ഇന്ത്യൻ സൂപ്പർ ലീഗ് ആരവമുയരുന്നു

കാൽപന്തു കളിയിൽ ഇന്ത്യക്കു പുതിയ താളം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ ഒന്നു മുതൽ പന്തുരുളുകയാണ്. ഗുവാഹത്തിയിൽ  കേരളത്തിന്റെ മഞ്ഞപ്പട നോർത്ത് ഈസ്റ്റിന്റെ കരുത്തിനെ നേരിടുന്നതോടെ 79 ദിവസം നീണ്ടുനിൽക്കുന്ന ഐഎസ്എൽ അങ്കത്തിന് കിക്കോഫ് ആകും.

ആദ്യ രണ്ടു സീസണുകളിലെ വിജയം കൊണ്ടു ശ്രദ്ധ പിടിച്ചു പറ്റിയ ഐഎസ്എല്‍ മൂന്നാം സീസണിലേക്ക് കടക്കുമ്പോള്‍ വീണ്ടും ലോകഫുട്ബോളിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്കെത്തിക്കുകയാണ്. ഏറ്റവുമധികം കാണികളുടെ പങ്കാളിത്തമുള്ള മികച്ച മൂന്നാമത്തെ ലീഗെന്ന നേട്ടത്തോടെയാണ് ചെന്നൈയിൻ എഫ് സി കിരീടമണിഞ്ഞ രണ്ടാമത്തെ ഐഎസ്എൽ അവസാനിച്ചത്, അതും ലാലിഗയ്ക്കും മുകളിൽ. ജർമ്മൻ ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും മാത്രാണ് ഐഎസ്എല്ലിനെക്കാൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്.Chennaiyin FC

സച്ചിന്റെ ഉടമസ്ഥതയിലുള്ള മലയാളിയുടെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌ സി, രണ്ടാം സ്ഥാനക്കാരായ ഗോവ എഫ് സി, മുൻ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, നോർത്ത് ഇന്ത്യയുടെ ഒരേയൊരു ഐഎസ്എൽ ക്ലബായ ഡെൽഹി ഡൈനാമോസ്, നെലോ വിൻഗാദ  പരിശീലിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡീഗോ ഫോർലാൻ ഇറങ്ങുന്ന മുംബൈ സിറ്റി എഫ് സി, ആദ്യ രണ്ടു സീസണിലെ നിരാശ മാറ്റാൻ ഇറങ്ങുന്ന പൂനെ സിറ്റി എഫ് സി എന്നീ എട്ടു ക്ലബുകളാണ് ഐഎസ്എൽ കപ്പുയർത്താൻ പോരിനിറങ്ങുന്നത്.

ഓരോ ടീമും പതിനാലു കളികൾ വീതം കളിക്കുന്ന ആദ്യ റൗണ്ടും രണ്ടു പാദങ്ങളായി കളിക്കുന്ന സെമിഫൈനലും കടന്ന് ആര് ഡിസംബർ 18ന് നടക്കുന്ന കലാശ പോരാട്ടത്തിൽ കിരീടം കൈക്കലാക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസൺ വിജയികളായ മാർക്കോ മറ്റെരാസിയുടെ ചെന്നൈയും ഗോവയും  ഒഴികെ ആറു ക്ലബുകളും പുതിയ പരിശീലകരുടെ കീഴിലാണ് അണിനിരക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ബ്രസീൽ ഇതിഹാസം റോബോർട്ടോ കാർലോസ് ഉൾപ്പെടെ അഞ്ചു പരിശീലകർ ഇന്ത്യൻ സൂപ്പർ ലീഗിനു പുറത്തായപ്പോൾ കൊൽക്കത്തയെ ആദ്യ സീസണിൽ കിരീടമണിയിക്കുകയും കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെ എത്തിക്കുകയും ചെയ്ത  അന്റോണിയോ ലോപസ് ഹബാസ് പൂനെ സിറ്റി എഫ് സിയുടെ ചുക്കാൻ ഏറ്റെടുത്തു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാൻ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കപ്പിലേക്കു വഴികാട്ടുന്നത് പുതിയ പരിശീലകനും പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സ്റ്റീവ് കോപ്പലാണ്. ആരോൺ ഹ്യൂസ് നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനു ഗ്രഹാം സ്റ്റാക്ക്, കെവൻസ് ബെൽഫോർട്ട്, അന്റോണിയോ ജർമൻ, ഹോസു തുടങ്ങി വലിയ താരനിര തന്നെയുണ്ട്. മലയാളി താരങ്ങളായ സികെ വിനീത് ,റിനൊ ആന്റോ, മുഹമ്മദ് റാഫി എന്നിവരും കൂടെയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ കൂടുന്നു. തായ്‌ലാന്റിൽ പ്രീസീസൺ കഴിഞ്ഞു വരുന്ന ടീം ആദ്യ സീസണിൽ അവസാന‌ നിമിഷം കൈവിട്ട ചാമ്പ്യൻ പട്ടം നേടാൻ ഒരുങ്ങി കഴിഞ്ഞു എന്നണ് ടീം മാനേജ്‌മെന്റ് പറയുന്നത്.

