ധാക്ക ഫൈനലിലെത്തിച്ച് ആന്‍ഡ്രേ റസ്സല്‍ വെടിക്കെട്ട്, രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍ റൈഡേഴ്സിനെ പുറത്താക്കിയ ശേഷം 16.4 ഓവറില്‍ 147 റണ്‍സ് നേടിയാണ് ധാക്ക വിജയം ഉറപ്പിച്ചത്.

ഒരു ഘട്ടത്തില്‍ 97/5 എന്ന നിലയിലേക്ക് വീണ് ധാക്കയെ 19 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നല്‍കിയത്. 5 സിക്സുകളുടെ സഹായത്തോടെയായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. റോണി താലുക്ദാര്‍(35), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. 16.4 ഓവറിലായിരുന്നു ധാക്കയുടെ ആധികാരിക വിജയം. രംഗ്പൂരിനായി മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത രംഗ്പൂരിനെ റൂബല്‍ ഹൊസൈന്റെ 4 വിക്കറ്റുകളാണ് പിടിച്ചുകെട്ടിയത്. 49 റണ്‍സ് നേടിയ രവി ബൊപ്പാരയും മുഹമ്മദ് മിഥുന്‍(38), നദീഫ് ചൗധരി(27) എന്നിവരുടെ പ്രകടനങ്ങളുമാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 142 റണ്‍സ് നേടുവാന്‍ സഹായിച്ചത്. റൂബലിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ഖാസി ഒനിക്കും ആന്‍ഡ്രേ റസ്സലും എത്തിയപ്പോള്‍ രംഗ്പൂരിന്റെ ഇന്നിംഗ്സ് 19.4 ഓവറില്‍ അവസാനിച്ചു.

ലൂയിസ് വെടിക്കെട്ടില്‍ കോമില്ല വിക്ടോറിയന്‍സിനു ഒന്നാം ക്വാളിഫയറില്‍ ജയം, ഫൈനലിലേക്ക് യോഗ്യത

എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി കോമില്ല വിക്ടോറിയന്‍സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിനെതിരെയാണ് കോമില്ലയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ് 165/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം വിക്ടോറിയന്‍സ് മറികടന്നു.

ബെന്നി ഹോവല്‍ 28 പന്തില്‍ 5 സിക്സിന്റെ ബലത്തില്‍ നേടിയ 53 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 165 റണ്‍സിലേക്ക് നയിച്ചത്. റിലീ റൂസോവ് 44 റണ്‍സും ക്രിസ് ഗെയില്‍ 46 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി എവിന്‍ ലൂയിസ് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം ഷംസുര്‍ റഹ്മാന്‍ 15 പന്തില്‍ നിന്ന് 34 റണ്‍സ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. അനാമുള്‍ ഹക്ക് 39 റണ്‍സ് നേടി. തമീം ഇക്ബാല്‍ 17 റണ്‍സ് നേടി പുറത്തായി.

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടീമിന്റെ പരിശീലന സെഷനു ശേഷം കോച്ച് ടോം മൂഡിയാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.

താരം ലണ്ടനിലേക്ക് ഉടനെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നും മൂഡി വ്യക്തമാക്കി. പരിക്ക് ഫീല്‍ഡിംഗിനിടെയല്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് ചോദിച്ചപ്പോള്‍ അറിയിച്ചിട്ടുണ്ടെന്നും മൂഡി അറിയിച്ചു.

ടീം അവസാനം തുടര്‍ച്ചയായി ജയിച്ച നാല് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഹെയില്‍സ് കാഴ്ചവെച്ചത്. 85*, 100, 55, 33 എന്നിങ്ങനെയായിരുന്നു ഈ വിജയങ്ങളില്‍ ഹെയില്‍സിന്റെ സംഭാവന.

ചരിത്രമായി റിലീ റൂസോവ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൂസോവ്. ഒരു സീസണില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ലീഗിലെ ആദ്യ താരമെന്ന നേട്ടമാണ് ഇന്ന് രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെ 55 റണ്‍സ് നേടുന്നതിനിടെ റൂസോവ് സ്വന്തമാക്കിയത്. റൂസോവ് ഈ നേട്ടം സ്വന്തമാക്കുന്നത് ടൂര്‍ണ്ണമെന്റിന്റെ ആറാം സീസണിലാണ്.

