യുവരാജ് മാജിക്കും തുണയായില്ല, മുംബൈയ്ക്ക് 37 റണ്‍സ് തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് അവസാന ഓവറുകളില്‍ കാലിടറിയപ്പോള്‍ 37 റണ്‍സിന്റെ തോല്‍വി. മുംബൈയ്ക്കായി തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകവുമായി യുവരാജ് സിംഗ് തിളങ്ങിയെങ്കിലും മുംബൈയ്ക്ക്  176 റണ്‍സ് മാത്രമേ നേടാനായുള്ളു. പരിക്കേറ്റ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങാതിരുന്നപ്പോള്‍ മുംബൈ ഇന്നിംഗ്സ് 19.2 ഓവറില്‍ അവസാനിച്ചു.

ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ടീമിനു മികച്ച തുടക്കം നല്‍കിയെങ്കിലും 14 റണ്‍സെടുത്ത രോഹിത്തിനെ ഇഷാന്ത് ശര്‍മ്മ മടക്കി. ഏറെ വൈകാതെ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാവുകയും അധികം വൈകാതെ ക്വിന്റണ്‍ ഡിക്കോക്ക് പുറത്താകുകയും ചെയ്തതോതടെ മുംബൈ 45/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് യുവരാജ് സിംഗും കീറണ്‍ പൊള്ളാര്‍ഡും അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി മുംബൈയെ വീണ്ടും ട്രാക്കിലേക്കാകുമെന്ന് കരുതിയ നിമിഷത്തില്‍ 13 പന്തില്‍ 21 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ കീമോ പോള്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പട്ടേല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വീഴ്ത്തി. ആറാം വിക്കറ്റില്‍ 39 റണ്‍സ് വളരെച്ചുരുക്കം പന്തുകളില്‍ നേടി ക്രുണാല്‍ പാണ്ഡ്യയും യുവരാജും മുംബൈയുടെ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ബോള്‍ട്ട് ക്രുണാലിനെ പുറത്താക്കിയതോടെ വീണ്ടും മുംബൈ പ്രതിരോധത്തിലായി.

അവസാന നാലോവറില്‍ വിജയിക്കുവാന്‍ 64 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ക്രുണാല്‍ പാണ്ഡ്യ 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്തായെങ്കിലും യുവരാജ് സിംഗ് ഫോമില്‍ കളിച്ചത് മുംബൈ ക്യാമ്പില്‍ പ്രതീക്ഷയായി നിന്നു. അടുത്ത ഓവറില്‍ കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി ബെന്‍ കട്ടിംഗും മടങ്ങിയപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 55 റണ്‍സ്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ നിന്ന് 9 റണ്‍സാണ് മിച്ചല്‍ മക്ലെനാഗനും യുവരാജും ചേര്‍ന്ന് നേടിയത്. ഇതിനിടെ മുംബൈയ്ക്ക് വേണ്ടിയഉള്ള തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധ ശതകവും യുവരാജ് സിംഗ് നേടി. കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 35 പന്തില്‍ നിന്ന് 53 റണ്‍സാണ് യുവരാജ് സിംഗ് നേടിയത്. 4 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ മുംബൈ 176 റണ്‍സിനു ഓള്‍ഔട്ട് ആവുകയും ചെയ്തു.