ആരു പൂട്ടും ബിഗ് 3 യെ? വിംബിൾഡനു നാളെ തുടക്കം

ടെന്നീസിലെ എക്കാലത്തേയും വലിയ ആവേശമായ വിംബിൾഡനു നാളെ ആൾ ഇംഗ്ലണ്ട് ക്ലബിൽ തുടക്കമാവും. ഈ 2019 ലും പ്രധാനചോദ്യം 30 കഴിഞ്ഞ ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് ത്രയത്തിനു ആരു ഭീഷണി ഉയർത്തും എന്നത് തന്നെയാണ്. ലോക ഒന്നാം നമ്പറും നിലവിലെ വിംബിൾഡൺ ജേതാവുമായ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് തന്നെയാണ് ഒന്നാം സീഡ്. 8 തവണ വിംബിൾഡൺ സ്വന്തമാക്കിയ പുൽ കോർട്ടിലെ രാജാവ് സ്വിസ്സ് താരം റോജർ ഫെഡറർ രണ്ടാം സീഡും, 12 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവായ കളിമൺ കോർട്ടിലെ രാജാവ് സ്‌പെയിൻ താരം റാഫേൽ നദാൽ മൂന്നാം സീഡുമാണ്. അവസാനം നടന്ന 10 ഗ്രാന്റ് സ്‌ലാമുകളും പരസ്പരം പങ്കിട്ട ഇവർ കഴിഞ്ഞ 16 വിംബിൾഡനുകളിൽ 14 എണ്ണത്തിലും ജേതാക്കളായി. മറ്റു രണ്ട് തവണ വിംബിൾഡനിൽ മുത്തമിട്ട ബ്രിട്ടീഷ് താരം ആന്റി മുറെ ഇത്തവണ കളത്തിലുമില്ല എന്നത് ഈ ഇതിഹാസതാരങ്ങൾക്കു എതിരാളികൾ ഇല്ല എന്നതിന്റെ സൂചന കൂടിയാണ്. യുവ തലമുറയിൽ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ഡൊമിനിക് തീം, പ്രതിഭാധരരായ ഗ്രീസിന്റെ സ്റ്റെഫനോസ് സ്റ്റിസിപാസ്, ജർമ്മനിയുടെ അലക്‌സാണ്ടർ സെവർവ്വ് എന്നിവരാണ്‌ ഇവർക്ക് ഇത്തതിരിയെങ്കിലും ഭീക്ഷണി ഉയർത്തുക. കൂടാതെ വളർന്നു വരുന്ന ഫെലിക്‌സ് ആഗർഅലിസ്സമെയും ശ്രദ്ധിക്കേണ്ട താരമാണ്. കൂടാതെ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സ്റ്റാൻ വാവറിങ്ക, 2017 ലെ വിംബിൾഡൺ ഫൈനൽ കളിച്ച മാരിൻ സിലിച്ച് എന്നിവരും ഒരു കൈ നോക്കാനാവും വിംബിൾഡനിൽ ഇറങ്ങുക.

ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചിനു തന്നെയാണ് വിംബിൾഡൺ ജയിക്കാൻ സാധ്യതകൾ ഏറെ. 4 പ്രാവശ്യം വിംബിൾഡൺ ജേതാവായ നൊവാക്കിന്റെ 26 പ്രാവശ്യത്തെ ഗ്രാന്റ് സ്‌ലാമുകളിലെ തുടർജയത്തിനു ഫ്രഞ്ച്‌ ഓപ്പൺ സെമിയിൽ ഡൊമനിക് തീം അന്ത്യം കുറിച്ചെങ്കിലും സമീപകാലത്തെ മാരക ഫോം കണക്കിലെടുത്താൽ റോബോർട്ടിനെ തോല്പിക്കുക എളുപ്പമല്ല ആർക്കും. ജർമ്മനിയുടെ ഫിലിപ്പ് കൊഹ്‌ൽഷെറയ്ബറാണ് ആദ്യറൗണ്ടിൽ നൊവാക്കിന്റെ എതിരാളി. ക്വാട്ടറിൽ സ്റ്റിസിപാസിനെ ലഭിച്ചേക്കും എന്നത് മാത്രമാണ് സെമി വരെ നൊവാക് നേരിടാവുന്ന വലിയ കടമ്പ. അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ നൊവാക് ദ്യോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ ഉണ്ടാവും എന്നത് ഉറപ്പാണ്. സെമിയിൽ അലക്‌സാണ്ടർ സെവർവ്വ്,സ്റ്റാൻ വാവറിങ്ക,മിലോസ് റയോണിക്, കെവിൻ ആന്റേഴ്‌സൻ എന്നിവരിൽ ഒരാളാവും നൊവാക്കിന്റെ എതിരാളി.

മൂന്നാം സീഡ് റാഫ നദാലിന് അത്ര ആശ്വാസകരമായ മത്സരക്രമമല്ല ലഭിച്ചത് എന്നതാണ് വാസ്തവം. താൻ വിംബിൾഡൺ സീഡിങ് രീതിയിൽ ഒട്ടും സന്തുഷ്ടനല്ലെന്നു നദാൽ തുറന്നു പറയുകയും ചെയ്തു. മുമ്പ് രണ്ടു തവണ പുൽ കോർട്ട് കീഴടക്കിയ കളിമണ്ണിലെ രാജാവിന് ആദ്യ റൗണ്ടിലെ എതിരാളി ജപ്പാന്റെ യുച്ചി സുഗിറ്റായാണ്. എന്നാൽ രണ്ടാം റൗണ്ടിൽ മിക്കവാറും പ്രവചനങ്ങൾക്കു എന്നും അതീതനായ ഓസ്‌ട്രേലിയൻ താരം നിക്ക് ക്രഗിയോസ് ആവും നദാലിന്റെ എതിരാളി. 2014 വിംബിൾഡനിൽ നദാലെ തോൽപ്പിച്ച ചരിത്രമുണ്ട് ഈ കുഴപ്പക്കാരനു. കൂടാതെ ക്വാർട്ടർ ഫൈനലിൽ മിക്കവാറും ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ ലഭിച്ചച്ചേക്കും എന്നത് നദാലിന്റെ പ്രതീക്ഷകൾക്കു ചെറിയ മങ്ങൽ ഏല്പിക്കുന്നുണ്ട്. ഈ വർഷം അത്ര ഫോമിലല്ലെങ്കിലും സിലിച്ച് പുൽ കോർട്ടിൽ അപകടകാരിയാണ്. എന്നാൽ 2017 ൽ പരിക്കേറ്റു പിന്മാറേണ്ടി വന്ന വിംബിൾഡൺ സെമി തോൽവിക്കു പകരം വീട്ടാനാവും നാദാലിന്റെ ശ്രമം. സെമിയിൽ എത്തുകയാണെങ്കിൽ വീണ്ടുമൊരു ഫെഡറർ – നദാൽ സ്വപ്നഫൈനലിന് കളം ഒരുങ്ങിയേക്കും.

നദാലിനെക്കാൾ വ്യത്യസ്ഥമായി കുറച്ചു കൂടി എളുപ്പമാണ് രണ്ടാം സീഡ് റോജർ ഫെഡററിന് കാര്യങ്ങൾ. വിംബിൾഡനിലെ, ലോകത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് താരത്തിന് ആദ്യ റൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ 87 റാങ്കുകാരൻ ലോയിഡ് ഹാരിസാണ് എതിരാളി. സെമി വരെ ക്വാട്ടറിൽ ജപ്പാന്റെ കെയ്‌ നിഷികോരിയാവും ഫെഡററിന് അൽപ്പമെങ്കിലും ഭീഷണി ഉയർത്താവുന്ന താരം. കഴിഞ്ഞ വർഷം കെവിൻ ആന്റേഴ്‌സനെതിരെ രണ്ട് സെറ്റ് നേടിയ ശേഷം മത്സരം കൈവിട്ടത് ഫെഡററുടെ മനസ്സിൽ കാണും എന്നതിനാൽ സൂക്ഷിച്ചു തന്നെയാവും ഫെഡറർ കളിക്കുക. തന്റെ 9 മത്തെ വിംബിൾഡൺ ലക്ഷ്യമിടുന്ന ഫെഡറർക്ക് അത് സാധിക്കുമെന്നാണ് ആരാധരുടെ പ്രതീക്ഷ.

നൊവാക് നിലനിർത്തുമോ, ഇല്ല ഫെഡറർ വീണ്ടെടുക്കുമോ, അല്ല നദാൽ ഉയിർത്തെണീക്കുമോ ഇനി അതുമല്ല പുതിയൊരു ജേതാവ് പിറവി എടുക്കുമോ ചോദ്യങ്ങൾ ഇങ്ങനെ പലതാണ്. കൂടുതൽ പേരും ഓൾ ഇംഗ്ലണ്ട് ക്ലബിൽ മറ്റൊരു ഫെഡറർ – ദ്യോക്കോവിച്ച് ഫൈനൽ പ്രവചിക്കുമ്പോൾ അവിസ്മരണീയമായ ഒട്ടനവധി നിമിഷങ്ങളാവും ഈ വിംബിൾഡനും സമ്മാനിക്കുക എന്നുറപ്പാണ്. ജൂലൈ 14 നു ജേതാവിനെ അറിയും വരെ അട്ടിമറികൾക്കും ആഹ്ലാദങ്ങൾക്കും ചിരികൾക്കും കണ്ണീരുകൾക്കും വിംബിൾഡനിന്റെ പുൽമൈതാനം സാക്ഷ്യം വഹിക്കും എന്നുറപ്പാണ്.

ഫാന്റസി ഫുട്‌ബോൾ രാജാവ് സലാ തന്നെ

പ്രീമിയർ ലീഗ് തുടങ്ങാൻ ഇനിയും ഒരു മാസത്തിലേറെ സമയം ഉണ്ടെങ്കിലും ഫാന്റസി പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടക്കമായിരിക്കുകയാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകർ കളിക്കുന്നുണ്ട് ഫാന്റസി പ്രീമിയർ ലീഗ്. ലീഗിന്റെ തുടക്കമായി കളിക്കാരുടെ പുതിയ പരിഷ്‌കരിച്ച ലിസ്റ്റ് പുറത്ത് വന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ലിവർപൂളിന്റെ മൊഹമ്മദ് സലാ തന്നെ ഫാന്റസി പ്രീമിയർ ലീഗിലെ വില കൂടിയ താരം. കഴിഞ്ഞതിനു മുമ്പത്തെ സീസൺ സ്വപ്നസമാനമായ പ്രകടനം നടത്തിയ സലായുടെ വിലയിൽ പക്ഷെ ഇത്തവണ ചെറിയ ഇടിവുണ്ട് എന്നത് ഫാന്റസി മാനേജർമാർക്ക് സന്തോഷവാർത്തയാണ്. കഴിഞ്ഞ തവണ 13 മില്യൺ തുടക്കത്തിൽ ഉണ്ടായിരുന്ന സലാക്ക് ഇത്തവണ 12.5 മില്യനാണ് വില.

കഴിഞ്ഞ സീസണിൽ കരിയറിലെ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിങിന് 12 മില്യനും, സലായുടെ ലിവർപൂൾ സഹതാരം സാദിയോ മാനെക്കു 11.5 മില്യനുമായി വില ഉയർന്നിട്ടുണ്ട്. മുന്നേറ്റനിരക്കാരിൽ 12 മില്യൻ വിലയുള്ള അഗ്യൂറോ തന്നെയാണ് ഒന്നാമത്. ടോട്ടനത്തിന്റെ കെയിൻ ആഴ്സണലിന്റെ ഒബമയാങ് എന്നിവർ 11 മില്യനുമായി അഗ്യൂറോക്ക് പിന്നിലുണ്ട്. മുൻ വർഷങ്ങളിൽ ഫാന്റസി മാനേജർമാരുടെ ഇഷ്ടതാരമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസിന്റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത് വെറും 7 മില്യനാണ് ചിലി താരത്തിന് ഫാന്റസിയിൽ ഉള്ളത്.

കഴിഞ്ഞ സീസണിൽ ഫാന്റസിയിൽ റെക്കോർഡ് പ്രകടനം നടത്തിയ ലിവർപൂൾ താരം ആന്റി റോബർട്ടസ്സൻ ആണ് പ്രതിരോധകാരിൽ വിലകൂടിയ താരം. 7 മില്യനാണ് റോബർട്ടസ്സന്റെ വില. ഇതേ വില തന്നെയാണ് ലിവർപൂൾ യുവതാരം അലക്‌സാണ്ടർ അർണോൾഡിനും എന്നതാണ് ഫാന്റസി മാനേജർമാർക്ക് തല വേദനയാവുക. കഴിഞ്ഞ സീസൺ 5 മില്യൻ ആയിരുന്നു അർണോൾഡിന്റെ വില. 6.5 മില്യൻ വീതം വിലയുള്ള ലിവർപൂളിന്റെ തന്നെ വിർജിൽ വാൻ ഡെയ്ക്, ചെൽസിയുടെ അലോൻസോ, മാഞ്ചസ്റ്റർ സിറ്റിയുടെ ലപ്പോർട്ട് എന്നിവരാണ് മറ്റു വില കൂടിയ പ്രതിരോധക്കാർ. ഗോൾ കീപ്പർമാരിൽ 6 മില്യൻ വീതം വിലയുള്ള ബ്രസീൽ താരങ്ങളായ ലിവർപൂളിന്റെ ആലിസൻ ബെക്കർ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൻ എന്നിവരാണ് വിലകൂടിയ താരങ്ങൾ. പ്രീമിയർ ലീഗ് തുടങ്ങുന്നതും കാത്തിരിക്കുകയാണ് ഫുട്‌ബോൾ ആരാധകരും ലോകമെമ്പാടുമുള്ള ഫാന്റസി പ്രീമിയർ ലീഗ് മാനേജർമാരും.

ചരിത്രം കുറിച്ച് ഓറഞ്ച് പട, ലോകകപ്പ് സെമിയിൽ

ഫിഫ വനിത ലോകകപ്പ് ഫുട്‌ബോളിൽ ഇറ്റലിയെ തോൽപ്പിച്ച് നെതർലെന്റ് സെമിഫൈനലിൽ എം ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് നിലവിലെ യൂറോകപ്പ് ജേതാക്കൾ കൂടിയായ നെതർലെന്റ് ലോകകപ്പ് സെമിയിൽ എത്തുന്നത്. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ ജയം. ആദ്യമായി ക്വാട്ടറിലെത്തിയത്തിന്റെ സമ്മർദമൊന്നും കാണിക്കാതെ കളിച്ച ഓറഞ്ച് പട രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്‌. ആദ്യപകുതിയിൽ ഹോളണ്ട് ബോൾ കയ്യിൽ വാക്കുന്നതിൽ മുൻതൂക്കം പാലിച്ചെങ്കിലും 8 യുവന്റെസ് താരങ്ങളടങ്ങിയ ഇറ്റലിയാണ്‌ അവസരങ്ങൾ സൃഷ്ടിച്ചത്. മത്സരത്തിന്റെ 17 മിനിറ്റിൽ ലഭിച്ച സുവർണാവസരം ഇറ്റാലിയൻ താരം ബെർഗ്ഗമാച്ചി കളഞ്ഞു കുളിക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മുതലെ നിരന്തരം ആക്രമണങ്ങൾ തൊടുത്തു വിട്ടു ഹോളണ്ട്. 57 മിനിറ്റിൽ വാൻ ഡെ ഡാന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയപ്പോൾ 62 മിനിറ്റിൽ സ്പിറ്റ്സെയുടെ ഫ്രീകിക്ക് ഗോളിനെ തൊട്ടുരുമ്പി പുറത്തേക്ക്‌ പോയി. എന്നാൽ 70 മിനിറ്റിൽ ഡച്ച് പട അർഹിച്ച ഗോൾ വന്നു. സ്പിറ്റ്സെയുടെ അതിമനോഹരമായ ഫ്രീകിക്ക്‌ ഒന്നു വഴിതിരിച്ച് വലയിലാക്കേണ്ട പണിയെ ഡച്ച് മുന്നേറ്റ താരം ഡിയമേക്ക് ഉണ്ടായിരുന്നു. ഹോളണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയുടെ ഈ ലോകകപ്പിലെ 4 മതത്തെ ഗോൾ. ഗോളിന് ശേഷം വീണ്ടും ആക്രമണങ്ങൾക്കു മൂർച്ച കൂട്ടിയ ഡച്ച് പടക്കായി ജയമുറപ്പിച്ച രണ്ടാം ഗോൾ അടുത്ത് തന്നെ വന്നു. വീണ്ടും സ്പിറ്റ്സെയുടെ ലക്ഷണമൊത്ത ഫ്രീകിക്ക് ഒന്നു തല വെക്കേണ്ട ആവശ്യമെ ഡച്ച് പ്രതിരോധ താരം വാൻ ഡർ ഗ്രാട്ടിനു ഉണ്ടായിരുന്നുള്ളു.

രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ സ്പിറ്റ്സെയുടെ മധ്യനിരയിലെ പ്രകടനമായിരുന്നു മത്സരത്തിൽ ഡച്ച് പടക്കു ജയം സമ്മാനിച്ചത്‌. രണ്ടാം ഗോളിന് ശേഷം തിരിച്ചു വരാനുള്ള വലിയ ശ്രമമൊന്നും ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ ലോകകപ്പിൽ ഉടനീളം രണ്ടാം പകുതിയിൽ ഉണർന്നു കളിക്കുന്ന പതിവ് ഇത്തവണയും ഡച്ച് പട നിലനിർത്തിയത്തിന്റെ ഫലമായിരുന്നു രണ്ട് ഗോളുകളും. ലോകകപ്പിൽ ഇത് വരെ അടിച്ച 9 ഗോളുകളിൽ 7 എണ്ണവും ഹോളണ്ട് അടിച്ചത് മത്സരത്തിന്റെ രണ്ടാം പകുതിയിലാണെന്നത് ശ്രദ്ധേയമാണ്. സെമിയിൽ സ്വീഡൻ, ജർമ്മനി മത്സര വിജയികളെയാവും നെതിർലെന്റ്സ് നേരിടുക. ജയത്തോടെ ഒളിമ്പിക്സ് യോഗ്യത നേടാനും ഡച്ച് പടക്കു സാധിച്ചു.

ലോകകപ്പ് റെക്കോർഡിനൊപ്പമെത്തി യു.എസ് വനിത ടീം

ഇന്നലെ നടന്ന വനിത ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് സെമിയിൽ എത്തിയ യു.എസ് ടീം ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിച്ചു. വനിത ലോകകപ്പിൽ തുടർച്ചയായ 10 പ്രാവശ്യവും ജയം കണ്ട അവർ 90 കളിൽ നോർവെ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ്‌ എത്തിയത്. വാശിയേറിയ മത്സരത്തിൽ പല കണക്കൂട്ടലുകളും തെറ്റിച്ചാണ് യു.എസ് ജയം കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യു.എസ് ജയം. കൂടാതെ ഇത് തുടച്ചയായ 15 മത്തെ ജയമാണ് യു.എസ് നേടുന്നത്. 2 ഗോളുകൾ നേടിയ മെഗൻ റെപിയോനെയാണ് അമേരിക്കക്കു ജയം ഒരുക്കിയത്. ഇതോടെ ലോകകപ്പിൽ തുടർച്ചയായ 2 നോക്കോട്ട് കളികളിലും ഗോൾ നേടുന്ന ആദ്യതാരമായി മെഗൻ മാറി.