ഫുട്ബോളിനെ നെഞ്ചിലേറ്റിയ യുവ ഇന്ത്യൻ പ്രതിഭകളും ഐഎസ്എല്ലിനെ ഉറ്റുനോക്കുകയാണ്. 3.06 ഗോൾ ശരാശരിയിൽ 186 ഗോളുകൾ പിറന്ന കഴിഞ്ഞ ഐഎസ്എൽ സീസണിൽ 48 ഗോളുകൾ മാത്രമാണ് ഇന്ത്യൻ ബൂട്ടുകൾ നേടിയത് എന്ന വിമർശനത്തിന് കളത്തിൽ സുനിൽ ചേത്രി മുതൽ ഉദാന്താ സിംഗ്‌ വരെയുള്ള ഇന്ത്യൻ താരങ്ങൽ മറുപടി നൽകേണ്ടി വരും.

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‍ലറ്റിക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച മുഴങ്ങുന്ന  ഈ സീസണിലെ ആദ്യ വിസിൽ പ്രവചനങ്ങൾക്കപ്പുറമുള്ള ഒരു സീസണാകും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കു നൽകാൻ പോകുന്നത്.

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞു വന്നു.

പ്രീമിയർ ലീഗുകളുടെ‌ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ  വീണ്ടും പ്രിയമേറുകയാണ് കബഡിയ്ക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്കരൻ എന്ന കണ്ണൂർക്കാരൻ. കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്കരനെ ചരിത്രം രേഖപ്പെടുത്തും.

പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ് ഇ ഭാസ്കരൻ. അമ്പത്തി രണ്ടുകാരനായ അദ്ദേഹം, കബഡി പുതിയ മികവുമായി നിൽക്കുമ്പോഴും, അതിന്റെ അമരക്കരനായി തന്നെ തുടരുന്നു. 2014 മുതൽ പ്രോ കബഡിയിലെ കരുത്തരായ യു മുമ്പയുടെ പരിശീലകനാണ് ഭാസ്കരൻ സാർ. 2015ൽ അവരെ കിരീടത്തിലേക്കും നയിച്ചു. പരിശീലിപ്പിച്ച 32കളികളിൽ 23 കളികളും ജയിച്ച ഭാസ്കരൻ സാർ പ്രോ ലീഗിൽ മികച്ച റെക്കോർഡ് ആണ് കാത്തു സൂക്ഷിക്കുന്നത്.

ഇ ഭാസ്കരൻ 2010ൽ ഇന്ത്യൻ പുരിഷ ടീമിനെ ഏഷ്യൻ ഗെയിംസിൽ കിരീടത്തിലേക്ക് നയിച്ചു. 2014ൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം വനിതകളേയും കിരീടത്തിലേക്ക് നയിച്ച് ഇന്ത്യൻ കബഡിയുടെ യശസ്സ് ഉയർത്തി.

പ്രോ ലീഗിലേക്ക് മലയാളി താരങ്ങളെ‌ കൊണ്ട് വരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പാലക്കാടുകാരനായ യൂവതാരമായ ശബീർ  ഇ ഭാസ്കരൻ ഉയർത്തിക്കൊണ്ടു വന്ന മലയാളി താരങ്ങളിൽ ഒന്നാണ്.

