറ്റു കോളേജ് ഫുട്ബോൾ ടീമുകൾക്ക് പ്രചോദനവും. രാജ്യത്ത് മുഴുവൻ ട്രയൽസ് നടത്തി വളർത്തി കൊണ്ടുവരുന്ന പ്രൊഫഷണൽ ക്ലബുകളോട് ആണ് ഒരു കോളേജിൽ എത്തിപ്പെടുന്ന ടാലന്റുകളെ വെച്ച് മാത്രം പയ്യന്നൂർ കോളേജ് പൊരുതി നിന്നത്.

ആത്മാർത്ഥയും കൃത്യമായ പരിശ്രമവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യങ്ങളും നേടാം എന്ന് പയ്യന്നൂർ കോളേജ് അടിവരയിടുകയാണ്.

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന മലപ്പുറത്തെ ആദ്യ വനിതയായി മാറിയിരിക്കുകയാണ്. 30കാരിയായ ഷമിനാസ് ചണ്ഡിഗഡിൽ നടന്ന കോച്ചിങ് കോഴ്സ് വിജയിച്ചാണ് ഷമിനാസ് എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കിയത്. കേരളത്തിൽ ബി കോച്ചിങ് ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത മാത്രമാണ് ഷമിനാസ്.

വള്ളികുന്ന് പഞ്ചായത്തിന്റെ കീഴിൽ ഉണ്ടായിരുന്ന സോക്കർ ഗേൾസ് വള്ളികുന്ന് എന്ന ക്ലബിലൂടെ ആയിരുന്നു ഷമിനാസ് ഫുട്ബോളിലേക്ക് വരുന്നത്. അവിടെ അയ്യപ്പൻ, ഹരിഹരൻ എന്നീ പരിശീലകർക്ക് കഴിൽ മികച്ച ഫുട്ബോൾ താരമായി ഷമിനാസ് മാറി. തിരുവല്ല മാർതോമ കോളേജിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഷമിനാസ് അവിടെ ഡോ റജിനോൾ വർഗീസ്, സ്പോർട്സ് കൗൺസിൽ കോച്ചായ അമൃത അരവിന്ദ് എന്നിവർക്ക് കീഴിൽ പരിശീലനം തുടർന്നു.

ഏഴ് വർഷം കേരളത്തിനായി ദേശീയ ഫുട്ബോൾ കളിച്ചിട്ടുള്ള താരാമാണ് ഷമിനാസ്. അവർ 2015ലെ നാഷണൽ ഗെയിംസിലും കളിച്ചിട്ടുണ്ട്. മഹത്മാഗാന്ധി യൂണിവേഴ്സിറ്റിക്കായി ആറ് വർഷവും ഷമിനാസ് ബൂട്ടുകെട്ടി.

സായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ സ്ട്രെങ്തനിങ് കോച്ച് ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്കായും കളിക്കുന്നുണ്ട്. സീസണിൽ ലോർഡ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഷമിനാസ് കളത്തിൽ ഇറങ്ങിയിരുന്നു. ബി ലൈസൻസ് സ്വന്തമാക്കിയ ഷമിനാസ് പി ഇപ്പോൾ എ എഫ് സിയുടെ ഫിറ്റ്നസ് ലെവൽ വൺ ലൈസൻസ് ചെയ്യാനായി ഒരുങ്ങുകയാണ്.

ലോർഡ് എഫ് എ ഒരുങ്ങി വന്നതാണ്, ആദ്യ മത്സരത്തിൽ ഒരു ഡസൻ ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ ആയിരുന്നു. എന്നിട്ടും വൻ വിജയം നേടാൻ ലോർഡ്സിനായി. ഇന്ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ 12 ഗോളുകൾ ആണ് ലോർഡ്സ് എഫ് എ അടിച്ചു കൂട്ടിയത്. 12-2ന്റെ വിജയവും നേടി. മേഘ്നയും വിൻ തുണും ലോർഡ്സിനായി ഇന്ന് നാലു ഗോളുകൾ വീതം നേടി.

അഞ്ചാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടാൻ ലോർഡ്സിനായി. ഇന്ത്യൻ താരം ഇന്ദുമതിയുടെ അസിസ്റ്റുൽ നിന്ന് മുൻ ഗോകുലം താരമായ വിൻ ടുൺ ആണ് ലോർഡ്സിന്റെ ആദ്യ ഗോൾ നേടിയത്. 13ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലോർഡ്സ് രണ്ടാം ഗോൾ നേടി. സോനയുടെ ക്രോസ് ആയിരുന്നു ഡോൺ ബോസ്കോ ഡിഫൻഡറിൽ തട്ടി ഗോളായി മാറിയത്.

28ആം മിനുട്ടിൽ ക്യാപ്റ്റൻ രേഷ്മയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് ഡോൺ ബോസ്കോ കളിയിലേക്ക് തിരികെ വന്നു. പക്ഷെ അധികനേരം ലോർഡ്സ് അറ്റാക്കിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഡോൺ ബോസ്കോക്ക് ആയില്ല. 32ആം മിനുട്ടിൽ ലോർഡ്സ് രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. കാത്തികയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് അടിച്ചാണ് വിൻ തുൺ ലോർഡ്സിന്റെ മൂന്നാം ഗോൾ നേടിയത്.

38ആം മിനുട്ടിൽ വിൻ ഹാട്രിക്ക് തികച്ചു. ഇത്തവണ മേഘ്നയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിൻ തുണിന്റെ ഗോൾ. 40ആം മിനുട്ടിലും 43ആം മിനുട്ടിലും മേഘ്ന ഗോളുകൾ നേടിയതോടെ ലോർഡ്സ് 6-1ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിലും ഗോൾ ഒഴുക്ക് തുടർന്നു. 48ആം മിനുട്ടിലും വിൻ ഗോൾ നേടിയതോടെ സ്കോർ 7-1 എന്നായി. പിന്നെ മേഘ്നയും ഇന്ദുമതിയും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി. ഒപ്പം സോന ഒരു ഗോളും നേടി. ഡോൺ ബോസ്കോയ്ക്ക് ആയി രേഷ്മ ഒരു ഗോൾ കൂടെ അടിച്ചു എങ്കിലും പരാജയ ഭാരം അവർക്ക് താങ്ങാവുന്നതിലും വലുത് ആയിരുന്നു.

Story Highlight: Lords FA score a dozen of goals against Don Bosco in Kerala Women’s League

അരങ്ങേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ താണ്ഡവം!! അടിച്ചു കൂട്ടിയത് 10 ഗോളുകൾ Kerala Women’s League

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ അരങ്ങേറ്റം ഗംഭീരമായി. കേരള വനിതാ ലീഗിന്റെ ഉഘാടന ദിവസം എമിറേറ്റ്സ് സ്പോർട്സ് ക്ലബിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 10 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എമിറേറ്റ്സിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പിടിച്ചു നിൽക്കാനെ ആയില്ല.

ഇന്ന് മത്സരം ആരംഭിച്ച ഒന്നാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ചരിത്രത്തിലെ ആദ്യ ഗോൾ നേടി. മുസ്കാന്റെ ഒരു ലോങ് റേഞ്ചർ ആയിരുന്നു ഗോളായി മാറിയത്.19ആം മിനുട്ടിൽ സുനിതയുടെ ബൂട്ടിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. പിന്നെ ആദ്യ പകുതി അവസാനിക്കും മുമ്പ് മുൻ ആരോസ് താരം അപൂർണ്ണ നർസാരിയുടെ ഹാട്രിക്ക് വന്നു. 34ആം മിനുട്ടിൽ ആയിരുന്നു അപൂർണ്ണ നർസാരിയുടെ ആദ്യ ഗോൾ. പിന്നെ 40ആം മിനുട്ടിലും 42ആം മിനുറ്റിലും ഗോളടിച്ച് അപൂർണ്ണ ഹാട്രിക്ക് തികച്ചു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കുകൾ എല്ലാം ഗോളുകളായി മാറാൻ തുടങ്ങി. മാളവികയും കിരണും ഗോൾ നേടിയതോടെ 7 ഗോളുകൾക്ക് മുന്നിൽ എത്തി. 58ആം മിനുട്ടിൽ മാളവികയുടെ പാസിൽ നിന്ന് കിരൺ വീണ്ടും ഗോൾ നേടി. സ്കോർ 8-0. 63ആം മിനുട്ടിൽ മാളവികയുടെ മറ്റൊരു അസിസ്റ്റ്. അശ്വതി ആണ് ഒമ്പതാം ഗോൾ നേടിയത്. 76ആം മിനുട്ടിൽ അശ്വതി തന്നെ വീണ്ടും ഗോൾ നേടി. ഈ ഗോളും മാളവികയാണ് ഒരുക്കിയത്.

മാളവികയുടെ നീക്കങ്ങൾ തടയാൻ ഇന്ന് എമിറേറ്റ്സിന്റെ ഡിഫൻസ് ഏറെ പ്രയാസപ്പെട്ടു. എമിറേറ്റ്സിന് ആശ്വാസമായി ഒരു ഗോൾ പോലും നേടാൻ ഇന്ന് ആയില്ല.