ലോകക്കപ്പിൽ ഇത് വരെ 2 അസിസ്റ്റുകൾ സ്വന്തമായുള്ള മേഗൻ ഇതോടെ 5 ഗോളോടെ ടോപ്പ് സ്‌കോറർമാരിൽ ഒരാളുമായി. ലോകകപ്പിൽ ഉടനീളം ലക്ഷ്യത്തിലേക്കടിച്ച മേഗന്റെ 5 ഷോട്ടുകളും ഗോളിൽ കലാശിച്ച് എന്നതാണ് മറ്റൊരു സവിശേഷത. ആദ്യപകുതിയിൽ 5 മത്തെ മിനിറ്റിൽ ഫ്രാൻസ് പ്രതിരോധത്തിലെ അബദ്ധം മേഗന്റെ ഫ്രീകിക്ക് ഗോളിന് വഴി വച്ചപ്പോൾ രണ്ടാം പകുതിയിൽ 65 മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഹീത്തിന്റെ പാസ്സിലാണ് മേഗൻ രണ്ടാം ഗോൾ നേടിയത്. കളിയിൽ ഉടനീളം ഒൻറി നയിച്ച ഫ്രാൻസ് മധ്യനിര കളി നിയന്ത്രിച്ചെങ്കിലും നല്ല അവസരങ്ങൾ ഉണ്ടാക്കാൻ അവർക്കായില്ല. 75 മിനിറ്റിനു ശേഷം ഉയർന്നു കളിച്ച ഫ്രാൻസിനായി തിയനിയുടെ ഫ്രീക്കിക്കിന്‌ തല വച്ച പ്രതിരോധത്തിലെ ഉയരക്കാരി വെന്റി റെനാർഡ് ആണ് 80 മിനിറ്റിൽ ഫ്രാൻസിന് ആശ്വാസഗോൾ നേടി കൊടുത്തത്.

വനിതാ ക്ലബിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ലിയോൺ താരങ്ങളാൽ നിറഞ്ഞ ഫ്രാൻസ് നിലവിലെ ചാമ്പ്യൻമാർക്കു വെല്ലുവിളി ഉയർത്തിയ പ്രകടനം തന്നെയാണ് പാരീസിലെ കടുത്ത ചൂടിലും പുറത്തെടുത്തത്. ഇത് 8 മത്തെ തവണയാണ് അമേരിക്ക വനിത ലോകകപ്പ് സെമിയിൽ എത്തുന്നത്. സെമിയിൽ ഗാരി നേവില്ലിന്റെ ഇംഗ്ലീഷ് ടീമാണ് മേഗനും സംഘത്തിന്റെയും എതിരാളികൾ. ഇന്ന് നടക്കുന്ന മറ്റ് ക്വാട്ടർ ഫൈനലുകളിൽ ഇറ്റലി നെതർലെന്റ്സിനെയും ജർമ്മനി സ്വീഡനെയും നേരിടും.

വിംബിൾഡൺ ആദ്യ റൗണ്ടിനെ കാത്ത്‌ തലമുറകൾ തമ്മിലുള്ള പോരാട്ടം!

വിംബിൾഡൺ ആദ്യ റൗണ്ടിൽ വീനസ് വില്യംസിന് എതിരാളി കോരി കൊക്കോ ഗൗഫ് എന്ന അമേരിക്കക്കാരി. അതിൽ എന്താണ് വലിയ വാർത്ത എന്നറിയാൻ ഗൗഫിന്റെ പ്രായം അറിയണം. വെറും 15 വയസ്സാണ് ഗൗഫിന്. അതായത് 2004 ൽ കോരി ജനിക്കുന്ന സമയത്ത് വീനസ് ടെന്നീസ് ലോകം ഭരിക്കുകയായിരുന്നു എന്നർത്ഥം.

ഓപ്പൺ ഇറയിൽ വിംബിൾഡൺ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരം കൂടിയാണ് ഇപ്പോൾ വനിത റാങ്കിങ്ങിൽ 301 റാങ്കിലുള്ള കോരി. പല പ്രമുഖരും അടുത്ത സെറീന വില്യംസ്‌ എന്നു വിളിക്കുന്ന കോരി യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ തിളങ്ങിയെങ്കിലും സീനിയർ ലീവെളിലേക്കു മാറിയിട്ട് അധികമായിട്ടില്ല.

39 വയസ്സും 1000 ത്തിലേറെ മത്സരങ്ങളും കളിച്ച വീനസ് വില്യംസ്‌ 5 വിംബിൾഡൺ അടക്കം 7 ഗ്രാന്റ്‌ സ്‌ലാമുകളിൽ വിജയിച്ച താരം കൂടിയാണ്. ലോക ടെന്നീസിലെ തന്നെ എക്കാലത്തെയും മികച്ച താരത്തിനെതിരായ മത്സരം സ്വപ്നതുല്യമെന്നാണ് കോരി പ്രതികരിച്ചത്‌. പ്രായം വീനസിനെ തളർത്തുമോ ഇല്ല പരിചയക്കുറവ് കോരിയെ കുടുക്കുമോ എന്നു കണ്ട് തന്നെ അറിയണം. 24 വയസ്സിന്റെ വ്യത്യാസങ്ങളുള്ള താരങ്ങൾ തമ്മിലുള്ള സമാനതകളില്ലാത്ത പോരാട്ടത്തിന് കാത്തിരിക്കുകയാണ് ടെന്നീസ് ലോകം ഒട്ടാകെ.

ട്രമ്പിന്റെ വൈറ്റ് ഹൗസിനോട് F**k off പറഞ്ഞു അമേരിക്കൻ ഫുട്‌ബോൾ നായിക!

വനിത ഫുട്‌ബോൾ ലോകകപ്പ് നേടിയാൽ ക്ഷണം കിട്ടിയാലും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ വൈറ്റ് ഹൗസിലേക്ക് താനില്ലെന്നു അമേരിക്കൻ വനിത ടീം നായകരിൽ ഒരാളായ മെഗൻ റെപിയോനെ. തങ്ങൾ ലോകകപ്പ് ജയിച്ചാലും വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും 2015 ലോകകപ്പ് നേടിയ ടീമിലെ താരം കൂടിയായ റെപിയോനെ കൂട്ടിച്ചേർത്തു. ആശയങ്ങൾ തന്നെയുള്ള വ്യത്യാസം തന്നെയാണ് തന്നെ ഈ നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത് എന്നും മെഗൻ വ്യക്തമാക്കി. വനിതാ വിഭാഗത്തിൽ നൂറ്റാണ്ടിന്റെ മത്സരം എന്നു പലരും വിശേഷിപ്പിക്കുന്ന ആതിഥേയരായ ഫ്രാൻസിനെതിരായ ഇന്നത്തെ ക്വാട്ടർ ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തിലാണ് മെഗൻ ട്രമ്പിനെതിരെ ആഞ്ഞടിച്ചത്. മുമ്പ് 2015 ലോകകപ്പ് നേടിയപ്പോൾ ഒബാമയുടെ വൈറ്റ് ഹൗസിലെക്കുള്ള ക്ഷണം മെഗനും സംഘവും സ്വീകരിച്ചിരുന്നു. മുമ്പ് NFL സൂപ്പർ ബോൾ ചാമ്പ്യന്മാരായ ഫിലാഡൽഫിയ ഈഗ്ളസ്, NBA ചാമ്പ്യന്മാരായ ഗോൾഡൻ സ്റ്റേറ്റ് വാരിയേസ് എന്നിവരും ട്രമ്പിന്റെ വൈറ്റ് ഹൗസ് ക്ഷണം നിരസിച്ചിരുന്നു.

നിലവിൽ അമേരിക്കൻ ലീഗിൽ സിയാറ്റിൽ റെയ്ൻ നായികയായ മെഗൻ മുൻ ഒളിമ്പിക് ലിയോൺ താരം കൂടിയാണ്. അമേരിക്കക്കായി 2015 ലോകകപ്പും 2012 ൽ ഒളിമ്പിക് സ്വർണ്ണവും നേടിയ മെഗൻ 2012 ൽ ലോകകപ്പിൽ രണ്ടാമത്തെത്തിയ ടീമിലും അംഗമായിരുന്നു. എന്നും തന്റെ ലക്ഷണമൊത്ത ക്രോസുകളിലൂടെയും വിങ്ങിലെ വേഗമേറിയ നീക്കങ്ങളിലും ശ്രദ്ധിക്കപ്പെട്ട ഈ മധ്യനിര താരം എന്നും തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ അസാധാരണ ധൈര്യം പ്രകടിപ്പിച്ച താരമാണ്. താനൊരു സ്വവർഗനുരാഗിയാണെന്നു തുറന്നു പറഞ്ഞ ഈ 33 കാരി LGBT സമൂഹത്തിനായുള്ള സന്നദ്ധപ്രവർത്തനങ്ങളിലും അവർക്കായുള്ള അവകാശപോരാട്ടങ്ങളിലും എന്നും മുന്നിൽ തന്നെ നിന്ന താരമാണ്.

വനിതാ താരങ്ങൾക്കെതിരായ അമേരിക്കൻ സോക്കർ അസോസിയേഷന്റെ രണ്ടാം കിട സമീപനത്തിനെതിരെ ഇന്നും നിയമപോരാട്ടം നടത്തുന്ന മെഗൻ വനിത കായിക താരങ്ങൾക്കു തുല്യവേതനം നൽകണം എന്ന പോരാട്ടത്തിലെ മുൻനിര പോരാളി കൂടിയാണ്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് NFL താരം കോളിൻ കെപർണിക് അമേരിക്കൻ ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി പ്രതിഷേദിച്ചപ്പോൾ അതിനു പിന്തുണമായെത്തിയ ആദ്യ വെളുത്ത വർഗ്ഗക്കാരായ താരങ്ങളിൽ ഒരാളും മെഗനായിരുന്നു. കോളിന് പിന്തുണച്ച് അമേരിക്കൻ ദേശീയ ഗാനത്തിനിടെ മുട്ടു കുത്തിയിരുന്ന മെഗൻ, 2015 ലോകകപ്പിൽ ഉടനീളം അമേരിക്കൻ ദേശീയഗാനം പാടുമ്പോൾ നിശബ്ദത പാലിച്ചു. കൂടാതെ എന്നും സാമൂഹിക വിഷയങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന മെഗൻ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്. മുമ്പ് പലപ്പോഴും വനിതകൾക്കും സ്വവർഗ്ഗരതിക്കാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ ട്രംപ് മെഗന്റെ ഈ നിലപാടിനെതിരെ പ്രതികരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

പ്ലാലോ മാൾഡിനി – പ്രതിരോധത്തിന്റെ അവസാനവാക്ക്!

