വീണ്ടും പോൾവോൾട്ടിൽ ലോക റെക്കോർഡ് തിരുത്തി അർമാൻഡ് ഡുപ്ലാന്റിസ്

പോൾവോൾട്ടിൽ തന്റെ ഇതിഹാസ പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു അർമാൻഡ് ഡുപ്ലാന്റിസ്. 2020 ലെ സ്വർണ മെഡൽ ജേതാവ് ആയ സ്വീഡിഷ് താരം പുതിയ ലോക റെക്കോർഡ് കുറിച്ചാണ് സ്വർണം സ്വന്തം പേരിലാക്കിയത്. ലോക റെക്കോർഡ് തിരുത്തുന്നത് ശീലമാക്കിയ തന്നോട് തന്നെ മത്സരിക്കാൻ ഇറങ്ങിയ ഡുപ്ലാന്റിസ് 6.25 മീറ്റർ എന്ന ഉയരം ആണ് ഇത്തവണ മറികടന്നത്. 5.95 മീറ്റർ ചാടി വെള്ളിമെഡൽ നേടിയ അമേരിക്കയുടെ സാം കേൻഡ്രിക്സ് 6 മീറ്റർ താണ്ടാൽ പരാജയപ്പെട്ടപ്പോൾ ഡുപ്ലാന്റിസ് സ്വർണം ഉറപ്പിച്ചു. തുടർന്ന് 6 മീറ്റർ 6.10 മീറ്റർ എന്നിവ ആദ്യ ശ്രമത്തിൽ മറികടന്ന താരം 6.25 മീറ്റർ ചാടാൻ ആണ് ശ്രമിച്ചത്. തന്റെ ആദ്യ 2 ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാം ശ്രമത്തിൽ 6.25 മീറ്റർ ചാടി താരം പുതിയ ലോക റെക്കോർഡ് കുറിക്കുക ആയിരുന്നു. 5.90 മീറ്റർ ചാടിയ ഗ്രീക്ക് താരം കരാലിസ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

ഡുപ്ലാന്റിസ്
Keely Hodgkinson

അത്‌ലറ്റിക്സിലെ മറ്റു ഫൈനലുകളിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ 69.50 മീറ്റർ എറിഞ്ഞ അമേരിക്കൻ താരം വലരി ആൽമൻ സ്വർണം നേടിയപ്പോൾ 67.51 മീറ്റർ എറിഞ്ഞ ചൈനയുടെ ഫെങ് ബിൻ വെള്ളിയും അതേദൂരം തന്നെ താണ്ടിയ ക്രൊയേഷ്യയുടെ സാന്ദ്ര വെങ്കലവും നേടി. ഇവരിൽ മികച്ച രണ്ടാമത്തെ ദൂരം കുറിച്ചത് ആണ് ചൈനീസ് താരത്തിന് വെള്ളി നേടി നൽകിയത്. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 1 മിനിറ്റ് 56.72 സെക്കന്റിൽ ഓടിയെത്തിയ ബ്രിട്ടീഷ് താരം കീലി ഹോഡ്കിൻസൻ ആണ് സ്വർണം നേടിയത്. 22 കാരിയായ താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ഇത്. എത്യോപ്യൻ താരം സിഗെ ഡുഗ്മ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ മേരി മോറായാണ് 800 മീറ്ററിൽ വെങ്കല മെഡൽ നേടിയത്.

