ഓര്‍ലീന്‍സ് മാസ്റ്റേഴ്സില്‍ ജയത്തോടെ സൈന തുടങ്ങി

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ വിജയത്തോടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ സൈന അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്നലെ നടന്ന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ മിഥുന്‍ മഞ്ജുനാഥ്, കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാം എന്നിവര്‍ വിജയം നേടിയപ്പോള്‍ ആലാപ് മിശ്ര, ശുഭാങ്കര്‍ ഡേ എന്നിവര്‍ പരാജയം ഏറ്റുവാങ്ങി.

സീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സീ ജിയ ലീയെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ 2-1ന്റെ വിജയം ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ആദ്യ ഗെയിം 18-21ന് കൈവിട്ട സമീര്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം 27-25 എന്ന സ്കോറിനാണ് ഗെയിം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ സമീര്‍ രണ്ടാം ഗെയിമില്‍ 6-17ന് പിന്നിലായിരുന്നു. അവിടെ നിന്നാണ് താരം തിരിച്ചുവരവ് നടത്തിയത്.

മൂന്നാം ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മത്സരം ആവേശകരമായി മുന്നേറി. എന്നാല്‍ 21-19 ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി. സ്കോര്‍: 18-21, 27-25, 21-19

അതേ സമയം വനിത സിംഗിള്‍സില്‍ തായ്‍ലാന്റിന്റെ റാച്ചാനോക് ഇന്റാനോമിനോട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍ നേരിട്ടുള്ള സെറ്റില്‍ പരാജയം ഏറ്റുവാങ്ങി. 32 മിനുട്ട് നീണ്ട മത്സരത്തില്‍ 17-21, 8-21 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി.

സൈന പുറത്ത്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി

തായ്‍ലാന്‍ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്‍വാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്‍ലാന്‍ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 23-21, 14-21, 16-21. 68 മിനുട്ടാണ് ഈ മത്സരം നീണ്ട് നിന്നത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ 23-21ന് സൈനയാണ് വിജയം കരസ്ഥമാക്കിയത്. അതെ സമയം രണ്ടാം ഗെയിമില്‍ ബുസ്നാന്‍ ആദ്യമേ ലീഡ് നേടി. പിന്നീട് തായ്‍ലാന്‍ഡ് താരം ഗെയിം 21-14ന് സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീക്കി. മൂന്നാം ഗെയിമിലും തുടക്കം മുതലെ ആധിപത്യം പുലര്‍ത്തിയ തായ്‍ലാന്‍ഡ് താരം മത്സരം സ്വന്തമാക്കി.

തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് താരം കാഫ് മസില്‍ പുള്‍ കാരണം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സഹതാരം സൗരഭ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കിഡംബി രണ്ടാം റൗണ്ടില്‍ കടന്നത്.

സൈന രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ കിസോണ സെല്‍വദുരൈയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് സൈനയുടെ വിജയം. സ്കോര്‍ 21-15, 21-15. അതേ സമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് പുറത്ത് ആയി.

മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ലോക പത്താം നമ്പര്‍ താരത്തോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. മലേഷ്യന്‍ താരം സീ ജിയ ലീയോട് 13-21, 21-14, 21-8 എന്ന സ്കോറിനാണ് പ്രണോയ് കീഴടങ്ങിയത്. ഇതോടെ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം സൈനയിലും കിഡംബിയിലും മാത്രമായി ഒതുക്കി.

സൈനയുടെയും പ്രണോയിയുടെയും നാലാം ടെസ്റ്റ് നെഗറ്റീവ്, ഇരു താരങ്ങള്‍ക്കും തായ്‍ലാന്‍ഡ് ഓപ്പണില്‍ കളിക്കാം

തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‍വാലിനും എച്ച്എസ് പ്രണോയിയ്ക്കും അറിയാമെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇരു താരങ്ങളുടെയും നാലാം റൗണ്ട് ടെസ്റ്റ് നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.

നേരത്തെ ഇരു താരങ്ങളുടെയും മത്സരങ്ങള്‍ വാക്ക്ഓവര്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനുമായി സമയോചിതമായ ഇടപെടല്‍ നടത്തിയാണ് ഇരു താരങ്ങള്‍ക്കും കളിക്കുവാനുള്ള അവസരം സൃഷ്ടിച്ചതെന്ന് ഔദ്യോഗിക കുറിപ്പില്‍ അറിയിക്കുന്നു.

ബിഡബ്ല്യഎഫിന്റെയും ബാഡ്മിന്റണ്‍ തായ്‍ലാന്‍ഡിന്റെയും സഹായങ്ങള്‍ക്ക് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ നന്ദിയും അറിയിച്ചു.

സൈനയും പ്രണോയിയും കോവിഡ് പോസിറ്റീവ്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറി

ഇന്ത്യയുടെ മുന്‍ നിര ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാലും എച്ച്എസ് പ്രണോയിയും കോവിഡ് പോസ്റ്റീവെന്ന് സ്ഥിരീകരിച്ചു. തായ്‍ലാന്‍ഡ് ഓപ്പണിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇരു താരങ്ങളുടെയും ഫലം പ്രതികൂലമായി മാറിയത്. ഇതോടെ ഇരു താരങ്ങളും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.

Prannoyhs

തായ്‍ലാന്‍ഡില്‍ എത്തിയ ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് ഇരു താരങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ താരങ്ങളെ 10 ദിവസത്തെ ഹോസ്പിറ്റല്‍ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.

സൈനയുമായി അടുത്ത സമ്പര്‍ക്കം ഉള്ളതിനാല്‍ തന്നെ ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. മറ്റു താരങ്ങള്‍ക്ക് മത്സരിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോച്ചിന്റെയോ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സഹായം മത്സര സമയത്ത് ഇവര്‍ക്ക് ലഭിക്കില്ല.