തലമുറകളിൽ നിന്നു തലമുറകളിലേക്ക് അന്നും ഇന്നും കൈമാറി വന്ന ഒന്നാവണം ആരാണ് മികച്ചത് എന്ന ചോദ്യം. എല്ലായിടത്തും എല്ലാ മേഖലകളിലും എന്നും മുഴങ്ങുന്ന ചോദ്യമായി അത് മാറുന്നു. ഫുട്‌ബോൾ എന്നും ഈ ചോദ്യം കൊണ്ട്‌ കലുഷിതമാണ്. ചിലർക്ക്‌ ഒരാൾ മികച്ചവരാവുമ്പോൾ മറ്റ് ചിലർ മറ്റെയാൾക്ക് വേണ്ടി വാദിച്ചു കൊണ്ടേയിരിക്കും. സമീപകാലത്ത് പല സീമകളും വരെ ലംഘിച്ച് വളർന്ന മെസ്സി-റോണോൾഡോ തർക്കം തന്നെ വലിയൊരു ഉദാഹരണം. ഇങ്ങനെയിരുന്നാലും എല്ലാരേയും ഒന്നിപ്പിക്കുന്ന ചില പേരുകൾ ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഒരു പേരായി കാണാവുന്ന ഒന്നാണ്‌ പ്ലാലോ സിസാരെ മാൾഡിനിയുടേത്.

സമാനതകളില്ലാത്ത സ്വപ്നതുല്യമെന്നു വിളിക്കാവുന്ന ഒരു കരിയർ സ്വന്തമായ മാൾഡിനിയുടെ ശരിയായ മഹത്വം കിടക്കുന്നത് അദ്ദേഹം പ്രതിരോധനിരക്കാരൻ എന്ന വർഗ്ഗത്തെ സ്വതന്ത്ര്യമാക്കി മുഖ്യധാരായിലേക്കു കൊണ്ട് വന്നു എന്നതിലാണ്. പ്രതിരോധനിരക്കാരനും സൂപ്പർ സ്റ്റാർ ആവാമെന്നു, അവനും വെള്ളി വെളിച്ചം അർഹിക്കുന്നെന്നു അദ്ദേഹം പറയാതെ പറഞ്ഞു. ബാലൻ ഡി യോറിന് പരിഗണിക്കുന്ന പേരുകാരനാകാൻ ഒരു പ്രതിരോധനിരക്കാരനാവുമെന്നു അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു. ഒരു പ്രതിരോധനിരക്കാരനെ ആദ്യമായി ലോകത്തെ മികച്ച ഫുട്‌ബോൾ താരമായി സോക്കർ മാഗസിൻ തിരഞ്ഞെടുത്തത് മാൾഡിനിയിലൂടെ ആയിരുന്നു. ഇത് തനിക്കു മുമ്പേ തന്റെ ക്യാപ്‌റ്റനും മിലാൻ, ഇറ്റലി പ്രതിരോധതാരവുമായ ഫ്രാൻകോ ബരേസി ആർഹിച്ചതാണെന്നു പറഞ്ഞ മാൾഡിനി 2006 ൽ താൻ 2 പ്രാവശ്യം മൂന്നാമതായ(1994,2003) ബാലൻ ഡി യോർ തന്റെ പിൻഗാമി കന്നവാരയിലൂടെ ഒരു പ്രതിരോധ നിരക്കാരൻ സ്വന്തമാക്കുന്നതും കാണുന്നു. ഇങ്ങനെ മുമ്പേ നടന്ന ബരേസിക്കും പിന്നാലെ വന്ന കന്നവരോക്കും ഇടയിലെ പാലമാവുന്നുണ്ട് മാൾഡിനി.

1968 ജൂൺ 26 മിലാനിലാണ് മാൾഡിനി ജനിച്ചത്. അച്ഛൻ പ്രസിദ്ധ ഫുട്‌ബോൾ താരമായിരുന്നു. ഇറ്റലിക്കായും മിലാനായും ഒരുപാട് മത്സരങ്ങൾ കളിച്ച 1963 മിലാൻ ചാമ്പ്യൻസ് കപ്പ്‌ നേടുമ്പോൾ അവരുടെ ക്യാപ്റ്റനായിരുന്ന സിസാരെ. പിന്നീട് ഈ അച്ഛന്റെ തന്നെ പിന്നീട്‌ താൻ വിഖ്യാതമാക്കിയ 3 നമ്പർ ജേഴ്സിയാണ് മാൽഡിനി മിലാനിൽ 1986 ൽ ഏറ്റെടുക്കുന്നത്. കോച്ചായി അച്ഛനു കീഴിൽ 21 വയസ്സിന് താഴെയുള്ളവരുടെ ഇറ്റാലിയൻ ടീമിലും, ഇറ്റാലിയൻ സീനിയർ ടീമിലും മാൾഡിനി കളിക്കുന്നുമുണ്ട്. അച്ഛൻ തന്നെയാണ് ഇറ്റലിയുടെ അണ്ടർ 21 ടീമിലേക്കു അദ്ദേഹത്തിന് ആദ്യമായി അവസരവും നൽകുന്നത്. മിലാൻ യൂത്ത് ടീമിലൂടെ തുടങ്ങിയ മാൾഡിനി 1985 ജനുവരി 20 നു ഉദിനെസ്സിക്കെതിരെയാണ് തന്റെ ആദ്യ മത്സരം കളിക്കുന്നത്. പിന്നീട് തുടർച്ചയായ 25 വർഷം എ സി മിലാനെന്ന ക്ലബിനെ പിന്നിൽ നിന്ന് കാക്കാനും മുന്നിൽ നിന്ന് നയിക്കാനും ആ മൂന്നാം നമ്പർ കാരനുണ്ടായിരുന്നു.

ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും പ്രശസ്തനായ മാൾഡിനി പക്ഷെ തുടങ്ങിയത് റൈറ്റ് ബാക്കായിട്ടായിരുന്നു. പൊതുവെ വലത് കാലുകാരനായ മാൾഡിനി ടീമിനായാണ് ഇടത്തോട്ട് മാറുന്നത്. അരിഗ്ഗോ സാഞ്ചിയുടെ വിഖ്യാതമായ ഇമ്മോർട്ടലിൽ അവിഭാജ്യ ഘടകമാവാൻ മാൾഡിനി അധിക കാലമൊന്നും എടുത്തില്ല. 80 കളുടെ അവസാനവും 90 കളുടെ തുടക്കവും സാഞ്ചിയുടെ ഇമ്മോർട്ടൽസ് ഇറ്റാലിയൻ ഫുട്‌ബോൾ ഭരിച്ചു. ഫ്രാങ്കോ ബരേസിയെന്ന ക്യാപ്‌റ്റനും സഹപ്രതിരോധനിരക്കാരനും ഒപ്പം മാൾഡിനി മിലാനെ കാത്തപ്പോൾ കാർലോ ആഞ്ചലോട്ടിയും ഡച്ച് ഇതിഹാസങ്ങളുമായ ഫ്രാങ്ക് റെക്യയാർഡും റൂഡ് ഗുല്ലിറ്റും മാർക്കോ വാൻ ബോസ്റ്റണും അടങ്ങിയ മിലാനും യൂറോപ്യൻ, ഇറ്റാലിയൻ കിരീടങ്ങൾ സ്വന്തമാക്കി. പിന്നീട് ഫാബിയോ കോപ്പല്ല യുഗമായിരുന്നു മിലാനിൽ. 1991-92 സീസണിൽ ഒരു കളി പോലും ലീഗ് നേടിയ മിലാന്റെ ഇൻവിൻസിബിൾസ് തുടർച്ചയായ 58 കളികൾ ലീഗിൽ തോൽവിയെ അറിഞ്ഞില്ല. ഇതിനിടയിലാണ് സാക്ഷാൽ യോഹൻ ക്രൈഫിന്റെ റൊമാരിയായും സ്റ്റോച്ചിക്കോവും അടങ്ങിയ വിഖ്യാത മുന്നേറ്റം നയിച്ച ബാഴ്‌സയെ പ്രമുഖതാരങ്ങളായ വാൻ ബാസ്റ്റണോ, ബരേസിയോ ഇല്ലാത്തിറങ്ങിയ മിലാൻ ചാമ്പ്യൻസ് കപ്പ് ഫൈനലിൽ 4-0 ത്തിനു തകർത്തു തുടർച്ചയായ രണ്ടാം യൂറോപ്യൻ കിരീടം നേരിടുന്നത്. മാൾഡിനിക്ക് മുന്നിൽ ക്രൈഫിന്റെ ബാഴ്‌സ നിശബ്ദരായി. ഇതിനിടയിൽ ബരേസി, ഫിലിപ്പോ ഗല്ലി, കൃസ്ത്യൻ പാനൂച്ചി തുടങ്ങി പിന്നീട്‌ വിഖ്യാതമായ അലക്സാണ്ടർ നെസ്റ്റ തുടങ്ങിയവർ മാൾഡിനിക്ക് ഒപ്പം ബൂട്ട് കെട്ടി പ്രതിരോധം തീർത്തും.