Match Events:

2′ Kerala Blasters 1-0 – Scored – Muskana | Assisted – Kiran
19′ Kerala Blasters 2-0 – Scored – Sunitha | Assisted – Malavika
34′ Kerala Blasters 3-0 – Scored – Apurna | Assited – Ashwathi
40′ Kerala Blasters 4-0 – Scored – Apurna | Assited – Ashwathi
42′ Kerala Blasters 5-0 – Scored – Apurna | Assited – Sunitha ( Shot Rebound)
48′ Kerala Blasters 6-0 – Scored – Malavika | Assited – Sivisha
56′ Kerala Blasters 7-0 – Scored – Kiran | Assited – Kiran (Won Freekick)
57′ Kerala Blasters 8-0 – Scored – Kiran | Assited – Malavika
63′ Kerala Blasters 9-0 – Scored – Ashwathi | Assited – Malavika
78′ Kerala Blasters 10-0 – Scored – Ashwathi | Assited – Malavika

Story Highlight: Kerala Blasters hit 10 against Emirates SC in Kerala Women’s League

മാഞ്ചസ്റ്റർ യുണൈറ്റഡ്, മിഡ്ഫീൽഡ് ഇല്ലാതെ ഇനിയും എത്ര കാലം?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര എത്ര മോശമാണെന്ന് മൈക്കിൾ കാരിക്ക് വിരമിച്ചത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാണുന്നതാണ്. ഈ സീസണിലും ഇതുവരെ അതിനു പരിഹാരമായിട്ടില്ല. ബ്രൈറ്റൺ എതിരായ ആദ്യ മത്സരത്തിൽ മക്ടോമിനയും ഫ്രെഡും മിഡ്ഫീൽഡിൽ ഉള്ളപ്പോൾ കളിച്ചതിനേക്കാൾ നന്നായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങൾ ഒന്നുമില്ലാതെ രണ്ടാം പകുതിയുടെ അവസാനം കളിച്ചത്. അത് മക്ടോമിനയും ഫ്രെഡും എന്ത് മോശമാണെന്നതിന്റെ തെളിവാണ്.

മിഡ്ഫീൽഡിൽ ഒരു താരം അതും ഹോൾഡിംഗ് മിഡ്ഫീൽഡർ അതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ഡിയോങ്ങ് യുണൈറ്റഡിൽ വരാൻ തയ്യാറാകാത്തതോടെ ആ ശ്രമം പാളി. പിന്നെ ഏതെങ്കിലും ഒരു മിഡ്ഫീൽഡർ എന്നായി. ആരു വന്നാലും മക്ഫ്രെഡിനേക്കാൾ ഭേദമാകും എന്ന് മാനേജ്മെന്റിന് തോന്നിക്കാണും. അതാണ് യുണൈറ്റഡ് യുവന്റസ് താരം റാബിയോയെ സ്വന്തമാക്കാൻ ശ്രമിക്കാൻ കാരണം. ആ ശ്രമം ഏതാണ്ട് വിജയിക്കുകയാണ്.

റാബിയോ അത്ര മികച്ച താരമാണോ? അതറിയാൻ ഇറ്റാലിയൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. അവർ റിപ്പോർട്ട് ചെയ്യുന്നത് യുവന്റസ് ആരാധകരും ബോർഡും എല്ലാം റാബിയോ ക്ലബ് വിടുന്നത് ആഘോഷിക്കുക ആണെന്നാണ്. അതിനർത്ഥം മക്ഫ്രെഡിനെക്കാൾ വലി മെച്ചമൊന്നും അല്ല റാബിയോ എന്നാണ്. ഇതും പരിഹാരം അല്ലെങ്കിൽ പിന്നെ എന്താണ്?

മിലിങ്കോവിച് സാവിച് എന്ന നാമമാണ് ഈ ചോദ്യത്തിന് ഉത്തരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പറയുന്നത്. ലാസിയോ മധ്യനിരയിലെ പ്രധാനി. ഡിഫൻസ് ആയാലും അറ്റാക്ക് ആയാലും മിലിങ്കോ സാവിചിന് ഒരുപോലാണ്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച 10നു മുകളിൽ അസിസ്റ്റും 10നു മുകളിൽ ഗോളുകളും നേടിയ താരം. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗിലെ വേറെ ഒരു സി എമ്മിനും അവസാന സീസണിൽ ഈ നേട്ടമില്ല. പക്ഷെ സാവിച് വരുമോ?

സാവിച് ക്ലബ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. പക്ഷെ ലാസിയോ ചോദിക്കുന്ന തുക വളരെ വലുതായത് കൊണ്ട് താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല എന്നതാണ് സത്യം. യുണൈറ്റഡ് ആ തുക നൽകാൻ തയ്യാറായാൽ 27കാരൻ മാഞ്ചസ്റ്ററിൽ എത്തും. അവസാന 7 വർഷമായി സാവിച് ലാസിയോക്ക് ഒപ്പം ഉണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും ആരാധകരുടെ ഒരു സ്വപ്നം മാത്രമാണ്. ക്ലബ് ഔദ്യോഗികമായി ഒരു നീക്കവും സവിചിനായി നടത്തിയിട്ടില്ല.

പിന്നെ യുണൈറ്റഡിന്റെ കയ്യിലുള്ള ആയുധങ്ങൾ ഗാർനർ, ഇക്ബാൽ സിദാൻ, സാവേജ് എന്നീ യുവതാരങ്ങൾ ആണ്. ഇതിൽ ഗാർനറിന് അവസരങ്ങൾ നൽകാൻ ടെൻ ഹാഗ് തയ്യാറായേക്കും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ലോണിൽ കളിച്ച ഗാർനർ അവിടെ അത്ഭുതങ്ങൾ കാണിച്ചിരുന്നു. പരിക്ക് കാരണം പ്രീസീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായത് ഗാർനറിന് തിരിച്ചടിയാണ്. ടെൻ ഹാഗിനെ ഇമ്പ്രസ് ചെയ്യാനുള്ള അവസരം ആണ് പരിക്ക് കാരണം ഗാർനറിന് നഷ്ടമായത്. എന്തായാലും ഗാർനർ മക്ഫ്രെഡിനെക്കാൾ ഭേദമാകും എന്ന് അദ്ദേഹത്തിന്റെ ഫോറസ്റ്റിനായുള്ള കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ഉറപ്പ് തരുന്നു.

ഇഖ്ബാലും സാവേജും യുണൈറ്റഡ് മധ്യനിരയിൽ എത്താൻ ഇനിയും സമയം എടുക്കും. ഇപ്പോൾ അവരെ ഈ വലിയ ലീഗിലേക്ക് എറിയുന്നത് അവരുടെ ഭാവിയെയും ബാധിച്ചേക്കും. ചുരുക്കി പറഞ്ഞാൽ മധ്യനിരയിലേക്ക് നല്ല താരങ്ങളെ പെട്ടെ‌‌ന്ന് എത്തിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതും മറ്റൊരു ദുരിത സീസണായി മറക്കേണ്ടി വരും.

Story Highlight: Manchester United struggling to fix their midfield ever since carrick retired

കേരള വനിതാ ലീഗ് നാളെ തുടങ്ങും, ഇത്തവണ 10 ടീമുകൾ, ആദ്യ ഇലവനിൽ 50% മലയാളികൾ

കേരള വനിതാ ലീഗിന്റെ നാലാം സീസൺ നാളെ ആരംഭിക്കും. ഇത്തവണ 10 ടീമുകൾ ലീഗിൽ കിരീടത്തിനായി ഏറ്റുമുട്ടും. ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 15 വരെ ആകും ലീഗ് നടക്കുക. കഴിഞ്ഞ സീസണിൽ 6 ടീമുകൾ ആയിരുന്നു ലീഗിൽ പങ്കെടുത്തിരുന്നത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പുതിയ ടീമുകൾ ലീഗിന്റെ ഭാഗമാകുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ നാളെ ഗോകുലം കേരള കോഴിക്കോട് വെച്ച് കേരള യുണൈറ്റഡിനെ നേരിടും.

നാളെ തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എമിറേറ്റ്സ് എസ് സിയെയും നേരിടും. ഒരൊറ്റ ലെഗ് ആയാകും ലീഗ് നടക്കുക. ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ അവസാനം ഫൈനലിൽ ഏറ്റുമുട്ടും. വിജയികൾ ഇന്ത്യൻ വനിതാ ലീഗിന് യോഗ്യത നേടുകയും ചെയ്യും.

കഴിഞ്ഞ സീസണിൽ ഗോകുലം കേരള ആയിരുന്നു ചാമ്പ്യന്മാരായത്. ഡോൺ ബോസ്കോ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു. ഇത്തവണ ചാമ്പ്യന്മാർക്ക് 2 ലക്ഷവും റണ്ണേഴ്സ് അപ്പിന് ഒരു ലക്ഷവും സമ്മാനമായി നൽകും. ടീമുകളുടെ ആദ്യ ഇലവനിൽ 50% കേരള താരങ്ങൾ ഉണ്ടാകണം എന്ന് ഇത്തവണ നിയമം ഉണ്ട്. ഇത് മലയാളി താരങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകും. ആദ്യ ഇലവനിൽ ഒരു വിദേശ താരത്തയെ കളിപ്പിക്കാനും ആവുകയുള്ളൂ.

എറണാകുളം മഹാരാജസിലും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലും ആകും മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ തത്സമയം സ്പോർട്സ്കാസ്റ്റിന്റെ യൂടൂബ് ചാനൽ വഴിയും എഫ് ബി പേജ് വഴിയും കാണാൻ ആകും.

