2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് – നരേന്ദ്ര മോദി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ വ്യാഴാഴ്ച ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് മോദി 2036 ഒളിമ്പിക്സിനെ കുറിച്ച് പറഞ്ഞത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ അത്‌ലറ്റുകളെ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിനായി പുറപ്പെടുന്ന പാരാലിമ്പ്യൻമാർക്ക് പ്രധാനമന്ത്രി ആശംസകളും അറിയിച്ചു.

“ഇന്ന്, ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാക്കളും നമുക്കൊപ്പം ഉണ്ട്. നമ്മുടെ എല്ലാ കായികതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത ദിവസങ്ങളിൽ പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വലിയൊരു സംഘം പാരീസിലേക്ക് പോകും. ഞങ്ങളുടെ എല്ലാ പാരാലിമ്പ്യൻമാർക്കും ഞാൻ ആശംസകൾ നേരുന്നു.” പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

“ജി20 ഉച്ചകോടി വലിയ തോതിൽ സംഘടിപ്പിക്കുന്ന ഇന്ത്യ വലിയ തോതിലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് തെളിയിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്. ഞങ്ങൾ അതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.” മോദി പറഞ്ഞു.

എന്റമ്മോ എന്താ ക്ലൈമാക്‌സ്! ബാസ്‌കറ്റ്‌ ബോൾ സ്വർണം നേടി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

പാരീസ് ഒളിമ്പിക്സിൽ ഓവറോൾ ജേതാക്കൾ ആയി അമേരിക്ക. ടോക്കിയോയിൽ ചൈനയെക്കാൾ ഒരു സ്വർണം കൂടുതൽ നേടിയ അമേരിക്കക്ക് പക്ഷെ ഇത്തവണ ചൈനയും ആയി സ്വർണ കണക്കിൽ തുല്യത പാലിക്കേണ്ടി വന്നു. 40 വീതം സ്വർണം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു എങ്കിലും വെള്ളി, വെങ്കല കണക്കിൽ ബഹുദൂരം മുന്നിൽ ആയത് ആണ് അമേരിക്കക്ക് തുണയായത്. ഇന്ന് ചൈന രണ്ടു സ്വർണം നേടി സ്വർണ നേട്ടം 40 തിൽ എത്തിച്ചപ്പോൾ വനിത വോളിബോളിൽ തോറ്റതോടെ അമേരിക്കൻ പ്രതീക്ഷ മങ്ങി.

എന്നാൽ ട്രാക്ക് സൈക്കിളിങിൽ ടോക്കിയോയിൽ സ്വർണം നേടിയ ജെന്നിഫർ വെലാന്റെ ഇത്തവണ അപ്രതീക്ഷിതമായി സ്വർണം നിലനിർത്തിയതോടെ അമേരിക്കൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. തുടർന്ന് നടന്ന വനിത ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്ക ഒളിമ്പിക് ജേതാക്കൾ ആവുക ആയിരുന്നു. അവിശ്വസനീയം ആയ മത്സരം ആണ് അമേരിക്കയും ഫ്രാൻസും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഫ്രാൻസ് 11 പോയിന്റ് മുന്നിൽ ആയപ്പോൾ അമേരിക്കൻ വനിതകൾ തിരിച്ചു വന്നു.

തുടർന്ന് അവസാന സെക്കന്റിൽ സ്‌കോർ 67-64 നിൽക്കുമ്പോൾ 3 പോയിന്റ് നേടാനുള്ള ഫ്രാൻസ് ജയം ജയിച്ചതോടെ അമേരിക്ക ഞെട്ടി. എന്നാൽ ഈ ശ്രമം ബോക്സിനു ലേശം സെന്റീമീറ്റർ ഉള്ളിൽ ആയതിനാൽ മാത്രം 2 പോയിന്റ് ഫ്രാൻസിന് ലഭിച്ചതോടെ 67-66 എന്ന സ്കോറിന് അമേരിക്ക സ്വർണം ഉറപ്പിച്ചു. മൊത്തം മെഡൽ പട്ടികയിൽ അമേരിക്കക്ക് 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകൾ ആണ് ഉള്ളത്. ചൈനക്ക് ആവട്ടെ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും അടക്കം 91 മെഡലുകൾ ഉണ്ട്. മൂന്നാമത് 20 സ്വർണവും ആയി ജപ്പാനും നാലാമത് 18 സ്വർണവും ആയി ഓസ്‌ട്രേലിയയും ആണ് ഉള്ളത്. നിലവിൽ 1 വെള്ളിയും 5 വെങ്കലവും അടക്കം 6 മെഡലുകളും ആയി 71 സ്ഥാനത്ത് ആണ് ഇന്ത്യ.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് മാരത്തോണിൽ സ്വർണം നേടി സിഫാൻ ഹസൻ

