ബൗളര്‍മാരുടെ മികവിൽ വിജയം നേടി മധുരൈ പാന്തേഴ്സ്

ബൗളര്‍മാരുടെ മികവിൽ ഡിണ്ടിഗൽ ഡ്രാഗൺസിനെ തറപറ്റിച്ച് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗൺ ഡ്രാഗൺസ് 18.5 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മണി ഭാരതി(26), ഹരി നിശാന്ത്(19) എന്നിവരായിരുന്നു ഡ്രാഗൺസിന് വേണ്ടി പൊരുതി നോക്കിയ താരങ്ങള്‍. പാന്തേഴ്സിന് വേണ്ടി ജഗദീഷന്‍ കൗശിക്കും രാമലിംഗം രോഹിത്തും മൂന്ന് വീതം വിക്കറ്റും കിരൺ ആകാശ്, സിലമ്പരസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൗശിക് ബാറ്റിംഗിലും 31 റൺസുമായി തിളങ്ങിയാണ് പാന്തേഴ്സിന്റെ വിജയം ഉറപ്പാക്കിയത്. അരുണ്‍ കാര്‍ത്തിക് 22 റൺസ് നേടി. 4 വിക്കറ്റ് നഷ്ടത്തിൽ 15 ഓവറിലാണ് ടീമിന്റെ വിജയം.

 

നിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള യോഗ്യത നേടിയത്. ഹരി നിശാന്തും എന്‍ ജഗദീഷനും അര്‍ദ്ധ ശതകങ്ങളും എന്‍എസ് ചതുര്‍വേദും എം മുഹമ്മദും വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിന് 10 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഹരി നിശാന്ത്(51), എന്‍ ജഗദീഷന്‍(50) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 101 റണ്‍സ് നേടി 14.4 ഓവറില്‍ പുറത്തായപ്പോള്‍ 13 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ എന്‍എസ് ചതുര്‍വേദും 9 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മുഹമ്മദും ആണ് മത്സരഗതിയെ മാറ്റി മറിച്ചത്.

മറുപടി ബാറ്റിംഗില്‍ 40 റണ്‍സ് നേടിയ ജഗദീഷന്‍ കൗശിക് ടോപ് സ്കോറര്‍ ആയപ്പോള്‍ ശരത്ത് രാജ് 32 റണ്‍സുമായി ഓപ്പണിംഗില്‍ തിളങ്ങി. മറ്റ് താരങ്ങളില്‍ ആര്‍ക്കും കാര്യമായ സ്കോറുകള്‍ നേടാനാകാതെ പോയപ്പോള്‍ 19.5 ഓവറില്‍ മധുരൈ ഓള്‍ഔട്ട് ആയി. ഡിണ്ടിഗലിന് വേണ്ടി രാമലിംഗം രോഹിത്, സിലമ്പരസന്‍ മൂന്നും മോഹന്‍ അഭിനവ് രണ്ട് വിക്കറ്റും നേടി.

എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം അവസാന പന്തില്‍ മധുരൈ പാന്തേഴ്സ് മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. 64 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് മധുരൈയ്ക്ക് വേണ്ടി മികവ് പുലര്‍ത്തിയത്. പരാജയമേറ്റുവാങ്ങിയെങ്കിലും കാഞ്ചി വീരന്‍സിന്റെ സഞ്ജയ് യാദവ് ആണ് കളിയിലെ താരം.

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന മധുരൈയ്ക്ക് വേണ്ടി അഭിഷേക് തന്‍വറും(7 പന്തില്‍ 15 റണ്‍സ്) ജഗദീഷന്‍ കൗശിക്കും(19 പന്തില്‍ 26 റണ്‍സ്) വിജയ ശില്പികളായി മാറുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായകമായ 31 റണ്‍സാണ് നേടിയത്. ഷിജിത്ത് ചന്ദ്രന്‍ 21 റണ്‍സ് നേടി.

ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട് പരാജയപ്പെട്ടുവെങ്കിലും ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് ഇനി മധുരൈ പാന്തേഴ്സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുവാനുള്ള അവസരം ലഭിയ്ക്കും. വിജയികള്‍ ഓഗസ്റ്റ് 15ന് നടക്കുന്ന ഫൈനലില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ നേരിടും.

മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍ വീണ്ടും തിളങ്ങി സിലമ്പരസന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഹരിയുടെ വിക്കറ്റാണ് ഡിണ്ടിഗലിന് ആദ്യം നഷ്ടമായത്. അതേ സമയം 51 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സുമായി ജഗദീഷ് ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശി. മധുരൈയ്ക്ക് വേണ്ടി രാഹില്‍ ഷാ മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ മധുരൈ പാന്തേഴ്സ് നിരയിലെ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ ടീമിന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ടീം 50 റണ്‍സ് നേടിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(24) നഷ്ടമായതിന് ശേഷം വന്ന താരങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയത് വലിയ തിരിച്ചടിയായി മാറി ടീമിന്. ശരത്ത് രാജ്(26), ജഗദീഷന്‍ കൗശിക്(17), അഭിഷേക് തന്‍വാര്‍(24), ആര്‍ മിഥുന്‍(20) എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 152 റണ്‍സാണ് നേടിയത്.

സിലമ്പരസന്‍ രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും നേടി വിജയികള്‍ക്കായി ബൗളിംഗ് മികവ് കണ്ടെത്തി.

അനായാസ വിജയവുമായി മധുരൈ പാന്തേഴ്സ്, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അരുണ്‍ കാര്‍ത്തിക്

ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ ശേഷം ടീമിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അക്ഷയ് ശ്രീനിവാസന്‍(55)-സുബ്രമണ്യ ശിവ(28) കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന തോന്നിപ്പിച്ചുവെങ്കിലും പിന്നീട് അപ്രതീക്ഷിതമാം വിധത്തില്‍ ടീം തകരുകയായിരുന്നു.

74 റണ്‍സ് നേടി 9.4 ഓവറില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കപ്പെടുമ്പോള്‍ ടൂട്ടി നേടിയത് 79 റണ്‍സായിരുന്നു. പിന്നീട് ടീമിന് 45 റണ്‍സ് കൂടി മാത്രമാണ് ശേഷിക്കുന്ന ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വേണ്ടത്ര വേഗത്തില്‍ സ്കോറിംഗ് നടത്താനായിരുന്നില്ല. ആര്‍ മിഥുനും കിരണ്‍ ആകാശും 3 വീതം വിക്കറ്റാണ് മധുരൈയ്ക്കായി നേടിയത്.

എന്നാല്‍ ടൂട്ടിയുടെ ബാറ്റിംഗിന് നേരെ വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് മധുരൈ പാന്തേഴ്സ് പുറത്തെടുത്തത്. അരു‍ണ്‍ കാര്‍ത്തിക്കും ശരത് രാജും യഥേഷ്ടം സ്കോര്‍ ചെയ്ത് ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടിയ ശേഷം 33 റണ്‍സ് നേടിയ ശരത്തിനെ മധുരൈയ്ക്ക നഷ്ടമായെങ്കിലും 12.2 ഓവറില്‍ ടീം 9 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങി. 42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് നിലവിലെ ചാമ്പ്യന്മാരെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ മധുരൈ മറികടക്കുകയായിരുന്നു. 75 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കാര്‍ത്തിക്ക് ആണ് കളിയിലെ താരവും ടൂര്‍ണ്ണമെന്റിലെ താരവും.

എന്‍ ജഗദീഷന്‍ നേടിയ 51 റണ്‍സിന്റെ ബലത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 117 റണ്‍സിലേക്ക് എത്തുന്നത്. എട്ടാം വിക്കറ്റായി ജഗദീഷന്‍ പുറത്താകുമ്പോള്‍ ഡ്രാഗണ്‍സിന്റെ സ്കോര്‍ 100 റണ്‍സ്. എം മുഹമ്മദ്(17), രാമലിംഗ് രോഹിത്ത്(15) എന്നിവരാണ് 15 റണ്‍സോ അതിലധികമോ നേടിയ മറ്റു താരങ്ങള്‍. മധുരൈയ്ക്കായി അഭിഷേക് തന്‍വര്‍ നാല് വിക്കറ്റും ലോകേഷ് രാജ് മൂന്നും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

മധുരൈയുടെ തുടക്കവും മോശമായിരുന്നു. സിലമ്പരസന്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 2/3 എന്ന നിലയില്‍ നിന്ന് മധുരൈയെ തിരികെ മത്സരത്തിലേക്ക് നയിച്ചത് അരുണ്‍ കാര്‍ത്തിക്ക്-ഷിജിത്ത് ചന്ദ്രന്‍ കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 117 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

50 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്സും നേടിയാണ് അരു‍ണ്‍ കാര്‍ത്തിക്ക് തന്റെ 75 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സില്‍ നിന്ന് 38 റണ്‍സ് നേടി ഷിജിത്ത് ചന്ദ്രന്‍ നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയായിരുന്നു. സിലംബരസന്റെ സ്പെല്ലൊഴിച്ച് നിര്‍ത്തിയാല്‍ അഭിനവ് മോഹന്‍ തന്റെ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കിയതാണ് ഡിണ്ടിഗല്‍ നിരയിലെ മികച്ച ബൗളിംഗ് പ്രകടനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരുണ്‍ കാര്‍ത്തിക്ക് നയിച്ചു, മധുരൈ പാന്തേഴ്സ് ഫൈനലിലേക്ക്