ടീമുകൾ;
Kerala United FC, LUCA SC, Gokulam Kerala FC, Emirates SC, Basco FC, Lords FA, SBFA Poovar, Kadathanad FA, Don Bosco FA, Kerala Blasters FC.

Fixtures:

Story Highlight: Kerala Women’s League to kickoff tomorrow. 10 Teams, 4 new Teams including Kerala Blasters

പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം, ഇത്തവണ കിരീടം ആർക്ക്!? | Premier League Season 2022/23

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം അർധരാത്രി സെലുസ്പാർക്കിൽ ക്രിസ്റ്റൽ പാലസും ആഴ്സണലും തമ്മിൽ നടക്കുന്ന മത്സരത്തൊടെയാകും ലീഗിന് തുടക്കമാവുക. ലോകകപ്പ് ഇടക്ക് വരുന്നത് കൊണ്ട് തന്നെ ലീഗ് ഇത്തവണ പ്രവചനാതീതം ആകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ.

ഹാളണ്ട് ടീമിലെത്തിയത് മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. സിറ്റിക്ക് തൊട്ടു പിറകിൽ കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്ത ലിവർപൂളും ടീം ശക്തമാക്കിയിട്ടുണ്ട്. നൂനിയസിന്റെ വരവ് തന്നെ ആകും ഇതിൽ പ്രധാനം. മാനെ പോയത് ലിവർപൂളിനെ എങ്ങനെ ബാധിക്കും എന്ന് ഏവറ്റും ഉറ്റു നോക്കുന്നു.

ക്ലബ് ഉടമ മാറിയതും ഡിഫൻസിലെ പ്രധാന താരങ്ങൾ ക്ലബ് വിട്ടതും ചെൽസിയെ ചെറിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കൗലിബലിയെ ഡിഫൻസിൽ എത്തിച്ച ചെൽസിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പ് ശരിയാക്കേണ്ടതുണ്ട്.

സ്പർസ് ആയിരിക്കും ഇത്തവണ ലീഗിലെ കറുത്ത കുതിരകൾ എന്നാണ് പ്രവചനം. കോണ്ടെ ഒരുപാട് താരങ്ങളെ ടീമിൽ എത്തിച്ച് കൊണ്ട് സ്പർസിനെ വലിയ ടീം തന്നെ ആക്കി മാറ്റിയിട്ടുണ്ട്. ബിസോമ, പെരിസിച് എന്നി സൈനിംഗുകൾ സ്പർസിന്റെ ആദ്യ ഇലവനിൽ തന്നെ എത്താൻ പോകുന്ന താരങ്ങളാകും. കോണ്ടെയുടെ ടീം കിരീട പോരാട്ടത്തിൽ എന്തായാലും ഉണ്ടാകും.

ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശക്തമാക്കിയിട്ടുണ്ട് എങ്കിലും അവർക്ക് ഇനിയും താരങ്ങളെ എത്തിച്ചാൽ മാത്രമെ കിരീടം പോലുള്ള വലിയ കാര്യങ്ങൾ മോഹിക്കാൻ സാധിക്കുകയുള്ളൂ. ആഴ്സണൽ അർട്ടേറ്റയുടെ പ്രോഗസിൽ വിശ്വസിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ ടെൻ ഹാഗ് വല്ല മാജിക്കും കാണിക്കും എന്ന വിശ്വാസത്തിലാണ്. റൊണാൾഡോയുടെ തീരുമാനം എന്താകും എന്നതിൽ വ്യക്തതയില്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇപ്പോഴും പ്രതിസന്ധിയിൽ നിർത്തുകയാണ്.

ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം യുണൈറ്റഡ്, എവർട്ടൺ എന്നിവരും ഈ ട്രാൻസ്ഫർ വിൻഡോയിൽ ശക്തരായിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും വാശിയേറിയ ലീഗിന്റെ പുതിയ സീസൺ ആരുടേതാകും എന്ന് ഇനി കണ്ടു തന്നെ അറിയണം.

Story Highlight: Premier League Season 2022/23 kick off

കേരളത്തെ കിരീടത്തിലേക്ക് നയിച്ച ജിജോ ജോസഫ് ഇനി ഐ എസ് എല്ലിൽ കളിക്കും | Jijo Joseph To Indian Super League

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഇനി ഐ എസ് എല്ലിൽ കളിക്കും. ജിജോ ജോസഫിനെ ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയിരുന്നത്. സന്തോഷ് ട്രോഫിയിൽ തിളങ്ങിയ സമയത്ത് തന്നെ തനിക്ക് ഐ എസ് എല്ലിൽ കളിക്കാൻ വലിയ ആഗ്രഹം ഉണ്ട് എന്ന് ജിജോ ജോസഫ് പറഞ്ഞിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോൾ സത്യമാകുന്നത്.

ജിജോയെ ഐ എസ് എല്ലിൽ കളിക്കാൻ എസ് ബി ഐ വിടും. എസ് ബി ഐ ജീവനക്കാരനാണ് ജിജോ ജോസഫ്. ഒരു വർഷത്തെ കരാറിലാകും കേരളത്തിന്റെ ക്യാപ്റ്റൻ കൊൽക്കത്തയിലേക്ക് പോകുന്നത്. ജിജോയുടെ ആദ്യ ഐ എസ് എൽ ക്ലബും ആകും ഈസ്റ്റ് ബംഗാൾ.

കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച താരമാണ് ജിജോ ജോസഫ്. മലപ്പുറം ജില്ലയിൽ നടന്ന ഇത്തവണത്തെ ടൂർണമെന്റിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ സീസൺ കെ പി എല്ലിൽ കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചും ജിജോ തിളങ്ങിയിരുന്നു.

സന്തോഷ് ട്രോഫി അവസരം നഷ്ടപ്പെട്ടത് എങ്ങനെ? രാഹുൽ രാജു | അഭിമുഖം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി ചാമ്പ്യന്മാർ ആയപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന മൂന്ന് താരങ്ങൾ ആ സ്ക്വാഡിൽ ഉണ്ടായിരുന്നു. രാഹുൽ രാജു, ഷിഗിൽ, ഷാരോൺ. 7 ഗോളുകൾ അടിച്ച് ലീഗിലെ ടോപ് സ്കോറർ ആയ രാഹുൽ രാജുവിന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തുന്നത് ഡെവലപ്മെന്റ് ലീഗോടെയാണ്. തിരുവനന്തപുരം പൂവാർ സ്വദേശിയായ രാഹുൽ രാജു എന്ന 18കാരൻ എസ് എഫ് ബി എ പൂവാർ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ചേട്ടനും ഫുട്ബോൾ താരവുമായ ഗ്രേഷ്യസ് രാജുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ് എഫ് ബി അക്കാദമിയിൽ രാഹുൽ രാജു എത്തുന്നത്. അവിടെ നിന്ന് പരിശീലകൻ സീസന്റെ കീഴിൽ കേരളം പ്രതീക്ഷ വെക്കുന്ന മികച്ച യുവതാരങ്ങളിൽ ഒരാളായി രാഹുൽ വളർന്നു. രാജുവിന്റെയും ശീലയുടെയും മകനായ രാഹുൽ രാജു തന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ചും ഇനി മുന്നോട്ടുള്ള ലക്ഷ്യങ്ങളെ കുറിച്ചും ഫാൻപോർട്ടിനോട് സംസാരിച്ചു.

  • ഡെവലപ്മെന്റ് ലീഗിലെ പ്രകടനം രാഹുലിനെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ പരിചിതനാക്കിയിട്ടുണ്ട്. എസ് ബി എഫ് എ പൂവാറിൽ നിന്നാണ് ബെംഗളൂരുവിലേക്ക് എത്തുന്നത്‌. എങ്ങനെയാണ് എസ് ബി എഫ് എയുടെ ഭാഗമാകുന്നത്. എങ്ങനെയാണ് ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്?

ഞാൻ മലയാളികൾക്ക് ഇടയിൽ അറിയപ്പെടാൻ കാരണമാകുന്ന ഡെവലപ്മെന്റ് ലീഗ് തന്നെയാണ്. ഞാൻ എസ് ബി എഫ് എയിൽ എത്തുന്നത് ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്. എന്റെ ചേട്ടൻ (ഗ്രേഷ്യസ് രാജു) ഒരു ഫുട്ബോൾ പ്ലയർ ആയിരുന്നു. ചേട്ടൻ സ്റ്റേറ്റും നാഷണൽസും കളിച്ചിട്ടുണ്ട്. നാട്ടിലെ പല താരങ്ങളും എസ് ബി എഫ് എയിൽ കളിച്ച് ആണ് വളർന്നത്. എസ് ബി എഫ് എയിൽ ചേരാൻ പ്രചോദനം ചേട്ടനും നാട്ടിലെ സീനിയർ താരങ്ങളുമാണ്. ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നതിന്റെ കാരണം എസ് ബി എഫ് എ ആണ്. അവിടുത്തെ പരിശീലകരും സീനിയേഴ്സും വഴിയാണ് ഞാൻ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

ഫുട്ബോൾ കരിയർ സ്റ്റാർട്ട് ചെയ്യുന്നതും എളുപ്പമായിരുന്നില്ല. ഫുട്ബോൾ കളിക്കാൻ പോയത് ചേട്ടന്റെ പഠിത്തം പ്രശ്നത്തിൽ ആക്കിയിരുന്നു. അതുകൊണ്ട് തന്റെ പഠിപ്പും ഫുട്ബോൾ കാരണം പ്രശ്നമാകും എന്ന് കരുതി വീട്ടുകാര് എന്നെ പരിശീലനത്തിന് അയച്ചിരുന്നില്ല. വീട്ടുകാര് അറിയാതെ ആണ് അപ്പോൾ പരിശീലനം നടത്തിയത്. സ്കൂളിൽ നടക്കുന്ന ഫുട്ബോൾ ക്യാമ്പിൽ ഒക്കെ വീട്ടുകാർ അറിയാതെ ആണ് ഒരു സമയത്ത് പരിശീലനം നടത്തിയത്.