Beatrice Chebet, Faith Kipyegon, Sifan Hassan

ലോക ജേതാവും ഒളിമ്പിക് ജേതാവും അടക്കം സൂപ്പർ താരങ്ങൾ അണിനിരന്ന വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബിയാട്രിസ് ചെബറ്റ് സ്വർണം നേടി. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റത്തിൽ 14 മിനിറ്റ് 28.56 സെക്കന്റിൽ ആണ് ബിയാട്രിസ് 5000 മീറ്റർ പൂർത്തിയാക്കിയത്. 5000 മീറ്ററിലെ മുൻ ലോക റെക്കോർഡ് ഉടമയായ കെനിയയുടെ തന്നെ ഫെയ്ത്ത് കിപയോങ് ആണ് ഈ ഇനത്തിൽ വെള്ളിമെഡൽ നേടിയത്. 1500 മീറ്ററിൽ 2 തവണ ഒളിമ്പിക് സ്വർണം നേടിയ താരം 5000 മീറ്ററിൽ ആദ്യമായി ആണ് ഒളിമ്പിക് മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ 5000, 10,000 മീറ്ററുകളിൽ സ്വർണം നേടിയ ഡച്ച് താരം സിഫാൻ ഹസൻ ഇത്തവണ 5000 മീറ്ററിൽ വെങ്കല മെഡൽ നേടി തൃപ്തിപ്പെടുക ആയിരുന്നു.

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയിൻ, ഫ്രാൻസ് പോരാട്ടം

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.

മറ്റെറ്റ

രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.

ഇന്ത്യൻ ഹോക്കി താരം അമിത് രോഹിദാസിന് സെമി ഫൈനലിൽ വിലക്ക്

ബ്രിട്ടനെതിരെ ക്വാർട്ടർ പോരാട്ടത്തിൽ ചുവപ്പ് കാർഡ് കണ്ട ഇന്ത്യയുടെ അമിത് രോഹിദാസിന് പാരീസ് ഒളിമ്പിക്‌സ് സെമിഫൈനൽ പോരാട്ടം നഷ്ടമാകുമെന്ന് ഹോക്കി ഇൻ്റർനാഷണൽ ഫെഡറേഷൻ അറിയിച്ചു. ഇന്ന് ചുവപ്പ് കാർഡ് കിട്ടിയ രോഹിദാസിന് ഒരു മത്സരത്തിലെ വിലക്ക് ആണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ഈ വിധിക്ക് എതിരെ അപ്പീൽ നൽകും.

ക്വാർട്ടറിൽ രണ്ടാം ക്വാർട്ടറിൽ രോഹിദാസിനെ നഷ്ടപ്പെട്ടു എങ്കിലും 10 പേരുമായി കളിച്ച് വിജയിക്കാൻ ഇന്ത്യക്ക് ആയിരുന്നു‌. ഇന്ത്യ അപ്പീൽ നൽകി എങ്കിലും 31-കാരൻ പാരീസ് ഒളിമ്പിക്സിൽ സെമി ഫൈനൽ പോരാട്ടത്തിൽ ഉണ്ടാകില്ല. ഓഗസ്റ്റ് 6നാണ് സെമി ഫൈനൽ നടക്കുന്നത്.

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിൽ അവസാന ദിനം പിറന്നത് 2 ലോക റെക്കോർഡ്

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിലെ അവസാന ദിനത്തിൽ രണ്ടു ലോക റെക്കോർഡുകൾ പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്റ്റെയിലിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടിയ ബോബി ഫിങ്ക് ആണ് ആദ്യം ലോക റെക്കോർഡ് കുറിച്ചത്. 14 മിനിറ്റ് 30.67 സെക്കന്റ് എന്ന ലോകറെക്കോർഡ് സമയം ആണ് ഫിങ്ക് കുറിച്ചത്. ഇറ്റലിയുടെ ഗ്രഗാറിയോ ഇതിൽ വെള്ളി മെഡൽ നേടിയപ്പോൾ അയർലൻഡ് താരം ഡാനിയേൽ വിഫൻ വെങ്കലവും നേടി. അതേസമയം കഴിഞ്ഞ 10 ഒളിമ്പിക്സുകളിലും അമേരിക്ക സ്വർണം നേടിയ പുരുഷന്മാരുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ചൈന സ്വർണം നേടി എല്ലാവരെയും ഞെട്ടിച്ചു. 3 മിനിറ്റ് 27.46 സെക്കന്റ് സമയം ആണ് ചൈന കുറിച്ചത്. അമേരിക്ക വെള്ളി മെഡലിൽ തൃപ്തിപ്പെട്ടപ്പോൾ ഫ്രാൻസ് ആണ് വെങ്കല മെഡൽ നേടിയത്.

വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ അമേരിക്കൻ ടീം ലോക റെക്കോർഡ് തിരുത്തി. 3 മിനിറ്റ് 49.63 സെക്കന്റ് എന്ന സമയം കുറിച്ച അമേരിക്കൻ ടീം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. ഓസ്‌ട്രേലിയ വെള്ളി മെഡൽ നേടിയപ്പോൾ ചൈന വെങ്കലവും നേടി. ഇന്ന് നടന്ന വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റെയിലിൽ 2.71 സെക്കന്റ് സമയം കുറിച്ച സ്വീഡന്റെ സാറാ സോസ്‌ട്രോം സ്വർണം നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ മെഗ് ഹാരിസ് വെള്ളിയും ചൈനയുടെ ചാങ് യുഫെയ് വെങ്കലവും നേടി. നീന്തൽ കുളത്തിൽ നിന്നു 7 സ്വർണവും 13 വെള്ളിയും 7 വെങ്കലവും നേടിയ അമേരിക്ക 27 മെഡലുകളും ആയി ഒന്നാം സ്ഥാനം നേടിയപ്പോൾ 7 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ആയി 17 മെഡലുകൾ നേടിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് എത്തി. 4 സ്വർണം അടക്കം 7 മെഡലുകൾ നേടിയ ഫ്രാൻസും 3 സ്വർണം അടക്കം 8 മെഡലുകൾ നേടിയ കാനഡയും ഒരു ലോക റെക്കോർഡ് അടക്കം 2 സ്വർണം അടക്കം 11 മെഡലുകൾ നേടിയ ചൈനയും നീന്തൽ കുളത്തിൽ നേട്ടം ഉണ്ടാക്കി.

അടുത്ത ഒളിമ്പിക്സിൽ ലക്ഷ്യ സെൻ ആവും സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത – ആക്സൽസെൻ

പാരീസ് ഒളിമ്പിക്സിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ താരം ലക്ഷ്യ സെനിനെ പ്രകീർത്തിച്ചു എതിരാളിയായ വിക്ടർ ആക്സൽസെൻ. താൻ സമീപകാലത്ത് കളിച്ച ഏറ്റവും കഠിനമായ മത്സരം ആയിരുന്നു ലക്ഷ്യ സെൻ തനിക്ക് നൽകിയത് എന്നു പറഞ്ഞ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡാനിഷ് താരം ഇന്ത്യൻ താരത്തിന്റെ മികച്ച പ്രതിഭയാണ് ഉള്ളത് എന്നും പറഞ്ഞു.

ലക്ഷ്യ സെൻ

നിലവിൽ 22 കാരനായ ലക്ഷ്യ സെൻ ആവും നാലു വർഷങ്ങൾക്ക് ശേഷം അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ കൂടുതൽ സാധ്യതയുള്ളത് എന്നും ആക്സൽസെൻ കൂട്ടിച്ചേർത്തു. മുൻ ജൂനിയർ ഒന്നാം നമ്പർ താരവും ബോയ്സ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ആയ ലക്ഷ്യ 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ മലേഷ്യൻ താരം ലീ ഷി ഹിയയെ ആണ് നേരിടുക. വെങ്കലം നേടാൻ ആയാൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമായി ലക്ഷ്യ സെൻ മാറും.

