സിക്സര്‍ മഴയുമായി റസ്സലും കൂട്ടരും, കൊൽക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍

ആന്‍ഡ്രേ റസ്സലും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ ഐപിഎലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.


അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.

തീ!!! തീ!!! ത്രിപാഠി, റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ്

മുംബൈയ്ക്കെതിരെ നിര്‍ണ്ണായകമായ മത്സരത്തിൽ റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ്, നിക്കോളസ് പൂരന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 172/2 എന്ന നിലയിൽ നിന്ന് 3 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് വീണതാണ് സൺറൈസേഴ്സിന്റെ 200 കടക്കുവാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് നേടിയത്.

മൂന്നാം ഓവറിൽ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 18 റൺസായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 26 പന്തിൽ 42 റൺസുമായി പ്രിയം ഗാര്‍ഗ് ആണ് പുറത്തായത്. തനിക്ക് ഈ സീസണില്‍ ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലാക്കുകയായിരുന്നു.

രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയ നിക്കോളസ് പൂരനും അടി തുടങ്ങിയപ്പോള്‍ 76 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടി. 17ാം ഓവറിൽ പൂരന്‍ പുറത്താകുമ്പോള്‍ താരം 22 പന്തിൽ 38 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ത്രിപാഠിയും പുറത്തായപ്പോള്‍ സൺറൈസേഴ്സ് 174/4 എന്ന നിലയിലായിരുന്നു. 44 പന്തിൽ 76 റൺസാണ് ത്രിപാഠി നേടിയത്.

അതോ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി രമൺദീപ് സിംഗ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 200ന് മേലെ സ്കോര്‍ സൺറൈസേഴ്സ് നേടുമെന്ന നിലയിൽ നിന്ന് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തി 193 എന്ന സ്കോറിൽ എതിരാളികളെ ഒതുക്കുകയായിരുന്നു.

Exit mobile version