1996 ലാണ് മിലാന്റെ നായകത്വം മാൾഡിനിയെ തേടിയെത്തുന്നത്. പിന്നീട് 13 വർഷം മിലാന്റെ ക്യാപ്റ്റൻ പദവി ആ കൈകളിൽ ഭദ്രമായിരുന്നു. ദ ക്യാപ്റ്റൻ എന്നു ഫാൻസ് വിളിച്ച മാൾഡിനിക്കും മിലാനും 90 കളുടെ അവസാനം അത്ര നന്നായിരുന്നില്ല. എന്നാൽ കാർലോ ആഞ്ചലോട്ടി 2001 ൽ മിലാൻ പരിശീലകനായതോടെ ലോകം കണ്ടത് മറ്റൊരു മിലാൻ മുന്നേറ്റമായിരുന്നു. 2003 ൽ ഓൾഡ് ട്രാഫോഡിൽ അച്ഛൻ ക്യാപ്റ്റനായി ഉയർത്തിയ(സിസാരെയും ബ്രിട്ടീഷ് മണ്ണിലാണ് ചാമ്പ്യൻസ് കപ്പ് ഉയർത്തിയത്) ചാമ്പ്യൻസ് ലീഗ് 40 വർഷത്തിന് ഇപ്പുറം ക്യാപ്റ്റൻ മാൾഡിനി ഉയർത്തി. ശത്രുക്കളായ യുവന്റെസിനെ പെനാൾട്ടിയിൽ വീഴ്ത്തിയായിരുന്നു കിരീടനേട്ടം. 2005 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 51 മത്തെ സെക്കന്റിൽ അപൂർവ്വമായി മാത്രം ഗോളടിക്കുന്ന മാൾഡിനി ഗോൾ നേടി. ഇന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഏറ്റവും പ്രായം കൂടിയ ആൾ നേടുന്ന ഗോൾ. 37 വയസ്സായിരുന്നു മാൾഡിനിക്കു. എന്നാൽ പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമെന്നു പിന്നീട് മാൾഡിനി വിളിച്ച ആ രാത്രി ആദ്യപകുതി 3-0 മുന്നിൽ നിന്ന മിലാൻ ലിവർപൂളിനോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോറ്റു. 2006 ൽ ലോകകപ്പ് നേടിയ ഇറ്റലിക്കും മിലാനടക്കമുള്ള ക്ലബുകൾക്കും നാണക്കേടായി മാച്ച് ഫിക്‌സിങ് വിവാദം ഇറ്റാലിയൻ ഫുട്‌ബോളിനെ ഉലച്ചു. മിലാന്റെ പോയിന്റ് ഡ്രോപ്പ് ചെയ്തപ്പോൾ യുവന്റസ് തരം താഴ്ത്തൽ നേരിട്ടു, ഇന്റർ മിലാൻ ലീഗ് നേടിയ ആ സീസണിൽ എങ്കിലും 3 മതെത്തിയ മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. 2007 ൽ പക്ഷെ ഇസ്‌താപൂളിലെ ആ ദുസ്വപ്നത്തിന് മിലാൻ ലിവർപൂളിനോട് പകരം ചോദിക്കുക തന്നെ ചെയ്തു. വിവാദങ്ങൾക്ക് നടുവിലും 6 വർഷത്തിനിടെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മിലാനായി ക്യാപ്റ്റനായി രണ്ടാം പ്രാവശ്യവും മൊത്തം 5 മതായും 37 കാരൻ ക്യാപ്റ്റൻ മാൾഡിനി ചാമ്പ്യൻസ് ലീഗ് ഉയർത്തി.

മിലാനായി മൊത്തം 902 മത്സരങ്ങളാണ് മാൾഡിനി കളിച്ചത്. കരിയറിൽ ഉടനീളം രാജ്യത്തിനും ക്ലബിനുമായി 1000 ത്തിലധികം മത്സരങ്ങൾ. 25 സീസൺ മുഴുവൻ സീരി എയിൽ മിലാനായി മാൾഡിനി ബൂട്ട് കെട്ടി. 8 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു മാൾഡിനി. അതിൽ 5 തവണയും ചാമ്പ്യൻസ് ലീഗ് നേടിയ മാൾഡിനി 7 തവണ സീരി എ കിരീടവും, 1 കോപ്പ ഇറ്റാലിയ, 5 തവണ വീതം സൂപ്പർ കോപ്പ ഇറ്റാലിയാന, യൂറോപ്യൻ സൂപ്പർ കപ്പ്‌, 2 തവണ ഇന്റർ കൊണ്ടിനെന്റനൽ കപ്പ്, ഒരു തവണ ക്ലബ് വേൾഡ്‌ കപ്പ് തുടങ്ങിയവയും മിലാനായി സ്വന്തമാക്കി. 24 മെയ് 2009 തിന് റോമക്കെതിരായ തോൽവി അറിഞ്ഞ മത്സരമാണ് തന്റെ സ്വന്തം സാൻ സിറോയിൽ മാൽഡിനി കളിച്ച അവസാന മത്സരം. 41 വയസ്സിൽ ഫിയറന്റോണക്കെതിരായ ജയത്തോടെയാണ് മാൾഡിനി ഫുട്‌ബോളിനോടും മിലാനോടും വിട നൽകുന്നത്. മിലാൻ ആരാദർക്കൊപ്പം ലോകവും അന്ന് ആ മനുഷ്യനായി എഴുന്നേറ്റു നിന്നു കയ്യടിച്ചു.

ക്ലബ് തലത്തിൽ സ്വന്തമാക്കാൻ ഒന്നുമില്ലാത്ത മാൾഡിനിയെയാണ് കണ്ടതെങ്കിൽ ഇറ്റലിക്കായി പൊരുതി എന്നും തോറ്റു പോയൊരു മാൾഡിനിയെയാണ് നമുക്ക് കാണുക. 1988 ൽ യൂഗോസ്‌ലാവിയാക്കെതിരെ 19 വയസ്സിലാണ് മാൾഡിനി ഇറ്റലിയുടെ നീലകുപ്പായം അണിയുന്നത്. 1990 ൽ നാട്ടിൽ നടന്ന ലോകകപ്പിൽ ഇറ്റാലിയൻ പ്രതിരോധം അതിന്റെ ഉന്നതിയിൽ നിന്നപ്പോൾ എതിരാളികൾ ഗോളടിക്കാൻ പറ്റാതെ വിയർത്തു. ലോകകപ്പിൽ ഉടനീളം വെറും 2 ഗോൾ മാത്രം വഴങ്ങിയ മാൽഡിനിയും സംഘവും 518 മിനിറ്റുകൾ ഒരു ഗോൾ പോലും വഴങ്ങാതെ പുതിയ ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി. എന്നാൽ സെമിഫൈനലിൽ അർജന്റീനക്കെതിരെ അധികസമയത്തിനും അപ്പുറം പെനാൾട്ടിയിൽ തോൽവി വഴങ്ങിയ മാൾഡിനിയെയും ഇറ്റലിയെയും വിടാതെ പിന്തുടരുന്നുണ്ട് പെനാൾ ട്ടി ഷൂട്ട് ഔട്ട് പിന്നീടങ്ങോട്ട്. 3 സ്ഥാനം സ്വന്തമാക്കിയ ഇടലിക്കൊപ്പം മാൽഡിനി ലോകകപ്പിന്റെ ടീമിലും ഇടം കണ്ടത്തി.

1994 ലോകകപ്പിൽ ബരേസിയുടെ പരിക്കുകാരണം ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും അമിതച്ചുമതല വഹിച്ച മാൽഡിനി ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. റോബർട്ടോ ബാജിയോക്കൊപ്പം ലോകവും കരഞ്ഞ ആ ഫൈനലിൽ ബ്രസീലിനോട് പെനാൾട്ടിയിൽ തോറ്റ ഇറ്റലി രണ്ടാമതായി. 1994 ൽ ബരേസിക്കു പിന്നാലെ രാജ്യത്തിന്റെ നായകസ്ഥാനം മാൽഡിനി ഏറ്റെടുക്കുന്നു. 1996 യൂറോയിൽ ആദ്യ റൗണ്ടിൽ തന്നെ ദയനീയമായാണ് ഇറ്റലി പുറത്ത് പോയത്. എന്നാൽ ആ നാണക്കേട് മായിക്കാനായിരുന്നു മാൽഡിനിയും, നെസ്റ്റേയും, കന്നവാരയും ഒക്കെ കാത്ത ഇറ്റാലിയൻ പ്രതിരോധമുള്ള ടീം ഫ്രാൻസിലേക്ക് 1998 ൽ വിമാനം കയറിയത്. എന്നാൽ ക്വാട്ടറിൽ ഫ്രാൻസിനോട് വീണ്ടും പെനാൾട്ടി ഷൂട്ട് ഔട്ടിലൂടെ വീണ്ടും തോൽവി.