ഫ്രാൻസിനെ പുറത്താക്കി ബ്രസീൽ വനിതകൾ ഒളിമ്പിക്സ് സെമിഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ സെമിഫൈനലിലേക്ക് മുന്നേറി ബ്രസീൽ വനിതകൾ. സ്വന്തം നാട്ടിൽ സ്വർണം നേടാൻ ഇറങ്ങിയ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് ബ്രസീൽ അവസാന നാലിൽ സ്ഥാനം പിടിച്ചത്. ഫ്രഞ്ച് ആധിപത്യം കണ്ട മത്സരത്തിൽ 18 മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച പെനാൽട്ടി രക്ഷിച്ച ലോറനെയാണ് ബ്രസീലിന്റെ രക്ഷക ആയത്. മത്സരത്തിൽ മികച്ച സേവുകൾ നടത്തിയ ലോറനെ സകീനയുടെ പെനാൽട്ടിയും രക്ഷിക്കുക ആയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 82 മിനിറ്റിൽ അഡ്രിയാനയുടെ പാസിൽ നിന്നു ഗാബി പോർട്ടിൽഹോ നേടിയ ഗോൾ ആണ് ബ്രസീലിനു ജയം സമ്മാനിച്ചത്. സെമിയിൽ ലോക ജേതാക്കൾ ആയ സ്‌പെയിൻ ആണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയയോട് 2-2 നു സമനില വഴങ്ങിയ സ്‌പെയിൻ പെനാൽട്ടി ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്കോറിന് ആണ് ജയിച്ചത്. മത്സരത്തിൽ 79 മിനിറ്റ് വരെ മായ്ര റാമിറസിന്റെയും ലെയ്സി സാന്റോസിന്റെയും ഗോളിൽ പിന്നിട്ടു നിന്ന സ്‌പെയിൻ ജെന്നി ഹെർമോസയുടെയും 97 മിനിറ്റിൽ ഇരിനെ പരഡസിന്റെയും ഗോളിൽ ആണ് മത്സരത്തിൽ സമനില പിടിച്ചത്.

Trinity Rodman

മുൻ ലോക ചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിൽ അമേരിക്കൻ വനിതകൾ ജപ്പാൻ വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു സെമിഫൈനലിൽ പ്രവേശിച്ചു. പന്ത് കൈവശം വെക്കുന്നതിൽ വലിയ ആധിപത്യം അമേരിക്ക കാണിച്ചു എങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം എക്സ്ട്രാ സമയത്ത് ആണ് അമേരിക്ക മത്സരത്തിലെ വിജയ ഗോൾ നേടിയത്. എക്സ്ട്രാ സമയത്തെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ക്രിസ്റ്റൽ ഡനിന്റെ പാസിൽ നിന്നു ട്രിനിറ്റി റോഡ്മാൻ ആണ് അമേരിക്കൻ വിജയഗോൾ നേടിയത്. സെമിഫൈനലിൽ ജർമ്മൻ വനിതകൾ ആണ് അമേരിക്കയുടെ എതിരാളികൾ. ചാരപ്രവർത്തന വിവാദത്തിൽ പെട്ട നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾ ആയ കനേഡിയൻ വനിതകളെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ജർമ്മനി തോൽപ്പിച്ചത്. ഗോൾ രഹിതമായ 120 മിനിറ്റുകൾക്ക് ശേഷം 4-2 എന്ന സ്കോറിന് ആയിരുന്നു ജർമ്മൻ ടീമിന്റെ ജയം.

തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും ഷോട്ട് പുട്ടിൽ സ്വർണവും വെള്ളിയും നേടി അമേരിക്കൻ താരങ്ങൾ

പാരീസ് ഒളിമ്പിക്സിൽ ഷോട്ട് പുട്ടിൽ സ്വർണം നേടി അമേരിക്കൻ താരം റയാൻ ക്രോസർ. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം ഷോട്ട് പുട്ടിൽ സ്വർണം നേടുന്നത്. തന്റെ മൂന്നാം ശ്രമത്തിൽ 22.90 മീറ്റർ എറിഞ്ഞ റയാൻ സ്വർണം ഉറപ്പാക്കുക ആയിരുന്നു. അതേസമയം അമേരിക്കയുടെ തന്നെ ജോ കോവാക്സ് ഈ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. അവസാന ശ്രമത്തിൽ എറിഞ്ഞ 22.15 മീറ്റർ ദൂരമാണ് താരത്തിന് വെള്ളി നേടി നൽകിയത്.

തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം വെള്ളി മെഡൽ നേടുന്നത്. 22.15 മീറ്റർ തന്നെ എറിഞ്ഞ ജമൈക്കയുടെ രജിന്ത്ര കാംപൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. ഒരേ ദൂരമാണ് എറിഞ്ഞത് എങ്കിലും മികച്ച രണ്ടാമത്തെ ദൂരമാണ് അമേരിക്കൻ താരത്തിന് വെള്ളി മെഡൽ നൽകിയത്. അതേസമയം 4×400 മീറ്റർ മിക്‌സഡ് റിലെയിൽ ഹോളണ്ട് സ്വർണം നേടി. ഹീറ്റ്സിൽ ലോക റെക്കോർഡ് കുറിച്ച അമേരിക്കൻ ടീമിനെ 3 മിനിറ്റ് 7.43 സെക്കന്റിൽ റിലെ പൂർത്തിയാക്കിയാണ് ഡച്ച് ടീം സ്വർണം നേടിയത്. 3 മിനിറ്റ് 7.74 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അമേരിക്കക്ക് വെള്ളി മെഡൽ മാത്രമാണ് നേടാൻ ആയത്. 3 മിനിറ്റ് 8.01 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ ബ്രിട്ടൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി കേറ്റി ലെഡകി

സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി അമേരിക്കൻ നീന്തൽ താരം കാത്തലീൻ ‘കേറ്റി’ ലെഡകി. ഇന്ന് വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റെയിൽ നീന്തലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസിനെ മറികടന്നു സ്വർണം നേടിയ ലെഡകി തുടർച്ചയായ നാലാം ഒളിമ്പിക്സിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. 8 മിനിറ്റ് 11.04 എന്ന സമയം ആണ് ലെഡകി ഇന്ന് കുറിച്ചത്.

ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു വ്യക്തിഗത ഇനത്തിൽ നാലു തവണ ഒളിമ്പിക് സ്വർണം നേടാൻ മൈക്കിൾ ഫെൽപ്സിന് മാത്രമെ ആയിട്ടുള്ളു. പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ ആണ് ഫെൽപ്സ് തുടർച്ചയായ നാലു ഒളിമ്പിക്സുകളിൽ സ്വർണം നേടിയത്. ഇത് കൂടാതെ തന്റെ ഒമ്പതാം ഒളിമ്പിക് സ്വർണം ആണ് ലെഡകി ഇന്ന് നീന്തിയെടുത്തത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടുന്ന അമേരിക്കൻ വനിത താരം എന്ന റെക്കോർഡും ലെഡകി സ്വന്തമാക്കി.

ചരിത്രം! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. ചരിത്രത്തിൽ ഇത് ആദ്യമായാണ് സെന്റ് ലൂസിയ ഒരു ഒളിമ്പിക് മെഡൽ നേടുന്നത്. വെല്ലുവിളി ഉയർത്തിയ അമേരിക്കൻ താരങ്ങളെ തുടക്കം മുതൽ നിഷ്പ്രയാസം തകർത്തു കൊണ്ടു 10.72 സെക്കന്റ് എന്ന സമയം കുറിച്ചാണ് ജൂലിയൻ സ്വർണം ഓടിയെടുത്തത്.

സെമിഫൈനലിൽ 10.84 സെക്കന്റ് സമയം കുറിച്ച ജൂലിയൻ ഫൈനലിലെ സമയം കൊണ്ട് പുതിയ ദേശീയ റെക്കോർഡും തന്റെ ഏറ്റവും മികച്ച സമയവും കുറിച്ചു. മോശം തുടക്കം ആണ് ലഭിച്ചത് എങ്കിലും 10.87 സമയം കൊണ്ട് 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കൻ താരം ഷ’കാരി റിച്ചാർഡ്സൻ വെള്ളിമെഡൽ നേടിയപ്പോൾ 10.92 സെക്കന്റിൽ 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കയുടെ തന്നെ മെലിസ ജെഫേർസൻ ആണ് വെങ്കല മെഡൽ നേടിയത്.

