ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ഓസ്ട്രേലിയയെ ആദ്യ ടെസ്റ്റിൽ പരാജയപ്പെടുത്തി

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ മികച്ച വിജയം നേടി ബംഗ്ലാദേശ്. മത്സരത്തിന്റെ നാലാം ദിവസം 9 വിക്കറ്റ് വിജയം കുറിച്ച ബംഗ്ലാദേശ് ആദ്യം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 198 റൺസിന് എറിഞ്ഞിട്ടാണ് മത്സരം തങ്ങളുടെ പക്ഷത്തേക്ക് തിരിച്ചത്.
തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 426 എന്ന മികച്ച സ്കോര്‍ നേടി 228 റൺസിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 284 റൺസിന് പുറത്തായപ്പോള്‍ ബംഗ്ലാദേശിന് മുന്നിൽ വെറും 57 റൺസ് വിജയ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. അത് ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ബംഗ്ലാദേശ് ചരിത്ര വിജയം കുറിച്ചു.
71 റൺസുമായി സ്റ്റീവന്‍ സ്മിത്ത് ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹമ്മുദ് 6 വിക്കറ്റ് നേടി.
ബംഗ്ലാദേശിന് വേണ്ടി തൻസിദ് ഹസന്‍ തമീം 101 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 84 റൺസും മെഹ്ദി ഹസന്‍ മിറാസ് 65 റൺസും നേടി തിളങ്ങി. മോമിനുള്‍ 49 റൺസും മുഷ്ഫിക്കുര്‍ റഹിം 36 റൺസും നേടിയാണ് 426 റൺസിലേക്ക് ബംഗ്ലാദേശിനെ നയിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസൽവുഡ് 6 വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 284 റൺസ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 104 റൺസുമായി ടോപ് സ്കോറര്‍ ആയി. സ്റ്റീവ് സ്മിത്ത് 44 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ മിറാസ് 5 വിക്കറ്റും ഹസന്‍ മഹമ്മുദ് 3 വിക്കറ്റും നേടി.

57 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ബംഗ്ലാദേശിന് തന്‍സിദിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും മോമിനുള്‍ ഹക്ക് 30 റൺസും ഷദ്മന്‍ ഇസ്ലാം 25 റൺസും നേടി ടീമിന്റെ 9 വിക്കറ്റ് വിജയം ഉറപ്പാക്കി.