10,000 മീറ്ററിൽ ഒളിമ്പിക് റെക്കോർഡ് തകർത്ത ജോഷുവ ചെപ്റ്റെഗെ

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് റെക്കോർഡ് തകർത്തു സ്വർണ മെഡൽ നേടി ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റെഗെ. ലോക ചാമ്പ്യൻ കൂടിയായ ചെപ്റ്റെഗെ അവസാന നിമിഷം നടത്തിയ കുതിപ്പിൽ ആണ് സ്വർണം സ്വന്തം പേരിലാക്കിയത്. 26 മിനിറ്റ് 43.14 സെക്കന്റ് സമയം കുറിച്ചാണ് താരം പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്.

റേസിൽ മിക്ക സമയവും മുന്നിട്ട് നിന്ന എത്യോപ്യൻ താരം ബെരിഹു അരഗാവിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം നേടിയ അമേരിക്കൻ താരം ഗ്രാന്റ് ഫിഷർ ആണ് വെങ്കലം നേടിയത്. 10,000 മീറ്ററിൽ തന്റെ സമഗ്രമായ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് പാരീസിൽ ചെപ്റ്റെഗെ ചെയ്തത്.

ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ജ്യോക്കോവിച്

പാരീസ് ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 37 വയസ്സും 74 ദിവസവും പ്രായമുള്ള ജ്യോക്കോവിച് ഇതോടെ ഒളിമ്പിക് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. ഫൈനലിൽ 21 കാരനായ കാർലോസ് അൽകാരസ് ആണ് സെർബിയൻ താരത്തിന്റെ എതിരാളി. അവിസ്മരണീയമായ കരിയറിൽ ഇത് വരെ ലഭിക്കാത്ത ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യം ആയിരിക്കും ആദ്യ ഒളിമ്പിക് ഫൈനലിൽ ജ്യോക്കോവിച് ലക്ഷ്യം വെക്കുക.

സെമിഫൈനലിൽ ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയെ ആണ് ജ്യോക്കോവിച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഇറ്റാലിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം സമ്മതിക്കുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടുകയും സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. വെങ്കല മെഡൽ പോരാട്ടത്തിൽ മുസേറ്റി കനേഡിയൻ താരം ഫെലിക്സിനെ ആണ് നേരിടുക.

ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി അൽകാരസ്

പാരീസ് ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ് ഗാർഫിയ. ഇതോടെ ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമായി അൽകാരസ്. 1904 ൽ 120 വർഷം മുമ്പ് റോബർട്ട് ലിറോയ്‌ മാത്രമാണ് 21 കാരനായ സ്പാനിഷ് താരത്തിലും കുറഞ്ഞ പ്രായത്തിൽ ഒളിമ്പിക് ഫൈനലിൽ എത്തിയ താരം.

സെമിഫൈനലിൽ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് അക്ഷരാർത്ഥത്തിൽ അൽകാരസ് തകർക്കുക ആയിരുന്നു. ഇരു സെറ്റുകളിലും ആയി 2 ഗെയിം മാത്രമാണ് കനേഡിയൻ താരത്തിന് അൽകാരസ് നൽകിയത്. 6-1, 6-1 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം. തന്റെ ആദ്യ ഒളിമ്പിക് മെഡൽ ഉറപ്പിച്ച അൽകാരസ് ഫൈനലിൽ സ്വർണം തന്നെയാവും ലക്ഷ്യം വെക്കുക.

ഇമാനെ ഖലീഫിന് പിന്തുണയും ആയി ഇന്ത്യയുടെ ദ്യുതി ചന്ദ് രംഗത്ത്

പാരീസ് ഒളിമ്പിക്സിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആക്രമണം നേരിടുന്ന അൾജീരിയൻ താരം ഇമാനെ ഖലീഫിന് പിന്തുണയും ആയി ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ് രംഗത്ത് എത്തി. 2014 ൽ തനിക്ക് എതിരെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി testosterone അധികമാണ് എന്ന കാരണം കൊണ്ട് വിലക്ക് ഏർപ്പെത്തിയപ്പോൾ താൻ സ്വിസ് കായിക കോടതിയിൽ പോയ കാര്യം ഓർത്തെടുത്ത ദ്യുതി അന്ന് കോടതി testosterone അധികമാണ് എന്നത് കൊണ്ട് കായിക ശേഷി കൂടില്ല എന്ന വിധിയാണ് പറഞ്ഞത് എന്നു ഓർമ്മിപ്പിച്ചു.

