എഫ് സി പോർട്ടോ ഇതിഹാസവും മുൻ മുംബൈ സിറ്റി മാനേജരുമായിരുന്നു ജോർജെ കോസ്റ്റ അന്തരിച്ചു
പോർച്ചുഗീസ് ഇതിഹാസവും മുൻ മുംബൈ സിറ്റി മാനേജരുമായ ജോർജ് കോസ്റ്റ അന്തരിച്ചു. 53 വയസ്സായിരുന്നു. എഫ് സി പോർട്ടോയുടെ പരിശീലന സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം. പോർട്ടോയുടെ ഫുട്ബോൾ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. “ദ ബീസ്റ്റ്” എന്നറിയപ്പെട്ടിരുന്ന കോസ്റ്റ, കളിക്കാരൻ എന്ന നിലയിലും അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും ക്ലബിന് നൽകിയ സംഭാവനകൾ വലുതാണ്.

പരിശീലനത്തിനിടെയുണ്ടായ ഹൃദയാഘാതത്തിന് ശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോർട്ടോയുടെ ചരിത്രത്തിൽ ജോർജ് കോസ്റ്റയുടെ പേര് എന്നും ഓർമ്മിക്കപ്പെടും. ക്ലബിന് വേണ്ടി 383 മത്സരങ്ങൾ കളിച്ച അദ്ദേഹം എട്ട് ലീഗ് കിരീടങ്ങളും, 2004-ൽ ജോസെ മൗറീഞ്ഞോയുടെ കീഴിൽ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.
ഇന്ത്യയിൽ മുംബൈ സിറ്റി എഫ് സി ഉൾപ്പെടെ ലോകമെമ്പാടുമുള്ള ക്ലബുകളുടെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂറോപ്പിലും വിദേശ രാജ്യങ്ങളിലും ഫുട്ബോളിന് വലിയ സംഭാവനകൾ നൽകിയ കോസ്റ്റ, നിരവധി കളിക്കാർക്കും സഹപ്രവർത്തകർക്കും ഒരു റോൾ മോഡൽ കൂടിയായിരുന്നു.