ഒരു റണ്‍സ് നേടുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ പതനം ഉറപ്പാക്കി ഇമ്രാന്‍ താഹിര്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

69/2 എന്ന നിലയില്‍ നിന്ന് 70/6 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട് ഇമ്രാന്‍ താഹിര്‍. താഹിറിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്‍ 34.1 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമ്രാന്‍ താഹിര്‍ നാല് വിക്കറ്റും ക്രിസ് മോറിസ് മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്.

ഓപ്പണര്‍മാര്‍ ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സദ്രാനും കരുതലോടെയാണ് തുടങ്ങിയതെങ്കിലും മഴ വരുത്തിയ വിഘ്നം ഇരുവരുടെയും താളം തെറ്റിയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ സാസായിയുടെ വിക്കറ്റ് റബാഡ വീഴ്ത്തിയ ശേഷം പിന്നീട് അഫ്ഗാനിസ്ഥാന്റെ പതനം ആരംഭിയ്ക്കുകയായിരുന്നു. റഹ്മത് ഷായെ ക്രിസ് മോറിസ് പുറത്താക്കിയപ്പോള്‍ പിന്നീടുള്ള പതനം താഹിറും ഫെഹ്ലുക്വായോയും ചേര്‍ന്നാണ് നടത്തിയത്. ഇതില്‍ താഹിറായിരുന്നു കനത്ത പ്രഹരം ഏല്പിച്ചത്. 32 റണ്‍സ് നേടിയ നൂര്‍ അലി സദ്രാന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താഹിര്‍ നേടിയത്.

77/7 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ റഷീദ് ഖാന്‍-ഇക്രം അലി ഖില്‍ കൂട്ടുകെട്ടാണ് നൂറ് കടത്തിയത്. 34 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രിസ് മോറിസ് തകര്‍ക്കുകയായിരുന്നു. 35 റണ്‍സുമായി റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ പൊരുതി നോക്കിയത്. റഷീദ് ഖാനാണ് ടീമിന്റെ ടോപ് സ്കോറര്‍.