ബ്രിട്ടനിലും മാക്‌സ് വെർസ്റ്റാപ്പൻ, ഫോർമുല വണ്ണിൽ വെർസ്റ്റാപ്പൻ മാത്രം

ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന തുടർച്ചയായ ആറാം റേസ് ജയം ആണ് ഇത്‌. ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം ഇല്ല എന്ന പതിവും ഇത്തവണ വെർസ്റ്റാപ്പൻ തിരുത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനു ഇടക്ക് മക്ലാരന്റെ ലാന്റോ നോറിസ് വെല്ലുവിളി ഉയർത്തി എങ്കിലും ഡച്ച് ഡ്രൈവർ പിന്നീട്‌ മുൻതൂക്കം തിരിച്ചു പിടിച്ചു.

നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ ഒരാൾ പോലും വെർസ്റ്റാപ്പനു അടുത്ത് പോലും ഇല്ല. മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യനും ബ്രിട്ടീഷ് ഡ്രൈവറും ആയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ മൂന്നാമത് എത്തി. മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി നാലാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മെഴ്‌സിഡസിന്റെ ജോർജ് റസൽ അഞ്ചാം സ്ഥാനത്ത് എത്തി.

മാക്‌സ് വെർസ്റ്റാപ്പൻ മാത്രം! ഓസ്ട്രിയൻ ഗ്രാന്റ് പ്രീമിയിലും ജയം

സമീപകാലത്തെ തന്റെ സമ്പൂർണ ആധിപത്യം ഓസ്ട്രിയയിലും തുടർന്ന് റെഡ് ബുൾ ഡ്രൈവറും നിലവിലെ ലോക ചാമ്പ്യനും ആയ മാക്‌സ് വെർസ്റ്റാപ്പൻ. ഇന്നലെ സ്പ്രിന്റ് റേസ് ജയിച്ചു ഇന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനു ഇടക്ക് ഫെറാറിയുടെ പിറ്റ് സ്റ്റോപ്പിന് ഇടയിൽ മുൻതൂക്കം നഷ്ടമായെങ്കിലും ഏതാണ്ട് റേസിൽ ബാക്കിയുള്ള സമയം മുഴുവനും ഡച്ച് ഡ്രൈവർ തന്നെയാണ് മുന്നിട്ട് നിന്നത്. കരിയറിലെ 42 മത്തെ റേസ് ജയം ആണ് വെർസ്റ്റാപ്പനു ഇത്.

രണ്ടാം സ്ഥാനത്ത് ഫെറാറിയുടെ ചാൾസ് ലെക്ലെർക് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാം സ്ഥാനത്ത് എത്തി. റേസിലെ ഏറ്റവും വേഗതയേറിയ ലാപ്പും ഡച്ച് ഡ്രൈവർ തന്നെയാണ് കുറിച്ചത്. ഓസ്ട്രിയയിൽ വെർസ്റ്റാപ്പൻ നേടുന്ന തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ജയം ആണ് ഇത്. ഓസ്ട്രിയയിൽ ഇത്രയും ജയം ഇത് വരെ ആരും നേടിയിട്ടില്ല. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങളുള്ള അഞ്ചാമത്തെ ഡ്രൈവർ ആയും ഡച്ച് ഡ്രൈവർ ഇന്ന് മാറി. നിലവിൽ സീസണിൽ ഏഴാം ഗ്രാന്റ് പ്രീ ജയം കുറിച്ച വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ രണ്ടാമത് ഉള്ള സെർജിയോ പെരസിനെക്കാൾ 81 പോയിന്റുകൾ മുന്നിൽ ആണ്.

കനേഡിയൻ ഗ്രാന്റ് പ്രീയിൽ മാക്‌സ് വെർസ്റ്റാപ്പൻ, റേസ് ജയങ്ങളിൽ സെന്നക്ക് ഒപ്പം

ഫോർമുല വൺ കനേഡിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കരിയറിലെ 41 മത്തെ റേസ് ജയം കുറിച്ച ഡച്ച് ഡ്രൈവർ ഇതോടെ റേസ് ജയങ്ങളിൽ ഇതിഹാസ ബ്രസീലിയൻ ഡ്രൈവർ ആര്യറ്റൻ സെന്നയുടെ റെക്കോർഡിന് ഒപ്പം എത്തി. നിലവിൽ അലയിൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ, മൈക്കിൾ ഷുമാർക്കർ, ലൂയിസ് ഹാമിൾട്ടൻ എന്നിവർ മാത്രമാണ് വെർസ്റ്റാപ്പനു മുന്നിൽ ഉള്ളത്. റെഡ് ബുള്ളിനു ഇത് നൂറാം റേസ് ജയം കൂടിയായിരുന്നു. സീസണിൽ എട്ടാമത്തെ റേസിൽ ആറാമത് എണ്ണവും ജയിച്ച വെർസ്റ്റാപ്പൻ നിലവിൽ ഫോർമുല വൺ ടേബിളിൽ 69 പോയിന്റുകൾ മുന്നിലാണ്.

പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ ഒന്നാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ രണ്ടാമത് എത്തി. വെറും 9.5 സെക്കന്റുകൾക്ക് മാത്രം ആയിരുന്നു അലോൺസോ പിറകിൽ ആയത്. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആണ് മൂന്നാമത് എത്തിയത്. അതേസമയം 11 മത് റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർക് നാലാമത് എത്തിയപ്പോൾ 10 മത് റേസ് തുടങ്ങിയ കാർലോസ് സെയിൻസ് അഞ്ചാമത് എത്തി. റെഡ് ബുൾ വെർസ്റ്റാപ്പൻ കുതിപ്പ് തന്നെ ഒരിക്കൽ കൂടി കാണാം എന്നു തന്നെയാണ് 8 റേസുകൾ കഴിയുന്ന സമയത്ത് ഫോർമുല വൺ നൽകുന്ന ചിത്രം.

അസർബെർജാൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

ഫോർമുല വൺ അസർബെർജാൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. സഹതാരവും ലോക ചാമ്പ്യനും ആയ മാക്സ് വെർസ്റ്റാപ്പനെ മറികടന്നു ആണ് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ പെരസ് ജയം കണ്ടത്. ഇന്നലത്തെ സ്പ്രിന്റ് റേസിലും പെരസ് തന്നെയാണ് ജയം കണ്ടത്. വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയതോടെ ആദ്യ രണ്ട് സ്ഥാനങ്ങളും റെഡ് ബുൾ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി അസർബെർജാൻ ഗ്രാന്റ് പ്രീയിൽ ഒന്നിൽ അധികം ജയങ്ങൾ കാണുന്ന ആദ്യ ഡ്രൈവർ ആണ് പെരസ്.

ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ നാലാമതും ഫെറാറിയുടെ കാർലോസ് സെയിൻസ് അഞ്ചാമതും എത്തി. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആറാമത് ആണ് റേസ് അവസാനിപ്പിച്ചത്. എട്ടാമത് റേസ് അവസാനിപ്പിച്ച മെഴ്‌സിഡസിന്റെ ജോർജ് റസൽ ആണ് റേസിലെ വേഗതയേറിയ ലാപ്പ് കുറിച്ചത്. നിലവിൽ നാലു റേസുകൾക്ക് ശേഷം 2 വീതം ജയങ്ങൾ ആണ് ഇരു റെഡ് ബുൾ ഡ്രൈവർമാരും കുറിച്ചത്. നിലവിൽ വെർസ്റ്റാപ്പനു 6 പോയിന്റുകൾ മാത്രം പിന്നിൽ രണ്ടാമത് ആണ് പെരസ്.

കരിയറിലെ അവസാന റേസിൽ പത്താമത് ആയി വെറ്റൽ, അബുദാബി ഗ്രാന്റ് പ്രീയിലും വെർസ്റ്റാപ്പൻ

സീസണിലെ അവസാന ഗ്രാന്റ് പ്രീ ആയ അബുദാബി ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുൾ ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷൻ ആയി റേസ് തുടങ്ങിയ മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ ഡച്ച് ഡ്രൈവർ 2022 ലെ 15 മത്തെ റേസ് ജയം ആണ് സ്വന്തമാക്കിയത്. എന്നാൽ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള റെഡ് ബുള്ളിന്റെ സെർജിയോ പെരസിന്റെ ശ്രമം ഫെറാറിയുടെ ചാൾസ് ലെക്ലെർക് തടഞ്ഞു. അബുദാബിയിലും രണ്ടാമത് ആയ ലെക്ലെർക് സീസണിലെയും രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്താനെ സെർജിയോ പെരസിന് ആയുള്ളൂ.