ഇതിനു മുമ്പുള്ള ഉയര്‍ന്ന സ്കോര്‍ 2012ല്‍ ഉദ്ഘാടന സീസണില്‍ അഹമ്മദ് ഷെഹ്സാദ് നേടിയ 486 റണ്‍സായിരുന്നു.

അര്‍ദ്ധ ശതകം നേടി റിലീ റൂസോവ്, പിന്തുണയുമായി എബിഡി, റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. റിലീ റുസോവും എബി ഡി വില്ലിയേഴ്സും തിളങ്ങിയ മത്സരത്തില്‍ ടീം ആറ് വിക്കറ്റ് ജയത്തിലേക്ക് നീങ്ങുകയായിരുന്നു. ലക്ഷ്യമായ 142 റണ്‍സ് 18.4 ഓവറില്‍ മറികടന്നാണ് റൈഡേഴ്സ് പോയിന്റുകള്‍ സ്വന്തമാക്കിയത്. 55 റണ്‍സ് നേടിയ റിലീ റൂസോവിനു പിന്തുണയായി എബി ഡി വില്ലിയേഴ്സ് 37 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്ഷാഹി കിംഗ്സിനു 141 റണ്‍സാണ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടാനായത്. ലോറി ഇവാന്‍സ് റണ്‍സ് നേടിയപ്പോള്‍ ഖൈസ് അഹമ്മദ് 22 റണ്‍സ് നേടി. രംഗ്പൂറിനു വേണ്ടി ഫര്‍ഹദ് റീസ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി.

ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന് വിജയം കുറിച്ച് രംഗ്പൂര്‍ റൈഡേഴ്സ്

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് രംഗ്പൂര്‍ റൈഡേഴ്സ് വിജയത്തിലേക്ക് നീങ്ങിയത്. എബി ഡിവില്ലിയേഴ്സ്-അലക്സ് ഹെയില്‍സ് കൂട്ടുകെട്ട് നേടിയ 184 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറിലാണ് രംഗ്പൂര്‍ വിജയം കുറിച്ചത്.

50 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 6 സിക്സും നേടി തന്റെ ശതകം ഡി വില്ലിയേഴ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ 53 പന്തില്‍ നിന്ന് 85 റണ്‍സാണ് ഹെയില്‍സ് നേടിയത്. 8 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം നേടിയാണ് ഇംഗ്ലണ്ട് താരം പുറത്താകാതെ നിന്നത്. ആന്‍ഡ്രേ റസ്സലിനാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.

52 റണ്‍സുമായി റോണി താലുക്ദാര്‍ ധാക്കയുടെ ടോപ് സ്കോറര്‍ ആയി. 37 റണ്‍സുമായി പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ് ആണ് ധാക്കയുടെ മറ്റൊരു പ്രധാന സ്കോറര്‍. സുനില്‍ നരൈന്‍(28), ഹസ്രത്തുള്ള സാസായി(17), ഷാക്കിബ് അല്‍ ഹസന്‍(12 പന്തില്‍ 25) എന്നിവരും തിളങ്ങിയെങ്കിലും 186 റണ്‍സ് നേടുവാനെ ധാക്കയ്ക്ക് സാധിച്ചുള്ളു. രംഗ്പൂരിനു വേണ്ടി ഫര്‍ഹദ് റീസ രണ്ട് വിക്കറ്റ് നേടി.

രംഗ്പൂര്‍ ടോപ് ഓര്‍ഡര്‍ തിളങ്ങി, റണ്‍സുമായി ഗെയില്‍, എബിഡി, അലക്സ് ഹെയില്‍സ്, മികച്ച വിജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 181/6 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മൂന്ന് പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് രംഗ്പൂര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.

4 വിക്കറ്റ് നേടിയ ഫര്‍ഹദ് റീസയാണ് ഖുല്‍നയെ 181 റണ്‍സില്‍ ഒതുക്കുവാന്‍ റൈഡേഴ്സിനെ സഹായിച്ചത്. 48 റണ്‍സ് നേടിയ നസ്മുള്‍ ഹൊസൈന്‍ ഷാന്റോ ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(32), ഡേവിഡ് വീസെ(35) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. മഹമ്മദുള്ള 20 റണ്‍സ് നേടി.