  • ബെംഗളൂരു എഫ് സിയിലേക്ക് എത്തുന്നത് എങ്ങനെ?

ജാർഖണ്ഡ് സൈൽ അക്കാദമിയിൽ ആയിരുന്നപ്പോൾ ഞാൻ കേരളത്തിനു വേണ്ടി ജൂനിയർ നാഷണൽസ് കളിച്ചിരുന്നു. അതിനു മുമ്പ് സംസ്ഥാന ഫുട്ബോളിൽ തിരുവനന്തപുരത്തെ ജൂനിയർ റണ്ണേഴ്സ് ആക്കുന്നതിൽ സഹായിക്കാനായിരുന്നു. അന്ന് എനിക്ക് ടോപ് സ്കോറർ ആവാനായി. അന്ന് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഞാൻ. അതിനു ശേഷമാണ് നാഷണൽ കളിക്കുന്നത് മേഘാലയിൽ വെച്ച്. അവിടെ വെച്ച് ബെംഗളൂരു എന്നെ സ്കൗട്ട് ചെയ്തിരുന്നു. അതിനു ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലും ഗോകുലം കേരളയിലും അവസരം നോക്കി എങ്കിലും അപ്പോൾ കൊറോണ ആയത് കൊണ്ട് അവർ ടീമിലേക്ക് താരങ്ങളെ എടുക്കുന്നുണ്ടായിരുന്നില്ല. അപ്പോഴൊക്കെ ക്ലബിലെ കോച്ചായ സീസൻ സാറായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. അദ്ദേഹം ബെംഗളൂരു എഫ് സിയിൽ അവസരം വന്നപ്പോൾ എന്നെ ആത്മവിശ്വാസം തന്ന് അയച്ചു.

ബെംഗളൂരു എഫ് സിയിൽ ട്രയൽസ് അറ്റന്റ് ചെയ്തു അവിടെ ഒരാഴ്ച ട്രയൽസ് നടത്തി. അവിടെ അതിനു ശേഷം ബി എഫ് സി അണ്ടർ 18 ടീമിൽ അവസരം കിട്ടി. അവിടെ ആദ്യം നാലു മാസത്തെ കരാറാണ് നൽകിയത്. പിന്നീട് നല്ല പെർഫോമൻസ് ചെയ്യുക ആണെങ്കിൽ റിസേർവ് ടീമിൽ കരാർ നൽകാം എന്ന് പറഞ്ഞു. അങ്ങനെ ആണ് റിസേർവ്സ് ടീമിൽ എത്തിയത്.

സികെ വിനീതും റിനോയും കളിച്ചത് കൊണ്ട് മലയാളികൾക്ക് ഏറെ ബന്ധപ്പെടുത്താൻ പറ്റുന്ന ക്ലബാണ് ബെംഗളൂരു എഫ് സി. ഇപ്പോൾ ആദ്യ ഇലവനിൽ ആഷിഖും ലിയോണും ഒക്കെയുണ്ട്‌ റിസേർവ്സ് ടീമിൽ ഇപ്പോൾ ഷിഗിലും ഷാരോണും രാഹുലും. ബെംഗളൂരു എഫ് സിയിലെ മലയാളി സാന്നിദ്ധ്യത്തെ കുറിച്ച്?

വിനീതേട്ടനും റിനോയേട്ടനും ആഷിഖ് ചേട്ടനും ലിയോൺ ചേട്ടനും ഇവരൊക്കെ അവരുടേതായ പെർഫോർമൻസ് കാഴ്ച വെച്ചത് കൊണ്ടാണ് ഒരോ മലയാളിക്കും അഭിമാനിക്കുന്ന താരങ്ങളായി നിൽക്കുന്നത്. മലയാളികൾക്ക് ഒരു വാശിയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മലയാളി താരങ്ങൾക്ക് വിജയിക്കണം നല്ല രീതിയിൽ പെർഫോം ചെയ്യണം എന്ന വാശി കൂടുതലായാണ് തോന്നിയത്.

ഇപ്പോൾ റിസേർവ്സ് ടീമിൽ ഞാനും ഷിഗിലും ഷാരോൺ ചേട്ടനും ഉണ്ട്. ഞങ്ങൾ ബെഞ്ചിൽ ഇരുന്നാൽ പോലും കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ആദ്യ ഇലവനിൽ എത്തണം എന്ന ആഗ്രഹം ആണ് ആദ്യ ഇലവനിൽ ഞങ്ങളെ നിർത്തുന്നത്. ഡെവലപ്മെന്റ് ലീഗിൽ ആദ്യ മത്സരത്തിൽ ഞാൻ ബെഞ്ചിൽ ആയിരുന്നു. അവസാനം ആയിരുന്നു ചാൻസ് കിട്ടിയത്. ആ അവസരം മുതലാക്കിയാണ് ആദ്യ ഇലവനിലേക്ക് കയറിയത്. എനിക്കും വിനീതിനെയും റിനോയെയും ആഷിഖിനെയും ലിയോണിനെയും പോലെ ബെംഗളൂരു സീനിയർ ടീമിനെ പ്രതിനിധീകരിക്കാൻ ആണ് ആഗ്രഹം. അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു‌.

  • ഇനിയും രണ്ട് വർഷത്തെ കരാർ ഉണ്ട്. സീനിയർ ടീമിൽ എത്തുക ഐ എസ് എൽ കളിക്കുക എന്ന ലക്ഷ്യങ്ങൾ?

തീർച്ചയായും, സീനിയർ ടീമിൽ കളിക്കുക തന്നെയാണ് എന്റെ സ്വപ്നം. ഇനിയും ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. പ്രീസീസൺ തുടങ്ങാൻ ആയി. സീനിയർ സ്ക്വാഡിലേക്ക് വിളിക്കും എന്ന് തന്നെയാണ് ആണ് പ്രതീക്ഷ. അതുവഴി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച് ഐ എസ് ൽ സ്ക്വാഡിൽ എത്തുകയും ഐ എസ് എൽ കളിക്കലും ആണ് ലക്ഷ്യം. അതിനു വേണ്ടി എന്റെ എല്ലാം കൊടുക്കാൻ താൻ തയ്യാറാണ്‌. അതിനുവേണ്ടി നല്ല രീതിയിൽ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.

    • സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്നു എങ്കിലും ഫൈനൽ റൗണ്ടിനായുള്ള സ്ക്വാഡിൽ രാഹുൽ എത്തിയില്ല. ഇതിൽ നിരാശ ഉണ്ടായിരുന്നോ?

    കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിക്കാൻ ആവാതിരുന്നത് നിർഭാഗ്യവശാൽ ആണ്. തനിക്ക് 18 വയസ്സ് ആകാത്തതിനാൽ നേരത്തെ വാക്സിൻ എടുക്കാൻ ആയിരുന്നില്ല. ആദ്യ വാക്സിൻ എടുത്ത സമയത്ത് ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. രണ്ടാം വാക്സിൻ ഉടൻ തന്നെ എടുക്കാൻ ആകുമായിരുന്നില്ല. രണ്ട് വാക്സിൻ നിർബന്ധം ആയത് കൊണ്ട് മാത്രമാണ് ആ അവസരം നഷ്ടമായത്. തന്റെ ക്യാമ്പിലെ പ്രകടനത്തിൽ ബിനോ കോച്ച് ഹാപ്പി ആയിരുന്നു. അദ്ദേഹം ഫൈനൽ റൗണ്ടിനു മുമ്പും തന്നെ വിളിച്ചിരുന്നു. എന്നാൽ ആ സമയത്ത് ബെംഗളൂരു എഫ് സി റിസേർവ്സ് സ്ക്വാഡിൽ ഒരുപാട് പേർക്ക് പരിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഡെവലപ്മെന്റ് ലീഗ് കളിക്കേണ്ടത് കൊണ്ട് ക്ലബ് തന്നെ വിട്ടില്ല.