പാരീസ് ഒളിമ്പിക്സിലെ അവസാന അത്ലറ്റിക് മെഡൽ ഇനമായ വനിത മാരത്തോണിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ചു സ്വർണം സ്വന്തമാക്കി എത്യോപ്യൻ വംശജയായ ഡച്ച് താരം സിഫാൻ ഹസൻ. അവസാന നിമിഷങ്ങളിൽ മിന്നും പ്രകടനം നടത്തി 2 മണിക്കൂർ 22 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് കുറിച്ച് ആണ് സിഫാൻ റെക്കോർഡ് ഇട്ടത്. ഒളിമ്പിക്സിൽ 5,000 മീറ്റർ 10,000 മീറ്റർ എന്നിവയിൽ വെങ്കലം നേടിയ താരത്തിന്റെ മൂന്നാം മെഡൽ ആണ് പാരീസിൽ ഇത്.

സിഫാൻ ഹസൻ

മാരത്തോൺ ലോക റെക്കോർഡ് ഉടമയായ എത്യോപയുടെ ടിജിറ്റ് അസഫയെ ആണ് സിഫാൻ മറികടന്നത്. 2 മണിക്കൂർ 22 മിനിറ്റ് 58 സെക്കന്റ് എന്ന സമയം കുറിച്ചാണ് അസഫ വെള്ളി മെഡൽ നേടിയത്. 2 മണിക്കൂർ 23 മിനിറ്റ് 10 സെക്കന്റ് എന്ന സമയം കുറിച്ച കെനിയൻ താരം ഹെലൻ ഒബിരിയാണ് വെങ്കലം നേടിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെറും 7 സ്വര്ണത്തിലേക്ക് അത്ലറ്റിക്സിൽ ഒതുങ്ങിയ അമേരിക്കൻ ആധിപത്യം ആണ് പാരീസിൽ കണ്ടത് 14 സ്വർണം അടക്കം 34 മെഡലുകൾ അമേരിക്കൻ അത്ലറ്റുകൾ പാരീസിൽ നേടിയത്. രണ്ടാമതുള്ള കെനിയക്ക് നാലു സ്വർണം അടക്കം 11 മെഡലുകൾ മാത്രം ആണ് നേട്ടം.

ബ്രസീലിനെ തോൽപ്പിച്ചു അമേരിക്കൻ വനിതകൾ ഒളിമ്പിക് സ്വർണം സ്വന്തമാക്കി

വനിത ഫുട്‌ബോളിൽ ബ്രസീൽ സ്വപ്നങ്ങൾ തകർത്തു സ്വർണം നേടി അമേരിക്കൻ വനിതകൾ. ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ടീം വനിത ഫുട്‌ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അമേരിക്ക ടൂർണമെന്റിൽ ഏറ്റവും അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ ബ്രസീലിനെ തോൽപ്പിച്ചത്. 2012 നു ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒളിമ്പിക് സ്വർണം നേടുന്നത്. തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ പ്രധാന നേട്ടം അമേരിക്കക്ക് എത്തിക്കാൻ പരിശീലക എമ്മ ഹെയ്സിന് ആയി.

മത്സരത്തിൽ ഇരു ടീമുകളും അതുഗ്രൻ ഫുട്‌ബോൾ ആണ് തുടക്കം മുതൽ കാഴ്ച വെച്ചത്. ഇടക്ക് പരിക്ക് ബ്രസീലിനു വില്ലൻ ആവുന്ന കാഴ്ചയും കാണാൻ ആയി. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ കോർബിൻ ആൽബർട്ടിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ നേടിയ മല്ലൊറി സ്വാൻസൻ ആണ് അമേരിക്കക്ക് വിജയം സമ്മാനിച്ചത്. ബ്രസീലിനു ആയി അവസാന മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം മാർത്ത ഇറങ്ങിയ ശേഷം ബ്രസീൽ സമനിലക്ക് ആയി പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കൻ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് മുന്നിൽ വില്ലനായി.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ CAS വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വിധി പറയുന്നത് നാളെ രാത്രി ഇന്ത്യൻ സമയം 9.30 നു ആയിരിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോൾ ഇത് ഇന്ത്യൻ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണ് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു. വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്. നിലവിൽ ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിധിക്ക് ആയി ഇന്ത്യൻ കായിക പ്രേമികൾ കാത്തിരിക്കുകയാണ്.