അതേസമയം മെഴ്‌സിഡസിന് വളരെ മോശം റേസ് ആയിരുന്നു ഇത്. കാറിലെ എഞ്ചിൻ തകരാർ കാരണം ലൂയിസ് ഹാമിൾട്ടനു റേസ് അവസാനിപ്പിക്കാൻ ആവാതെ വന്നപ്പോൾ സുരക്ഷിതമല്ലാത്ത പ്രവർത്തി കാരണം ജോർജ് റസലിന് പിഴയും കിട്ടി. കാർലോസ് സൈൻസിന് പിറകിൽ അഞ്ചാമത് ആയിരുന്നു ജോർജ് റസലിന്റെ സ്ഥാനം. അതേസമയം തന്റെ ഇതിഹാസ കരിയറിലെ അവസാന റേസിൽ സെബാസ്റ്റ്യൻ വെറ്റൽ ആസ്റ്റൺ മാർട്ടിന് ഒപ്പം പത്താം സ്ഥാനത്ത് എത്തി. ഈ സീസൺ അവസാനം മക്ലാരൻ വിടുന്ന ഡാനിയേൽ റികിയാർഡോക്ക് പിറകിൽ റേസ് അവസാനിപ്പിച്ച വെറ്റലിന് ഒരു പോയിന്റ് സ്വന്തമാക്കാനും ആയി.

സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ

ഈ ഫോർമുല വൺ സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന ഏഴാം പോൾ ആണ് ഇത്. സീസണിൽ രണ്ടാം സ്ഥാനം ലക്ഷ്യം വക്കുന്ന റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് യോഗ്യതയിൽ രണ്ടാമത് എത്തിയത്. ബ്രസീലിൽ ഉണ്ടായ പോലെ സ്വന്തം ഡ്രൈവർമാർ തമ്മിൽ ഉരസൽ ഇല്ലാതെ സീസൺ അവസാനിപ്പിക്കാൻ ആവും റെഡ് ബുൾ നാളെ ശ്രമിക്കുക.

ഫെറാറിയുടെ ചാൾസ് ലെക്ലെർക്, കാർലോസ് സൈൻസ് എന്നിവർ ആണ് മൂന്നും നാലും ആയി യോഗ്യത അവസാനിപ്പിച്ചപ്പോൾ അഞ്ചും ആറും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാരായ ലൂയിസ് ഹാമിൾട്ടൻ, ജോർജ് റസൽ എന്നിവർ എത്തി. തന്റെ കരിയറിലെ അവസാന ഗ്രാന്റ് പ്രീയിൽ മത്സരിക്കുന്ന ഇതിഹാസ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തന്റെ ആസ്റ്റൺ മാർട്ടിനിൽ ഒമ്പതാമത് ആയാണ് റേസ് തുടങ്ങുക. തന്റെ ഇതിഹാസ കരിയറിന് ചേർന്ന ഒരു റേസ് അബുദാബിയിൽ നൽകി മടങ്ങാൻ ആവും വെറ്റൽ നാളെ ശ്രമിക്കുക.

റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത ബ്രസീലിൽ പരസ്യമായി,വെർസ്റ്റാപ്പന്റെ പ്രവർത്തിയിൽ ആരാധകർക്കും നിരാശ

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത പരസ്യമായി. ഇതിനകം തന്നെ ലോക ചാമ്പ്യൻ ആയ മാക്‌സ് വെർസ്റ്റാപ്പനെ സംബന്ധിച്ച് ഈ റേസ് തീർത്തും അപ്രസക്തമായിരുന്നു. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ കിരീടം ഉറപ്പിച്ചതിനാൽ റെഡ് ബുള്ളിനും റേസ് അപ്രസക്തമായിരുന്നു. അതിനാൽ തന്നെ നിലവിൽ രണ്ടാം സ്ഥാനത്ത് എത്താൻ റെഡ് ബുള്ളിന്റെ രണ്ടാം ഡ്രൈവർ സെർജിയോ പെരസ് എന്ന ചെക്കോക്ക് ഈ റേസ് പ്രധാനപ്പെട്ടത് ആയിരുന്നു. അതിനാൽ തന്നെ റേസിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന വെർസ്റ്റാപ്പനോട് റെഡ് ബുൾ അതിനാൽ തന്നെ തൊട്ടു പിറകിലുള്ള സെർജിയോ പെരസിനെ മുന്നോട്ട് കയറാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച വെർസ്റ്റാപ്പൻ ടീം നിർദേശം അവഗണിക്കുക ആയിരുന്നു.