ക്രിസ് ഗെയിലും അലക്സ് ഹെയില്‍സും 55 റണ്‍സ് വീതം നേടി ടോപ് ഓര്‍ഡറില്‍ തിളങ്ങിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സ് നേടിയത്. വെറും 29 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഹെയില്‍സ് വിടവാങ്ങിയ ശേഷം ഗെയിലിനു കൂട്ടായി എബി ഡി വില്ലിയേഴ്സ് എത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഡി വില്ലിയേഴ്സ് പുറത്താകുമ്പോള്‍ രംഗ്പൂര്‍ 121 റണ്‍സായിരുന്നു നേടിയത്. മൂന്നാം വിക്കറ്റായി ക്രിസ് ഗെയില്‍ മടങ്ങിയപ്പോള്‍ ലക്ഷ്യം 11 റണ്‍സ് മാത്രം അകലെയായിരുന്നു. മുഹമ്മദ് മിഥുനെ(15) കൂടി നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കാന്‍ രംഗ്പൂരിനു സാധിച്ചു. ഫര്‍ഹദ് റീസയാണ് കളിയിലെ താരം.

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.

തീപ്പൊരി ചിതറിച്ച് ലിറ്റണ്‍ ദാസും വാര്‍ണറും, സില്‍ഹെറ്റ് സിക്സേര്‍സിനു ജയം

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 27 റണ്‍സ് ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. ലിറ്റണ്‍ ദാസ്(70), ഡേവിഡ് വാര്‍ണര്‍(61*) എന്നിവരുടെ തീപ്പൊരി ബാറ്റിംഗിന്റെ മികവില്‍ സില്‍ഹെറ്റ് ആദ്യം ബാറ്റ് ചെയ്ത് 187/5 എന്ന മകിച്ച സ്കോര്‍ നേടുകയായിരുന്നു. സബ്ബിര്‍ റഹ്മാന്‍ 20 റണ്‍സും നിക്കോളസ് പൂരന്‍ 26 റണ്‍സും നേടിയപ്പോള്‍ റൈഡേഴ്സിനു വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ റൈഡേഴ്സിനു ഗെയില്‍ അടക്കമുള്ള ടോപ് ഓര്‍ഡര്‍ താരങ്ങളെ കുറഞ്ഞ സ്കോറിനു നഷ്ടമായത് തിരിച്ചടിയായി. റിലീ റൂസോവ്(58), മുഹമ്മദ് മിഥുന്‍(35), മഷ്റഫെ മൊര്‍തസ(33*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ നിന്ന് 160 എന്ന സ്കോര്‍ മാത്രം നേടുവാനെ രംഗ്പൂര്‍ റൈഡേഴ്സിനു സാധിച്ചുള്ളു. മെഹ്ദി ഹസന്‍ റാണ, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി സിക്സേര്‍സിനു വേണ്ടി തിളങ്ങി.

5 റണ്‍സ് ജയം കരസ്ഥമാക്കി രാജ്ഷാഹി കിംഗ്സ്

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ അഞ്ച് റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സിനു 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു. 42 റണ്‍സ് നേടി പുറത്താകാതെ നിന്ന സക്കീര്‍ ഹസന്റെ ബാറ്റിംഗ് പ്രകടനമാണ് 135 റണ്‍സിലേക്ക് കിംഗ്സിനെ നയിച്ചത്.

മറ്റാര്‍ക്കും തന്നെ കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ മുഹമ്മദ് ഹഫീസ് 26 റണ്‍സ് നേടി. മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും രണ്ട് വീതം വിക്കറ്റുമായി റൈഡേഴ്സ് ബൗളര്‍മാരില്‍ തിളങ്ങി.