1994 നു ശേഷം രാജ്യത്തിനായി ഒരു കിരീടാമെന്ന മാൽഡിനി സ്വപ്നങ്ങൾക്ക് 2000 യൂറോയിൽ ജീവൻ വച്ചു. എന്നാൽ ഫൈനലിൽ വീണ്ടും ഫ്രാൻസിനോട് ഫുട്‌ബോളിൽ കുറച്ച്‌ കാലം മാത്രം പരീക്ഷിച്ച അധികസമയത്തെ ട്രസഗയുടെ ഗോൾഡൻ ഗോളിൽ തട്ടി വീണ്ടും മാൽഡിനിക്ക് കണ്ണീർ. 2002 ലോകകപ്പിലും വില്ലനായി ഗോൾഡൻ ഗോൾ എത്തി. ആദ്യ 16 ൽ വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ ദക്ഷിണ കൊറിയ 10 പേരായി ചുരുങ്ങിയ ഇറ്റലിയയെ അധികസമയത്ത് തോല്പിക്കുന്നു. വീണ്ടും മാൽഡിനിക്ക് കണ്ണീർ മാത്രം. 4 ലോകകപ്പ് കളിച്ച, അതിലായി 23 മത്സരങ്ങൾ കളിച്ച, 2216 മിനിറ്റ് ലോകകപ്പ് കളിച്ച(ലോകകപ്പ് റെക്കോർഡ്) ഒരോ തവണ വീതം ലോകകപ്പിലും യൂറോകപ്പിലും രണ്ടാമത്തെത്തിയ മാൾഡിനി ആ വർഷം തന്നെ രാജ്യാന്തര മത്സരങ്ങളോട് വിട പറഞ്ഞു. ഇറ്റലിക്കായി 126 മത്സരങ്ങൾ കളിച്ച് 7 ഗോളുകൾ നേടിയ മാൾഡിനി 74 എണ്ണത്തിലും രാജ്യത്തെ നയിച്ചു.(ഫുട്‌ബോൾ റെക്കോർഡ് ആണ്). സങ്കടകരമായ സംഗതി അതിനടുത്ത ലോകകപ്പിൽ കന്നവാരയും സംഘവും ലോകകപ്പ് ഇറ്റലിക്കായി ഉയർത്തിയത് സന്തോഷത്തോടെയാണെങ്കിലും ഇത്തിരി മനോവിഷമത്തോടെയല്ലാതെ മാൽഡിനിക്ക് കണ്ടിരിക്കാനാവില്ല. അതെ, അത് പലപ്പോഴും അതിക്രൂരമാണ്.

മാറ്റു പ്രതിരോധതാരങ്ങളിൽ നിന്നും മാൾഡിനി വ്യത്യസ്തമാവുന്നത് പന്തിനോടുള്ള മാൾഡിനിയുടെ സമീപനമാണെന്നു ഒരിക്കൽ ഇതിഹാസതാരം റൊണാൾഡീന്യോ പറഞ്ഞിട്ടുണ്ട്. എന്നും ഒരു പ്രതിരോധനിരക്കാരനെ പോലെയല്ല ഒരു എല്ലാം തികഞ്ഞ മധ്യനിരക്കാരനെ പോലെയായിരുന്നു മാൾഡിനി പന്ത് സ്വീകരിച്ചതിരുന്നതെന്നാണ് റൊണാൾഡീന്യോ നിരീക്ഷിച്ചത്. ടാക്കിൾ ചെയ്യൽ ആണ് അതിലെ കൃത്യതയാണ് പ്രതിരോധനിരക്കാരന്റെ കഴിവ് എന്നു വിശ്വസിച്ചവരെയാണ് ഒരു ടാക്കിൾ ചെയ്യേണ്ടി വന്നു എന്നാൽ ഞാനൊരു പിഴവ് വരുത്തി എന്നതാണ് എന്നു പറഞ്ഞു മാൾഡിനി തിരുത്തുന്നത്. ഇങ്ങനെ ഒരർത്ഥത്തിൽ പ്രതിരോധമെന്ന കലക്ക് പുതിയ മാനങ്ങൾ നൽകുകയായിരുന്നു മാൾഡിനി. തന്റെ ഏറ്റവും വലിയ എക്കാലത്തെയും വലിയ എതിരാളി ആണെന്ന് മാൾഡിനിയെ കണ്ട ബ്രസീലിയൻ ഇതിഹാസം റൊണാൾഡോക്കും ലോകത്തിനും മാൾഡിനിയുടെ വലിപ്പം അറിയാമായിരുന്നു.

വിരമിച്ച ശേഷവും സന്നദ്ധപ്രവർത്തഞങ്ങളിൽ ഒരുപാട് മുഴുകിയ മനുഷ്യസ്നേഹിയായ മാൾഡിനിയെയും ലോകം കണ്ടു. ഒരിക്കലും ഫുട്‌ബോൾ പരിശീലനത്തിനില്ലന്ന് പറഞ്ഞ മാൾഡിനി മിയാമി എഫ്‌.സി എന്ന അമേരിക്കൻ ക്ലബിന്റെ സഹ ഉടമയായും, തന്റെ സ്വന്തം മിലാന്റെ സ്പോർട്ടിങ് ഡയറക്ടർ ആയും ഫുട്‌ബോൾ ബന്ധം തുടരുന്നുണ്ട്. ഇടക്ക് ടെന്നീസിലും ഒരു കൈ നോക്കിയ മാൾഡിനി ഡബിൾസിൽ കുറെ ടൂർണമെന്റ് കളിൽ മത്സരത്തിനിറങ്ങി.

എ. സി മിലാൻ അവരുടെ ക്യാപ്റ്റന്റെ വിഖ്യാതമായ 3 നമ്പർ ജെഴ്സി ഇന്നും മാറ്റി വച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ പ്ലാലോ മാൾഡിനിയുടെ മകൻ മിലാനായി ബൂട്ട് കെട്ടുകയാണെങ്കിൽ അവനു മാത്രമായി, ഒരു ശീലത്തിന്റെ തുടർച്ചക്ക് മാത്രമായി. എന്തെന്നാൽ മിലാനു മാത്രമല്ല ലോകത്തിനു മൊത്തവും അറിയാം മാൾഡിനിക്ക് പിൻഗാമിയെ തേടുക പാഴ്‌വേലയാണെന്നു എന്തെന്നാൽ മാൾഡിനിക്ക് പകരം മാൾഡിനി മാത്രമേ ഉള്ളു. മാൽഡിനി കാത്ത, നയിച്ച എ സി മിലാൻ അത് ഫുട്‌ബോളിനു ഒരിക്കലും മറക്കാനാവാത്ത ഒരു യുഗമാണ്, ഫുട്‌ബോൾ ഉള്ളടത്തോളം കാലം ആളുകൾ അതിനെ കുറിച്ചോർക്കും, ഒരു യുവപ്രതിരോധനിരക്കാരനു അതെന്നും ഒരു പാഠപുസ്തകവുമാവും. ഏതൊരു യുവ പ്രതിരോധ നിരക്കാരനും എങ്ങനെ പ്രതിരോധിക്കാം എന്നു പഠിക്കാൻ എന്നും എളുപ്പം മാൾഡിനി എങ്ങനെ പ്രതിരോധിച്ചു എന്നു പഠിക്കുന്നത് തന്നെയാവും. ഗൃഹാതരത്വം മനസ്സിൽ കൊണ്ട് വരുന്ന എന്നത്തേയും വിസ്മയമാണ് മാൾഡ്‌നി. വൈകി എങ്കിലും എ സി മിലാന്റെ, ഇറ്റലിയുടെ, ഫുട്‌ബോലിന്റെ പടത്തലവന് ഫാൻപോർട്ടിന്റെ ജന്മദിനാശംസകൾ!

ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ഒരുങ്ങി ചെത്ത്ലത്ത്, ആശങ്കയോടെ ചാമ്പ്യന്മാർ

ദ്വീപിന്റെ കായികപോരാട്ടങ്ങൾക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. വരുന്ന 31 തിയ്യതി മുതൽ നവംബർ 10 വരെയാണ് ലക്ഷദ്വീപ് കായിക മേള നടക്കുക. ദേശിയതലത്തിലേക്കുള്ള യോഗ്യത ഒപ്പം നടക്കുന്നതിനാൽ തന്നെ ആവേശപോരാട്ടത്തിനാവും ചെത്ത്ലത്ത് ദ്വീപ് സാക്ഷ്യം വഹിക്കുക. Dr. APJ അബ്ദുൽ കലാമിന്റെ പേരിലുള്ള അതിമനോഹരമായ മത്സരവേദിയൊരിക്കി ചെത്ത്ലത്ത് പൂർണ്ണസജ്ജവുമാണ്.

14 നു താഴെ, 17 നു താഴെ, 19 നു താഴെ എന്നിങ്ങനെയാണ് മേള നടക്കുക. അത് ലെ റ്റിക്സ്, സ്വിമ്മിങ്ങ്, ഗെയിംസ് എന്നീ ഇനങ്ങളിലാണ് മേള. അടുത്ത വർഷങ്ങളെ അപേക്ഷിച്ച് വിവാദങ്ങളും മേളക്ക് കൂട്ടിനുണ്ട്. വർഷങ്ങളായി ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ആന്ത്രോത്ത് ദ്വീപ് എന്ന ഒറ്റ ചാമ്പ്യന്മാരെ ഉണ്ടാവാറുള്ളു എന്ന പതിവിന് ഇത്തവണ മാറ്റം വരുമോ എന്ന ചോദ്യമാണ് എല്ലാരുടേയും മനസ്സിൽ. റെക്കോർഡ് ചാമ്പ്യന്മാർ കഴിഞ്ഞ വർഷം അമിനിയിൽ തുടർച്ചയായ 14 മത് കിരീടമാണുയർത്തിയത്. എന്നാൽ ഇത്തവണ ആന്ത്രോത്തിന് അത്ര ശുഭകരമായ തുടക്കമല്ല മേളക്ക് മുമ്പേ ലഭിച്ചത്.

ഈ വർഷത്തെ സുബത്രോ മുഖർജിയിൽ അണ്ടർ 14, 17 വിഭാഗങ്ങളിലും ആന്ത്രോത്ത് ദ്വീപാണ് ലക്ഷദ്വീപിനെ പ്രതിനധീകരിക്കുക. LSG ക്കൊപ്പം ഡൽഹിൽ വച്ച് നടക്കുന്ന മുഖർജി കൂടി വന്നതോടെ ആന്ത്രോത്ത് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. കുട്ടികളുടെ അഭാവത്തിൽ ഉറച്ച 25-35 വരെയുള്ള പോയിന്റുകൾ ആന്ത്രോത്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ഇതാണ് ആന്ത്രോത്തിന് ആശങ്കയും മറ്റ് ദ്വീപുകൾക്ക് പ്രതീക്ഷയും നൽകുന്നത്.

