ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്‍കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 32.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

ഇംഗ്ലണ്ടിനായി 41 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്സും സഹിതമാണ് ബൈര്‍സ്റ്റോ തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ 82 റണ്‍സ് നേടിയത്. സാം ബില്ലിംഗ്സ്(46*), ഡേവിഡ് വില്ലി(47*) എന്നിവരാണ് റണ്‍സ് നേടിയ മറ്റു താരങ്ങള്‍.

ഒരു ഘട്ടത്തില്‍ 71/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ജോഫ്വ ലിറ്റിലും കര്‍ടിസ് കാംഫെറും ചേര്‍ന്ന് തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടീം 137/6 എന്ന നിലയിലേക്ക് പ്രതീരോധത്തിലായി. എന്നാല്‍ ജോണി ബൈര്‍സ്റ്റോ ടോപ് ഓര്‍ഡറില്‍ നല്‍കിയ വെടിക്കെട്ട് പ്രകടനം ടീമിന് വ്യക്തമായ ആധിപത്യം നല്‍കിയിരുന്നു.

ഇതിന്റെ ബലത്തില്‍ സാം ബില്ലിംഗ്സും ഡേവിഡ് വില്ലിയും നങ്കൂരമിട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സ് മെല്ലെ മുന്നോട്ട് നീക്കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ ഏറെ നിര്‍ണ്ണായകായ 79 റണ്‍സാണ് നേടിയത്. ഇതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുന്നത്.

അയര്‍ലണ്ടിനായി ബാറ്റിംഗില്‍ മികവ് പുലര്‍ത്തിയ കര്‍ടിസ് കാംഫെര്‍ ബൗളിംഗില്‍ രണ്ട് വിക്കറ്റും നേടി. ജോഷ്വ ലിറ്റിലിന് മൂന്ന് വിക്കറ്റും ലഭിച്ചു. എന്നാല്‍ പിന്നീട് ആര്‍ക്കും വിക്കറ്റ് ലഭിയ്ക്കാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് അനായാസം നീങ്ങി.