    സന്തോഷ് ട്രോഫി ടീമിൽ ഇടം ഇല്ലാത്തതിൽ സങ്കടം ഉണ്ടെന്ന് പറയാൻ ആകില്ല. ഞാൻ ക്യാമ്പിൽ നന്നായി കളിച്ചിട്ടുണ്ട്. കളി മോശമയാത് കൊണ്ടല്ല താൻ ടീമിൽ ഇല്ലാതിരുന്നത്. മറിച്ച് ഒരു നിർഭാഗ്യം കൊണ്ടാണ്. എന്നാൽ അതേ സമയത്താണ് ഡെവലപ്മെന്റ് ലീഗ് നടന്നത്. അവിടെ ടോപ് സ്കോറർ ആയി. സന്തോഷ് ട്രോഫിക്ക് പോയിരുന്നെങ്കിൽ ഇങ്ങനെയൊരു അവസരം കിട്ടില്ലായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോയി കളിക്കാൻ ക്ലബ് യോഗ്യത നേടി. സന്തോഷ് ട്രോഫി കളിച്ചിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ ഇങ്ങനെ അറിയപ്പെടുകയോ ഒരു അഭുമുഖം നൽകുകയോ ചെയ്യുമായിരുന്നില്ല. എല്ലാം ദൈവത്തിന്റെ കയ്യിലായിരുന്നു എന്നേ പറയാനുള്ളൂ. ഡെവലപ്മെന്റ് ലീഗിൽ ടോപ് സ്കോറർ ആകാനും ചാമ്പ്യന്മാരാകാൻ ആയതിലും നല്ല സന്തോഷം ഉണ്ട്‌. എങ്കിലും സന്തോഷ് ട്രോഫി ചാമ്പ്യൻ ടീമിന്റെ ഭാഗമാകാത്തതിൽ ചെറിയ സങ്കടവുമുണ്ട്.

“ഐ എസ് എല്ലിൽ കളിക്കണം” “മുമ്പും നന്നായി കളിച്ചിരുന്നു, ഗോളടിച്ചത് കൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കിട്ടുന്നത്” – ജിജോ ജോസഫ് | അഭിമുഖം

കേരളത്തിന്റെ മികച്ച താരം എന്നല്ല ഈ സന്തോഷ് ട്രോഫിയുടെ തന്നെ താരമായി മാറിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ ജിജോ ജോസഫ്. ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടി കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന ജിജോ ജോസഫ് ഇന്ന് ഫാൻപോർട്ടുമായി സംസാരിച്ചു. സെവൻസ് മൈതാനങ്ങളിൽ നിന്ന് കേരള ക്യാപ്റ്റൻ വരെയുള്ള യാത്രയെ കുറിച്ചും ഐ എസ് എൽ പോലുള്ള വലിയ ലീഗിൽ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും ജിജോ മനസ്സ് തുറന്നു.

Q : 2013ൽ ഗോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജിജോ അന്ന് ഗോൾ ഇലവനും കേരളത്തിന്റെ സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മത്സരത്തിൽ ഗോൾ ഇലവനായി ഇറങ്ങിയത് ഓർമ്മയുണ്ട്. അന്ന് പി രാഹുലും ഷിബിൻ ലാലും ഒക്കെ ഉള്ള കേരള ടീമിന്റെ മിഡ്ഫീൽഡിനെ വട്ടംകറക്കിയ ജിജോ ഇന്ന് ആ മീഡ്ഫീൽഡിനെ നയിക്കുകയാണ്. എന്ത് തോന്നുന്നു കേരളത്തിന്റെ ക്യാപ്റ്റൻ ആയി മാറിയ ഈ യാത്രയെ കുറിച്ച്?

ജിജോ : ക്യാപ്റ്റൻ ആയതിൽ വലിയ സന്തോഷം ഉണ്ട്. കേരളത്തിന്റെ ക്യാപ്റ്റൻ ആവുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. ഈ യാത്ര ഒരു കിരീടത്തിൽ അവസാനിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്‌

Q : ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. എന്താണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ എന്ന നിലയിൽ പറയാൻ ഉള്ളത്?

ജിജോ : കളിയെ കുറിച്ച് പറയുക ആണെങ്കിൽ ഇതുവരെ ഞങ്ങൾ നല്ല പ്രകടനങ്ങൾ നടത്തിയാണ് നിൽക്കുന്നത്. ഒരോ കളിക്കാരും വ്യക്തിഗതമായും നല്ല ആത്മവിശ്വാസത്തിലാണ് ഉള്ളത്. ഇനി സെമി ഫൈനലിലും ഈ പ്രകടനം കാഴ്ചവെക്കുക ആണെങ്കിൽ ഫൈനലിൽ എത്താൻ ആകുമെന്നും തുടർന്ന് കിരീടം ഉയർത്താൻ ആകും എന്ന് തന്നെയുമാണ് ഞാൻ വിശ്വസിക്കുന്നത്.

Q : അഞ്ചു ഗോളുകൾ ഇതിനകം തന്നെ അടിച്ചു കഴിഞ്ഞു, ടുട്ടുവിനെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അറിയാത്ത താരമല്ല. അവരുടെ സ്നേഹം മുമ്പും താങ്കൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കിട്ടുന്ന വലിയ സ്വീകാര്യത, സമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേരുടെ സ്റ്റാറ്റസുകളിൽ സ്റ്റോറികളിൽ ഒക്കെ ജിജോ ആണ്. സന്തോഷം തോന്നുന്നുണ്ടൊ, ആൾക്കാരുടെ സ്നേഹവും അവരുടെ ഈ പ്രതീക്ഷയും സമ്മർദ്ദം കൂട്ടുന്നുണ്ടോ?

ജിജോ : എനിക്ക് വളരെ അധികം സന്തോഷം ഉണ്ട്. ഞാൻ സെവൻസിലൂടെ ആണ് അറിയപ്പെട്ടിരുന്നത്. സന്തോഷ് ട്രോഫി കളിക്കും മുമ്പ് സെവൻസിൽ ഞാൻ വലിയ തരക്കേടില്ലാതെ കളിച്ചിരുന്നതാണ്. അങ്ങനെയാണ് എന്നെ കൂടുതൽ പേർ അറിഞ്ഞിരുന്നത്. പിന്നെ സന്തോഷ് ട്രോഫി കളിച്ചപ്പോൾ സന്തോഷ് ട്രോഫിയിൽ അവസരം കിട്ടി എന്ന് എല്ലാവരും അറിഞ്ഞു. അത് കഴിഞ്ഞ് തുടർച്ചയായി അഞ്ചാറ് വർഷം സന്തോഷ് ട്രോഫി കളിച്ചപ്പോൾ ഒന്നും എന്നെ ആരും അറിഞ്ഞിരുന്നില്ല.

നന്നായി കളിക്കും എന്ന് പറയും അത്രയെ ഉള്ളൂ. സോഷ്യൽ മീഡിയ ഒന്നും ഇത്ര സജീവമായിരുന്നില്ല അപ്പോഴൊന്നും. അതുകൊണ്ട് ഇത്ര വലിയ പിന്തുണയും പ്രൊമോഷനും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗോൾ സ്കോർ ചെയ്തത് കൊണ്ടാണ് എന്റെ പേര് ഇങ്ങനെ നിൽക്കാൻ കാരണം. മുമ്പുള്ള സന്തോഷ് ട്രോഫികളിൽ ഒക്കെ നന്നായി കളിച്ചിരുന്നു. ഇതിനേക്കാൾ നന്നായി പെർഫോം ചെയ്തിരുന്നെങ്കിലും ഗോൾ നേടിയിരുന്നില്ല.

ഇപ്പോൾ ഞാൻ ഗോളടിച്ച് തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. അതിൽ വളരെ സന്തോഷം ഉണ്ട്.

കാണികളുടെ ഭാഗത്ത് നിന്ന് എനിക്ക് സമ്മർദ്ദം അങ്ങനെ തോന്നാറില്ല. അവരുടെ പിന്തുണ തന്നെയാണ് ഞങ്ങളുടെ വിജയം. അത് ഞാൻ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഇനി ആരാധകരുടെ പ്രതികരണം നേരെ വിപരീതമായാലും തന്നെ അത് ബാധിക്കാതെ നോക്കാറുണ്ട്. പുറത്ത് നിന്നുള്ള വിമർശനങ്ങൾ കൊണ്ട് തളർന്നു പോകുന്ന ഒരു ആൾ അല്ല ഞാൻ. പുറത്ത് നിന്നുള്ള പ്രതികരണങ്ങൾ അധികം മനസ്സിൽ വെക്കാറില്ല. ചെറുപ്പം മുതൽ എന്റേതായി രീതിയിൽ മുന്നോട്ട് പോകാൻ ആണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് ആരാധകരുടെ പ്രതീക്ഷ ഒരു സമ്മർദ്ദമായി തോന്നാറില്ല. എന്തായാലും അവരുടെ പിന്തുണ പ്രകടനങ്ങളിൽ വലിയ ഘടകം തന്നെയാണ്. അത് പറയാതിരിക്കാൻ പറ്റില്ല.

Q : ഇപ്പോൾ സെമിയിൽ എത്തിയവർ ഒക്കെ ടൂർണമെന്റിൽ നല്ല പ്രകടനം കാഴ്ചവെച്ചവരാണ്. ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമുകളുമാണ്, കേരളത്തിന്റെ കിരീട പ്രതീക്ഷകളെ കുറിച്ച് എന്താണ് ജിജോയ്ക്ക് പറയാനുള്ളത്?

ജിജോ : കിരീട പ്രതീക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ഞങ്ങൾ എല്ലാവരും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഞങ്ങൾ നന്നായി കളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആ റിസൾട്ട് കിട്ടുന്നുമുണ്ട്. ഈ കളിയും ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും ഭാഗ്യവും എല്ലാമുണ്ടെങ്കിൽ കിരീടം തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം.