അഞ്ചാം ഒളിമ്പിക് സ്വർണം! 41 മത്തെ വയസ്സിൽ ചരിത്രം എഴുതി ക്യൂബൻ താരം

പാരീസ് ഒളിമ്പിക്സിൽ തന്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി ക്യൂബൻ ഗുസ്തി താരം മിഹയിൻ ലോപ്പസ് നൂനസ്. 5 ഒളിമ്പിക്സുകളിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ 41 കാരനായ ക്യൂബൻ താരം മാറി. ഗ്രെകോ-റോമൻ ഗുസ്തിയിൽ 2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ നൂനസ്, തുടർന്നുള്ള വർഷങ്ങളിൽ 130 കിലോഗ്രാം വിഭാഗത്തിൽ ആണ് മത്സരിച്ചത്.

Mijaín López Núñez

2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും 130 കിലോഗ്രാം വിഭാഗത്തിൽ ഗ്രെകോ-റോമൻ ഗുസ്തിയിൽ സ്വർണം നേടിയ താരം പാരീസിൽ ഹാട്രിക്കും അഞ്ചാം സ്വർണവും പൂർത്തിയാക്കി. പാരീസ് ഒളിമ്പിക്സിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെയാണ് നൂനസ് സ്വർണം നേടിയത്. 6-0 നു ഫൈനലിൽ ജയിച്ച താരം തന്റെ ഷൂസ് അഴിച്ചു ഗുസ്തിക്കളത്തിൽ വെച്ച് തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു.

ലോക ചാമ്പ്യന്മാരെ തകർത്തു ബ്രസീൽ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ വനിത ഫുട്‌ബോളിൽ നിലവിലെ ലോക ചാമ്പ്യന്മാർ ആയ സ്‌പെയിനിനെ തകർത്തു ബ്രസീൽ 16 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഫൈനലിൽ. പുറ്റലസും, ബോൺമാറ്റിയും, ഹെർമോസയും, സൽ‍മയും അടക്കം നിരവധി സൂപ്പർ താരങ്ങൾ നിറഞ്ഞ സ്പാനിഷ് ടീമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ബ്രസീൽ തകർത്തത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ വലിയ സ്പാനിഷ് ആധിപത്യം കണ്ടെങ്കിലും സമാനമായ അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ താരം ഇരിന പരഡസിന്റെ സെൽഫ് ഗോൾ ആണ് ബ്രസീലിനു മുൻതൂക്കം സമ്മാനിച്ചത്.

Gabi Portilho

തുടർന്ന് ആദ്യ പകുതിയുടെ അവസാന സെക്കന്റിൽ ബ്രസീൽ രണ്ടാം ഗോളും കണ്ടെത്തി. യാസ്മിമിന്റെ പാസിൽ നിന്നു ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഗാബി പോർട്ടിൽഹോയാണ് ബ്രസീൽ മുൻതൂക്കം ഇരട്ടിയാക്കിയത്. തുടർന്ന് ഗോൾ നേടാനുള്ള രണ്ടാം പകുതിയിലെ സ്പാനിഷ് ശ്രമങ്ങൾക്ക് ഇടയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ബ്രസീൽ 71 മത്തെ മിനിറ്റിൽ മൂന്നാം ഗോളും നേടി അഡ്രിയാനയുടെ ആദ്യ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ തടഞ്ഞങ്കിലും ഗാബിയുടെ ഹെഡർ പാസിൽ നിന്നു അഡ്രിയാന രണ്ടാം ശ്രമത്തിൽ ഗോൾ നേടി.

Adriana

85 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ജെന്നി ഹെർമോസോയുടെ പാസിൽ നിന്നു സൽമ പാരല്യൂലോ ഗോൾ നേടിയതോടെ സ്പെയിനിന് ചെറിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തിലെ വമ്പൻ പിഴവ് മുതലെടുത്ത് ഗോൾ കണ്ടെത്തിയ പകരക്കാരിയായി ഇറങ്ങിയ കെരോളിൻ ബ്രസീലിന്റെ നാലാം ഗോളും നേടി. ഇഞ്ച്വറി സമയത്ത് 102 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സൽമ പാരല്യൂലോ സ്പാനിഷ് പരാജയഭാരം ഒന്നു കൂടി കുറച്ചു. സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്കയെ ആണ് പഴയ പ്രതാപം വീണ്ടെടുക്കാൻ എത്തുന്ന ബ്രസീൽ നേരിടുക അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ സ്‌പെയിൻ ജർമ്മനിയെ നേരിടും.

