ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന് ടീം പകരം താരങ്ങളെ തേടുമോ ഇല്ലയോ എന്നതില്‍ ഒരു വ്യക്തതയും ഇതുവരെ വരുത്തിയിട്ടില്ല.

എന്നാല്‍ ഹര്‍ഭജന്റെ വിടവ് നികത്തുവാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോളും ചെന്നൈ നിരയിലുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. ചെന്നൈയുടെ സ്പിന്‍ നിരയില്‍ പിയൂഷ് ചൗള, മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ സാന്നിദ്ധ്യമുണ്ടെന്നും ഇത് ടീമിനെ ഇപ്പോളും ഈ മേഖലയില്‍ കരുത്തരായി തന്നെ നിര്‍ത്തുകയാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഈ മൂന്ന് താരങ്ങള്‍ക്കും മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരങ്ങളാണ്.

ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്, 127 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്

ലഞ്ചിന് ശേഷം 11 ഓവറുകള്‍ കൂടി മാത്രം നീണ്ട് ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ്. 38 ഓവറില്‍ ഗുജറാത്ത് 127 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നേടിയ താരം ലഞ്ചിന് ശേഷം 2 വിക്കറ്റ് കൂടി നേടി ഗുജറാത്തിന്റെ പതനം പൂര്‍ത്തിയാക്കി.

36 റണ്‍സ് നേടിയ ഓപ്പണര്‍ കഥന്‍ ഡി പട്ടേലും 32 റണ്‍സ് നേടിയ പിയൂഷ് ചൗളയും മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. 40 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ പിയൂഷ് കേരള ബൗളര്‍മാരെെ കടന്നാക്രമിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.

ഉത്തപ്പയെയും ലിന്നിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പിയൂഷ് ചൗളയും പുറത്തേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ രണ്ട് താരങ്ങളെയാണ് ഇപ്പോള്‍ കൊല്‍ക്കത്ത വിട്ട് നല്‍കിയത്. 2014 സീസണില്‍ ടീം കപ്പ് നേടിയപ്പോള്‍ ടോപ് സ്കോറര്‍ ആകുകയും ടൂര്‍ണ്ണമെന്റില്‍ ഓറഞ്ച് ക്യാപ്പ് നേടിയ താരമായ ഉത്തപ്പയെയും ടീമില്‍ നിലവില്‍ ഏറ്റവും വില കൂടിയതും വെടിക്കെട്ട് ബാറ്റ്സ്മാനും ആയ ക്രിസ് ലിന്നിനെയും ആണ് ടീം വിട്ട് നല്‍കിയത്.

ഇരു താരങ്ങളും ഐപിഎല്‍ കഴിഞ്ഞ സീസണില്‍ അത്ര ഫോമിലായിരുന്നില്ല. ടീമിന്റെ പ്രധാന സ്പിന്നറായ പിയൂഷ് ചൗളയെയും കൊല്‍ക്കത്ത വിട്ട് നല്‍കുകയാണ്. ഇതിന് പുറമെ കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജോ ഡെന്‍ലി, കെസി കരിയപ്പ, മാത്യു കെല്ലി, ആന്‍റിച്ച് നോര്‍ട്ജേ, യാര പൃഥ്വിരാജ്, ശ്രീകാന്ത് മുന്ദേ, നിഖില്‍ നായിക് എന്നിവരെയും ടീം വിട്ട് നല്‍കി.

35.65 കോടി രൂപ കൈവശമുള്ള ടീമിന് നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 സ്ഥാനങ്ങളിലേക്കാണ് പകരക്കാരെ കണ്ടെത്തേണ്ടത്.

ഹാംഷയറിനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടി അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഉപ നായകന് കൗണ്ടി ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം. ഇന്ന് ഹാംഷയറിനു വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച അജിങ്ക്യ രഹാനെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ ശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഇതോടെ രഹാനെ. നോട്ടിഗാംഷയറിനു എതിരെയായിരുന്നു ഹാംഷയറിന്റെ മത്സരം.

2009ല്‍ സസ്സെക്സിനു വേണ്ടി അരങ്ങേറ്റത്തില്‍ പിയൂഷ് ചൗളയും 2018ല്‍ എസ്സെക്സിനു വേണ്ടി മുരളി വിജയ്‍യുമാണ് ഇതിനു മുമ്പ് അരങ്ങേറ്റത്തില്‍ ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍. 179 പന്തില്‍ നിന്നാണ് 12 ഫോര്‍ അടക്കം താരം ശതകം നേടിയത്.

കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര കൂട്ടുകെട്ട്

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും റിയാന്‍ പരാഗിനും രാജസ്ഥാന്‍ വാലറ്റത്തിനും വേറെ പദ്ധതികളായിരുന്നു. 4 പന്ത് അവശേഷിക്കെ രാജസ്ഥാനെ വിജയത്തിലേക്കും കൊല്‍ക്കത്തയെ ആറാം തോല്‍വിയിലേക്കും റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും തള്ളിയിടുകയായിരുന്നു.

പിയൂഷ് ചൗളയും സുനില്‍ നരൈനും തങ്ങളുടെ സ്പെല്‍ കണിശതയോടെയും കൃത്യതയോടെയും പന്തെറിഞ്ഞ് തീര്‍ത്തുവെങ്കിലും പേസ് ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്‍സ് വഴങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. പിയൂഷ് ചൗള തന്റെ നാലോവറില്‍ 20 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി.

പവര്‍ പ്ലേയില്‍ മികച്ച തുടക്കം നേടുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ രംഗത്തെതിയതോടെ രാജസ്ഥാന്‍ തകരുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം 34 റണ്‍സ് നേടിയ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സുനില്‍ നരൈന്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നേടികൊടുത്തു. അടുത്ത ഓവറില്‍ മോശം ഷോട്ട് കളിച്ച് സഞ്ജുവിനെ(22) പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത് ഓവറില്‍ നരൈന്‍ സ്മിത്തിനെയും മടക്കിയപ്പോള്‍ 53/0 എന്ന നിലയില്‍ നിന്ന് 63/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

റിയാന്‍ പരാഗ് സ്റ്റുവര്‍ട്ട് ബിന്നി(11), ശ്രേയസ്സ് ഗോപാല്‍(18) എന്നിവരോടൊപ്പം ബാറ്റ് വീശി അവസാനം വരെ പൊരുതി രാജസ്ഥാന്റെ സാധ്യതകളെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരാതിരുന്നത് രാജസ്ഥാന്റെ ലക്ഷ്യം ശ്രമകരമാക്കുകയായിരുന്നു.

അവസാന അഞ്ചോവറില്‍ ലക്ഷ്യം 54 റണ്‍സായിരുന്നുവെങ്കിലും വലിയ ഷോട്ടിനു ശ്രമിച്ച് ശ്രേയസ്സ് ഗോപാല്‍ പുറത്തായി. 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ഗോപാലിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. 4 ബൗണ്ടറി നേടിയ ശേഷമായിരുന്നു ഗോപാലിന്റെ പുറത്താകല്‍. സുനില്‍ നരൈനെയും പ്രസിദ്ധ് കൃഷ്ണയെയും സധൈര്യം നേരിട്ട് പരാഗും ജോഫ്ര ആര്‍ച്ചറും കൂടി ലക്ഷ്യം അവസാന രണ്ടോവറില്‍ 18 റണ്‍സാക്കി മാറ്റിയതോടെ മത്സരം ഇരുപക്ഷത്തേയ്ക്കും മാറി മറിയുമെന്ന സ്ഥിതിയായി. നരൈന്റെയും പ്രസിദ്ധിന്റെയും ഓവറുകളില്‍ 13 വീതം റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

19ാം ഓവറിന്റെ അഞ്ചാം പന്തില്‍ ആന്‍ഡ്രേ റസ്സലിനെ ബൗണ്ടറി പായിക്കുവാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്തായപ്പോള്‍ 9 റണ്‍സ് മാത്രമായിരുന്നു വിജയത്തിനായി രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 31 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു പരാഗ് നേടിയത്. 5 ഫോറും 2 സിക്സും അടങ്ങിയ ഇന്നിംഗ്സാണ് ഈ യുവതാരം നേടിയത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ രാജസ്ഥാന്‍ നേടേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം പന്ത് സിക്സര്‍ പറത്തി രാജസ്ഥാന്റെ തങ്ങളുടെ നാലാം ജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. 2 ഫോറും 2 സിക്സും അടക്കം 225 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

Exit mobile version