Q : ഇപ്പോൾ കെ പി എല്ലിൽ കെ എസ് ഇ ബിക്ക് വേണ്ടിയാണ് കളിച്ചത്. എങ്കിലും എസ് ബി ഐയുടെ താരമാണ്. സന്തോഷ് ട്രോഫിയിലെ പ്രകടനം രാജ്യത്തെ പ്രധാന ക്ലബുകളുടെ ഒക്കെ സ്കൗട്ടുകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ജിജോയെ ഐ എസ് എല്ലിലോ ഐ ലീഗിലോ കാണാൻ ഞങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആകുമോ? ഇത്തരം അഭ്യൂഹങ്ങളെ കുറിച്ചുള്ള പ്രതികരണം എന്താണ്.

ജിജോ : മുമ്പ് തന്നെ എനിക്ക് കുറേ ഓഫറുകൾ വന്നിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കളിച്ച് തുടങ്ങുന്ന കാലത്ത് തന്നെ എനിക്ക് പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട്. ആ സമയത്ത് ഡിപാർട്മെന്റ് ടീമുണ്ടായിരുന്നു. ഡിപാർട്മെന്റ് ടീമിനൊപ്പം ടൂർണമെന്റുകൾ കളിച്ചിരുന്നു. ഇപ്പോൾ എസ് ബി ഐക്ക് ടീമും ടൂർണമെന്റുകളും ഒന്നുമില്ല. അതാണ് കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചത്. നിലവിൽ ഐ എസ് എല്ലിൽ ഏതേലും ക്ലബിൽ അവസരം ലഭിക്കുക ആണെങ്കിൽ കളിക്കാൻ വിടും എന്നും കളിക്കാൻ പറ്റും എന്നുമാണ് ഡിപാർട്മെന്റ് പറയുന്നത്. ഇത്തവണ ലഭിക്കുന്ന ഓഫറുകൾ നോക്കിയിട്ട് ഡിപാർട്മെന്റുമായി സംസാരിച്ച് ഐ എസ് എല്ലിൽ കളിക്കാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് സാധിക്കട്ടെ. എല്ലാവരുടെ പ്രാർത്ഥനയും ഇതിനായുണ്ടാകണം.

ഗോവൻ ഡയറി – 2; ഓരോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്റെയും മടക്ക യാത്രയ്ക്ക് ഭാരവും ദൈർഘ്യവും കൂടുതലാണ്

ഫതോർഡയ്ക്ക് ചുറ്റും ആരാധകരായി രാവിലെ തന്നെ നിറഞ്ഞു. ടിക്കറ്റ് ഇല്ലാത്തവരും ഉള്ളവരും ഒക്കെ. മുഴുവൻ ഊർജ്ജവും കളിക്കാർക്ക് വേണ്ടി ചിലവഴിക്കേണ്ടത് കൊണ്ട് നടക്കാൻ നിന്നില്ല. ഓട്ടോയിൽ സ്റ്റേഡിയത്തിലേക്ക്. അവിടെ അടുത്തുള്ള തണലിൽ ഒക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്രമിക്കുന്നു. പലരും ദീർഘയാത്ര കഴിഞ്ഞ് വന്നവരാണ്. എന്റെ ഡോർമിൽ ഉണ്ടായിരുന്ന ഒരു സുഹൃത്ത് രണ്ട് വിമാനം കയറിയാണ് കേരളത്തിൽ നിന്ന് ഗോവ എത്തിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്ക് റെന്റ് എടുത്ത് വന്നവരും ട്രെയിൻ ടിക്കറ്റും കളിയുടെ ടിക്കറ്റും ഇല്ലാതെ ട്രെയിനിൽ വന്നവരും എല്ലാം ചുറ്റുമുണ്ട്.

പലരുടെയും ടിക്കറ്റ് അന്വേഷണം ഫലിച്ചു. ചിലർക്ക് 200 രൂപക്ക് തന്നെ ടിക്കറ്റ് കിട്ടി. ചിലർ 2500 വരെ 150 രൂപയുടെ ടിക്കറ്റിനായി ചിലവഴിക്കേണ്ടതും വന്നു. ജേഴ്സിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു ഞാൻ. തെരുവിൽ ഒരു ട്രോളിയിൽ കൊണ്ട് വന്ന് ജേഴ്സി വിക്കുന്ന സിക്സ് 5 സിക്സ് പ്രതിനിധിയിൽ നിന്ന് ജേഴ്സി വാങ്ങി. മഞ്ഞ തെരുവിന്റെ ഭാഗമായി മാറി.

കടുത്ത ചൂട് കാരണം തന്നെ ഒരോ വെള്ളം വിക്കുന്ന കടയിലും നല്ല തിരക്ക്. കയറിയ കടയിൽ ഒരു ചേച്ചി ഒറ്റയ്ക്ക് ആയത് കൊണ്ട് തന്നെ കുറച്ച് സമയം ഞങ്ങൾ അവരുടെ സഹായിയായും മാറേണ്ടി വന്നു. ഇതിനിടയിൽ ഒക്കെ പല ബ്ലാസ്റ്റേഴ്സ് ആരാധകരെയും കണ്ടു എവിടെ നിന്നാണ് എന്ന ചോദ്യം ചോദിച്ചു. ലൂണ ഉണ്ടാകുമോ സഹൽ ഉണ്ടാകുമോ എന്ന ആശങ്ക എല്ലാവരും പരസ്പരം പങ്കുവെച്ചു.

ആരാധക കൂട്ടങ്ങൾ ഒരോ ഗേറ്റിനു മുന്നിൽ ക്യൂകൾ രൂപീകരിച്ച് തുടങ്ങി. ചില കൂട്ടങ്ങൾ ചാന്റ്സുകൾ പാടുന്നു, ചിലർ നാടൻ പാട്ടുകൾ പാടി. മാധ്യമങ്ങൾ ഇവർക്കൊക്കെ പിറകെ പോയി. ചില മാധ്യമ സുഹൃത്തുക്കളെ കണ്ടു കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു. വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒപ്പം കളിക്കാരുടെ ബസ്സും കാത്തു നിന്നു. ഇതിനിടയിൽ കുറച്ച് ഹൈദരബാദ് ആരാധകർ ആ വഴി നടന്നു പോയി. അവരെ മുഴുവൻ ബ്ലാസ്റ്റേഴ്സ് ആരാധകരും കയ്യടിയോടെ വരവേറ്റു.

താരങ്ങൾ വരുമ്പോഴേക്ക് ഫതോർഡയുടെ ഈസ്റ്റ് അപ്പർ ഗ്യാലറിയിൽ ഇടം പിടിച്ചു. ഗ്രൗണ്ടിലേക്ക് താരങ്ങളും ഇവാനും ബസ്സ് ഇറങ്ങിയതിനു പിന്നാലെ വന്നു. ആരാധകർ അവരെ അവരുടെ തൊണ്ട പൊട്ടുമാറ് ഉറക്കെ വിളിച്ച് വരവേറ്റു. മഞ്ഞപ്പടയുടെ ചാന്റ്സ് ലീഡ് ചെയ്യുവന്നവർക്കും ബാൻഡിനും ഒപ്പം ആയുരുന്നു ഇരുന്നത്. വെള്ളം അകത്തേക്ക് എടുക്കാൻ പറ്റാത്തതിനാൽ തൊണ്ട വരളുന്നുണ്ടായിരുന്നു. ഒരു ഗ്ലാസ് സോഫ്റ്റ് ഡ്രിങ്കിന് 50 രൂപയ്ക്ക് ആണ് സ്റ്റേഡിയത്തിനകത്ത് അവർ വിറ്റത്. വളരെ കുറച്ച് പേർക്ക് മാത്രമെ അത് വാങ്ങാൻ പറ്റിയുള്ളൂ.

സ്റ്റേഡിയത്തിലേക്ക് ആളുകൾ നിറഞ്ഞു. സൂര്യൻ അസ്തമിച്ചതോടെ ചൂടും കുറഞ്ഞ് തുടങ്ങി. 6.25 ആയപ്പോൾ മുതൽ എല്ലാവരും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വാട്സപ്പിലും ഒക്കെ ആയി ലൈനപ്പിനായുള്ള റിഫ്രഷുകൾ ആരംഭിച്ചു. ചാന്റ്സ് നയിക്കുന്നവർ എനർജി കളയരുത് എന്നും എല്ലാം താരങ്ങൾക്ക് വേണ്ടിയാകണം കളയുന്നത് എന്നും ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.

ലൈനപ്പിൽ ലൂണ ഉണ്ടെന്നും സഹൽ ഇല്ലെന്നും അറിഞ്ഞപ്പോൾ സന്തോഷവും നിരാശയും ഒരുമിച്ച് എല്ലാവരിലും പടർന്നു. പിന്നാലെ സ്റ്റേഡിയത്തിലും ലൈനപ്പ് അനൗൺസ്മെന്റ് വന്നു.ആദ്യം ഹൈദരബാദിന്റെ ലൈനപ്പ്. ഒരോ താരങ്ങളെയും ഞങ്ങൾ ബൂ ചെയ്തു. പക്ഷെ ഒഗ്ബെചെയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ സ്റ്റേഡിയം മുഴുവൻ കയ്യടികൾ ഉയർന്നു. നമ്മുടെ പഴയ ക്യാപ്റ്റനോടുള്ള സ്നേഹം.

കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പിൽ എല്ലാവരും കയ്യടികൾ ഏറ്റുവാങ്ങി. ലൂണയ്ക്ക് വേണ്ടി ആയിരുന്നു ഏറ്റവും വലിയ ചിയർ. പക്ഷെ കോച്ച് ഇവാന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ ആരാധകരുടെ ശബ്ദം വീണ്ടും പുതിയ തലത്തിലേക്ക് ഉയർന്നു.

കളി ആരാംഭിക്കാൻ ആയപ്പോൾ ആണ് ഒരു സ്റ്റാൻഡിൽ ഹൈദരാബാദ് ആരാധകർ നിറഞ്ഞത്. അവർക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുകളിൽ ശബ്ദം ഉയർത്താനേ ആയില്ല. വെസ്റ്റ് അപ്പർ ഉൾപ്പെടെ സ്റ്റേഡിയത്തിൽ പലയിടത്തും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാഴ്ച അലോസരപ്പെടുത്തി. ടിക്കറ്റ് ഇല്ലാത്തതിനാൽ എത്ര പേരാണ് പുറത്തും യാത്ര തുടങ്ങാതെയും ഇരുന്നത്.

കിക്കോഫ് മുതൽ ഈസ്റ്റ് അപ്പർ സ്റ്റാൻഡ് ഇരുന്നിട്ടില്ല. ഓ കേരള എന്ന ചാന്റ്സിൽ തുടങ്ങിയ ഓളം ഒരോ നീക്കങ്ങളിലും തുടർന്നു. കളത്തിൽ തന്റെ എല്ലാം നൽകിയ രാഹുലിന്റെ പേരാണ് ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടത്. ഹി ഈസ് വൺ ഓഫ് ഔർ ഓൺ പാടുമ്പോൾ രോമം ഒക്കെ എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു.

ആല്വാരോയ്ക്ക് വലതു വിങ്ങിൽ പാസിനായി കാത്തിരുന്നിട്ടും ആരും പാസ് ചെയ്യാതെ ആയപ്പോൾ പാസ് ദ ബോൾ ടു ആല്വാരോ എന്ന ചാന്റ് സ്റ്റേഡിയത്തിൽ മുഴങ്ങി. അവസാനം ഒരു ലോങ്ങ് ബോളിലൂടെ ബ്ലാസ്റ്റേഴ്സ് ആല്വാരോയെ കണ്ടെത്തിയപ്പോൾ ആ ചാന്റ്സ് കയ്യടികളായി മാറി. ഖാബ്രയും ആദ്യ പകുതിയിൽ ആരാധകരുടെ പ്രിയ താരമായി മാറി.

ആദ്യമായി പന്ത് പോസ്റ്റിൽ അടിച്ച് മടങ്ങിയപ്പോൾ ആദ്യ നിശബ്ദത വന്നു. എന്താണ് നമ്മുക്ക് എന്നും ഇങ്ങനെ എന്നുള്ള പിറുപിറുക്കലുകൾ. ഇടയ്ക്ക് റഫറിക്ക് എതിരെയും ശക്തമായു ശബ്ദം ഉയർന്നു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ഒരു നിമിഷം പോലും ഞങ്ങൾ ആരും ഇരുന്നില്ല. ആരും ചാന്റ്സ് നിർത്തിയില്ല. ഹൈദരബാദ് പ്ലയർ പരിക്ക് അഭിനയിച്ച് നിലത്ത് കിടന്നപ്പോൾ എല്ലാവരും ചേർന്ന് ‘ചാഞ്ചാടിയാടി ഉറങ്ങ് നീ’ എന്ന പാട്ട് ചിരിയോടെ പാടി.

ആദ്യ പകുതിയുടെ ഇടവേളയിൽ ഒരിറ്റു വെള്ളം ആഗ്രഹിച്ചു എങ്കിലും അതിനുള്ള വകുപ്പ് ഉണ്ടായിരുന്നില്ല. എല്ലാവരും ക്ഷീണിതരായിരുന്നു. പലർക്കും ശബ്ദവും നഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ടീം ഇറങ്ങിയപ്പോൾ തളർന്ന് ഇരുന്നവരൊക്കെ വീണ്ടും എഴുന്നേറ്റു. വി ബിലീവ് ദാറ്റ് വി വിൽ വിൻ പാടിക്കൊണ്ട് വീണ്ടും ചാന്റ്സ് തുടർച്ച.

പാടുന്നുണ്ടായിരുന്നു എങ്കിലും എല്ലാവരും തളർന്ന് വരികയായിരുന്നു. ആ സമയത്താണ് രാഹുലിന്റെ ഗോൾ വന്നത്. ഊർജ്ജം റീഫിൽ ചെയ്ത ഫീലായിരുന്നു അത്. ആ മൊമന്റിൽ ആരെയൊക്കെ കെട്ടിപ്പിയ്യിച്ചെന്നും ആരൊയൊക്കെ നോക്കി പരസ്പരം ആഹ്ലാദത്താൽ അലറി എന്നും ഓർമ്മയില്ല. രാഹുലിന്റെ പേര് ആദ്യം ഉയർന്നു. പിന്നാലെ പൊൻസാൻ ആഘോഷം.

ആ ഗോൾ മുതൽ അങ്ങോട്ട് ഞങ്ങൾ കിരീടത്തിന് തൊട്ടടുത്താണെന്ന വിശ്വാസത്തോടെയാണ് ആരാധകർ പെരുമാറിയത്. എല്ലാവരും സന്തോഷത്തിൽ. കളിക്കാരുടെ ഒരോ ടച്ചിനും ഒരായിരം ചിയറുകൾ. അങ്ങനെ കിരീടം കണ്ണിൽ തെളിഞ്ഞു വരെ ആയിരുന്നു ഹൈദരബാദിന്റെ ഗോൾ. ആകെ നിരാശ, അവിശ്വസനീയ ഫീൽ. ഇത്തിരി നേരം ഹൈദരബാദ് ആരാധകരുടെ ശബ്ദം കേട്ടെങ്കിലും കമോൺ ബ്ലാസ്റ്റേഴ്സ് എന്ന ചാന്റ് അവരെ നിശബ്ദരാക്കി.

പിന്നീട് അങ്ങോട്ട് രോഷം അധികമായിരുന്നു. ലൂണ ഹൈദരബാദ് ബെഞ്ചുമായി ഉടക്കിയപ്പോൾ ‘ആരു നമ്മുടെ കപ്പിത്താൻ’ എന്ന ചാന്റ് വീണ്ടും ഉയർന്നു. നീണ്ട എക്സ്ട്രാ ടൈമിന് ശേഷം പെനാൾട്ടികൾ. പലർക്കും ആ പെനാൾട്ടി കാണാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല. ആദ്യ കിക്ക് പാളിയപ്പോൾ തന്നെ നിരാശ ഉയർന്നു. എന്താകും വിധി എന്ന് പലരും ഉൾക്കൊള്ളാൻ തുടങ്ങി. വിജയ പെനാൾട്ടി വന്നപ്പോൾ ആദ്യം ഒരു ദീർഘനിശ്വാസം വന്നു. ഹൈദരബാദ് ആരാധകരും താരങ്ങളും ഒരു നിമിഷത്തേക്ക് ഫതോർഡയുടെ ശബ്ദമായി. പക്ഷെ ആ ഒരു നിമിഷം മാത്രം. തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകർ അവരുടെ ഈ ദിവസത്തെ ഏറ്റവും ഉയർന്ന ശബ്ദത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ചാന്റ്സുകൾ പാടി.

പിന്നെ ഇവാനും താരങ്ങളും ഒക്കെ ആരാധകരോടു തിരിച്ചും പിന്തുണകൾക്ക് നന്ദി അറിയിച്ചു. ഗ്യാലറി വിടുമ്പോൾ പലരും മുഖം അമർത്തി കരയുക ആയിരുന്നു. ഹൈദരബാദ് ഈ വിജയം അർഹിച്ചിരുന്നില്ല എന്നായിരുന്നു പുറത്തേക്കുള്ള വഴിയിലെ ചർച്ചകൾ എല്ലാം. സാരമില്ല എന്ന ആശ്വസിപ്പിക്കലും. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്തവരോടും ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തവരോടും കൊച്ചിയിൽ വെച്ച് കാണാം എന്ന് പറഞ്ഞു. കണ്ടാലും കണ്ടില്ലാ എങ്കിലും ബ്ലാസ്റ്റേഴ്സ് ജയിക്കുമ്പോൾ ഒരേ സന്തോഷം പങ്കിടുന്നവരായിരിക്കും നമ്മളെന്ന് ഓർമ്മിപ്പിച്ചു.

തെരുവിൽ തളർന്ന് ഇരിക്കുന്നവർ. വെള്ളം വാങ്ങാൻ പോലും കയ്യിൽ ഇനി പൈസ ഇല്ലാത്ത മഞ്ഞ ജേഴ്സു ഇട്ടവരെ കണ്ടു. ദാഹം പരസ്പരം മാറ്റി ഒരോരുത്തരും ഒരോ വഴിയിയെ നാട്ടിലേക്ക് നീങ്ങി. റൂം വരെയുള്ള നടത്തതിൽ പല ബ്ലാസ്റ്റേഴ്സ് ആരാധകരെയും കണ്ടു. എല്ലാവർക്കും പരസ്പരം അനുകമ്പ ആയിരുന്നു. എത്ര കഷ്ടപ്പെട്ടായാലും ഇങ്ങോട്ട് വരുമ്പോൾ എല്ലാവർക്കും ആ കഷ്ടപ്പാടിനു മുകളിൽ ഈ കിരീട പ്രതീക്ഷ ഉണ്ടായിരുന്നു. തിരികെ നടക്കുമ്പോൾ കഷ്ടപ്പാട് മാത്രമെ ഉള്ളൂ.

