CPL

മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും മാര്‍ക്ക് ദേയാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് സൂക്ക്സിന് മികച്ച തുടക്കം നല്‍കുകയായിരുന്നു.

8.5 ഓവറില്‍ സ്കോര്‍ 77ല്‍ നില്‍ക്കവെ ദേയാലിനെ നഷ്ടമായതിന് ശേഷം സൂക്ക്സിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 67 റണ്‍സാണ് ഫ്ലെച്ചര്‍-ദേയാല്‍ കൂട്ടുകെട്ട് നേടിയത്. 29 റണ്‍സ് നേടിയ ദേയാലിനെ ഫവദ് അഹമ്മദ് പുറത്താക്കിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിനായിരുന്നു ഫ്ലെച്ചറിന്റെ വിക്കറ്റ്.

39 റണ്‍സാണ് ഫ്ലെച്ചറുടെ സംഭാവന. 77/1 എന്ന നിലയില്‍ നിന്ന് 117/5 എന്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം വീഴുകയായിരുന്നു. റോസ്ടണ്‍ ചേസ് 22 റണ്‍സ് നേടി പൊള്ളാര്‍ഡിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫവദ് അഹമ്മദ് മുഹമ്മദ് നബിയെ പുറത്താക്കി.

24 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ വിക്കറ്റ് വീഴ്ത്തി പൊള്ളാര്‍ഡ് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. നേരത്തെ ഡാരെന്‍ സാമിയുടെ വിക്കറ്റ് അകീല്‍ ഹൊസൈന്‍ നേടിയപ്പോള്‍ ജാവെല്ലേ ഗ്ലെന്നിന്റെ വിക്കറ്റ് പൊള്ളാര്‍‍ഡ് നേടുകയായിരുന്നു.

19.1 ഓവറില്‍ ആണ് ടീം ഓള്‍ഔട്ട് ആകുന്നത്. പത്തോവറില്‍ ആധിപത്യം നേടിയ സൂക്ക്സിനെ തിരിച്ചടിച്ച് മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ ട്രിന്‍ബാഗോ നടത്തിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നാല് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നില്‍ക്കുന്ന സൂക്ക്സിനെയാണ് ട്രിന്‍ബാഗോ 154 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയത്.