LSG മാറ്റി വക്കാൻ എല്ലാ വിധത്തിലും ആന്ത്രോത്ത് ദ്വീപ് ശ്രമിച്ചെങ്കിലും നാഷണൽസിന്റെ സമയം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ അഭ്യർത്ഥന തള്ളി. എന്നാൽ ആന്ത്രോത്തിന്റെ ചാമ്പ്യൻ പട്ടം എങ്ങനെയും പിടിച്ചെടുക്കണമെന്ന ചിലരുടെ താൽപര്യവും ഇതിന് പിറകിലുണ്ടെന്നാണ് ആന്ത്രോത്ത് ദ്വീപിലെ പലരും കരുതുന്നത്. കവരത്തി, മിനിക്കോയി, അമിനി, അഗത്തി എന്നീ ദ്വീപുകളാവും ആന്ത്രോത്തിന്റെ പ്രധാന വെല്ലുവിളി. എങ്ങനെ വന്നാലും തങ്ങളുടെ അഭിമാനവും അഹങ്കാരവും അങ്ങനെ വിട്ട് കളയില്ലെന്ന വാശിയിൽ ആന്ത്രോത്തും, ആന്ത്രോത്തിന്റെ കുത്തക അവസാനിപ്പിക്കാൻ മറ്റ് 9 ദ്വീപുകളും ഇറങ്ങുമ്പോൾ ചെത്ത്ലത്തിലെ കളത്തിൽ തീ പാറും എന്നുറപ്പാണ്.

സുബത്രോ മുഖർജി, ലക്ഷദ്വീപ് അണ്ടർ 14 ടീം കേരളത്തിലെത്തി

ഈ വർഷത്തെ സുബത്രോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനുള്ള ലക്ഷദ്വീപ് ടീം കേരളമെത്തി. 14 വയസ്സിനു താഴെയുള്ളവരുടെ ടീമാണ് ഇന്നെത്തിയത്. എം.വി ലഗൂൺസ് കപ്പലിലാണ് കുട്ടികൾ കൊച്ചിയെത്തിയത്. 17 വയസ്സിന് താഴെയുള്ളവർ കുറച്ച് ദിവസങ്ങൾക്ക് ശേഷം എർണാകുളമെത്തും. ഡൽഹിയിൽ വച്ചാണ് സുബ ദ്രോ മുഖർജി നടക്കുക.

14 വയസ്സിനു താഴെയും, 17 വയസ്സിനു താഴെയുമായി 2 വിഭാഗങ്ങളിലാണ് സുബത്രോ മുഖർജി നടക്കുന്നത്. ഇന്ത്യയിൽ ഏതാണ്ടെല്ലാ സ്ഥലത്തു നിന്നും സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിദേശ ടീമുകളും ഉണ്ടാവാറുണ്ട്. ലക്ഷദ്വീപിലെ സ്കൂൾ തമ്മിലുള്ള മത്സരങ്ങളിൽ വിജയിയാവുന്ന ടീമാണ് മുഖർജിയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുക.

ഇപ്രാവശ്യം അണ്ടർ 14, 17 വിഭാഗങ്ങളിൽ രണ്ടിലും ആന്ത്രാേത്ത് ദ്വീപിലെ എം.ജി.എസ്.എസ്.എസ് സ്കൂളാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുക. കഴിഞ്ഞ വർഷം മുഖർജിയിലും, ബി.സി റോയി ടൂർണമെന്റിലും മികച്ച പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്തത്, അത്തരമൊരു മറ്റൊരു പ്രകടനത്തിനാവും ലക്ഷദ്വീപിലെ കുട്ടിപ്പടയുടെ ശ്രമം.

നിത്യയൗവ്വനമോ രക്തരക്ഷസോ റോജർ ഫെഡറർ!

നിത്യയൗവ്വനം(Vintage)! റോജർ ഫെഡററിനോട് ചേർത്ത് പലരും പറയുന്ന ഒരു പദമാണിത്. 36 മത്തെ വയസ്സിൽ ഗ്രാൻഡ്സ്ലാം ജയിക്കുന്ന, ഇങ്ങനെ പൊരുതുന്ന മനുഷ്യനെ എന്ത് വിളിക്കാനാണ് പിന്നെ. ടെന്നീസ് പോലെ ഇത്രയും കായികക്ഷമത വേണ്ടൊരു കളിയിൽ തനിക്ക് 10 വയസ്സിന് താഴെയുള്ളവരോട് പൊരുതി നിൽക്കുന്ന, 3,4 മണിക്കൂർ 5 സെറ്റ് കളിക്കുന്ന ‘വയസ്സൻ’ ഫെഡററിൽ യൗവ്വനമില്ലാതെയെങ്ങനെയാണ്. എത്രത്തോളം അനുഗ്രഹീതനെന്ന് പറഞ്ഞാലും വയസ്സിനെ കീഴടുക്കുന്ന ഏതോ മന്ത്രവാദിയാണ് ഫെഡറർ എന്ന് ചിലർ സംശയിച്ചാലും അതിശയിക്കേണ്ടതില്ല. പക്ഷെ കളി കഴിഞ്ഞ് ജയിച്ചതിന്റെ അഹങ്കാരമോ അമിതാഹ്ലാതമോ ഇല്ലാതെ കരയുന്ന ഫെഡററെ കാണുമ്പോൾ വീണ്ടും ഇതായിരുന്നോ ആ ഫെഡറർ എന്ന് വീണ്ടും സംശയിക്കും.

അല്ലെങ്കിൽ ഫെഡറർ ഒരു Vampire(രക്തരക്ഷസ്) ആണോ? മറ്റുള്ളവരുടെ യൗവ്വനം മോഷ്ടിക്കുന്ന രക്തരക്ഷസ്! ഇന്ന് ഫൈനലിൽ അഞ്ചാം സെറ്റിൽ വന്ന സംശയമാണിത്. എന്തൊരു ടെന്നീസാണ് സിലിച്ച് നാലാം സെറ്റിൽ പുറത്തെടുത്തെത്. ബ്രക്ക് വഴങ്ങിയ ശേഷം അസാധ്യമെന്ന് തോന്നുന്ന ടെന്നീസ് കളിച്ച സിലിച്ചിനെ കണ്ടപ്പോൾ സങ്കടം കൊണ്ട് മുഖം കുനിഞ്ഞു. ഇനിയില്ല എന്ന് ആരോ മനസ്സിൽ പറയുന്ന പോലെ.

5 സെറ്റ് മത്സരത്തിൽ ഫെഡററെ തോൽപ്പിച്ചവർ വിരലിലെണ്ണാവുന്നവരെന്ന് അറിഞ്ഞിട്ടും, 2 – 1 സെറ്റ് ലീഡ് ചെയ്തിട്ട് ഒരിക്കൽ മാത്രമെ ഫെഡറർ തോറ്റിട്ടുള്ളു എന്നറിഞ്ഞിട്ടും ഒരുൾവിളി. എന്തോ 36 കാരൻ വയസ്സനല്ലെ ഫെഡറർ എന്ന ചിന്തയാണോ എന്നറിയില്ല. ഇതേ പോലെ തന്നെയായിരുന്നു കഴിഞ്ഞ വർഷവും നദാൽ അവസാനം വരെ ജയിക്കും(കൂടുതൽ സങ്കടം വരാതിരിക്കാൻ) എന്ന് പറഞ്ഞ് തന്നെയാണ് ടി.വിക്ക് മുമ്പിലിരുന്നത്.

പക്ഷെ മറന്ന് പോയത് ഇത് ഫെഡറർ ആണെന്നതാവണം. നാലാം സെറ്റിലെ ഫെഡററെ ആയിരുന്നില്ല അഞ്ചിൽ. ആദ്യ സർവ്വീസ് രണ്ട് ബ്രക്ക് പോയിന്റിൽ നിന്ന് രക്ഷപ്പെട്ട ശേഷം കണ്ടത് ആ സോ കോൾഡ് വിന്റേജ് ഫെഡററെ ആയിരുന്നു. സിലിച്ചിന്റെ മൊത്തം ഊർജ്ജവും വലിച്ചെടുത്ത പോലെ ബ്രക്കിന് പിറകെ ബ്രക്കും സെറ്റും, മത്സരവും ഫെഡറർ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നാലാം സെറ്റ് നടന്നത് കുറെ വർഷം മുമ്പോ എന്ന് സംശയിച്ച്. ശരിക്കും ഇതാണ് ഫെഡറർ, എന്നും എല്ലാർക്കും ഒരുപിടി മുകളിൽ നിൽക്കുന്നവൻ. ജയിച്ചപ്പോൾ സന്തോഷം അടക്കാൻ വയ്യാത്തപ്പോയും ഓടി വന്നത് കഴിഞ്ഞ വർഷമായിരുന്നു, നദാലിനെ തോൽപ്പിച്ച 18 ന്റെ മധുരത്തിന് പകരമാവാൻ ഒരു 20 തിനുമാവില്ലെന്ന് ആരറിയുന്നു.

മത്സരശേഷം ഫെഡറിനൊപ്പം ലോകം മൊത്തം കരഞ്ഞിരിക്കണം. ഇത് പഴയ വയസ്സൻ ഫെഡറർ തന്നെ. നിത്യയൗവ്വനം മോഹിക്കുന്ന രക്തരക്ഷസല്ല അയ്യാൾ. 20 ഗ്രാൻഡ്സ്ലാം നേട്ടത്തിലും, റെക്കോർഡ് ആസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിലും എളിമയോടെ മനുഷ്യനായി നിൽക്കാൻ കഴിയുന്ന ഇതിഹാസമാണയാൾ, വെറും മനുഷ്യൻ. അതാവും ഫെഡററിനെ എല്ലാർക്കും ഇഷ്ടം, അല്ലേൽ ആർക്കാണയ്യാളെ വെറുക്കാൻ പറ്റുക.

