വീണ്ടും സമനില, ഇത്തവണ ഡല്‍ഹിയും ഗുജറാത്തും

പ്രൊ കബഡി ലീഗില്‍ വീണ്ടുമൊരു സമനില കൂടി. പൂനെയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞ അതേ സ്കോര്‍ ലൈനിലാണ് ഇന്ന് ദബാംഗ് ഡല്‍ഹിയും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ദബാംഗ് ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. മത്സരം അവസാനിക്കുവാന്‍ ആറ് മിനുട്ട് മാത്രം അവശേഷിക്കെ 28-21 ന്റെ ലീഡ് ഗുജറാത്തിനായിരുന്നുവെങ്കിലും പൊരുതിക്കയറിയ ഡല്‍ഹി അവസാന മിനുട്ടില്‍ 32-31ന്റെ ലീഡ് നേടിയെങ്കിലും ഗുജറാത്ത് പോയിന്റ് നേടി മത്സരം സമനിലയിലാക്കുകയായിരുന്നു. ആധിപത്യം പുലര്‍ത്തിയ മത്സരം അവസാന സെക്കന്‍ഡില്‍ കൈവിടുന്ന സ്ഥിതിയില്‍ നിന്നാണ് ഗുജറാത്തിനു ആശ്വാസ സമനില കൈവരിക്കാനായത്.

റെയിഡിംഗില്‍ ദബാംഗ് ഡല്‍ഹിയും(19-17) ടാക്കിള്‍ പോയിന്റുകളില്‍ ഗുജറാത്ത് ലയണ്‍സും ആണ് മുന്നില്‍ നിന്നത്(11-10). ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ ഗുജറാത്ത് രണ്ട് അധിക പോയിന്റുകളും ഡല്‍ഹി ഒരു പോയിന്റും നേടി.

രണ്ടാം ജയം നേടാനാകാതെ തലൈവാസ്, ആതിഥേയരെ വീഴ്ത്തി യുപി യോദ്ധ

തമിഴ് തലൈവാസിനെ 37-32 എന്ന സ്കോറിനു പരാജയപ്പെടുത്തി യുപി യോദ്ധ. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 18 – 4 ന്റെ വ്യക്തമായ ലീഡ് യുപി നേടിയെങ്കിലും രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ് തലൈവാസ് നടത്തുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ കൂറ്റന്‍ ലീഡ് യുപിയുടെ തുണയ്ക്കെത്തി. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ലീഡ് രണ്ട് പോയിന്റായി കുറച്ച് സ്കോര്‍ 30-32 എന്ന നിലയിലേക്ക് തലൈവാസ് കൊണ്ടെത്തിച്ചുവെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ മത്സരം യുപി സ്വന്തമാക്കി.

12 പോയിന്റുമായി തലൈവാസിന്റെ അജയ് താക്കൂര്‍ മത്സരത്തില്‍ മികച്ച് നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുവാനായിരുന്നില്ല. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 8 പോയിന്റ് നേടിയപ്പോള്‍ ശ്രീകാന്ത് ജാധവ് 5 പോയിന്റ് നേടി. റെയിഡിംഗില്‍ മികവ് പുലര്‍ത്തിയത് തമിഴ് തലൈവാസായിരുന്നുവെങ്കില്‍(23-18) പ്രതിരോധത്തില്‍ 10-5ന്റെ ലീഡ് യുപി കൈവശപ്പെടുത്തി.

ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തിലെ വ്യത്യാസമായി മാറിയത് യുപി നേടിയ 5 എക്സ്ട്രാ പോയിന്റുകളാണ്.

ജയം സ്വന്തമാക്കി പള്‍ട്ടന്‍, പരാജയപ്പെടുത്തിയത് ഹരിയാന സ്റ്റീലേര്‍സിനെ

പ്രൊ കബഡി ലീഗിലെ രണ്ടാം ദിവസത്തില്‍ മികച്ച ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ആദ്യ മത്സരത്തില്‍ യു മുംബയെ അവസാന നിമിഷം സമനിലയില്‍ തളച്ച ആവേശത്തിലെത്തിയ പുനേരി പള്‍ട്ടന്‍ 34-22 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ റെയിഡംഗില്‍ 16-11 ന്റെ ലീഡ് പുനേരി പള്‍ട്ടന്‍ സ്വന്തമാക്കി.

രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയതും പൂനെയ്ക്ക് മത്സരം സ്വന്തമാക്കുവാന്‍ സഹായകരമായി. 5 എക്സ്ട്രാ പോയിന്റുകളും വിജയികള്‍ സ്വന്തമാക്കിയിരുന്നു. ഹരിയാനയുടെ വികാസ് കണ്ടോല എട്ട് പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോററായി. മത്സരത്തിന്റെ പകുതി സമയത്ത് പുനേരി പള്‍ട്ടന്‍ 15-9 നു മുന്നിലായിരുന്നു.

മഹാരാഷ്ട്ര ഡെര്‍ബിയില്‍ ആവേശ പോര്, അവസാന നിമിഷം യു മുംബയെ സമനിലയില്‍ പിടിച്ച് പുനേരി പള്‍ട്ടന്‍

ആവേശം അലതല്ലിയ മത്സത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് യു മുംബയും പുനേരി പള്‍ട്ടനും. ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം മുതല്‍ അവസാന വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു മത്സരത്തില്‍ കാണാനായത്. ഇടവേള സമയത്ത് 20-18 നു യു മുംബ ആയിരുന്നു ലീഡില്‍. ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്ന് മുംബൈയെ അവസാന മിനുട്ടിലും മുന്നിലായിരുന്നുവെങ്കിലും മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായിയുടെ ശ്രമം പരാജയപ്പെട്ടത്തോടെ ടീമുകള്‍ 32-32 എന്ന പോയിന്റില്‍ ഒപ്പത്തിനൊപ്പമായി.

റെയിഡിംഗില്‍ 21-20നു മുന്നിലായിരുന്ന പൂനെ തന്നെയായിരുന്നു ടാക്കിളിംഗിലും 11-9ന്റെ ലീഡ് കൈവശപ്പെടുത്തിയത്. എന്നാല്‍ ഈ മൂന്ന് പോയിന്റ് ലീഡ് ഓള്‍ഔട്ട് പോയിന്റിലും എക്സ്ട്രാ പോയിന്റിലൂടെയും മുംബൈ ഒപ്പം പിടിച്ചു. പുനേരി പള്‍ട്ടനായി നിതിന്‍ തോമര്‍ 15 പോയിന്റ് നേടിയപ്പോള്‍ മുംബ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 14 പോയിന്റ് നേടി.

ചരിത്രം കുറിച്ച് തമിഴ് തലൈവാസ്, മൂന്ന് വട്ടം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തുടക്കം

അടിമുടി മാറി പ്രൊകബഡി ആറാം സീസണിനു എത്തിയ തമിഴ് തലൈവാസിനു നാട്ടിലെ ആദ്യ ജയം. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ വെച്ച് വിജയം കിട്ടാക്കനിയായ ശേഷം ഇത്തവണ മൂന്ന് വട്ടം ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയാണ് തമിഴ് തലൈവാസ് പ്രൊ കബഡിയുടെ ഏറ്റവും പുതിയ സീസണിനു തുടക്കം കുറിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ 42-26 എന്ന പോയിന്റിനു തമിഴ് തലൈവാസ് പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

അജയ് താക്കൂറും സുര്‍ജീത്ത് സിംഗും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തലൈവാസിനെ റെയിഡ് പോയിന്റുകളില്‍ ഒപ്പം പിടിക്കുവാന്‍ പര്‍ദീപ് നര്‍വാലിനും മന്‍ജീത്തിനും അല്പമെങ്കിലും സാധിച്ചുവെങ്കിലും പ്രതിരോധത്തില്‍ തലൈവാസ് എറെ മുന്നിലായിരുന്നു. 14 പോയിന്റ് നേടിയ അജയ് താക്കൂറും 7 പോയിന്റുമായി സുര്‍ജ്ജിത്തും തലൈവാസിനെ നയിച്ചു. പര്‍ദീപ് നര്‍വാല്‍ 11 പോയിന്റ് നേടിയപ്പോള്‍ പുതുതായി എത്തിയ മന്‍ജീത്ത് 8 പോയിന്റുമായി പട്ന നിരയില്‍ തിളങ്ങി.

