ഷാന്‍ മസൂദിനെ നഷ്ടമായെങ്കിലും കരുതലോടെ പാക്കിസ്ഥാന്‍ മുന്നോട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്താംപ്ടണിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന് * വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയ ശേഷം തൊട്ടടുത്ത ഓവറില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ പന്തില്‍ ആബിദ് അലി നല്‍കിയ അവസരം ഡൊമിനിക്ക് സിബ്ലേ കൈവിടുകയായിരുന്നു. ആ അവസരം മുതലാക്കി പിന്നീട് രണ്ടാം വിക്കറ്റില്‍ ആബിദ് അലി-അസ്ഹര്‍ അലി കൂട്ടുകെട്ട് 56 റണ്‍സ് നേടി.

ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 62/1 എന്ന നിലയിലാണ്. ക്രീസില്‍ 33 റണ്‍സുമായി ആബിദ് അലിയും 20 റണ്‍സ് നേടി അസ്ഹര്‍ അലിയുമാണ് നില്‍ക്കുന്നത്. 23.4 ഓവറായപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനായി ടീമുകള്‍ക്ക് പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇലവനില്‍ രണ്ട് മാറ്റമാണുള്ളതില്‍ ബെന്‍ സ്റ്റോക്സിന് പകരം സാക്ക് ക്രോളിയും ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം സാം കറനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാന് പകരം ഫവദ് അലം ടീമിലേക്ക് എത്തുന്നു.