എന്താ ഫിനിഷ്! 1500 മീറ്ററിലും, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന നിമിഷങ്ങളിലെ അവിസ്മരണീയ കുതിപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത അമേരിക്കൻ താരം കോൾ ഹോക്കർ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. 3 മിനിറ്റ് 27.65 സെക്കന്റ് ആണ് താരം കുറിച്ച സമയം. ബ്രിട്ടന്റെ ജോഷ് കെർ വെള്ളിയും, അമേരിക്കയുടെ തന്നെ യാറദ് നുഗുസെ വെങ്കലവും നേടി.

Camryn Rogers

അതേസമയം വനിതകളുടെ ഹാമർ ത്രോയിൽ 76.97 മീറ്റർ എറിഞ്ഞ കാനഡയുടെ കാമറിൻ റോജേഴ്സ് സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അനറ്റ വെള്ളിയും, ചൈനയുടെ ഷാ ഷി വെങ്കലവും നേടി.

Winfred Yavi

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന 15 മീറ്ററിലെ കുതിപ്പിൽ മുൻ ഒളിമ്പിക് ജേതാവ് ഉഗാണ്ടയുടെ പെരുത് ചെമുട്ടയിൽ നിന്നു സ്വർണം നേടിയ ബഹ്‌റൈൻ താരവും ലോക ചാമ്പ്യനും ആയ വിൻഫ്രഡ് യാവിയാണ് പുതിയ റെക്കോർഡ് കുറിച്ചത്. കെനിയൻ വംശജയായ യാവി 8 മിനിറ്റ് 52.76 സെക്കന്റ് എന്ന സമയം കുറിച്ചാണ് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്. കെനിയയുടെ 20 കാരിയായ ഫെയ്ത്ത് ചെരോടിച് ആണ് ഇതിൽ വെങ്കലം നേടിയത്.

Miltiádis Tentóglou

പുരുഷന്മാരുടെ ലോങ് ജംപിൽ 8.48 മീറ്റർ ചാടിയ ഗ്രീക്ക് താരം മിൽറ്റിയാദിസ് ടെന്റോഗ്ലൗ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലും സ്വർണം നേടിയ ഗ്രീക്ക് താരം കാൾ ലൂയിസിനു ശേഷം തുടർച്ചയായി ലോങ് ജംപിൽ രണ്ടു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമാണ്. ജമൈക്കയുടെ വെയിൻ പിനോക് ലോങ് ജംപിൽ വെള്ളി മെഡൽ നേടിയപ്പോൾ ഇറ്റലിയയുടെ മറ്റിയ ഫുർലാനിയാണ് വെങ്കലം നേടിയത്.

വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ ഗാബി തോമസ്‌

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 200 നീറ്റർ സ്പ്രിന്റിൽ സ്വർണം നേടി അമേരിക്കയുടെ ഗബ്രിയേല ഗാബി തോമസ്. ടോക്കിയോയിൽ നേടിയ വെങ്കലം ഇത്തവണ സ്വർണം ആക്കി മാറ്റിയ ഗാബി 21.83 സെക്കന്റ് എന്ന സമയം ആണ് കുറിച്ചത്. താരത്തിന്റെ ഒളിമ്പിക്സിലെയും ലോക ചാമ്പ്യൻഷിപ്പിലെയും ആദ്യ സ്വർണ നേട്ടം ആണ് ഇത്.

ഗാബി തോമസ്

100 മീറ്ററിൽ സ്വർണം നേടിയ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് ഇത്തവണ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. 22.08 സെക്കന്റ് എന്ന സമയം കുറിച്ച ജൂലിയൻ തന്റേതും രാജ്യത്തിന്റെയും ചരിത്രത്തിലെ രണ്ടാമത്തെ ഒളിമ്പിക് മെഡൽ സ്വന്തമാക്കി. 22.20 സെക്കന്റിൽ മൂന്നാമത് എത്തിയ അമേരിക്കയുടെ തന്നെ ബ്രിട്ടനി ബ്രോൺ വെങ്കല മെഡലും സ്വന്തമാക്കി.