റെയിഡിംഗില്‍ തമിഴ് തലൈവാസ് 24 പോയിന്റ് നേടിയപ്പോള്‍ പട്ന പൈറേറ്റ്സ് 21 പോയിന്റാണ് നേടിയത്. പ്രതിരോധത്തില്‍ 11 പോയിന്റുമായി തമിഴ് തലൈവാസ് 2 പോയിന്റ് മാത്രം നേടിയ പട്നയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. ആറ് ഓള്‍ഔട്ട് പോയിന്റ് വിജയികള്‍ സ്വന്തമാക്കിയപ്പോള്‍ എതിരാളികള്‍ രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്.

പ്രൊ കബഡി ആറാം സീസണിനു നാളെത്തുടക്കം

പ്രൊ കബഡിയുടെ ആറാം സീസണിനു നാളെത്തുടക്കം. ഒക്ടോബര്‍ 7നു ആരംഭിച്ച് ജനുവരി ഏഴ് വരെയാണ് ഈ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക. സോണ്‍ എ സോണ്‍ ബി എന്നിങ്ങനെ 12 ടീമുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലാണ് പ്രൊ കബഡി ലീഗിന്റെ ആദ്യ ഘട്ടം നടക്കുന്നത്.

സോണ്‍ ബിയില്‍ തമിഴ് തലൈവാസ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സുമാണ് നാളെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും യുമുംബയും ഏറ്റുമുട്ടും.

സോണ്‍ എ: ദബാംഗ് ഡല്‍ഹി, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്, ഹരിയാന സ്റ്റീലേഴ്സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പുനേരി പള്‍ട്ടന്‍, യു മുംബ

സോണ്‍ ബി: ബംഗാളഅ‍ വാരിയേഴ്സ്, ബെംഗളൂരു ബുള്‍സ്, പുനേരി പള്‍ട്ടന്‍, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ്, യുപി യോദ്ധാസ്

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞു വന്നു.

പ്രീമിയർ ലീഗുകളുടെ‌ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ  വീണ്ടും പ്രിയമേറുകയാണ് കബഡിയ്ക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്കരൻ എന്ന കണ്ണൂർക്കാരൻ. കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്കരനെ ചരിത്രം രേഖപ്പെടുത്തും.image-2-l-r-shabeer-bapu-rishank-devadiga-ruushill-bhaskar-adidas-supratik-sen-ceou-sports-bhaskaran-edachery-jeeva-kumar-rakesh-kumar

പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ് ഇ ഭാസ്കരൻ. അമ്പത്തി രണ്ടുകാരനായ അദ്ദേഹം, കബഡി പുതിയ മികവുമായി നിൽക്കുമ്പോഴും, അതിന്റെ അമരക്കരനായി തന്നെ തുടരുന്നു. 2014 മുതൽ പ്രോ കബഡിയിലെ കരുത്തരായ യു മുമ്പയുടെ പരിശീലകനാണ് ഭാസ്കരൻ സാർ. 2015ൽ അവരെ കിരീടത്തിലേക്കും നയിച്ചു. പരിശീലിപ്പിച്ച 32കളികളിൽ 23 കളികളും ജയിച്ച ഭാസ്കരൻ സാർ പ്രോ ലീഗിൽ മികച്ച റെക്കോർഡ് ആണ് കാത്തു സൂക്ഷിക്കുന്നത്.

ഇ ഭാസ്കരൻ 2010ൽ ഇന്ത്യൻ പുരിഷ ടീമിനെ ഏഷ്യൻ ഗെയിംസിൽ കിരീടത്തിലേക്ക് നയിച്ചു. 2014ൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം വനിതകളേയും കിരീടത്തിലേക്ക് നയിച്ച് ഇന്ത്യൻ കബഡിയുടെ യശസ്സ് ഉയർത്തി.

പ്രോ ലീഗിലേക്ക് മലയാളി താരങ്ങളെ‌ കൊണ്ട് വരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പാലക്കാടുകാരനായ യൂവതാരമായ ശബീർ  ഇ ഭാസ്കരൻ ഉയർത്തിക്കൊണ്ടു വന്ന മലയാളി താരങ്ങളിൽ ഒന്നാണ്.

Exit mobile version