അയ്യാളെല്ല ലോകത്തെ ഏറ്റവും മഹാനായ എക്കാലത്തേയും മികച്ച ടെന്നീസ് താരമെന്ന് കരുതുന്നവർ ഇനിയും കാണും പക്ഷെ അയ്യാളാണ് ടെന്നീസ് കണ്ട സ്പോർട്സ് കണ്ട ഏറ്റവും മഹാനായ മനുഷ്യനെന്ന് അവര് പോലും സമ്മതിച്ചേക്കും. ചിലപ്പോൾ ടെന്നീസിനേക്കാൾ അയ്യാൾ വളർന്നിരിക്കണം. മനസ്സിൽ ഫെഡറർ ബിംബമായി കൊണ്ട് നടക്കുന്ന, ഈ ഗ്രാൻഡ്സ്ലാം പോലും രണ്ട് ദിവസം കഴിഞ്ഞ് വരുന്ന പിറന്നാളിനു മാസ്റ്ററിന്റെ സമ്മാനമായി കരുതുന്ന റോജർ ഫെഡറർ ഫാനിന് അയ്യാൾക്കപ്പുറം ഒന്നുമില്ല. അതാവും ഇന്നും ഫെഡറർ വിരമിക്കണം എന്ന് പറയുന്നവരോട് അടക്കാത്ത ദേഷ്യം വരുന്നത്. ഫെഡറർ ഒരു വീഞ്ഞാണ്, വിലമതിക്കാനാവാത്ത, പ്രായം കൂടും തോറും വീര്യം കൂടുന്ന, മയക്കുന്ന, പ്രണയത്തിലാക്കുന്ന വീഞ്ഞ്. ആസ്വദിക്കുക മതിവരോളം കാരണം ഇനി ഇത് പോലൊന്ന് ഒരിക്കലും കാണില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിക്കി : ആർസനലിന്റെ പുതിയ നമ്പർ 7!

അലക്സിസ് സാഞ്ചസ് താര കൈമാറ്റത്തിലൂടെ ആർസനലിലെത്തിയ ഹെൻറിക് മിക്കിത്താര്യന്റെ നമ്പർ സംബന്ധിച്ച സംശയങ്ങൾക്ക് ഒടുവിൽ അവസാനം. ആർസനലിൽ അലക്സിസ് സാഞ്ചസ് ഒഴിച്ച് പോകുന്ന നമ്പർ 7 ജെർസ്സി നമ്പർ തന്നെയാവും മിക്കിയും ആർസനലിൽ അണിയുക. ഇന്നലെ മിക്കി ആർസനലിലെത്തിയെങ്കിലും ഇന്നാണ് ആർസനൽ മിക്കി ഏത് നമ്പർ അണിയുമെന്ന് പുറത്ത് വിട്ടത്. മിക്കിക്ക് പകരം യുണൈറ്റഡിൽ എത്തിയ സാഞ്ചസും 7 നമ്പറാണ് അണിയുക എന്ന് യുണൈറ്റഡ് ഇന്നലെയെ അറിയിച്ചിരുന്നു.

ജനുവരി ട്രാൻസ്ഫർ കാലത്ത് തന്നെ ഡോർട്ട്മുണ്ട് താരം ഔബമയാങ് ടീമിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആർസനൽ ആരാധകർ മിക്കിയുടെ നമ്പർ ഇന്നലെ വെളിപ്പെടുത്താതതിൽ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. വാൾകോട്ട് എവർട്ടണിലേക്ക് പോയതോടെ അനാഥമായ 14 നമ്പർ ജെർസി ആരണിയും എന്നതിനെ പറ്റിയായിരുന്നു ആ സംശയങ്ങൾ. ഹെൻറി ആർസനലിൽ അനശ്വരമാക്കിയ 14 നമ്പറിനായി അമബയോഗ് എത്തുമെന്ന് തന്നെയാണ് ആർസനൽ ആരാധകരുടെ പ്രതീക്ഷ. നമ്പർ 7 ലഭിച്ചുവെങ്കിലും യുഫേഫ നിയമങ്ങൾ കാരണം മിക്കിക്ക് യൂറോപ്പ ലീഗിൽ വേറെ ജെർസി നമ്പർ അണിയേണ്ടി വരും. യൂറോപ്പ ലീഗിൽ ഈ സീസണിൽ നമ്പർ 7 ജെർസി അണിഞ്ഞ് സാഞ്ചസ് ആർസനലിനായി കളിച്ചതിനാലാണിത്. റോബർട്ട് പിറസ് അടക്കം ആർസനലിന്റെ ഇതിഹാസ താരങ്ങൾ അണിഞ്ഞ നമ്പർ 7 ജെർസിയിൽ മിക്കി തിളങ്ങുമെന്നാണ് ആരാധക പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തോൽക്കാൻ മനസ്സില്ലാത്തവൻ നദാൽ

പരിക്കിന്റെ വേദന കടിച്ചമർത്തിക്കൊണ്ട് റാഫ നദാൽ അഞ്ചാം സെറ്റിൽ ആദ്യ സർവ്വീസ് ചെയ്യുന്നു, 3 ബ്രക്ക് പോയിന്റ് ആദ്യമെ നേടി സിലിച്ച് തന്റെ കരുത്ത് കാണിക്കുകയാണ്. സങ്കടത്തോടെ കമന്റേറ്റർ പറയുന്നു ‘സങ്കടമാണ് ഈ നദാലെ കാണാൻ, ലോക ഒന്നാം നമ്പറെ, ടെന്നീസ് ചരിത്രം കണ്ട എക്കാലത്തേയും മഹാനായ പോരാളിയെ ഇങ്ങനെ കാണാൻ. നദാൽ തോൽക്കട്ടെ പക്ഷെ അത് കഴിഞ്ഞ വർഷം റോജറിനെതിരെ തോറ്റ പോലെ പൊരുതി തന്നെയാവണം.’

കമന്റേറ്റർ ഇത് പറഞ്ഞ് തീരുന്നതിന് മുമ്പ് റാഫ ആരെന്ന് ലോകം വീണ്ടും കാണുകയായിരുന്നു. ഓരോ സർവ്വീസിന് മുമ്പും വേദന കടിച്ചമർത്തി ഓരോ ബ്രക്ക് പോയിന്റും തിരിച്ച് പിടിക്കുന്ന നദാലെ കണ്ടപ്പോൾ എന്തിനാണ് ഈ ചടങ്ങ് തീർക്കലെന്ന് ചെറുതായൊന്ന് സംശയിച്ചു. ഇതാ ബ്രക്ക് കിട്ടിയെന്ന് കരുതിയ സിലിച്ചിനെ പക്ഷെ 7 മിനിറ്റോളം റാഫ പിടിച്ച് നിർത്തിയത് കണ്ടപ്പോൾ തിരിച്ചറിയുകയായിരുന്നു ഇത് റാഫേൽ നദാലാണെന്ന്. സിലിച്ച് ബ്രക്ക് നേടിയപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി തിരിഞ്ഞ് നടക്കുന്ന റാഫയെ കണ്ടപ്പോൾ ഓർത്തതും അതാണ്. അയ്യാൾക്ക് അങ്ങനെയെ പോവാൻ പറ്റു, തോൽക്കുമെന്ന് 100 ശതമാനം ഉറപ്പായെടുത്തും, ശരീരം വേദന കൊണ്ട് തിരിച്ച് വിളിക്കുന്നിടെത്തും, പൊരുതി മാത്രം, മനസ്സും, ശരീരവും എല്ലാം കൊണ്ടും.

അതെ അയ്യാൾക്ക് പകരം അയ്യാൾ മാത്രമേ കാണൂ, റോജർ ഫെഡററിനപ്പുറം ഒന്നുമില്ലെന്ന് കരുതുന്നെവനു പോലും ബഹുമാനം മാത്രമെ അയ്യാളോട് തോന്നുകയുള്ളു. സത്യം പറഞ്ഞാൽ റാഫ എന്നേലും ജയിക്കണമെന്നാഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാവും ഒട്ടുമിക്ക സമയത്തേയും ഉത്തരം, കാരണം സ്വാർത്ഥത തന്നെയാണ്, അത്രത്തോളം ഇഷ്ടപ്പെട്ട് പോയി റോജർ ഫെഡററെ എന്ന സ്വാർത്ഥത. ഇന്നലെ നേരിട്ടുള്ള സെറ്റുകൾക്ക് ദോക്യോവിച്ച് വീണപ്പോൾ ഞെട്ടലായിരുന്നു, പക്ഷെ ഇന്ന് സങ്കടം മാത്രമേയുള്ളു, സങ്കടം മാത്രം.

സിലിച്ചിന്റെ സെമി ഫൈനൽ നേട്ടത്തെ ഒട്ടും കുറച്ച് കാണാതെ പ്രശംസിക്കുമ്പോൾ തന്നെ റാഫയെ പ്രശംസ കൊണ്ട് ചൊരിയാതെ വയ്യ. ഓരോ തവണ കരിയർ അവസാനിക്കും എന്ന് പറയുന്ന പരിക്കുകളിൽ നിന്ന് തിരിച്ച് വന്ന പോലെ ഇനിയും വരാൻ റാഫക്കാവട്ടെ എന്നാശിക്കുന്നു. ഒന്ന് പറഞ്ഞ് നിർത്താം ടെന്നീസിലെന്നല്ല ലോക കായിക ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാവില്ല നദാൽ പക്ഷെ ഒന്നുറപ്പാണ് ലോക കായിക ചരിത്രത്തിലെ എക്കാലത്തേയും മഹത്തായ പോരാളി അയ്യാൾ തന്നെയാണ്, ആ പോരാട്ടം ജീവിതത്തോടായാലും, പരിക്കിനോടായാലും, എതിരാളിയോടായാലും. തിരിച്ച് വരിക റാഫ, പൂർവ്വാതികം ശക്തിയോടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version