നമ്മൾ ഇതിനെക്കുറിച്ച് മുമ്പും പറഞ്ഞത് ആണ് ഞാൻ പെരസിനെ മുമ്പോട്ട് പോവാൻ സമ്മതിക്കില്ല എന്നായിരുന്നു ഡച്ച് ഡ്രൈവറുടെ പ്രതികരണം. അതേസമയം ഈ തീരുമാനം പെരസിനെ അറിയിച്ചപ്പോൾ വെർസ്റ്റാപ്പന്റെ ശരിയായ മുഖം ഇപ്പോൾ കാണാൻ ആയി അത് എല്ലാവരും അറിയട്ടെ എന്നായിരുന്നു മെക്സിക്കൻ ഡ്രൈവറുടെ പ്രതികരണം. നിലവിൽ രണ്ടാം സ്ഥാനത്തിന് ആയി സെർജിയോ പെരസും ഫെറാറിയുടെ ചാൾസ് ലേക്ലെർക്കും ഇനിയുള്ള അവസാന റേസിൽ പോര് മുറുകും. വെർസ്റ്റാപ്പൻ സമാന പ്രവർത്തി തുടർന്നാൽ പെരസിന് രണ്ടാം സ്ഥാനം ആവും നഷ്ടമാവുക. റെഡ് ബുള്ളിനു വലിയ തിരിച്ചടിയാണ് ഈ റേസ് കാരണം ഉണ്ടായത്. തനിക്ക് പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ലായിരുന്നു എന്നിട്ടു കൂടി തന്റെ സഹ ഡ്രൈവറോട് വെർസ്റ്റാപ്പൻ കാണിച്ച പ്രവർത്തിക്കു എതിരെ റെഡ് ബുൾ, വെർസ്റ്റാപ്പൻ ആരാധകരിൽ നിന്നു പോലും വലിയ വിമർശനം ആണ് നേരിടുന്നത്.

എല്ലാവരോടും റേസിന് അകത്തും പുറത്തും നല്ല പെരുമാറ്റവും സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന സെർജിയോ പെരസ് ഈ സീസണിലും വെർസ്റ്റാപ്പൻ കിരീടം നേടിയ കഴിഞ്ഞ സീസണിലും പല രീതിയിൽ വെർസ്റ്റാപ്പനെ സഹായിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പലപ്പോഴും വെർസ്റ്റാപ്പന്റെ കിരീടപോരാട്ടത്തിലെ മുഖ്യ എതിരാളി ഹാമിൾട്ടനെ പ്രതിരോധിച്ച പെരസ് ആയിരുന്നു വെർസ്റ്റാപ്പനു ലോക കിരീടം നേടാൻ പ്രധാനപങ്ക് വഹിച്ചത്. ഫ്രാൻസിലും തുർക്കിയിലും അബുദാബിയിലും ബാകുവിലും എല്ലാം പെരസ് ഹാമിൾട്ടനെ തടഞ്ഞത് ആണ് ഡച്ച് ഡ്രൈവർക്ക് തുണയായത്. അതിനാൽ തന്നെ തീർത്തും അപ്രധാനമായ റേസിൽ വെർസ്റ്റാപ്പന്റെ പ്രവർത്തി എല്ലാവരിലും ഡച്ച് ഡ്രൈവറിലുള്ള പ്രീതി കുറച്ചിട്ടുണ്ട്. റെഡ് ബുൾ ടീമിൽ ഇരുവരും തമ്മിലുള്ള ഭിന്നത അടുത്ത സീസണിൽ അടക്കം എങ്ങനെ ടീമിന്റെ പ്രകടനത്തെ ബാധിക്കും എന്നു കണ്ടു തന്നെ അറിയാം.