താൻ തന്റെ ജെൻഡറിന്റെ കാര്യത്തിൽ ഒരുപാട് വിവാദങ്ങൾ നേരിട്ടത് ആണെന്ന് പറഞ്ഞ ദ്യുതി ഇമാനെക്ക് testosterone കൂടുതൽ ആണെന്ന് പറഞ്ഞു ഇറ്റാലിയൻ താരം പിന്മാറിയ നടപടി ശരിയല്ല എന്നും പറഞ്ഞു. നിരവധി പരിശോധനകൾക്ക് വിധേയമായി ആണ് കായിക താരങ്ങൾ ഒളിമ്പിക്സ് പോലൊരു വേദിയിൽ എത്തുന്നത് എന്നതിനാൽ ഇറ്റാലിയൻ താരം ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് അനാവശ്യമാണ് എന്നാണ് മുൻ ഒളിമ്പിക് സ്പ്രിന്റർ പറഞ്ഞത്. നേരത്തെ ഈ വിഷയത്തിൽ ദ്യുതിക്ക് എതിരെയും മറ്റൊരു ഇന്ത്യൻ അത്ലറ്റ് ആയ ശാന്തി സൗന്ദരരാജനും എതിരെയും പല നടപടികളും ഉണ്ടായിരുന്നു.

ഇമാനെ ഖലീഫിനോട് മാപ്പ് പറഞ്ഞു ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കരീനി

പാരീസ് ഒളിമ്പിക്സിൽ തന്നെ തോൽപ്പിച്ച ഇമാനെ ഖലീഫിനോട് താൻ നടത്തിയ മോശം പെരുമാറ്റത്തിനു താരത്തോട് മാപ്പ് പറഞ്ഞു ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കരീനി. 46 സെക്കന്റുകൾക്ക് ഉള്ളിൽ മത്സരത്തിൽ നിന്നു പിന്മാറിയ കരീനി ഇമാനെക്ക് കൈ കൊടുക്കാൻ അടക്കം വിസമ്മതിച്ചിരുന്നു. തുടർന്ന് താരം നടത്തിയ പരാമർശങ്ങൾക്ക് ശേഷം രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണം ആണ് ഇമാനെ നേരിട്ടത്. നിലവിലെ വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നത് ആയി പറഞ്ഞ ഇറ്റാലിയൻ താരം തന്റെ എതിരാളിയോട് മാപ്പ് പറയുന്നത് ആയും പറഞ്ഞു.

ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ഒളിമ്പിക് അസോസിയേഷൻ തീരുമാനം താൻ അംഗീകരിക്കുന്നത് ആയി പറഞ്ഞ കരീനി ഇമാനെ മത്സര ശേഷം അവഗണിച്ചതിൽ ദുഃഖം രേഖപ്പെടുത്തി. താൻ അപ്പോഴത്തെ ദേഷ്യത്തിൽ ആണ് ഇമാനെക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് എന്നു പറഞ്ഞ ഇറ്റാലിയൻ ബോക്‌സർ ഇമാനെയോടും എല്ലാവരോടും താൻ മാപ്പ് പറയുകയാണ് എന്നും കൂട്ടിച്ചേർത്തു. ഇനി ഒരിക്കൽ താൻ ഇമാനെയെ കാണുക ആണെങ്കിൽ താൻ അൾജീരിയൻ ബോക്സറെ കെട്ടിപിടിക്കും എന്നും കരീനി കൂട്ടിച്ചേർത്തു.

ഇത്രക്ക് വെറുപ്പ് നേടാൻ ഇമാനെ ഖലീഫ് ചെയ്ത തെറ്റ് എന്താണ്?വ്യാജവാർത്തയുടെ വാസ്തവം എന്ത്?

