ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്കെതിരെയുള്ള സമീപനം പാളി – ജേസണ്‍ ഹോള്‍ഡര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മഴ മൂലം സന്നാഹ മത്സരം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും തങ്ങള്‍ ഹാഷിം അംലയ്ക്കും ക്വിന്റണ്‍ ഡി കോക്കിനും എതിരെ പുറത്തെടുത്ത സമീപനം പാളിയെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. വെറും 12.4 ഓവര്‍ മാത്രം മത്സരം നടന്നുവെങ്കിലും അതില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 95 റണ്‍സ് നേടുവാന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. അംല 46 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 37 റണ്‍സ് നേടിയാണ് ഡി കോക്ക് ക്രീസില്‍ നിലയുറപ്പിച്ചത്. പിന്നീട് മഴ മൂലം കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വളരെ അധികം പന്തുകള്‍ ഷോര്‍ട്ട് ബോളുകള്‍ക്ക് ശ്രമിച്ചുവെന്നും ഇതിലും ഭേദമായി തങ്ങള്‍ക്ക് പന്തെറിയുവാന്‍ സാധിക്കുമായിരുന്നുവെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. വിക്കറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായിരുന്നു, ഓപ്പണിംഗ് താരങ്ങള്‍ മികച്ച പ്രകടനവും പുറത്തെടുത്തു എന്നാല്‍ അവര്‍ക്ക് അനുകൂലമായ സാഹചര്യം ബൗളര്‍മാര്‍ ഒരുക്കി കൊടുത്തുവെന്ന് വേണം കരുതുവാന്‍ എന്നും ജേസണ്‍ കൂട്ടിചേര്‍ത്തു.