സൈന ക്വാര്‍ട്ടറില്‍ പുറത്ത്, തായ്‍ലാന്‍ഡ് താരത്തോടുള്ള തോല്‍വി തുടര്‍ച്ചയായ മൂന്നാമത്തേത്

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൈന തായ്‍ലാന്‍ഡിന്റെ ലോക 15ാം നമ്പര്‍ താരം ബുസാനന്‍ ഒംഗ്ബാംറുംഗ്ഫാനിനോടാണ് പരാജയമേറ്റു വാങ്ങിയത്. സൈന തായ്‍ലാന്‍ഡ് താരത്തോട് തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് തോല്‍വിയേറ്റു വാങ്ങുന്നത്.

45 മിനുട്ട് ദൈര്‍ഘ്യമേറിയ മത്സരത്തില്‍ 20-22, 19-21 എന്ന സ്കോറിനാണ് സൈനയുടെ പരാജയം.

സിന്ധുവിനും പ്രണോയ്‍യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്

2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ് ചൈനയുടെ യു സിയാംഗ് ഹുവാംഗിനെ നേരിട്ടുള്ള ഗെയിമില്‍ 21-17, 21-17 എന്ന സ്കോറിന് 44 മിനുട്ടില്‍ കീഴടക്കിയപ്പോള്‍ പിവി സിന്ധുവിന്റെ വിജയം 36 മിനുട്ടിലായിരുന്നു. കൊറിയന്‍ താരത്തെയാണ് സിന്ധു 21-15, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

അതേ സമയം സമീര്‍ വര്‍മ്മ തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ പൊരുതി വീഴുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 11-21, 21-13, 8-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. സൈന നെഹ്‍വാല്‍ അര മണിക്കുര്‍ നീണ്ട മത്സരത്തില്‍ 13-21, 20-22 എന്ന സ്കോറിന് പരാജയമേറ്റു വാങ്ങി. രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും സൈനയ്ക്ക് കാലിടറി.

ക്വാര്‍ട്ടറില്‍ പൊരുതി കീഴടങ്ങി സൈന, സെമി ഉറപ്പാക്കി പുരുഷ ഡബിള്‍സ് ജോഡി

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈ നെഹ്‍വാലിന് തോല്‍വി. എന്നാല്‍ പുരുഷ വിഭാഗം ഡബിള്‍സ് ടീം ക്വാര്‍ട്ടറില്‍ വിജയം ഉറപ്പാക്കി. കൊറിയയുടെ സെ യംഗ് ആന്‍ നേരിട്ടുള്ള ഗെയിമിലാണ് സൈനയെ കീഴടക്കിയത്. 49 മിനുട്ട് നീണ്ട മത്സരത്തില്‍ 20-22, 21-23 എന്ന സ്കോറിനാണ് സൈന പൊരുതി വീണത്.

സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമിലാണ് ഡെന്മാര്‍ക്കിന്റെ ടീമിനെ പരാജയപ്പെടുത്തി സെമിയുറപ്പാക്കിയത്.21-13, 22-20 എന്ന സ്കോറിനാണ് വിജയം. രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമായിരുന്നുവെങ്കിലും വിജയം ഇന്ത്യന്‍ ടീമിനൊപ്പം നിന്നു.

സിന്ധുവിനും സൈനയ്ക്കും ജയം, പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കുറിച്ച് സിന്ധുവും സൈനയും ഒപ്പം പുരുഷ ഡബിള്‍സ് ടീമും. ഇവര്‍ മൂന്ന് പേരും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
പിവി സിന്ധു അനായാസ ജയമാണ് സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ യിയോ ജിയ മിനിനെ 34 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സിന്ധു 21-10, 21-13 എന്ന സ്കോറിന് വിജയം ഉറപ്പാക്കിയത്. സമാനമായ രീതിയില്‍ 21-10, 21-11 എന്ന സ്കോറിനാണ് സൈന നെഹ്‍വാല്‍ ഡെന്മാര്‍ക്കിന്റെ ലിനേ ഹോജ്മാര്‍ക്കിനെ പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്തോനേഷ്യയുടെ ടീമിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-18, 18-21, 21-13. 53 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം ശുഭാങ്കര്‍ ഡേ 6-21, 13-21 എന്ന സ്കോറിന് ശേഷര്‍ റുസ്റ്റാവിറ്റോയോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.

ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്‍ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്. പുരുഷ വിഭാഗം ആദ്യ റൗണ്ടില്‍ കിഡംബി 14-21, 18-21 എന്ന സ്കോറിന് 43 മിനുട്ടിലാണ് അടിയറവ് പറഞ്ഞത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമാണ് ആന്‍ഡേര്‍സ്.

സൈനയുടെ തോല്‍വി 15-21, 21-23 എന്ന സ്കോറിന് 37 മിനുട്ടിലായിരുന്നു.

ചൈനീസ് തായ്പേയ് ഓപ്പണില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്‍ണ്ണ ബാലനും

നാളെ ആരംഭിയ്ക്കുന്ന ചൈനീസ് തായ്പേയ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്‍ണ്ണമ ബാലനും പങ്കെടുക്കു. സൈന നെഹ്‍വാളിനും പ്രജക്ത സാവന്തിനും ഒപ്പം അപര്‍ണ്ണ ബാലനും പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

അപര്‍ണ്ണ ബാലന്‍-പ്രജക്ത സാവന്ത് കൂട്ടുകെട്ട് വനിത ഡബിള്‍സിലാണ് പങ്കെടുക്കുന്നത്. 2017ലെ ദേശീയ ചാമ്പ്യന്മാരാണ് അപര്‍ണ്ണ-പ്രജക്ത സാവന്ത്

Exit mobile version