CricketFeatured

ഞാന്‍ ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍, വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചോളൂ, റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ആ പ്രവചനം

2004ലെ ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ടെസ്റ്റില്‍ ഒട്ടനവധി അവിസ്മരണീയ പ്രകടനങ്ങള്‍ പരമ്പരയില്‍ പിറന്നിരുന്നു. മുള്‍ട്ടാനില്‍ വിരേന്ദര്‍ സേവാഗ് ട്രിപ്പിള്‍ സെഞ്ചറി നേടുകയും ഇര്‍ഫാന്‍ പത്താന്‍, ബാലാജി, അനില്‍ കുംബ്ലെ എന്നിവര്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുക്കുക ഒക്കെ ചെയ്തുവെങ്കിലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ സഹായിച്ചത് റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ഇന്നിംഗ്സ് ആയിരുന്നു.

പരമ്പര 2-1ന് ഇന്ത്യ ജയിച്ചപ്പോള്‍ ദ്രാവിഡ് ടെസ്റ്റില്‍ 270 റണ്‍സാണ് നേടിയത്. മൂന്നാമത്തെ ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് ജയിച്ചിരുന്നത്. ഒന്നാം ദിവസം 15 റണ്‍സിന് പുറത്താകാതെ തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ ദ്രാവിഡ് പറഞ്ഞത്. താന്‍ നാളെ ഒരുമണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്ത് വരുമെന്നാണ്.

പരമ്പരയില്‍ അതുവരെ 6, 33, 0 എന്നിങ്ങനെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പ്രകടനം. റാവല്‍പിണ്ടി എക്സ്പ്രസ്സ് ഫോമിലുള്ള വിരേന്ദര്‍ സേവാഗിനെ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. പാക്കിസ്ഥാനെ ആദ്യ ദിവസം 224 റണ്‍സിന് പുറത്താക്കിയ ശേഷം ശേഷിക്കുന്ന ഏതാനും ഓവറുകള്‍ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍.

സേവാഗിനെ നഷ്ടമായെങ്കിലും പാര്‍ത്ഥിവും ദ്രാവിഡും ചേര്‍ന്ന് ഒന്നാം ദിവസം അധികം വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചു. പിന്നീട് അന്നേ ദിവസം രാത്രി ഭക്ഷണത്തിന് പോയ ദ്രാവിഡിനോട് ചില പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി സമീപിച്ചപ്പോളാണ് താരം ഇപ്രകാരമുള്ള പ്രവചനം നടത്തിയത്.

താന്‍ നാളെ ഒരു മണിക്കൂര്‍ അതിജീവിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുമെന്നാണ് ദ്രാവിഡ് അന്ന് പറഞ്ഞത്. പറഞ്ഞത് പോലെ ദ്രാവിഡിന്റെ 270 റണ്‍സിന്റെ ബലത്തോടെ ഇന്ത്യ 600 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിലും 245 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ പരമ്പര അടിയറവ് വയ്ക്കുകയായിരുന്നു. ഇന്നിംഗ്സിന്റെയും 131 റണ്‍സിന്റെയും വിജയവുമായി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.