സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, കേരളത്തിനെതിരെ ഹരിയാനയ്ക്ക് നാല് റണ്‍സ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സച്ചിന്‍ ബേബിയുടെ വീരോചിതമായ ഇന്നിംഗ്സിനും കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് നേടി കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തില്‍ കടന്ന് ഹരിയാന.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയിരുന്നു. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സേ നേടാനായുള്ളു.

റോബിന്‍ ഉത്തപ്പയെ തുടക്കത്തിലെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് ടീമിനായി 81 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സഞ്ജുവിനെയും അസ്ഹറുദ്ദിനെയും ഒരേ ഓവറില്‍ പുറത്താക്കി സുമിത് കുമാര്‍ കേരളത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി. സഞ്ജു 31 പന്തില്‍ 51 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ 35 റണ്‍സും നേടുകയായിരുന്നു.

11 ഓവറില്‍ കേരളം 102/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് സച്ചിന്‍ ബേബി 38 പന്തില്‍ നിന്ന് നേടിയ 66 റണ്‍സാണ് കേരളത്തിന്റെ പ്രതീക്ഷയായി മാറിയത്. അവസാന രണ്ടോവറില്‍ 26 റണ്‍സ് ആയിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ സല്‍മാന്‍ നിസാറിന് വലിയ ഷോട്ടുകള്‍ നേടാനായില്ലെങ്കിലും നാലാം പന്തില്‍ സച്ചിന്‍ ബേബി സിക്സര്‍ നേടി. ഓവറിലെ അവസാന പന്തില്‍ സല്‍മാന്‍ നിസാര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം ആറ് പന്തില്‍ 12 റണ്‍സായി മാറി.

അവസാന ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന് സല്‍മാന്‍ നിസാറിന്റെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. മൂന്ന് പന്തില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായതോട് കൂടി കേരളത്തിന്റെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി.