കൊച്ചി റെഡി, റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന പാദ മത്സരങ്ങള്‍ ഇന്ന് മുതല്‍

Newsroom

Picsart 23 02 24 00 42 30 424
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണ്‍ അവസാന പാദ മത്സരങ്ങള്‍ ഇന്ന് (വെള്ളി) തുടങ്ങാനിരിക്കേ, കൊച്ചി നഗരം വോളിബോള്‍ ആവേശത്തില്‍. ഫെബ്രുവരി 4ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ബെംഗളൂരുവിലും ഹൈദരാബാദിലുമായി ഇതുവരെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ ആവേശകരമായ വോളിബോള്‍ മുഹൂര്‍ത്തങ്ങള്‍ക്കായിരിക്കും കേരളത്തിലെ വോളിബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക. വൈകിട്ട് ഏഴിന് കൊച്ചി ലെഗിലെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) ആണ് വേദി.
Picsart 23 02 24 00 42 18 581

ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും മികച്ച വോളിബോള്‍ ഇതാണെന്നും, കാണികളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അതിന് തെളിവാണെന്നും കൊച്ചിയിലെ മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. രാജ്യത്ത് നടക്കുന്ന വോളിബോള്‍ മത്സരത്തിന്റെ നിലവാരം ഇവിടത്തെ ആരാധകര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് കൊച്ചി ലെഗ് ആരംഭിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലീഗ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ വന്‍തോതില്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ പ്രൈം വോളിബോള്‍ ലീഗിനോട്, പ്രത്യേകിച്ച് കോഴിക്കോട് ടീമിന് ആരാധകര്‍ നല്‍കുന്ന വലിയ പിന്തുണ ഞങ്ങള്‍ കണ്ടെന്ന് കാലിക്കറ്റ് ഹീറോസ് സഹ ഉടമ സഫീര്‍ പി.ടി പറഞ്ഞു. കഴിഞ്ഞ രണ്ട് ലെഗിലും അവരവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വലിയ തോതില്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാനെത്തി. കേരളത്തിലെ ആരാധകരില്‍ നിന്ന് സമാനമായ പിന്തുണയുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും സഫീര്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള വോളിബോള്‍ പ്രതിഭകള്‍ക്ക് ആഗോളതലത്തില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കിയതിന് റുപേ പ്രൈം വോളിബോള്‍ ലീഗിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. നമുക്ക് എപ്പോഴും നമ്മുടെ രാജ്യത്ത് തന്നെ കഴിവുള്ള കളിക്കാര്‍ ഉണ്ട്, ശരിയായ മുന്നേറ്റമാണ് നമുക്ക് വേണ്ടത്. ഞങ്ങളുടെ കളിക്കാര്‍ക്കായി ലീഗ് അത് ചെയ്യുന്നു, ഉടന്‍ തന്നെ ഇന്ത്യ മികച്ച വോളിബോള്‍ രാജ്യങ്ങളില്‍ ഒന്നാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും തോമസ് മുത്തൂറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വന്തം നാട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ടീം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കാലിക്കറ്റ് ഹീറോസ് അറ്റാക്കര്‍ അശ്വിന്‍ രാജ് പറഞ്ഞു. ചെന്നൈ ബ്ലിറ്റ്‌സിനെതിരെ ഞങ്ങള്‍ മികച്ച മത്സരം പുറത്തെടുക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ടീമില്‍ മികച്ച നിലവാരമുള്ള കളിക്കാരുണ്ടെന്നും, കാലിക്കറ്റ് ശക്തമായ ടീമാണെങ്കിലും വലിയ ആരാധക പിന്തുണ ലഭിക്കുമെങ്കിലും അവര്‍ക്കൊരു തിരിച്ചടി നല്‍കാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്നും ചെന്നൈ ബ്ലിറ്റ്‌സ് ബ്ലോക്കര്‍ അഖിന്‍ ജി.എസ് പറഞ്ഞു. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അറ്റാക്കര്‍ എറിന്‍ വര്‍ഗീസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ബ്ലോക്കര്‍ ജോണ്‍ ജോസഫ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവു, ബെംഗളൂരു ടോര്‍പ്പിഡോസ് യൂണിവേഴ്‌സല്‍ ഐബിന്‍ ജോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് സെറ്റര്‍ ജന്‍ഷാദ്, മുംബൈ മിറ്റിയോര്‍സ് ലിബറോ രതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

മുന്നില്‍ അഹമ്മദാബാദ്, കാലിക്കറ്റ് ഹീറോസ് നാലാമത്

ഫെബ്രുവരി 4ന് ബെംഗളൂരില്‍ തുടങ്ങിയ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലു ജയവും ഒരു തോല്‍വിയുമായി 9 പോയിന്റുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ചില്‍ നാലുകളി ജയിച്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ആണ് എട്ടു പോയിന്റുമായി രണ്ടാമത്. ഇത്രയും പോയിന്റുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് മൂന്നാം സ്ഥാനത്തുണ്ട്. നാലു മത്സരം മാത്രം കളിച്ച കാലിക്കറ്റ് ഹീറോസാണ് ആറു പോയിന്റുമായി നാലാമത്. ബെംഗളൂരു ടോര്‍പ്പിഡോസ് (6), മുംബൈ മിറ്റിയോര്‍സ് (3), ചെന്നൈ ബ്ലിറ്റ്‌സ് (2), കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് (0) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയിന്റ് നില. ഇതുവരെ ഒരു മത്സരവും ജയിക്കാത്ത കൊച്ചിക്ക് സ്വന്തം തട്ടകത്തില്‍ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നിര്‍ണായകമാണ്.

*കൊച്ചിയില്‍ 11 മത്സരങ്ങള്‍*

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫൈനല്‍ ലെഗ് മത്സരങ്ങളാണ് ഇന്ന് (വെള്ളി) മുതല്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ (റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍) നടക്കുക. വൈകിട്ട് 7 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് മത്സരങ്ങള്‍. ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 9.30നായിരിക്കും രണ്ടാം മത്സരം. റൗണ്ട് റോബിന്‍ ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനുമുള്ളത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, കാലിക്കറ്റ് ഹീറോസും കൊച്ചിയില്‍ മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാലുസ്ഥാനക്കാരാണ് സെമിഫൈനലില്‍ പ്രവേശിക്കുക. മാര്‍ച്ച് രണ്ടിന് റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് 3,4 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 5ന് കിരീടപ്പോരാട്ടം.

*അഞ്ചും ജയിച്ചാല്‍ ബോണസ്*

അഞ്ച് സെറ്റ് പൂര്‍ണമായും കളിക്കേണ്ട റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മുഴുവന്‍ സെറ്റും നേടുന്ന ടീമിന് ഒരു പോയിന്റ് ബോണസായി ലഭിക്കും. ജയിക്കുന്ന ടീമിന് രണ്ടു പോയിന്റാണ് ലഭിക്കുക. 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ മിറ്റിയോര്‍സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീമുകള്‍ക്ക് മാത്രമാണ് ഇതുവരെ ബോണസ് പോയിന്റ് നേടാനായത്. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കാണികള്‍ക്ക് പ്രവേശനം ടിക്കറ്റ്മൂലം. ബുക്ക് മൈ ഷോയിലൂടെ കൊച്ചിയിലെ ഓരോ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.