നിലവിൽ കായിക ലോകവും ആഗോള തലത്തിൽ രാഷ്ട്രീയപരമായും വലിയ ചൂട് പിടിച്ച ചർച്ചയായ വിഷയമാണ് ഇന്നലെ പാരീസ് ഒളിമ്പിക്സിൽ അൾജീരിയയുടെ ഇമാനെ ഖലീഫ്, ഇറ്റലിയുടെ ആഞ്ചല കരീനി എന്നിവർ തമ്മിലുള്ള 66 കിലോഗ്രാം വെൽട്ടർവെയിറ്റ് ബോക്സിങ് മത്സരം. മത്സരത്തിൽ 46 സെക്കന്റുകൾക്ക് ഉള്ളിൽ ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. അതിനു ശേഷം ഇമാനെക്ക് കൈ കൊടുക്കാൻ പോലും തയ്യാറാവാത്ത ആഞ്ചല റഫറിയോട് കയർക്കുന്നതും അതി വൈകാരികമായി കരഞ്ഞു കൊണ്ട് പോവുന്നതും കണ്ടു. തുടർന്ന് മത്സര ശേഷം താൻ മത്സരിച്ചത് ഒരു പുരുഷന് എതിരെ ആണെന്ന തരത്തിൽ പ്രതികരണം നടത്തിയ ആഞ്ചല തനിക്ക് എതിരെ ഒളിമ്പിക് കമ്മിറ്റി അനീതിയാണ് എന്നും പറഞ്ഞു. ഇതിനു ശേഷം വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചൂട് പിടിച്ച ചർച്ചക്ക് ആണ് വഴി വെച്ചത്. ഇമാനെക്ക് എതിരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് എതിരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ ഇറ്റാലിയൻ താരത്തെ പിന്തുണച്ചു സാക്ഷാൽ ഇറ്റാലിയൻ പ്രധാനമന്ത്രിയും, ട്വിറ്റർ ഉടമ എലോൺ മസ്ക്, ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റോളിംഗ് തുടങ്ങിയവരും എത്തി.

ഒരു പുരുഷന് എതിരെ സ്ത്രീയെ മത്സരിക്കാൻ ഇറക്കിയ ഒളിമ്പിക് കമ്മിറ്റിയുടെ വോക്ക് രാഷ്ട്രീയത്തിനു വിമർശനം എന്ന പേരിൽ ഒരുപാട് പേർ ട്രാൻസ് വിഭാഗത്തിന് എതിരെ അടക്കം കടുത്ത വെറുപ്പ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ചൊറിഞ്ഞത്. എന്നാൽ എന്താണ് വാസ്തവം എന്നു തിരക്കാൻ ഈ കയറു പൊട്ടിച്ച ആളുകൾ ഒന്നും തയ്യാറായില്ല എന്നത് ആയിരുന്നു വാസ്തവം. അതിനാൽ തന്നെ ഇതിന്റെ വാസ്തവം നമുക്ക് ഇവിടെ പരിശോധിക്കാം. ഇമാനെ ഖലീഫ് ഒരു പുരുഷൻ ആണ് അല്ല ട്രാൻസ് സ്ത്രീ ആണ് എന്ന വിമർശനം ആണ് ചിലർ ഉയർത്തിയത്. എന്നാൽ 1999 ൽ ഒരു സ്ത്രീയായി ജനിച്ച ഇമാനെ എങ്ങനെയാണ് പുരുഷൻ ആയത് എന്നു ഇവർ ആരും ഉത്തരം പറഞ്ഞില്ല. ലിംഗ മാറ്റം നിരോധിച്ച, ട്രാൻസ് ജനങ്ങൾക്ക് എതിരെ വരെ ക്രൂരമായ മത നിയമങ്ങൾ ഉള്ള ഒരു ഇസ്‌ലാമിക രാജ്യമായ അൾജീരിയയിൽ എങ്ങനെയാണ് ഇമാനെ പുരുഷൻ ആവുക എന്ന ചോദ്യത്തിന് ആണെങ്കിൽ ഇവർക്ക് ഉത്തരവും ഇല്ല. അതിനാൽ തന്നെ എന്താണ് ഇവിടെ വിഷയം എന്നു നോക്കാം.

2018 ൽ കരിയർ ആരംഭിച്ച ഇമാനെ ലോക ചാമ്പ്യൻഷിപ്പിൽ പരാജയത്തോടെയാണ് തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. തുടർന്ന് 2020 ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ പുറത്തായി കൊണ്ടാണ് താരം തന്റെ ഒളിമ്പിക് അരങ്ങേറ്റം നടത്തുന്നത് പോലും. 2022 പക്ഷെ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ഇമാനെ ആദ്യമായി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന അൾജീരിയൻ വനിത താരമായി. എന്നാൽ ഫൈനലിൽ ഐറിഷ് ബോക്‌സർ ഏമി ബ്രോഡ്ഹസ്റ്റിനോട് ഇമാനെ ഫൈനലിൽ പരാജയപ്പെട്ടു. എന്നാൽ 2023 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇമാനെയെ ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് അയോഗ്യ ആക്കുന്നതോടെയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇമാനെയെയും തായ്‌വാൻ താരം ലിൻ യു ടിങിനെയും അന്ന് ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ(IBA) വിലക്കുക ആയിരുന്നു.

ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ കണ്ടെത്തിയത് ആണ് വിലക്കിനു കാരണം എന്നായിരുന്നു IBA പ്രസിഡന്റ് ഉമർ ക്രമ്ലേവ് പറഞ്ഞത്. എന്നാൽ ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ ഉള്ളതിനോ, പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന testosterone ന്റെ അളവ് കൂടുതൽ ആണ് എന്നതിനോ ഉള്ള തെളിവുകൾ IBA പുറത്ത് വിട്ടില്ല എന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു. അതേസമയം എത്ര ചോദിച്ചിട്ടും ഇവരിൽ എന്ത് പരിശോധന ആണ് നടത്തിയത് എന്ന കാര്യം പുറത്തു വിടാൻ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ തയ്യാറായില്ല. ഇത് രഹസ്യമായ പരിശോധനയാണ് എന്ന നിലപാട് ആയിരുന്നു IBA ക്ക് ഉണ്ടായിരുന്നത്. എന്നാൽ ചില സ്ത്രീകളിൽ XY ക്രോമസോമുകൾ ഉള്ളത് കൊണ്ട് അവർ സ്ത്രീ അല്ലാതെയാവുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനോ അവർക്ക് മറ്റ് താരങ്ങൾക്ക് മേൽ കൂടുതൽ ആനുകൂല്യം ലഭിക്കും എന്ന വാദത്തിനു വലിയ തെളിവ് നിരത്താനോ തയ്യാറാവാത്ത IBA എന്ത് പരിശോധന ആണ് ഇവർക്ക് മേൽ നടത്തിയത് എന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ(IOC) ചോദ്യത്തിനോ ഉത്തരം നൽകിയില്ല.

നേരത്തെ തന്നെ കടുത്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട IBA യെ കഴിഞ്ഞ 2 ഒളിമ്പിക്സുകളിൽ വിലക്കിയ IOC 2023 ൽ അവരുടെ വിലക്ക് പിൻവലിച്ചെങ്കിലും ഈ ഒളിമ്പിക്സിൽ ഒളിമ്പിക് കമ്മിറ്റിയുടെ പാരീസ് ബോക്സിങ് യൂണിറ്റ് ആണ് ഇത്തവണയും ബോക്സിങ് നടത്തിയത്. അതിനാൽ തന്നെ IBA നിയമം പാലിക്കാത്ത IOC ഈ താരങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകുക ആയിരുന്നു. തുടർന്ന് ആദ്യ റൗണ്ടിൽ 66 കിലോഗ്രാം വെൽട്ടർവെയിറ്റ് വിഭാഗത്തിൽ രണ്ടാം റൗണ്ട് മത്സരത്തിലെ ഇറ്റാലിയൻ താരത്തിന്റെ പിന്മാറ്റത്തിലൂടെയാണ് ഇത്തരത്തിൽ വലിയ വിവാദം നേരിടുന്നത്. സാധാരണ ലൈറ്റ് വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കുന്ന ആഞ്ചല കരീനി വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കേണ്ടി വന്ന നിരാശയും പരാജയം സമ്മതിച്ചു വിവാദം ഉണ്ടാക്കാൻ ആയി വന്ന കായിക താരത്തിന് ചേരാത്ത മനോഭാവവും ഈ വിവാദം വലുതാവാൻ കാരണമായി എന്നത് ആണ് വാസ്തവം. അതിനു പുറമെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് എതിരെ വെറുപ്പ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്ന വലിയ വിഭാഗം ആളുകളും ഈ വിവാദം കത്തിക്കാൻ കാരണമായി.