ഒളിംപ്യൻ റഹ്‌മാൻ ഓർമ്മ

“Rajasthan Club rebrought China Wall from Kerala”  എന്ന വാക്കുകൾ സ്റ്റേറ്റ്സ് മാൻ പത്രത്തിൽ തിളങ്ങി നിന്നു. ആ വാക്കുകൾ ടി അബ്ദുറഹ്മാൻ എന്ന നമ്മുടെ ഒളിമ്പ്യൻ റഹ്‌മാനെ കുറിച്ചായിരുന്നു. പ്രതാപത്തിലായിരുന്ന‌ മുഹമ്മദൻസിനെതിരെ രാജസ്ഥാൻ ക്ലബിനു വേണ്ടി അന്ന് ആ ഡിഫൻഡർ വൻമതിലായി തന്നെ മാറി.

കോഴിക്കോടിന്റെ‌ മൈതാനികളിലൂടെയാണ് ഒളിമ്പ്യൻ റഹ്‌മാൻ യാത്ര തുടങ്ങിയത്. ബ്രിട്ടീഷുകാർ കോഴിക്കോടിനു നൽകിയ മികച്ച സംഭാവന ഫുട്ബോൾ ആയിരുന്നു എന്ന് പറയാം. ഫുട്ബോൾ ഇന്ത്യയിൽ വളരാൻ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ തന്നെ കോഴിക്കോടിനും ഫുട്ബോൾ കമ്പം കയറി. റിക്ഷാക്കാരനായ‌ കുട്ടന് എന്തുകൊണ്ട് കോഴിക്കോടിന് സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ് ആയിക്കൂടാ എന്ന ചിന്ത വന്നു. പന്തു കളിക്കുന്ന കുറച്ച് യുവാക്കളെ ചേർത്ത് അദ്ദേഹം ‘കുട്ടൻസ് ക്ലബ്’ ആരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ഫുട്ബോൾ ചരിത്രം ആരംഭിക്കുകയാണ്. കുട്ടൻസ് ക്ലബ് പിന്നീട് ‘ചാലഞ്ചേഴ്സ്’ ആയി. 1930കളുടെ അവസാനം മൈസൂരിൽ ചെന്ന് ദസ്റ കപ്പുമായി ആ  ടീം വന്നതാണ് കോഴിക്കോടിന്റെ ആദ്യത്തെ ഫുട്ബോൾ കപ്പ്. ചാലഞ്ചേഴ്സ്, യങ്ങ് ജംസ്, രാജാ ക്ലബ്, കാലിക്കറ്റ് മുസ്ലിംസ്, അക്ബർ ക്ലബ് , മലബാർ ഹണ്ടേർസ്, ബ്ലൂസ് തുടങ്ങി നിരവധി നിരവധി ക്ലബുകൾ… മുഹമ്മദ് അബ്ദുറഹ്മാൻ, നാഗ്ജി എന്നിങ്ങനെ അനവധി ടൂർണമെന്റുകൾ… കേശവൻ നായർ, ലേബേട്ടൻ, പ്രേംനാഥ് ഫിലിപ്പ് , നജീബ്, ജയറാം എന്നിങ്ങനെ മികച്ച താരങ്ങൾ. എങ്കിലും കോഴിക്കോടിന്റെ ഈ മികവിനൊക്കെ ഏറ്റവും മുകളിലായി ഒളിമ്പ്യൻ റഹ്‌മാൻ ഇരിക്കുന്നു.

1934 ജനുവരിയിലാണ് ഒളിമ്പ്യൻ റഹ്‌മാൻ ജനിക്കുന്നത്. ഫോർത്ത് ഗ്രേഡിൽ പഠനമവസാനിപ്പിച്ച് ഫുട്ബോൾ കളിയിലേക്കിറങ്ങി. ഇൻഡിപെൻഡൻസിനു വേണ്ടി കോഴിക്കോട് കോടതി മൈതാനിയിൽ പന്തുതട്ടി റഹ്മാൻ ആ വലിയ ഫുട്ബോൾ യാത്ര ആരംഭിച്ചു. യൂണിവേഴ്സലിന്റേയും യങ്ങ് ജംസിന്റേയും മലബാർ ഹണ്ടേർസിന്റേയും കുപ്പായമണിഞ്ഞ് മലബാർ ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി ആ ഡിഫൻഡർ തിളങ്ങി.

