ഇന്ത്യ എന്ത് പറഞ്ഞാലും അത് നടക്കും – ഷാഹിദ് അഫ്രീദി

Sports Correspondent

ലോക ക്രിക്കറ്റിൽ എന്ത് തന്നെ സംഭവിച്ചാലും ഇന്ത്യയെടുക്കുന്ന നിലപാട് ആണ് ഒടുവിൽ അംഗീകരിക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദി. ഐപിഎൽ ലേലത്തിലും ഇന്ത്യയുടെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ഐപിഎലിന് പ്രത്യേക സമയ ജാലകം ലഭിയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുന്നതിന് കാരണവും ഈ പണത്തിന്റെ ഒഴുക്ക് തന്നെയാണെന്നും ഷാഹിദ് അഫ്രീദി.

ഐസിസി ഇതിന് അംഗീകാരം നൽകിയാൽ പാക്കിസ്ഥാന് അത് വലിയ തിരിച്ചടിയാണെന്നും രണ്ടര മാസത്തെ പ്രത്യേക ജാലകം വന്നാൽ മറ്റു അന്താരാഷ്ട്ര മത്സരങ്ങളൊന്നും നടത്തുവാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കുകയില്ലെന്നും അഫ്രീദി സൂചിപ്പിച്ചു.

ഐപിഎൽ സമയത്ത് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഓസ്ട്രേലിയൻ സംഘത്തിൽ പ്രമുഖ താരങ്ങള്‍ ഒന്നും പങ്കെടുത്തിരുന്നില്ല. ഐപിഎൽ കഴിഞ്ഞ രണ്ട് മാസത്തിന് ശേഷം മാത്രമാണ് പാക്കിസ്ഥാന്‍ അടുത്ത അന്താരാഷ്ട്ര പരമ്പര വിന്‍ഡീസുമായി കളിക്കാനായത്.

ഐപിഎൽ മറ്റു രാജ്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും അവസാനം മാര്‍ക്കറ്റും സമ്പത്ത് വ്യവസ്ഥയും എല്ലാം പരിഗണിക്കുമ്പോള്‍ ബിസിസിഐ പറയുന്നത് മാത്രം നടക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അഫ്രീദി ഒരു ടിവി ഷോയിൽ പറഞ്ഞു.