എന്ത് പരിശോധന ആണ് ഇമാനെയിൽ നടത്തിയത് എന്നു പറയാത്ത IBA ആവട്ടെ വിഷയത്തിൽ താരത്തെ ചെന്നായ കൂട്ടത്തിനു ഇട്ട് കൊടുത്ത പോലെയും പ്രവർത്തിച്ചു. തുടർന്ന് താരത്തിന് പിന്തുണയും ആയി എത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ പരിശോധനക്ക് വിധേയമായ മത്സരിക്കാൻ പൂർണ യോഗ്യതയുള്ള ആളാണ് ഇമാനെ എന്നും IBA യുടെ മനോഭാവം മോശമാണ് എന്നും വ്യക്തമാക്കി. നിലവിൽ ഇമാനെയെ പിന്തുണച്ചു നിരവധി താരങ്ങൾ ആണ് രംഗത്ത് വന്നത്. അതേസമയം ചിലർ വിമർശിച്ചും രംഗത്ത് എത്തി. ഇമാനെ ഇങ്ങനെയാണ് ജനിച്ചത് എന്നത് കൊണ്ട് തന്നെ താരം ചെയ്തത് തെറ്റ് അല്ല എന്നാണ് ഇമാനെയെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ച ഏമി ബ്രോഡ്ഹസ്റ്റ് അഭിപ്രായപ്പെട്ടത്. ഇമാനെക്ക് മറ്റുതാരങ്ങൾക്ക് മേൽ വലിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിൽ താരം എങ്ങനെയാണ് മുമ്പ് 9 സ്ത്രീ ബോക്‌സർമാരും ആയി പരാജയപ്പെട്ടത് എന്നും ഏമി ചോദിച്ചു. ചെറുപ്പത്തിൽ ഫുട്‌ബോൾ കളിച്ചു തുടങ്ങി പിന്നീട് ബോക്സിങ് റിംഗിലേക്ക് മാറിയ ഇമാനെ ചെറുപ്പത്തിൽ പെൺകുട്ടികൾ ബോക്സിങ് ചെയ്യരുത് എന്ന അച്ഛന്റെ വിലക്ക് അതിജീവിച്ചു ആണ് ഒരു ബോക്‌സർ ആയി വളർന്നു വന്നത്. പരിശീലനത്തിന് പോവാനുള്ള ബസ് കൂലിക്ക് ആയി ഇരുമ്പ് കഷ്ണങ്ങൾ വിറ്റു പണം ഉണ്ടാക്കിയ ചരിത്രവും താരത്തിന് ഉണ്ട്.

ജനിച്ചപ്പോൾ ഉണ്ടായ ജനിതകമായ പ്രത്യേകതകൾ അത് എല്ലാവരെപ്പോലെയും അല്ല എന്നത് കൊണ്ട് ഒരാൾ ഒരു കായിക ഇനത്തിൽ നിന്നു മാറ്റി നിർത്തുന്നത് എങ്ങനെയാണ് എന്നത് ആണ് ഇവിടെ പ്രസക്തമാവുന്ന ചോദ്യം. അവർക്ക് മറ്റു സ്ത്രീകളെക്കാൾ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നത് പരിശോധനയിൽ കുറ്റമറ്റ രീതിയിൽ തെളിയിക്കാത്ത സമയത്ത് പിന്നെ അവരെ കളിപ്പിക്കാതെ മാറ്റി നിർത്തുന്നതും അവരെ ഇങ്ങനെ അക്രമിക്കുന്നതും ആണ് ഏറ്റവും വലിയ ക്രൂരത. അതിനാൽ തന്നെ നിങ്ങൾ വ്യക്തമായി അവർക്ക് ശാരീരികമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നു തെളിയിക്കുന്നത് വരെ ജനിതകമായി ജനിച്ച അന്ന് മുതൽ സ്ത്രീയായ, സ്ത്രീ ആയി ജീവിക്കുന്ന ഏതൊരാൾക്കും സ്ത്രീകളുടെ കായിക ഇനത്തിൽ പങ്കെടുക്കാൻ വ്യക്തമായ സ്വാതന്ത്ര്യം ഉണ്ട് അത് അൾജീരിയയുടെ ഇമാനെ ഖലീഫിന് ആവട്ടെ ഇന്ത്യയുടെ പി.ടി ഉഷ ആവട്ടെ, ദ്യുതി ചന്ദ് ആവട്ടെ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമെന്യ ആവട്ടെ അമേരിക്കയുടെ സെറീന വില്യംസ് ആവട്ടെ. നിലവിൽ ഹംഗറിയുടെ ലുക ഹമോറിയെ ഓഗസ്റ്റ് 3 നു ക്വാർട്ടർ ഫൈനലിൽ നേരിടാൻ ഒരുങ്ങുന്ന ഇമാനെക്ക് തനിക്ക് നേരെ വരുന്ന ഈ ഭീകര സോഷ്യൽ മീഡിയ ആക്രമണം അതിജീവിക്കാൻ ആവുമോ എന്നു കണ്ടു തന്നെ അറിയാം.

പിൻകുറിപ്പ് : പാരീസ് ഒളിമ്പിക്സിൽ ലോകം മൊത്തം ഇമാനെ ഖലീഫ് ചർച്ച ആവുമ്പോൾ തന്നെയാണ് 12 വയസ്സുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഡച്ച് ബീച്ച് വോളിബോൾ താരം സ്റ്റീവൻ വാൻ ഡെ വെൽഡെ അത്രവലിയ വലിയ ശിക്ഷയോ വിമർശനമോ വെറുപ്പോ പോലും ലഭിക്കാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് എന്നത് ആണ് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

ഇതിഹാസതാരം ആന്റി മറെ ടെന്നീസിനോട് വിട പറഞ്ഞു

പരിക്കുകളോടും തന്നെക്കാൾ പ്രതിഭകൾ ആയ ഒരേകാലത്ത് ജീവിച്ച 3 ഇതിഹാസ താരങ്ങളോടും നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക് ഒടുവിൽ കെട്ടിപ്പൊക്കിയ മനോഹരമായ ടെന്നീസ് കരിയറിന് ശേഷം ബ്രിട്ടീഷ് താരം ആന്റി മറെ ടെന്നീസിൽ നിന്നു വിരമിച്ചു. ഒളിമ്പിക്സ് പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ആന്റി മറെ, ഡാൻ ഇവാൻസ് സഖ്യം അമേരിക്കൻ സഖ്യമായ ടോമി പോൾ, ടെയിലർ ഫ്രിറ്റ്‌സ് ടീമിനോട് ഇന്നലെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ തന്നെ ഒളിമ്പിക്സ് കഴിഞ്ഞാൽ വിരമിക്കും എന്നു പ്രഖ്യാപിച്ച 37 കാരനായ ഇതിഹാസ താരത്തിന്റെ കരിയറിന് തിരശീല വീണത്. ‘ടെന്നീസ് ഒരിക്കൽ ഇഷ്ടം പോലുമായിരുന്നില്ല’ എന്ന തമാശ സന്ദേശം സോഷ്യൽ മീഡിയയിൽ എഴുതിയാണ് മറെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ട്വിറ്ററിൽ ‘താൻ ടെന്നീസ് കളിച്ചിരുന്നു’ എന്ന നിലക്ക് താരം ബയോയിലും മാറ്റം വരുത്തി. ഫെഡറർ, നദാൽ, ജ്യോക്കോവിച് യുഗത്തിൽ കളിച്ചതിനാൽ കിരീടങ്ങൾ കുറവാണ് എങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. ചിലപ്പോൾ ലോക ടെന്നീസിലെ തന്നെ ഏറ്റവും മികച്ച റീട്ടേണുകൾ കൈവശം ഉള്ള മറെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ്. 41 ആഴ്ച സിംഗിൾസിൽ ലോക ഒന്നാം നമ്പർ പദവിയിൽ ഇരുന്ന മറെ രണ്ടു വിംബിൾഡൺ കിരീടവും ഒരു യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 5 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റ മറെ 8 തവണ ഗ്രാന്റ് സ്ലാം ഫൈനലുകളിൽ രണ്ടാം സ്ഥാനക്കാരൻ ആയിട്ടുണ്ട്‌.

2012 ൽ ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ബ്രിട്ടന് സ്വർണ മെഡൽ നേടി നൽകിയ മറെ 2012 ൽ മിക്‌സഡ് ഡബിൾസിൽ വെള്ളിയും നേടി. 2016 ൽ എ.ടി.പി ടൂർ കിരീടം നേടിയ മറെ 2015 ൽ ബ്രിട്ടന് ഡേവിസ് കപ്പ് കിരീടം നേടി നൽകുന്നതിനും നിർണായക പങ്ക് വഹിച്ചു. ഏതാണ്ട് 1000 അടുത്തു മത്സരങ്ങളിൽ കളിച്ച മറെ കരിയറിൽ 46 കിരീടങ്ങൾ ആണ് നേടിയത്. ഓപ്പൺ യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയവരിൽ 15 സ്ഥാനം ആണ് മറെക്ക് ഉള്ളത്. അമ്മ ജൂഡി മറെയുടെ പരിശീലനത്തിന് കീഴിൽ സഹോദരൻ ജെയ്മി മറെക്ക് ഒപ്പം ടെന്നീസ് കളിച്ചു പഠിച്ച മറെ ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമായി തന്നെയാണ് വളർന്നത്. 2013 ൽ 1936 നു ശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമായ മറെ കളത്തിനു പുറത്ത് തന്റെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ കൊണ്ടും എന്നും ശ്രദ്ധേയമായ ആളാണ്. സമാന വേതനത്തിനു ആയി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തിയ മറെ ടെന്നീസിലെ ഏറ്റവും മാന്യമായ താരങ്ങളിൽ ഒരാൾ ആയിട്ട് കൂടിയാണ് അറിയപ്പെടുന്നത്.

ഇന്ത്യൻ പോരാട്ടത്തിൽ പ്രണോയിയെ തോൽപ്പിച്ചു ലക്ഷ്യ സെൻ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റൺ പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അനായാസ ജയവുമായി ലക്ഷ്യ സെൻ. 13 സീഡ് കൂടിയായ എച്ച്.എസ് പ്രണോയിക്ക് എതിരെ തികച്ചും അനായാസ ജയം ആണ് ലക്ഷ്യ നേടിയത്. മത്സരത്തിൽ തീർത്തും തളർന്ന നിലയിൽ കാണപ്പെട്ട പ്രണോയിക്ക് മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും എതിർ ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ ആയില്ല.