1954ൽ മലബാർ ഇലവനെ റോവേർസ് കപ്പിന്റെ സെമിവരെ റഹ്മാൻ എത്തിച്ചു. റോവേർസ് കപ്പിൽ മുംബൈയിൽ തിളങ്ങിയ കേരളാ ഇലവൻസിന്റെ ഒറ്റ കളിക്കാരനും കേരളത്തിലേക്ക് തിരിച്ചു വന്നില്ല. അബ്ദുറഹ്മാനെ കൊൽക്കത്തയിലെ രാജസ്ഥാൻ ക്ലബ് കൊണ്ടുപോയപ്പോൾ ബാക്കിയുള്ളവർ കാൾ ടെക്സ് ടീമിലും ടാറ്റാ ക്ലബിലും ചേർന്നു. രാജസ്ഥാൻ ക്ലബിലിരുന്ന് വമ്പന്മാരെ വിറപ്പിച്ച റഹ്മാനെ 59ൽ ബഗാൻ വാങ്ങി. അറുപതുകളിൽ ബഗാനെ റഹ്മാൻ നയിക്കുകയും ചെയ്തു.

1955ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യ റഷ്യാ മത്സരത്തിൽ റഹ്മാൻ ആദ്യമായി ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ‌ എക്കാലത്തേയും മികച്ച ടീമായ 1956ലെ മെൽബൺ ഒളിമ്പിക്സ്‌ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ. അബ്ദുറഹ്മാന്റെയും ഗോളടി യന്ത്രം നെവിൽ ഡിസൂസയുടെയും മികവിൽ ഇന്ത്യ  സെമിവരെ‌ കുതിച്ചു. ആതിഥേയരായ ആസ്ത്രേലിയയെ 4-2ന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയിൽ യുഗോസ്ലാവിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും ഏറ്റവും വലിയ‌നേട്ടമായി ആ നാലാം സ്ഥാനം തുടരുന്നു. റോമിലെ ഒളപിക്സിനും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്കു കാരണം പിൻവാങ്ങേണ്ടി വന്നു.

റഹ്മാൻ ഒമ്പതു തവണ ബംഗാളിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ ഇറങ്ങി. നാലു തവണ കിരീടം സ്വന്തമാക്കി. 1962ൽ ബാംഗ്ലൂരിനെ നായകനായി നയിച്ചും അദ്ദേഹം സന്തോഷ് ട്രോഫിയിൽ ചുംബിച്ചു.

1967 നവംബറിൽ ഒളിമ്പ്യൻ റഹ്‌മാൻ ബൂട്ടഴിച്ചു. തിരിച്ച് കേരളത്തിലെത്തിയ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. കേരള ജൂനിയർ ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ അദ്ദേഹം ടൈറ്റാനിയം, കെഎസ്ഇബി, പ്രീമിയർ ടയേഴ്സ് , മുഹമ്മദൻസ് തുടങ്ങിയ വലിയ ടീമുകളുടെ പരിശീലകനായി.

അറുപത്തി ഒമ്പതാം വയസ്സിൽ മരണപ്പെടുമ്പോൾ കേരളാ ഫുട്ബോളിന്റെ കാരണവർ അദ്ദേഹത്തിന്റെ സ്വപ്നമായ യൂണിവേഴ്സൽ സോക്കർ സ്കൂൾ ഫുട്ബോളിനെ സ്നേഹിക്കുന്നവരെ ഏല്പിച്ചു. മലബാറിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ഒളിമ്പ്യൻ റഹ്മാന്റെ ശ്രമമായിരുന്നു യൂണിവേഴ്സൽ സോക്കർ സ്കൂൾ.

പി എ ബേക്കറിന്റെ ‘ചുവന്ന വിത്തുകൾ’ എന്ന സിനിമയിലെ നായകനായി റഹ്മാൻ മലയാള സിനിമയിലും കാലെടുത്തു വെച്ചിരുന്നു. മകൻ ഹാരിസ് റഹ്മാനും ഉപ്പയ്ക്കു പിറകെ ബൂട്ട് കെട്ടി. പതിനൊന്നു കൊല്ലം സതേൺ റെയിൽവേയുടെ വല ഹാരിസ് റഹ്മാൻ കാത്തു.