തിരികെ റൂം എത്തി ഭക്ഷണം ഓർഡർ ചെയ്തു. ഫുഡ് തന്ന ഡെലിവറി ബോയ് കേരളത്തിൽ നിന്നാണോ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞു. കളി തോറ്റത്തിൽ സോറി പറഞ്ഞു. എല്ലാം ശരിയാകും എന്ന് പറഞ്ഞു. പരസ്പരം ശുഭരാത്രി പറഞ്ഞു പിരിഞ്ഞു. രാവിലെ റെയിൽവേ സ്റ്റേഷനിലും നിരാശ നിറഞ്ഞ ബ്ലാസ്റ്റേഴ്സ് ജേഴ്സിക്കാരെ കണ്ടു. കാത്തിരിപ്പിന്റെ സുഖം എന്ന് സിനിമേൽ പറയാൻ മാത്രമെ രസൂള്ളൂ എന്ന് സ്വയം പറഞ്ഞ് ട്രെയിനിൽ കയറി കണ്ണടച്ചു.

ഗോവൻ ഡയറി 1

മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇനിയും എത്ര കാലം ഈ ദുരിതം!

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇതിഹാസ ക്ലബ് ആരാധകരും ഫുട്ബോൾ ലോകവും ആഗ്രഹിക്കാത്ത ദുരന്ത പാദയിലൂടെ തന്നെ യാത്രയാവുകയാണ്. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഫെർഗൂസൺ പിടിച്ചു മുന്നോട്ട് നടത്തിയ വഴികളെല്ലാം മറന്ന് വഴി തെറ്റി പിറകോട്ട് നടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ അവസാന അഞ്ചു വർഷങ്ങളിലും. പണ്ട് ഇംഗ്ലീഷ് ഫുട്ബോളിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ ലിവർപൂൾ ഇങ്ങനെ തിരിഞ്ഞ് നടന്നിട്ടുണ്ട്. അങ്ങ് ഇറ്റലിയിൽ മിലാൻ വർഷങ്ങളായി പിറകോട്ട് തന്നെ നടക്കുകയാണ്. ചരിത്രം മാത്രം പറഞ്ഞ് പിടിച്ചു നിൽക്കുന്ന ഗതിയിലേക്ക് മാഞ്ചസ്റ്റർ ആരാധകർ മാറുന്നുണ്ട് എങ്കിൽ അത് അത്ര നല്ല ഗതി അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചറിയണം.

ഡേവിഡ് മോയ്സും, വാൻ ഹാലും ഉള്ളപ്പോൾ മാനേജർമാരായിരുന്നു മാഞ്ചസ്റ്ററിന്റെ പ്രശ്നം. അന്ന് ഒക്കെ ക്ഷമിക്കാനും ഫെർഗൂസന്റെ വിടവ് ശരിയാക്കാൻ സമയം എടുക്കും എന്നു മനസ്സിലാക്കാനും ഒക്കെ യുണൈറ്റഡ് ആരാധകർ അടക്കം എല്ലാവരും ഒരുക്കമായിരുന്നു. ഇന്ന് വെറും മാനേജർ മാത്രമല്ല യുണൈറ്റഡിലെ പ്രശ്നം. ബോർഡും കളിക്കാരും മാനേജരും ഒക്കെ ഒരേ സമയം ക്ലബിനെയും ആരാധകരെയും കൈവിടുകയാണ്.

മൗറീനോയെ കഴിഞ്ഞ സീസണിലെ കിരീടമില്ലാത്ത വർഷത്തിനു ശേഷവും യുണൈറ്റഡിൽ തുടരാൻ അനുവദിച്ച ബോർഡ് പക്ഷെ മൗറീനോ ആവശ്യപ്പെട്ടത് ഒന്നും കൊടുക്കാൻ തയ്യാറായില്ല. വർഷങ്ങളായി റൈറ്റ് വിങ്ങിൽ ഒരു താരമില്ല യുണൈറ്റഡിന്. സെന്റർ ബാക്കിൽ കളിക്കുന്നത് അബദ്ധങ്ങളിൽ മാത്രം സ്ഥിരതയുള്ള കുറച്ചുപേർ. ഇപ്പോൾ ലൂക് ഷോ ഭാഗ്യത്തിന് ഫിറ്റായി ഉണ്ടെങ്കിലും ഒരു ലെഫ്റ്റ് ബാക്കും യുണൈറ്റഡിന് ശരിക്കുമുണ്ടായിരുന്നില്ല. മൗറീനോ ആവശ്യപ്പെട്ട ഒരു പൊസിഷനിലും ഇത്തവണ താരങ്ങൾ എത്തിയില്ല. താരങ്ങളെ വളർത്തി കൊണ്ടുവരുന്നതിന് പേരു കേട്ടിട്ടില്ലാത്ത മൗറീനോയ്ക്ക് ആവശ്യമുള്ള താരങ്ങളെ കൊടുക്കാൻ കഴിയില്ല എങ്കിലും എന്തിനാണ് ക്ലബ് മൗറീനീയെ നിലനിർത്തിയത് എന്ന ചോദ്യം ഉയരുന്നു. ക്ലബ് ഈ മോശം ഫലങ്ങൾക്ക് ഇടയിലും ലോകത്തെ ഏറ്റവും ലാഭത്തിലുള്ള ക്ലബാണ് എന്നത് മതിയാകും ബോർഡിന്.

മൗറീനോയും ക്ലബിന് നല്ലത് അല്ല തരുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ വോൾവ്സും ഡെർബിയും യുണൈറ്റഡിന്റെ ഹോമിൽ വന്നാണ് യുണൈറ്റഡിനെ വിറപ്പിച്ച് പോയത്. അതിനു മുമ്പ് സ്പർസിന്റെ കയ്യിൽ നിന്ന് ഏറ്റ വൻ പരാജയവും. ഒരു വമ്പൻ ടീമായ യുണൈറ്റഡ് പത്ത് പേരെ ഡിഫൻസിൽ കളിപ്പിക്കുന്നതും സിറ്റ് ബാക്ക് ചെയ്യുന്നതും ഏത് ആരാധകനാണ് ഉൾക്കൊള്ളാൻ കഴിയുക. ഏഴ് ഗോൾ അടിച്ചു നിൽക്കുമ്പോഴും എട്ടാം ഗോളിനായി രണ്ട് ഫുൾബാക്കും ഓവർലാപ് ചെയ്തു വന്നിരുന്ന സർ അലൽസ് ഫെർഗൂസൺ പഠിപ്പിച്ച കളികണ്ട് വളർന്ന യുണൈറ്റഡ് ആരാധകർ ആണ് ഈ ബസ് പാർക്കിംഗ് ദുരിതം കാണേണ്ടി വരുന്നത് എന്ന് ഓർക്കുക. എന്നിട്ടും ആ ആരാധകർ മൗറീനോയോട് കൂറു കാണിക്കുന്നു എന്നത് ആരാധകരുടെ ഗുണം മാത്രം.

ഇനി താരങ്ങൾ. പോൾ പോഗ്ബയെ പോലെ ക്ലബിൽ വളർന്ന് വന്ന താരങ്ങൾ ക്ലബിനേക്കാൾ വലുത് താനാണെന്ന് ധരിക്കുകയും എന്നിട്ട് ക്യാപ്റ്റൻ ആം ബാൻഡ് അണിയുകയും ചെയ്യുന്നു. ക്ലബിനെ മത്സരത്തിൽ നയിച്ചതിന്റെ പിറ്റേന്നാണ് താൻ ബാഴ്സലോണയിലേക്ക് പോകുമെന്ന സൂചന മാധ്യമങ്ങളോട് പോഗ്ബ നൽകുന്നത്. പോൾ സ്കോൾസും ഗിഗ്സും കീനും കാന്റോണയും നെവിലും ഒക്കെ പോലുള്ള ക്ലബിന്റെ ക്രസ്റ്റിന് നെഞ്ചിനു മേലെ അല്ല അകത്ത് തന്നെ സ്ഥാനം കൊടുത്തവരുടെ ക്ലബായിരുന്നു യുണൈറ്റഡ്. അവിടെയാണ് അതേ ജേഴ്സിയും അണിഞ്ഞ് ക്ലബ് തന്റെ ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് ഉള്ളത്.

മാഞ്ചസ്റ്ററിലെ ഈ ദുരിതങ്ങൾക്ക് എന്ന് അന്ത്യമാകും എന്ന് ആർക്കും അറിയില്ല‌. ഒരോ ജയവും കണ്ട് ഇതിൽ നിന്ന് വീണ്ടും യുണൈറ്റഡ് പുനർജനിക്കുകയാണെന്ന് കരുതാൻ കെല്പുള്ള അരാധകർ മാത്രമാണ് ഇപ്പോൾ യുണൈറ്റഡിൽ മര്യാദിക്കുള്ളൂ എന്നതാണ് സത്യം.

Exit mobile version