അരുണ്‍ കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി മധുരൈ പാന്തേഴ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക്. ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സിനു 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമേ നേടാനായുള്ളു. അശ്വിന്‍ വെങ്കട്‍രാമന്‍ 45 റണ്‍സ് നേടിയപ്പോള്‍ അഭിനവ് മുകുന്ദ്(28), പ്രശാന്ത് രാജേഷ്(29) എന്നിവരാണ് പിന്നീട് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മധുരൈ ബൗളര്‍മാരില്‍ അഭിഷേക് തന്‍വാര്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിനു വേണ്ടി 79 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കാര്‍ത്തിക്ക് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. 56 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും സഹിതമാണ് അരു‍ണ്‍ കാര്‍ത്തിക്കിന്റെ ഈ പ്രകടനം. രോഹിത് 30 റണ്‍സ് നേടി. 18.2 ഓവറിലാണ് മധുരൈ പാന്തേഴ്സിന്റെ ജയം.

ജയത്തോടെ നാളെ നടക്കുന്ന ഫൈനലിനു മധുരൈ പാന്തേഴ്സ് യോഗ്യത നേടി. ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ആണ് ഫൈനലില്‍ മധുരൈ പാന്തേഴ്സിന്റെ എതിരാളികള്‍. ഇരു ടീമുകളും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡിണ്ടിഗല്‍ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ന് രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ സ്ഥാനം മോഹിച്ച് മധുരൈയും കോവൈയും

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സ്ഥാനത്തിനായി ഇന്ന് മധുരൈ പാന്തേഴ്സും ലൈക്ക കോവൈ കിംഗ്സും തമ്മില്‍ പോര്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സുമായി ഏറ്റുമുട്ടുവാനുള്ള അവസരം ലഭിക്കും. ഒന്നാം ക്വാളിഫയറില്‍ മധുരൈയ്ക്കെതിരെ കൂറ്റന്‍ ജയം നേടിയാണ് ഡിണ്ടിഗല്‍ ഫൈനലില്‍ കടന്നത്. 75 റണ്‍സിന്റെ ജയമാണ് ഡിണ്ടിഗല്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ കുറഞ്ഞ സ്കോര്‍ കണ്ട മത്സരത്തില്‍ 24 റണ്‍സ് ജയം സ്വന്തമാക്കിയാണ് ലൈക്ക കോവൈ രണ്ടാം ക്വാളിഫയറിലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫൈനലുറപ്പിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, മധുരൈയ്ക്കെതിരെ ജയം 75 റണ്‍സിനു

മധുരൈ പാന്തേഴ്സിനെതിരെ 75 റണ്‍സ് വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഡ്രാഗണ്‍സ് യോഗ്യത നേടി. തോറ്റുവെങ്കിലും മധുരൈ പാന്തേഴ്സിനു ഒരു അവസരം കൂടി ലഭിക്കും. ഹരി നിശാന്ത്(57), ജഗദീഷന്‍(43), വിവേക്(54) എന്നിവര്‍ക്കൊപ്പം ബാലചന്ദര്‍ അനിരുദ്ധും(22) തിളങ്ങിയപ്പോള്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് നേടിയത്. പാന്തേഴ്സിനായി ജഗന്നാഥ് സിനിവാസ് മൂന്ന് വിക്കറ്റ് നേടി.

കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ മധുരൈയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഡിണ്ടിഗലിനു വെല്ലുവിളി ഉയര്‍ത്തുവാനായില്ല. എട്ടാമനായി ഇറങ്ങിയ അഭിഷേക് തന്‍വര്‍(28) ആണ് ടീമിന്റെ ടോപ് സ്കോറര്‍. 19.3 ഓവറില്‍ 128 റണ്‍സിനു മധുരൈ പാന്തേഴ്സ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. എം മുഹമ്മദ് മൂന്ന് വിക്കറ്റും ത്രിലോക് നാഗ്, മോഹന്‍ അഭിനവ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി ഡിണ്ടിഗല്‍ ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും അവസാന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും റണ്‍റേറ്റിന്റെ ബലത്തില്‍ കാരൈകുഡി കാളൈകളും പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും ഏറ്റും മുട്ടും. നാളെ എലിമിനേറ്ററില്‍ കോവൈ കിംഗ്സും കാരൈകുഡി കാളൈകളും ഏറ്റുമുട്ടും. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും 10 വീതം പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. നാല് ടീമുകള്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിന്നപ്പോള്‍ റണ്‍ റേറ്റിന്റെ ബലത്തില്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാമതും കാരൈകുഡി നാലാം സ്ഥാനവും നേടി.

