അവസാന പന്തില്‍ സിക്സ് നേടി ബറോഡ സെമിയിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സയ്യദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി ബറോഡ. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമായ ഹരിയാനയ്ക്കെതിരെ 8 വിക്കറ്റ് വിജയമാണ് ബറോഡ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 148 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ലക്ഷ്യം ബറോഡ അവസാന പന്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഹിമാന്‍ഷു റാണ 49 റണ്‍സും ശിവം ചൗഹാന്‍ 35 റണ്‍സും നേടിയാണ് ഹരിയാനയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡയ്ക്ക് മികച്ച ബാറ്റിംഗ് ടോപ് ഓര്‍ഡറില്‍ പുറത്തെടുത്ത കേധാര്‍ ദേവ്ദര്‍(43) വിഷ്ണു സോളങ്കി(71*) എന്നിവരുടെ പ്രകടനങ്ങളാണ് രക്ഷിച്ചെടുത്തത്. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ബറോഡ ജയത്തിനായി നേടേണ്ടിയിരുന്നത്.

ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബറോഡയ്ക്ക് നേടാനായത്. ഇതില്‍ വിഷ്ണു സോളങ്കിയുടെ ക്യാച്ച് സുമിത് കുമാര്‍ കൈവിടുകയും ചെയ്തു. പിന്നീടുള്ള പന്തുകളില്‍ ഒരു സിക്സും ഒരു ഫോറും നേടി ലക്ഷ്യം അവസാന പന്തില്‍ 5 റണ്‍സാക്കി വിഷ്ണു മാറ്റുകയായിരുന്നു.

അവസാന പന്തും അതിര്‍ത്തി കടത്തി ടീമിനെ സെമിയിലേക്ക് കടത്തുമ്പോള്‍ വിഷ്ണു 46 പന്തില്‍ നിന്ന് 71 റണ്‍സാണ് നേടിയത്.