വെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്‍

ടി20 ബ്ലാസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി വെയിന്‍ പാര്‍ണല്‍ കളിക്കും. ട്രാവിസ് ഹെഡിനു പകരമായാണ് താരം ടീമില്‍ എത്തുന്നത്. ടി20 മത്സരങ്ങള്‍ക്ക് പുറമേ നാല് കൗണ്ടി മത്സരങ്ങളിലും താരം കളിക്കും. സെപ്റ്റംബര്‍ പകുതി വരെ താരം ഇംഗ്ലണ്ടില്‍ കളിക്കുവാനുണ്ടാകും. ഏറെക്കാലമായി പരിക്ക് അലട്ടുന്ന താരം ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായി എഡ്മോണ്ടന്‍ റോയല്‍സിനു വേണ്ടി ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി പാര്‍ണല്‍ മാറിയിരുന്നു. തന്റെ പ്രഥല ലക്ഷ്യം ടീമിനെ ടി20 ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുകയെന്നതാണെന്നാണ് പാര്‍ണലിന്റെ ആദ്യ പ്രതികരണം. ഒന്നാം ഡിവിഷനില്‍ നിലവില്‍ അവസാന സ്ഥാനക്കാരായ ടീമിനെ കൗണ്ടിയില്‍ ഈ ഡിവിഷനില്‍ തന്നെ നിലനിര്‍ത്തുകയും വേണമെന്ന് പാര്‍ണല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബുദ്ധിമുട്ടി നേടിയ വിജയവുമായി ഓസ്ട്രേലിയ, പരമ്പരയില്‍ ജയമില്ലാതെ സിംബാബ്‍വേ

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടതോടെ ഒരൊറ്റ ജയമില്ലാതെ ആതിഥേയരായ സിംബാബ്‍വേയ്ക്ക് മടക്കം. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് 5 വിക്കറ്റിനു സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. അനായാസം വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു ഓസ്ട്രേലിയയ്ക്ക് അവസാനം വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു പന്ത് ശേഷിക്കെയാണ് വിജയം നേടാനായത്.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഗ്ലെന്‍ മാക്സ്വെല്‍, ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് തുടക്കത്തില്‍ തിരിച്ചടിയേറ്റ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. മാക്സ്വെല്‍ 56 റണ്‍സും ഹെഡ് 48 റണ്‍സും നേടി പുറത്തായി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ അനായാസമെന്ന് പ്രതീക്ഷ ജയം ഓസ്ട്രേലിയയ്ക്ക് കിട്ടാക്കനിയാകുമോയെന്ന് സംശയം ഉയരുകയായിരുന്നു.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് 7 പന്തില്‍ 12 റണ്‍സും ആഷ്ടണ്‍ അഗര്‍ 5 റണ്‍സും നേടി ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ബ്ലെസ്സിംഗ് മുസര്‍ബാനി മൂന്ന് വിക്കറ്റും ടിരിപാനോ, വെല്ലിംഗ്ടണ്‍ മസകഡ്സ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ സോളമന്‍ മിറിന്റെ അര്‍ദ്ധ ശതക പ്രകടനമാണ് സിംബാബ്‍വേയെ151 റണ്‍സിലേക്ക് എത്തിച്ചത്. ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ സിംബാബ്‍വേയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. പീറ്റര്‍ മൂറുമായി(30) ചേര്‍ന്ന് 68 റണ്‍സാണ് മിര്‍ നാലാം വിക്കറ്റില്‍ നേടിയത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും 52 പന്തില്‍ 63 റണ്‍സ് നേടിയ മിര്‍ 8ാം വിക്കറ്റായി 19ാം ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ മൂന്നും ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ ജാക്ക് വൈല്‍ഡര്‍മത്തിനു തന്റെ കന്നി ടി20 വിക്കറ്റും മത്സരത്തില്‍ ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ട്രാവിസ് ഹെഡ് കൗണ്ടിയിലേക്ക്, താരത്തെ സ്വന്തമാക്കി വോര്‍സെസ്റ്റര്‍ഷയര്‍

ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയറുമായി കരാറില്‍ ഏര്‍പ്പെട്ടു. മൂന്ന് ഫോര്‍മാറ്റിലും കൗണ്ടിക്ക് വേണ്ടി താരം കളിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മികച്ച ഫോമില്‍ ഈ സീസണില്‍ കളിക്കുന്ന ഹെഡ് ബിഗ് ബാഷില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സിനോടൊപ്പം കപ്പുയര്‍ത്തിയിരുന്നു.

https://twitter.com/WorcsCCC/status/961919010869825536

ടി20യിലും ഏകദിനത്തിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുള്ള താരത്തിന്റെ ടെസ്റ്റ് മോഹങ്ങള്‍ക്ക് അടിത്തറ നല്‍കുന്നതിനു വേണ്ടിയാണ് കൗണ്ടി ശ്രമങ്ങളെന്നാണ് വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിഗ് ബാഷ് ഫൈനലില്‍ കളിക്കാന്‍ ഈ താരങ്ങള്‍ക്ക് അനുമതി

നാളെ നടക്കുന്ന ബിഗ് ബാഷ് ഫൈനലില്‍ കളിക്കുവാന്‍ ഓസ്ട്രേലിയന്‍ ടീമിലുള്ള മൂന്ന് താരങ്ങള്‍ക്ക് അനുമതി. ഡി’ആര്‍ക്കി ഷോര്‍ട്ട്, അലക്സ് കാറേ, ട്രാവിസ് ഹെഡ് എന്നിവര്‍ക്കാണ് ന്യൂസിലാണ്ടുമായി ഓസ്ട്രേലിയയുടെ ആദ്യ ടി20 മത്സരത്തിനു ശേഷം ബിഗ് ബാഷ് ഫൈനലിനായി ടീമില്‍ നിന്ന് അനുമതി ലഭിച്ചിരിക്കുന്നത്. ഡി’ആര്‍ക്കി ഷോര്‍ട്ട് ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കുമ്പോള്‍ അലക്സ് കാറേയും ട്രാവിസ് ഹെഡും അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ഹെഡ് പുറത്താകാതെ നേടിയ 85 റണ്‍സിന്റെ ബലത്തിലാണ് സ്ട്രൈക്കേഴ്സ് മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കുന്നത്.

അതേ സമയം സ്ട്രൈക്കേഴ്സിന്റെ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിനു ഫൈനലിനു അനുമതിയില്ല. പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ ഓസ്ട്രേലിയ പുലര്‍ത്തി വരുന്ന നയത്തിന്റെ ഭാഗമായാണ് താരത്തിനു വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിനു പിന്നില്‍. ഫൈനലിനു ശേഷം മേല്‍പ്പറഞ്ഞ മൂന്ന് താരങ്ങളും തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തും. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ രണ്ടാമത്തെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം ഒരു റണ്‍സിനു, ഫൈനല്‍ ഉറപ്പിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ജയത്തോടെ ഫൈനലില്‍ യോഗ്യത നേടിയ സ്ട്രൈക്കേഴ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിനെ നേരിടും. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 178 റണ്‍സ് നേടിയപ്പോള്‍ മെല്‍ബേണിനു 177 റണ്‍സാണ് 20 ഓവറില്‍ നേടാനായത്. അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മെല്‍ബേണ്‍ അത് അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കൊണ്ടെത്തിച്ചുവെങ്കിലും ഒരു റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി നായകന്‍ ട്രാവിസ് ഹെഡ് 57 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം ജേക്ക് വെത്തറാള്‍ഡ് 57 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി മാര്‍ക്കസ് ഹാരിസ് 45 റണ്‍സോടെ ടോപ് സ്കോററായപ്പോള്‍ ടോം കൂപ്പര്‍(36*)-കീറണ്‍ പൊള്ളാര്‍‍ഡ്(29*) എന്നിവര്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

85 റണ്‍സ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കി ട്രാവിസ് ഹെഡ്

ഇംഗ്ലണ്ടിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ അടിക്കടി നഷ്ടമായെങ്കിലും ആദ്യാവസാനം ബാറ്റ് ചെയ്ത് ട്രാവിസ് ഹെഡ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ഒരു കൂട്ടുകെട്ട് ഉയര്‍ന്ന് വരുന്ന സമയത്ത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റുമായി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. എന്നാല്‍ പതറാതെ പിടിച്ച് നിന്ന ട്രാവിസ് ഹെഡ് മാര്‍ക്ക് വുഡിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് വിജയത്തിനു 17 റണ്‍സ് അകലെയായിരുന്നു.  96 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്.