ടൂട്ടി പാട്രിയറ്റ്സും റൂബി തൃച്ചി വാരിയേഴ്സുമാണ് എട്ട് പോയിന്റ് നേടിയ മറ്റു ടീമുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മധുരൈ പാന്തേഴ്സ്, കാരൈകുഡിയ്ക്കെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് കാരൈകുഡി കാളൈകള്‍ക്കെതിരെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി 158 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മധുരൈ മറികടന്നു. 85 റണ്‍സ് നേടി പുറത്താകാതെ നിന്ന മധുരൈ ഓപ്പണിംഗ് താരം അരുണ്‍ കാര്‍ത്തിക്ക് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡിയ്ക്കായി ശ്രീകാന്ത് അനിരുദ്ധ(48) മാത്രമാണ് മികവ് പുലര്‍ത്തിയത്. ആദിത്യ(25), രാജമണി ശ്രീനിവാസന്‍(20), രാജ്കുമാര്‍(20) എന്നിവര്‍ക്ക് അധിക സമയം ക്രീസില്‍ പിടിച്ച് നില്‍ക്കാനാകാത്തതും ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുന്നതിനു തടസ്സമായി. രണ്ട് വീതം വിക്കറ്റുമായി അഭിഷേക് തന്‍വര്‍, കിരണ്‍ ആകാശ്, വരുണ്‍ ചക്രവര്‍ത്തി, ജഗദീഷന്‍ കൗശിക് എന്നിവര്‍ മധുരൈയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മധുരൈയ്ക്കും തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ഒരു വശത്ത് അരുണ്‍ കാര്‍ത്തിക്ക് അടിച്ച് തകര്‍ത്തപ്പോള്‍ ടീമിനു കാര്യങ്ങള്‍ എളുപ്പമായി. 56/4 എന്ന നിലയില്‍ അരുണിനൊപ്പമെത്തിയ ഷിജിത്ത് ചന്ദ്രനുമായി(38) ചേര്‍ന്ന് മധുരൈ വിജയത്തോട് അടുക്കുകയായിരുന്നു. അഭിഷേക് തന്‍വര്‍ (11*) അരുണ്‍ കാര്‍ത്തിക്കിനു കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ച് വിജയ സമയത്ത് പുറത്താകാതെ നിന്നു.

50 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്ക് 10 ബൗണ്ടറിയും 2 സിക്സും നേടി. കാരൈകുഡിയ്ക്കായി യോ മഹേഷ് 2 വിക്കറ്റ് നേടി. മോഹന്‍ പ്രസാത്, മാന്‍ ബാഫ്ന, രാജ്കുമാര്‍, കിഷന്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്-തലൈവന്‍ സര്‍ഗുണം കൂട്ടുകെട്ട്

176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും തലൈവന്‍ സര്‍ഗുണവും. അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്നപ്പോള്‍ തലൈവന്‍ സര്‍ഗുണം ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി. രണ്ടാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 5 വിക്കറ്റ് ജയത്തോടെ മധുരൈ പാന്തേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടുകയായിരുന്നു. സത്യമൂര്‍ത്തി ശരവണന്‍ 28 പന്തില്‍ 52 റണ്‍സും സുരേഷ് കുമാര്‍ 26 പന്തില്‍ 42 റണ്‍സും നേടി തൃച്ചിയ്ക്കായി തിളങ്ങി. ഭരത് ശങ്കര്‍(29), മണി ഭാരതി(33) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാന്തേഴ്സിനു വേണ്ടി രാഹില്‍ ഷാ മൂന്ന് വിക്കറ്റ് നേടി.

തലൈവന്‍ സര്‍ഗുണം 36 പന്തില്‍ നിന്ന് 70 റണ്‍സാണ് നേടിയത്. 5 ബൗണ്ടറിയും 6 സിക്സും നേടി തിളങ്ങിയ സര്‍ഗുണം 200നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ മധുരൈയ്ക്ക് നഷ്ടമായെങ്കിലും അരുണ്‍ കാര്‍ത്തിക്ക് ഒരു വശത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്ന അരുണ്‍ തന്നെയാണ് കളിയിലെ താരവും.

5 വീതം സിക്സും ബൗണ്ടറിയുമാണ് അരുണ്‍ കാര്‍ത്തിക്ക് സ്കോര്‍ ചെയ്തത്. തൃച്ചിയ്ക്കായി ചന്ദ്രശേഖര്‍ ഹണപതി രണ്ടും സഞ്ജയ്, കണ്ണന്‍ വിഗ്നേഷ്, ലക്ഷ്മി നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version