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം!

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം ക്വിൻവെൻ ചെങ്. ഇത് ആദ്യമായാണ് ഒരു പുരുഷ/വനിത ടെന്നീസ് താരം ചൈനക്ക് ആയി ഒളിമ്പിക് സ്വർണം നേടുന്നത്. ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ ആണ് ഫൈനലിൽ ചൈനീസ് താരം തോൽപ്പിച്ചത്.

ഫൈനലിൽ ഏകപക്ഷീയമായ ജയം ആണ് ചെങ് നേടിയത്. ആദ്യ സെറ്റിൽ 6-2 നു ജയിച്ച ചെങ് രണ്ടാം സെറ്റ് 6-3 നു ആണ് ജയിച്ചത്. അതേപോലെ ആദ്യമായി ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന ക്രൊയേഷ്യൻ താരമാണ് വെകിച്. ചൈനയുടെ കായിക മികവ് ആണ് ടെന്നീസിലും നിലവിൽ കണ്ടത്. ഒളിമ്പിക് ടെന്നീസ് സ്വർണം നേടുന്ന ആദ്യ ഏഷ്യൻ താരമാണ് ചെങ്.

വെറുപ്പ് അതിജീവിച്ചു ഒളിമ്പിക് മെഡൽ ഉറപ്പിച്ചു ഇമാനെ ഖലീഫ്!

പാരീസ് ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ചു അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫ്. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു അൾജീരിയൻ വനിത ബോക്‌സർ ഒളിമ്പിക് മെഡൽ ഉറപ്പിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഹംഗേറിയൻ താരം ലൂക അന്ന ഹമോറിയെ ആണ് ഇമാനെ തോൽപ്പിച്ചത്. മികച്ച പോരാട്ടം ആണ് ഇരു താരങ്ങളും ഇന്ന് നൽകിയത്.

ഇമാനെ ഖലീഫ്

ബോക്സിങ് വെൽട്ടർവെയിറ്റ് 66 കിലോഗ്രാം വിഭാഗത്തിൽ ആദ്യ റൗണ്ടിൽ ഇമാനെ ആധിപത്യം കണ്ടെങ്കിലും രണ്ടാം റൗണ്ടിൽ ഹംഗേറിയൻ താരം പൊരുതി. ഇടക്ക് ഇമാനെയുടെ ഒരു പോയിന്റിന് ഫൈൻ ഇട്ടു. മൂന്നാം റൗണ്ടിൽ നന്നായി പൊരുതിയെങ്കിലും ഇമാനെ ജയം ഉറപ്പിക്കുക ആയിരുന്നു. ഒടുവിൽ ജഡ്ജിമാരുടെ നേരിട്ടുള്ള തീരുമാന പ്രകാരം 5-0 ത്തിനു ആണ് ഇമാനെ ജയം കണ്ടത്.

പാരീസ് ഒളിമ്പിക്സ്, ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയായ ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാർ ആയി ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാർ ആയ ബ്രിട്ടനെ ഒന്നാം ക്വാർട്ടർ ഫൈനലിൽ ആണ് നേരിടുക. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30 നു ആണ് ഈ മത്സരം നടക്കുക.

ഇന്ത്യ ഹോക്കി

ക്വാർട്ടർ ഫൈനലിൽ ജയിക്കാൻ ആയാൽ സെമിഫൈനലിൽ ഇന്ത്യ അർജന്റീന, ജർമ്മനി മത്സരവിജയിയെ ആണ് നേരിടുക. മറ്റ് ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ സ്വർണ മെഡൽ ജേതാക്കൾ ആയ ബെൽജിയം സ്പെയിനിനെ നേരിടുമ്പോൾ കരുത്തരുടെ പോരാട്ടത്തിൽ ഓസ്‌ട്രേലിയ, ഹോളണ്ടിനെ നേരിടും. നാളെയാണ് എല്ലാ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കുക.

Exit mobile version