മത്സരം തുടങ്ങിയത് മുതൽ വലിയ ആധിപത്യം ആണ് ലക്ഷ്യ പുലർത്തിയത്. ആദ്യ സെറ്റ് അവസാനം പ്രണോയ് തിരിച്ചു വരവ് ശ്രമം നടത്തിയെങ്കിലും സെറ്റ് ലക്ഷ്യ 21-12 എന്ന സ്കോറിന് നേടി. രണ്ടാം സെറ്റിൽ തീർത്തും അപ്രസക്തമായ നിലയിൽ ആണ് പ്രണോയ് കാണപ്പെട്ടത്. 21-6 എന്ന സ്കോറിന് സെറ്റ് ജയിച്ച താരം അനായാസം ഒളിമ്പിക്സ് അവസാന എട്ടിലേക്ക് മുന്നേറി. പരിശീലകരുടെ സഹായം ഇല്ലാതെയാണ് ഇന്ന് ഇരു താരങ്ങളും കളിക്കാൻ ഇറങ്ങിയത്.

ഇഗയെ ഞെട്ടിച്ചു ചൈനീസ് താരം ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ടെന്നീസ് വനിത സിംഗിൾസിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പർ പോളണ്ട് താരം ഇഗ സ്വിറ്റെകിനെ അട്ടിമറിച്ചു ചൈനീസ് താരം ക്വിൻവെൻ ചെങ് ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വർണം ലക്ഷ്യമിടുന്ന ചൈനീസ് താരത്തിന്റെ ജയം. തുടർച്ചയായ 6 കളികളിൽ ഇഗയോട് തോറ്റ ചൈനീസ് താരത്തിന്റെ ജയം അതിനാൽ തന്നെ മനോഹരമായി.

ആദ്യ സെറ്റിൽ 6-2 നു ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തിൽ ഇഗ ആധിപത്യം പുലർത്തി. എന്നാൽ 4-0 ൽ നിന്നു സെറ്റിൽ 4-4 നു തിരിച്ചെത്തിയ ചൈനീസ് താരം തുടർന്ന് സെറ്റ് 7-5 നു നേടി ചരിത്രം എഴുതുക ആയിരുന്നു. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചൈനീസ്(പുരുഷ/വനിത) താരം ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. 2021 ഫ്രഞ്ച് ഓപ്പണിനു ശേഷം പാരീസിൽ ഇഗയുടെ ആദ്യ പരാജയം ആണ് ഇത്. ഫൈനലിൽ സ്ലൊവാക്യയുടെ അന്ന കരോളിന, ക്രൊയേഷ്യയുടെ ഡോണ വെകിച് മത്സരവിജയിയെ ആണ് ചെങ് നേരിടുക.

ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ചു സ്വാതിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്ത്

ബാഡ്മിന്റണിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ ആയിരുന്ന ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്ത്. പുരുഷ ഡബിൾസിൽ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീം ആയ സ്വാതിക്-ചിരാഗ് സഖ്യത്തിന് പക്ഷെ സെമിഫൈനൽ പ്രവേശനത്തിന് ആയില്ല. ആദ്യ സെറ്റ് നേടിയ ശേഷം ആണ് ഇന്ത്യൻ സഖ്യം മലേഷ്യൻ സഖ്യമായ ആരോൺ ചിയ, സോ വൂയി യിക് സഖ്യത്തോട് പരാജയപ്പെട്ടത്.

ചിരാഗ് സാത്വിക് കൂട്ടുകെട്ട്

ആദ്യ സെറ്റിൽ മികച്ച രീതിയിൽ ആണ് ഇന്ത്യൻ സഖ്യം കളിച്ചത്. 21-13 നു സെറ്റ് നേടിയ സ്വാതിക്-ചിരാഗ് സഖ്യം ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം സെറ്റിൽ മലേഷ്യൻ സഖ്യം അതേനാണയത്തിൽ തിരിച്ചടിച്ചു. സെറ്റ് 21-14 നു നേടിയ അവർ മത്സരം അവസാന സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിലും നിരന്തരം തെറ്റുകൾ ഇന്ത്യൻ സഖ്യം വരുത്തി. എന്നാൽ മിഡ് ബ്രൈക്കിൽ ഇന്ത്യൻ സഖ്യത്തിന് ആയിരുന്നു മുൻതൂക്കം. എന്നാൽ ഇടവേളക്ക് ശേഷം കളി മാറ്റിയ മലേഷ്യൻ സഖ്യം 21-16 നു സെറ്റ് ജയിച്ചു സെമിഫൈനൽ ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിൽ ആണ് മലേഷ്യൻ സഖ്യം സെമിയിൽ എത്തുന്നത്.

പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണ മെഡലുകൾ ചൈനക്കും ഇക്വഡോറിനും

പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണം നേടി ചൈനയും, ഇക്വഡോറും. ഇന്ന് നടന്ന പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇക്വഡോർ താരം ബ്രിയാൻ പിന്റാഡോ ആണ് സ്വർണം നേടിയത്. 1 മണിക്കൂർ 11 മിനിറ്റ് 55 സെക്കന്റ് എടുത്ത് ആണ് ഇക്വഡോർ താരം റേസ് പൂർത്തിയാക്കിയത്. വെള്ളി മെഡൽ ബ്രസീലിയൻ താരം ചിയോ ബോൻഫിം നേടിയപ്പോൾ സ്പാനിഷ് അത്ലറ്റ് അൽവാരോ മാർട്ടിൻ ആണ് വെങ്കലം നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളിൽ മുപ്പതാം സ്ഥാനത്ത് എത്തിയ വികാശ് സിങ് ആണ് മികച്ച പ്രകടനം നടത്തിയത്. 1 മണിക്കൂർ 22 മിനിറ്റ് 36 സെക്കന്റ് സമയം ആണ് വികാശ് എടുത്തത്.

ഇന്ത്യയുടെ പരംജീത് സിങ് 37 സ്ഥാനത്ത് എത്തിയപ്പോൾ ഇതിൽ മത്സരിച്ച മൂന്നാമത്തെ ഇന്ത്യൻ താരമായ അക്ഷദീപ് സിങ് ഏതാണ്ട് 6 കിലോമീറ്റർ അടുത്ത് വെച്ചു റേസിൽ നിന്നു പിന്മാറിയിരുന്നു. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ചൈനയുടെ യാങ് ഹിയായു ആണ് സ്വർണം നേടിയത്. 2016 ശേഷം ചൈന ഈ ഇനത്തിൽ ഇത് ആദ്യമായാണ് സ്വർണം നേടുന്നത്. 1 മണിക്കൂർ 25 മിനിറ്റ് 54 സെക്കന്റ് ആണ് ചൈനീസ് താരം റേസ് പൂർത്തിയാക്കാൻ എടുത്ത സമയം. സ്പാനിഷ് താരം മരിയ പെരസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം ജെമിമ മൊട്ടാങിനു ആണ് വെങ്കലം. അതേസമയം 45 പേരുടെ റേസിൽ 41 സ്ഥാനം ആണ് ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി നേടിയത്. തന്റെ വ്യക്തിഗത സമയത്തിൽ നിന്നു ഏറെ ദൂരത്തിലുള്ള 1 മണിക്കൂർ 39 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് പ്രിയങ്കക്ക് കുറിക്കാൻ ആയത്.

ആർച്ചറിയിൽ വനിത സിംഗിൾസിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി ബഹജൻ കൗർ

പാരീസ് ഒളിമ്പിക്സിൽ ആർച്ചറിയിൽ ഇന്ത്യക്ക് നിരാശക്ക് ഇടയിൽ ആശ്വാസം ആയി ബഹജൻ കൗർ. വനിത സിംഗിൾസിൽ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യൻ താരം മുന്നേറി. കഴിഞ്ഞ റൗണ്ടിൽ തന്റെ സഹ ഇന്ത്യൻ താരം അങ്കിത ഭകട്ടിനെ തോൽപ്പിച്ച പോളണ്ട് താരം വയലെറ്റ മൈസോറിനെ ആണ് കൗർ തോൽപ്പിച്ചത്.

മൂന്നു സെറ്റുകളും ജയിച്ച ബഹജൻ കൗർ 6-0 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 28-23, 29-26, 28-22 എന്നത് ആയിരുന്നു സ്‌കോർ നില. തുടർച്ചയായ രണ്ടാം ജയം കുറിച്ച താരം ഇനി ഇന്ന് തന്നെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജയിക്കാൻ ആവും വില്ലു കുലക്കുക. ആർച്ചറിയിൽ വലിയ നിരാശ നേരിടുന്ന ഇന്ത്യക്ക് ഇത് ആശ്വാസം തന്നെയാണ്.

Exit mobile version