“എം.എസ്. ധോണിയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ”: മൈക്കിൾ ക്ലാർക്ക്
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് 43 വയസ്സിലും എം.എസ്. ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് പ്രശംസിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ചെന്നൈയുടെ വിജയത്തിൽ ധോണി ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ധോണിയുടെ വിക്കറ്റ് കീപ്പിംഗ് മികവിൽ ശ്രദ്ധേയമായത് ആയുഷ് ബദോണിയുടെ തകർപ്പൻ സ്റ്റംപിംഗ്, ഋഷഭ് പന്തിന്റെ നിർണായക ക്യാച്ച്, അബ്ദുൾ സമദിന്റെ മികച്ച റണ്ണൗട്ട് എന്നിവയായിരുന്നു.

ഈ പ്രകടനങ്ങളിലൂടെ ഐപിഎൽ ചരിത്രത്തിൽ 200 പുറത്താക്കലുകൾ നേടുന്ന ആദ്യത്തെ താരം എന്ന നേട്ടവും ധോണി സ്വന്തമാക്കി.
“ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു—എം.എസ്. ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ. അദ്ദേഹത്തിന്റെ സ്ഥിരതയും കൃത്യതയും അവിശ്വസനീയമാണ്. ഇന്ന് അദ്ദേഹം ടീമിനെ നയിച്ച രീതി അതിശയകരമായിരുന്നു—സ്പിന്നർമാരെ കൃത്യമായി ഉപയോഗിച്ചു, ഓവറുകൾ വേഗത്തിൽ പൂർത്തിയാക്കി, സമ്മർദ്ദം ചെലുത്തി. ഇതൊരു ക്ലാസിക് എം.എസ്. ശൈലിയാണ്.” സ്റ്റാർ സ്പോർട്‌സിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞു
ബാറ്റിംഗിലും ധോണി മികച്ച പ്രകടനം കാഴ്ചവെച്ചു. 11 പന്തിൽ നാല് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ പുറത്താകാതെ 26 റൺസ് അദ്ദേഹം നേടി. ശിവം ദുബെയുമായി ചേർന്ന് അദ്ദേഹം നടത്തിയ കൂട്ടുകെട്ട് സിഎസ്‌കെയെ ഏഴ് വിക്കറ്റിന് വിജയിപ്പിച്ചു. 19.3 ഓവറിൽ ലഖ്‌നൗ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവർ മറികടന്നു.
ഈ പ്രകടനത്തോടെ ധോണിക്ക് കളിയിലെ താരം എന്ന പുരസ്കാരവും ലഭിച്ചു.