മുഹമ്മദ് മിഥുനും(30) റീലി റൂസോവും(44*) റൈഡേഴ്സിനു പ്രതീക്ഷ നല്‍കിയെങ്കിലും 5 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു. ഇരുവരും ക്രീസില്‍ നിലനിന്നുവെങ്കിലും ടി20 വേഗതയിലുള്ള ഇന്നിംഗ്സ് പുറത്തെടുക്കുവാനായില്ല. മറ്റു താരങ്ങളും സമ്മര്‍ദ്ദത്തില്‍ പെട്ടെന്ന് പുറത്തായതും ടീമിനു തിരിച്ചടിയായി.

ക്രിസ് ഗെയില്‍ 14 പന്തില്‍ നിന്ന് 23 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായത് സ്കോറിംഗിനെ ബാധിച്ചു. മുഹമ്മദ് ഫഹീസും കമ്രുല്‍ ഇസ്ലാമും രണ്ട് വീതം വിക്കറ്റ് നേടി നിര്‍ണ്ണായകമായ പ്രഹരങ്ങളാണ് റൈഡേഴ്സിനെ ഏല്പിച്ചത്.

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി അലിസ് ഇസ്ലാം, 2 റണ്‍സ് ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്

ആവേശപ്പോരാട്ടത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അലിസ് ഇസ്ലാമിന്റെ ഹാട്രിക്ക് നേട്ടമാണ് മത്സരം രംഗ്പൂര്‍ റൈഡേഴ്സില്‍ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ് മിഥുന്‍, മഷ്റഫെ മൊര്‍തസ, ഫര്‍ഹദ് റീസ എന്നിവരെ വീഴ്ത്തിയാണ് ധാക്ക ഡൈനാമൈറ്റ്സിനെ മത്സരത്തിലേക്ക് അലിസ് തിരികെ കൊണ്ടുവന്നത്. 83 റണ്‍സ് നേടിയ റിലി റൂസോവും 49 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും മത്സരം തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് റൂസോവിനെ പുറത്താക്കി അലിസ് ഇസ്ലാം ആദ്യ പ്രഹരം ഏല്പിക്കുന്നത്.

തന്റെ തൊട്ടടുത്ത ഓവറിലാണ് ഹാട്രിക്ക് നേട്ടം അലിസ് ഇസ്ലാം പൂര്‍ത്തിയാക്കുന്നത്. 184 റണ്‍സ് നേടേണ്ടിയിരുന്ന രംഗ്പൂര്‍ റൈഡേഴ്സിനു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു. അലിസ് നാല് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്ക ഡൈനാമൈറ്റ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 26 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം ആന്‍ഡ്രേ റസ്സല്‍(23), ഷാക്കിബ് അല്‍ ഹസന്‍(36) എന്നിവരാണ് ധാക്ക നിരയില്‍ തിളങ്ങിയത്. ഷൈഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റും സൊഹാഗ് ഗാസി, ബെന്നി ഹോവല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി രംഗ്പൂര്‍ ബൗളര്‍മാരില്‍ തിളങ്ങി.

സ്മിത്ത് വീണ്ടും പരാജയം, കോമില്ലയെ എറിഞ്ഞിട്ട് മഷ്റഫെ മൊര്‍തസ്, രംഗ്പൂര്‍ റൈഡേഴ്സിനു മികച്ച ജയം

മഷ്റഫെ മൊര്‍തസയുടെ ബൗളിംഗ് മികവില്‍ കോമില്ല വിക്ടോറിയന്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. സ്റ്റീവന്‍ സ്മിത്ത് ഉള്‍പ്പെടെ ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റുകള്‍ മൊര്‍തസ വീഴ്ത്തിയപ്പോള്‍ കരകയറാനാകാതെ കോമില്ല വിക്ടോറിയന്‍സ് കീഴടങ്ങുകയായിരുന്നു. 16.2 ഓവറില്‍ 63 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ 25 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ വിക്ടോറിയന്‍സിനായി രണ്ടക്കം കടക്കാനായില്ല. നസ്മുള്‍ ഇസ്ലാം മൂന്നും ഷൈഫുള്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി.

ക്രിസ് ഗെയില്‍ പരാജയപ്പെട്ടുവെങ്കിലും മെഹ്ദി മാറൂഫ്(36*), റീലി റൂസോ(20*) എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ വിജയം 12 ഓവറില്‍ സാധ്യമാക്കുകയായിരുന്നു.

Exit mobile version