ബ്രസീലിൽ കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ടു ജോർജ് റസൽ, ഹാമിൾട്ടൻ രണ്ടാമത്

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മെഴ്‌സിഡസിന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ജോർജ് റസൽ. കരിയറിൽ ഇത് ആദ്യമായാണ് ആണ് റസൽ ഫോർമുല വണ്ണിൽ ഒരു ഗ്രാന്റ് പ്രീ ജയിക്കുന്നത്. ചരിത്രത്തിൽ ഫോർമുല വൺ ഗ്രാന്റ് പ്രീ ജയിക്കുന്ന 113 മത്തെ ഡ്രൈവർ ആണ് റസൽ. സീസണിൽ മെഴ്‌സിഡസ് നേടുന്ന ആദ്യ ജയവും ആണ് ഇത്. കാറുകൾ കൂട്ടിയിടിച്ച് കൊണ്ടുള്ള അപകടം കൊണ്ടാണ് റേസ് തുടങ്ങിയത്. തുടർന്ന് പോൾ പൊസിഷനിൽ ഉള്ള ഹാസിന്റെ കെവിൻ മാഗ്നസനും മക്ലാരന്റെ ഡാനിയേൽ റികിയാറഡോയും അപകടം കാരണം പുറത്ത് പോയി. റേസ് പുനർ ആരംഭിച്ചപ്പോൾ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടന്റെ കാറും ലോക ചാമ്പ്യനായ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ കാറുമായി ഉരസൽ ഉണ്ടായി.

ഫെറാറിയുടെ ചാൾസ് ലെക്ലെർകിന്റെ കാറുമായി മക്ലാരന്റെ ലാന്റോ നോറിസിന്റെ കാറും ഉരസി. തുടർന്ന് വെർസ്റ്റാപ്പൻ, നോറിസ് എന്നിവർക്ക് പിഴ ലഭിച്ചു. അതിനു ശേഷം നോറിസ് റേസ് പൂർത്തിയാക്കാൻ ആവാതെ പുറത്ത് പോവുന്നതും കണ്ടു. തന്റെ സഹ ഡ്രൈവർ മുൻ ലോക ചാമ്പ്യൻ ഹാമിൾട്ടന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു ആണ് ജോർജ് റസൽ ഇന്ന് ജയം കുറിച്ചത്. വരും കാലങ്ങളിൽ തന്നിൽ നിന്നു ഇനിയും വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കാം എന്ന സൂചന യുവ ബ്രിട്ടീഷ് ഡ്രൈവർ ഇന്ന് നൽകി. മൂന്നും നാലും സ്ഥാനങ്ങളിൽ ഫെറാറിയുടെ കാർലോസ് സൈൻസ്, ചാൾസ് ലെക്ലെർക് എന്നിവർ യഥാക്രമം എത്തി. ജയത്തിനു ശേഷം ആനന്ദകണ്ണീർ പൊഴിക്കുന്ന ജോർജ് റസലിനെയും കാണാൻ ആയി.

14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റേസ് ജയങ്ങൾ നേടുന്ന ഡ്രൈവർ ആയി മാറി. ഈ സീസണിൽ 14 ഗ്രാന്റ് പ്രീകൾ ജയിച്ച വെർസ്റ്റാപ്പൻ മൈക്കിൾ ഷുമാർക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരുടെ റെക്കോർഡ് ആണ് പഴയ കഥയാക്കിയത്.

ഈ സീസണിൽ 416 പോയിന്റുകൾ ഇതിനകം നേടിയ വെർസ്റ്റാപ്പൻ ഒരു ഫോർമുല വൺ സീസണിൽ ഒരു ഡ്രൈവർ നേടുന്ന ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തിലും എത്തി. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ സെർജിയോ പെരസ് മൂന്നാമതും മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമതും ഫെറാറിയുടെ കാർലോസ് സൈൻസ് അഞ്ചാമതും എത്തി. ബഡ്ജറ്റ് നിയമങ്ങൾ ലംഘിച്ച് വലിയ പിഴ ലഭിച്ച റെഡ് ബുള്ളിന് ഈ ജയം വലിയ ഊർജ്ജം ആണ് പകരുക.

തുടർച്ചയായ രണ്ടാം വർഷവും ലോക ചാമ്പ്യനായി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ

ലൂയിസ് ഹാമിൾട്ടനിൽ നിന്നു കഴിഞ്ഞ വർഷം അവസാന റേസിൽ തട്ടിയെടുത്ത ലോക കിരീടം ഇത്തവണ തികച്ചും ആധികാരികമായി നിലനിർത്തി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കടുത്ത മഴ കാരണം തുടങ്ങാൻ വൈകിയ ജപ്പാനീസ് ഗ്രാന്റ് പ്രീയിൽ ജയം കാണാൻ വെർസ്റ്റാപ്പനു ആയി. തുടക്കത്തിലെ ചുവപ്പ് കൊടി കാരണം 53 ലാപ്പുകൾ ഉള്ള റേസ് 28 ലാപ്പുകൾ ആയി ചുരുക്കുക ആയിരുന്നു. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ജയം കണ്ടത്തുക ആയിരുന്നു.