സുഹൃത്തായ പിപി മുഹമ്മദ്‌ കോയ പരപ്പിൽ ഒളിമ്പ്യൻ റഹ്മാന്റെ ജീവചരിത്രം മലയാളത്തിൽ രചിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഒരു ഫുട്ബോളറുടെ ആദ്യ‌ ജീവചരിത്രം അതായിരുന്നു.

2005ൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസ്സോസിയേഷൻ ടി എ റഹ്മാന്റെ ഓർമ്മയ്ക്കായി ORMA( Olympian Rahman Memmorial Academy) തുടങ്ങിയെങ്കിലും മലയാളികൾ അദ്ദേഹത്തെ മറന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. കോഴിക്കോട് EMS സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരു നൽകാൻ വേണ്ടി ഫുട്ബോൾ പ്രേമികൾ ആവശ്യമുന്നയിച്ചപ്പോൾ ഉണ്ടായ എതിർപ്പുകൾ ആ താരത്തിന്റെ ഓർമ്മകൾക്ക് മങ്ങലേറ്റു എന്ന സത്യം ഫുട്ബോൾ സ്നേഹികളെ ഓർമ്മിപ്പിച്ചു. 2016 കേരളാ ബജറ്റിൽ കോഴിക്കോട്‌ നിർമ്മിക്കാൻ തീരുമാനിച്ച ഇൻഡോർ സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരിടാൻ തീരുമാനിച്ചത് അതിനുള്ള പ്രായശ്ചിത്തമാകാം.

എന്തായാലും ഇന്ത്യ‌ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി താഴത്തേരി അബ്ദുറഹ്മാൻ എന്ന ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ചരിത്രത്തിൽ വൻമതിൽ പോലെ നെഞ്ചും വിരിച്ചു തന്നെ നിൽക്കും.

കൊല്‍ക്കത്ത ഡെർബി – ബംഗാള്‍ ഏറ്റുമുട്ടുമ്പോള്‍

കാല്‍പന്ത്‌ കളി ഒരു വികാരമാണ്, അതൊരു ഡെർബി ആണെങ്കിലോ? ഒരേ പ്രദേശത്ത് നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ അത്   വികാരങ്ങൾക്കുമപ്പുറം ഒരു യുദ്ധമായി മാറും. അതാണ്‌ നമ്മള്‍ മാഞ്ചസ്റ്ററിലും മാഡ്രിഡിലും എല്ലാം കാണുന്നത്. പക്ഷെ അതിനെക്കാള്‍ തീക്ഷ്ണതയോടെ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയും ഒരിക്കല്‍ എങ്കിലും അനുഭവിച്ചറിയേണ്ട ഒരു ഡെർബിയുണ്ട്, കൊല്‍ക്കത്ത ഡെർബി. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബായ മോഹന്‍ ബഗാനും ഏകദേശം നൂറു വര്‍ഷത്തിന്‍റെയടുത്ത് ചരിത്രമുള്ള ഈസ്റ്റ് ബംഗാളും തമ്മില്‍ നടക്കുന്ന നാട്ടങ്കം. ഫുട്ബാൾ രംഗത് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒരു രാജ്യത്തിന് നിന്ന്, ഫിഫയുടെ മികച്ച 50 ഡെർബികളുടെ ലിസ്റ്റില്‍ ഒരു ഡെർബി സ്ഥാനം പിടിക്കുക എന്നത് തന്നെ ഈ ഡെർബിയുടെ മാറ്ററിയിക്കുന്നു.

