വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലാണ്ട്, അവസാന സെഷനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ദിവസം യസീര്‍ ഷായുടെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ പതറിയ ന്യൂസിലാണ്ടിനെ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബിജെ വാട്‍ളിംഗും.  72/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ് നേടിയാണ് കെയിന്‍ വില്യംസണും – വാട്ളിംഗും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. 89 റണ്‍സ് നേടിയ കെയിന്‍ വില്യംസണെ ഹസന്‍ അലി പുറത്താക്കിയെങ്കിലും വാട്‍ളിംഗും കോളിന്‍ ഡി ഗ്രാന്‍ഡോമും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഒന്നാം ദിവസം അവസാനത്തോട് അടുക്കുമ്പോള്‍ ന്യൂസിലാണ്ടിനു വീണ്ടും രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 229/7 എന്ന നിലയിലാണ്. 42 റണ്‍സുമായി വാട്‍ളിംഗും 12 റണ്‍സുമായി വില്യം സോമെര്‍വില്ലയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ നിന്ന ന്യൂസിലാണ്ടിനു ഹസന്‍ അലിയാണ് പാക്കിസ്ഥാനു ബ്രേക്ക് ത്രൂ നല്‍കിയത്. ഒന്നാം ദിവസത്തിന്റെ അവസാനത്തോടെ ബിലാല്‍ ആസിഫ് രണ്ട് വിക്കറ്റുമായി പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും ടിം സൗത്തിയെയും തൊട്ടടുത്ത തന്റെ ഓവറുകളിലാണ് ബിലാല്‍ പുറത്താക്കിയത്. 20 റണ്‍സാണ് ഗ്രാന്‍ഡോം നേടിയത്.

നേരത്തെ യസീര്‍ ഷാ ഒരോവറില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. ടോം ലാഥമിനെ(4) അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി പുറത്താക്കിത ശേഷം ജീത്ത് റാവലും കെയിന്‍ വില്യംസണും ന്യൂസിലാണ്ടിനെ 70/1 എന്ന നിലയില്‍ എത്തിച്ചിരുന്നു. 45 റണ്‍സ് നേടിയ റാവലിനെ പുറത്താക്കിയ യസീര്‍ അടുത്ത പന്തില്‍ റോസ് ടെയിലറെ മടക്കിയയ്ച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഹെന്‍റി നിക്കോളസിനെയും യസീര്‍ ഷാ ബൗള്‍ഡാക്കിയപ്പോള്‍ 70/1 എന്ന നിലയില്‍ നിന്ന് ന്യൂസിലാണ്ട് 72/4 എന്ന നിലയിലേക്ക് ലഞ്ചിനു മുമ്പ് തന്നെ വീണു.