രണ്ടാമത് എത്തിയ ഫെറാറി ഡ്രൈവർ ചാൾസ് ലെക്ലെർക് 5 സെക്കന്റ് സമയ പെനാൽട്ടി കാരണം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് വെർസ്റ്റാപ്പൻ കിരീടം ഉറപ്പിച്ചത്. നിലവിൽ ഇനി 112 പോയിന്റുകൾ മാത്രമാണ് ഡ്രൈവർമാർക്ക് പരമാവധി നേടാൻ ആവുക. അതിനാൽ തന്നെ ഇതിനകം തന്നെ രണ്ടാമതുള്ള സെർജിയോ പെരസിനെക്കാൾ 113 പോയിന്റുകൾ ഉള്ള ഡച്ച് ഡ്രൈവർ തന്റെ കിരീടം നിലനിർത്തുക ആയിരുന്നു. ഉടമസ്ഥരിൽ റെഡ് ബുൾ കിരീടം ഏതാണ്ട് ഉറപ്പിച്ചു. വരും വർഷങ്ങളിൽ മെഴ്‌സിഡസിന്റെ ജോർജ് റസൽ എന്നിവർ അടക്കമുള്ളവർക്ക് വെർസ്റ്റാപ്പനു വെല്ലുവിളി ആവാൻ ആവുമോ എന്നു കണ്ടറിയാം.

മഴ, വിവാദങ്ങൾ! സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. കനത്ത മഴ കാരണം വൈകി തുടങ്ങിയ റേസിൽ നിരവധി അപകടങ്ങൾ ആണ് കാണാൻ ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ മറികടന്നാണ് പെരസ് വിജയം പിടിച്ചെടുത്തത്. മുൻതൂക്കം നേടിയ ശേഷം എഞ്ചിൻ പ്രശ്നങ്ങൾ നേരിട്ട പെരസ് പക്ഷെ ലെക്ലെർകിന്റെ കടുത്ത വെല്ലുവിളി അവസാന ലാപ്പുകളിൽ അതിജീവിക്കുക ആയിരുന്നു.

സേഫ്റ്റി കാർ ഉള്ള സമയത്ത് പെരസ് നിയമം ലംഘിച്ചോ എന്ന കാര്യത്തിൽ റെഡ് ബുൾ ഡ്രൈവർ റേസിന് ശേഷം അന്വേഷണവും നേരിട്ടിരുന്നു. ഫെറാറിയുടെ കാർലോസ് സെയിൻസ് മൂന്നാമത് എത്തിയപ്പോൾ വളരെ മോശം തുടക്കം അതിജീവിച്ച റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാമത് റേസ് അവസാനിപ്പിച്ചത്. കനത്ത മഴക്ക് ശേഷം തുടങ്ങിയ റേസിൽ പലപ്പോഴും നിരവധി അപകടങ്ങൾ കാണാൻ ആയി. ഇതിനെ തുടർന്ന് 6 ഡ്രൈവർമാർക്ക് റേസ് പൂർത്തിയാക്കാനും ആയില്ല.

2023 ഫോർമുല 1 സീസൺ മുതൽ ആറ് സ്പ്രിന്റ് റേസുകൾ നടത്തുന്നതിന് എഫ്‌.ഐ.എ അംഗീകാരം

2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ റൗണ്ട് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്കായി ഗ്രിഡ് സജ്ജീകരിക്കുന്നതിന് ശനിയാഴ്ചയിലേക്ക് 100 കിലോമീറ്റർ ദൈര്‍ഘ്യമുള്ള സ്പ്രിന്റ് റേസ് അവതരിപ്പിക്കുകയുമാണ് ഫോർമുല 1 ചെയ്തത്.

2021-ൽ ആദ്യമായി ബ്രിട്ടണും ബ്രസീലും ഇറ്റലിയിലെ മോൺസയുമായിരുന്നു വേദികൾ. എന്നാൽ 2022-ൽ ബ്രസീലിൽ വേദി നിലനിർത്തിയപ്പോൾ പുതുതായി ഓസ്ട്രിയയിലെ റെഡ്ബുൾ റിങ്ങും ഇറ്റലിയിലെ ഇമോളായും വേദികളായി പ്രഖ്യാപിച്ചു. 2023 മുതൽ ഉള്ള വേദികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Exit mobile version