എക്സ്ട്രാ സമയത്തെ ഗോളിൽ ജർമ്മനിയെ വീഴ്ത്തി അമേരിക്ക ഒളിമ്പിക് ഫൈനലിൽ

പാരീസ് ഒളിമ്പിക് വനിത ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി അമേരിക്ക. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ജർമ്മനിയെ ആണ് അവർ തോൽപ്പിച്ചത്. സമാന ശക്തികളുടെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 90 മിനിറ്റ് പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിൽ അമേരിക്ക 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ജർമ്മനി 7 എണ്ണം ആണ് അടിച്ചത്.

എക്സ്ട്രാ സമയത്തിലേക്ക് നീണ്ട മത്സരത്തിൽ 95 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മല്ലൊറി സ്വാൻസന്റെ പാസിൽ നിന്നു മുന്നേറ്റനിര താരം സോഫിയ സ്മിത്ത് നേടിയ ഗോൾ മുൻ ലോക ചാമ്പ്യന്മാർക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ജർമ്മൻ ശ്രമം അമേരിക്കൻ ടീം പ്രതിരോധിച്ചു. സോഫി സ്മിത്തിന്റെ ജന്മദിനത്തിൽ നടക്കുന്ന ഫൈനലിൽ ബ്രസീൽ, സ്‌പെയിൻ മത്സര വിജയിയെ ആണ് സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്ക നേരിടുക.

സ്‌പെയിനിനെ തകർത്തു ഡച്ച് പട, ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ

ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നെതർലന്റ്സ് ഫൈനലിൽ. അക്ഷരാർത്ഥത്തിൽ ഡച്ച് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇരു പകുതികളിൽ ആയി 2 വീതം ഗോളുകൾ ആണ് ഡച്ച് ടീം നേടിയത്. ആദ്യ ക്വാർട്ടറിൽ പെനാൽട്ടി സ്ട്രോക്കിൽ നിന്നു ജിപ് ജൻസൻ ആണ് ഹോളണ്ടിനു മുൻതൂക്കം നൽകിയത്. തുടർന്ന് രണ്ടാം ക്വാർട്ടറിൽ തിയറി ബ്രിങ്ക്മാൻ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വാൻ ഡാം ആണ് ഹോളണ്ടിനു മൂന്നാം ഗോൾ സമ്മാനിച്ചത്. തുടർന്ന് നാലാം ക്വാർട്ടറിൽ സുകോ ഡച്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. ഒളിമ്പിക്സിൽ ഡച്ച് ടീമിന്റെ ഏഴാം ഫൈനൽ ആണ് ഇത്. 2012 നു ശേഷം ഇത് ആദ്യമായാണ് അവർ ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. ഫൈനലിൽ തങ്ങളുടെ ചരിത്രത്തിലെ മൂന്നാം സ്വർണം ആയിരിക്കും ഡച്ച് ടീം ലക്ഷ്യം വെക്കുക. ഫൈനലിൽ ഇന്ത്യ, ജർമ്മനി മത്സര വിജയിയെ നെതർലന്റ്സ് സ്വർണ മെഡൽ പോരാട്ടത്തിൽ നേരിടുമ്പോൾ പരാജയപ്പെടുന്നവരെ സ്‌പെയിൻ വെങ്കല മെഡൽ പോരാട്ടത്തിൽ നേരിടും.

തിരിച്ചു വന്നു മൊറോക്കോയെ വീഴ്ത്തി സ്‌പെയിൻ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് സ്‌പെയിൻ സ്വർണ മെഡലിന് ആയുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. ആദ്യ പകുതിയിൽ ആമിർ റിച്ചാർഡ്സനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു 37 മത്തെ മിനിറ്റിൽ സോഫിയാനെ റഹീമിയിലൂടെ മൊറോക്കോ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ഒളിമ്പിക്സിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സ്പാനിഷ് തിരിച്ചു വരവ് ആണ് കാണാൻ ആയത്. 65 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ബാഴ്‌സലോണ താരം ഫെർമിൻ ലോപ്പസ് സ്‌പെയിനിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. താരത്തിന്റെ ഒളിമ്പിക്സിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 85 മത്തെ മിനിറ്റിൽ സ്‌പെയിൻ വിജയഗോൾ കണ്ടെത്തുക ആയിരുന്നു. ഇത്തവണ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജുആൻലു സാഞ്ചസ് സ്പെയിനിന് വിജയം സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ഫ്രാൻസ്, ഈജിപ്ത് വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

Exit mobile version