ഹെഡ് പുറത്തായ ശേഷം ഒരു വിക്കറ്റ് കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും ഓവറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ടിം പെയിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പെയിന്‍ 25 റണ്‍സാണ് പുറത്താകാതെ നേടിയത്. 37 ഓവറിലാണ് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കിയത്.  ഏകദിന പരമ്പരയിലെ ആദ്യം ജയമാണ് ഇന്ന് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് നേടിയ ആദില്‍ റഷീദ് ആണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്.

നേരത്തെ 8/5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്സിന്റെ ഇന്നിംഗ്സ് ആണ് 196 റണ്‍സിലേക്ക് എത്തിച്ചത്. 78 റണ്‍സാണ് ക്രിസ് വോക്സ് നേടിയത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും ഹാസല്‍വുഡ്, ടൈ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്‍ഗ്രാമിനും ട്രാവിസ് ഹെഡിനും അര്‍ദ്ധ ശതകം

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു മികച്ച സ്കോര്‍. കോളിന്‍ ഇന്‍ഗ്രാം(68), ട്രാവിസ് ഹെഡ്, അലക്സ് കാറേ എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 20 ഓവറില്‍ 173 റണ്‍സില്‍ എത്തിച്ചത്. അഞ്ച് വിക്കറ്റാണ് ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനു നഷ്ടമായത്.

മൂന്നാം ഓവറില്‍ ജേക്ക് വെത്തറാള്‍ഡിനെ നഷ്ടമായ സ്ട്രൈക്കേഴ്സിനു സ്കോര്‍ 59ല്‍ നില്‍ക്കെ അലക്സ് കാറേ(32) നഷ്ടമായി. പിന്നീട് 88 റണ്‍സ് കൂട്ടുകെട്ടുമായി ഹെഡ്-ഇന്‍ഗ്രാം കൂട്ടുകെട്ടാണ് സ്ട്രൈക്കേഴ്സിനെ മികച്ച നിലയിലേക്ക് എത്തിച്ചത്. ഇന്‍ഗ്രാം 36 പന്തില്‍ 68 റണ്‍സ് നേടി അവസാന ഓവറില്‍ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. നാല് ബൗണ്ടറിയും 5 സിക്സുമാണ് കോളിന്‍ ഇന്‍ഗ്രാമിന്റെ സംഭാവന.

ബ്രാവോ(2), ട്രെമൈന്‍, ജാക്ക് വൈള്‍ഡര്‍മത്ത്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് റെനഗേഡ്സിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ഥിരം ക്യാപ്റ്റന്മാരുടെ സേവനമില്ലാതെ പെര്‍ത്തും അഡിലെയ്ഡും

ബിഗ് ബാഷില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനും അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനും തങ്ങളുടെ സ്ഥിരം ക്യാപ്റ്റന്റെ സേവനം നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങി പോയതാണെങ്കില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് നായകന്‍ ആഡം വോഗ്സിനു വിനയായത് കഴിഞ്ഞ മത്സരത്തിലെ മോശം ഓവര്‍ റേറ്റ് ആണ്.

കഴിഞ്ഞ മത്സരത്തില്‍ 3 റണ്‍സിനു സിഡ്നി തണ്ടറോട് തോല്‍വി പിണങ്ങവെങ്കിലും പോയിന്റ് ടേബിളില്‍ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെര്‍ത്ത് ഇപ്പോള്‍. തൊട്ടു മുന്നിലുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായാണ് നാളെ നിര്‍ണ്ണായക മത്സരം. ഇരു ടീമുകളും പുതിയ നായകരുടെ കീഴില്‍ ഇറങ്ങുമ്പോള്‍ ആരാവും വിജയിയാകുന്നതെന്നും ഒന്നാം സ്ഥാനം കൈയ്യാളാന്‍ പോകുന്നതെന്നും ഉടനെ അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാര്‍സിനു അഞ്ചാം തോല്‍വി, 8 വിക്കറ്റ് വിജയം സ്വന്തമാക്കി സ്ട്രൈക്കേഴ്സ്

മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ നായകന്‍ ട്രാവിസ് ഹെഡിന്റെയും അലക്സ് കാറേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി അഡിലെയിഡ് സ്ട്രൈക്കേഴ്സ് ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ 60 റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടുകയായിരുന്നു. ഈ സ്കോര്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി സ്റ്റാര്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്ക്സ് സ്റ്റോയിനിസ്(39), ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ മാത്രമാണ് സ്റ്റാര്‍സ് നിരയില്‍ തിളങ്ങിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. ഒപ്പം 10 പന്തില്‍ 17 റണ്‍സ് നേടിയ ജോണ്‍ ഹേസ്റ്റിംഗ്സും.

ബില്ലി സ്റ്റാന്‍ലേക്ക്, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, റഷീദ് ഖാന്‍ എന്നിവരാണ് സ്ട്രൈക്കേഴ്സിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സിനായി 32 പന്തില്‍ 53 റണ്‍സ് നേടി ട്രാവിസ് ഹെഡും 59 റണ്‍സ് നേടി പുറത്താകാതെ നിന്ന അലക്സ് കാറേയും ചേര്‍ന്നാണ് റണ്ണുകള്‍ വാരിക്കൂട്ടിയത്. 18 റണ്‍സ് നേടിയ ജേക്ക് വെതറാള്‍ഡും 15 റണ്‍സുമായി പുറത്താകാതെ നിന്ന കോളിന്‍ ഇന്‍ഗ്രാമും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

മാര്‍ക്ക്സ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ സ്റ്റാര്‍സിനു വേണ്ടി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോബാര്‍ട്ടിനു വേണ്ടി 7 റണ്‍സിന്റെ ആവേശ ജയം പിടിച്ചെടുത്ത് ജോഫ്ര ആര്‍ച്ചര്‍

അവസാന ഓവറില്‍ ജയിക്കുവാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന അഡിലെയിഡ് സ്ട്രൈക്കേഴ്സിനായി ക്രീസിലുണ്ടായിരുന്നത് 7 പന്തില്‍ 16 റണ്‍സ് നേടിയ ജേക്ക് ലേമാനും 18 പന്തില്‍ 28 റണ്‍സ് നേടി നില്‍ക്കുന്ന ജോനാഥനന്‍ വെല്‍സും. ഇരുവരും കുറഞ്ഞ പന്തുകളില്‍ റണ്ണടിച്ച് കൂട്ടി കളി തങ്ങളുടെ പക്കലേക്ക് തിരിച്ച താരങ്ങള്‍. എന്നാല്‍ ആദ്യ പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ജോഫ്ര ആര്‍ച്ചര്‍ ലേമാനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വെല്‍സ് റണ്‍ഔട്ട് കൂടി ആയതോടെ സ്ട്രൈക്കേഴ്സിന്റെ വിജയ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പിന്നീടുള്ള പന്തുകളിലൊന്നും തന്നെ ബൗണ്ടറി കണ്ടെത്താന്‍ അഡിലെയ്ഡിനു കഴിയാതെ പോയതോടെ മത്സരം 7 റണ്‍സിനു ഹോബാര്‍ട്ട് ഹറികെയിന്‍സ് സ്വന്തമാക്കി.

തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്ട്രൈക്കേഴ്സിനെ മത്സരത്തിലേക്ക് വീണ്ടും തിരികെ എത്തിച്ചത് ട്രാവിസ് ഹെഡും(44) കോളിന്‍ ഇന്‍ഗ്രാമും(66) ആയിരുന്നു. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടിയ സഖ്യത്തെയും പിരിച്ചത് ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു. പിന്നീട് കോളിന്‍ ഇന്‍ഗ്രാമും ജോനാഥന്‍ വെല്‍സും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി ഓരോ ഓവറുകളിലും അനായാസം റണ്‍ കണ്ടെത്തിയെങ്കിലും തൈമല്‍ മില്‍സ് ഇന്‍ഗ്രാമിന്റെ അന്തകനായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ജോഫ്ര മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് മത്സരത്തില്‍ ഹറികെയിന്‍സിനു വേണ്ടി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 96 റണ്‍സ് നേടിയ ഷോര്‍ട്ട് ആണ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version