ദശകങ്ങളായി ഈ ഫുട്ബാള്‍ വൈരാഗ്യം ഒട്ടും വീര്യം കുറയാതെ തുടര്‍ന്ന് വരുന്നു, പടിഞ്ഞാറന്‍ ബംഗാളിന്റെ ആവേശമായ മോഹന്‍ ബഗാനും നിലവിലെ ബംഗ്ലാദേശ് നിലനില്‍ക്കുന്ന കിഴക്കന്‍ ബംഗാള്‍ സ്വദേശികൾ പിന്തുണ നല്‍കുന്ന ഈസ്റ്റ് ബംഗാളും വര്‍ഷത്തില്‍ കുറഞ്ഞത് 4 തവണ വീതം ഏറ്റുമുട്ടുമ്പോള്‍ ലോകത്തിലെ തന്നെ വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നായ സാള്‍ട്ട് ലേക്ക് ജനസാഗരമായി മാറും. പച്ചയും മെറൂണും നിറങ്ങളിൽ ബഗാന്‍ ആരാധാകരും ചുവപ്പും സ്വർണ്ണ നിറവുമണിഞ്ഞ് ഈസ്റ്റ് ബംഗാള്‍ ആരാധകരും കൊല്‍കത്ത തെരുവുകളില്‍ നിറയും. അവിടെ ബോറോ എന്നു വിളിപ്പേരുള്ള ഈ ഫുട്ബോള്‍ വൈരാഗ്യത്തെ എത്ര വികാരപരമയാണ് അവർ  കാണുന്നതെന്ന് മനസ്സിലാകും.

പ്രായഭേദമന്യേ, സമൂഹത്തിന്റെ നിരവധി തട്ടിലുള്ളവർ ഈ ഡെർബിക്കായി കാത്തിരിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ഒരു സാധാരണ ഫുട്ബാള്‍ മത്സരം ആയി തോന്നുമെങ്കിലും കൊല്‍ക്കത്തയിലെ പല തലമുറകള്‍ക്ക്, കൊല്‍ക്കത്ത എന്ന നഗരത്തിന് ചരിത്ര പ്രധാനമായ ഒരു ദിശാബോധം നല്‍കിയിട്ടുണ്ട് ഈ ഫുട്ബാള്‍ വൈരാഗ്യം. ഫുട്ബാള്‍ എന്നതിലുപരി മറ്റു ചില വികാരങ്ങളും ഈ ഡെർബിയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍ സ്ഥാപകര്‍ ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ പിന്തുണ ഈസ്റ്റ് ബംഗാളിനു ലഭിച്ചു വരുന്നു. മറുവശത്ത്, ഇന്നത്തെ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും. ഇത് കൊണ്ട് തന്നെ 1924ല്‍ ആദ്യ ഡിവിഷനിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ സ്ഥാനക്കയറ്റത്തെ മോഹന്‍ ബഗാന്‍ എതിര്‍ത്തിരുന്നു.

ഈസ്റ്റ് ബംഗാള്‍ 1-0 നു ജയിച്ച 1925ലെ IFA ലീഗില്‍ ആണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. നിലവില്‍ 345 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 107നെതിരെ 125 വിജയങ്ങളുമായി ഈസ്റ്റ് ബംഗാള്‍ ഒരു പടി മുന്നിലാണ്, 113 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

1997ൽ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പ് സെമി ഫൈനൽ കാണാൻ എത്തിയത് 130,000ൽ അധികം കാണികൾ ആണ്. ഇത് ഇപ്പോഴും ഒരു ഏഷ്യൻ റെക്കോർഡ് ആയി നിലനിൽക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രളിൽ ഒന്നായ ബൈചൂങ് ബൂട്ടിയ നേടിയ ഹാട്രിക്കിന്റെ സഹായത്തോടെ ഈസ്റ്റ് ബംഗാൾ 4 – 1 എന്ന സ്കോറിന് മോഹൻ ബഗാനെ പരാജയപ്പെടുത്തിയെങ്കിലും ഫൈനലിൽ സാൽഗോക്കറിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിയും തോറും ഇരു ടീമുകളും തമ്മിലുള്ള വൈരാഗ്യം കൂടിക്കൊണ്ടിരുന്നു, അതിന്‍റെ ബാക്കി പത്രമായിരുന്നു 1980ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത്. ഇരു ടീമുകളുടെ കാണികൾ തമ്മിൽ ഏറ്റുമുട്ടുകയും 16 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തത് ഇന്ത്യന്‍ ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഒരു കറുത്ത ഏടായി അവശേഷിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ കാര്യങ്ങള്‍ കുറച്ചു തണുത്തു എങ്കിലും 2012ല്‍ നടന്ന മത്സരത്തില്‍ കാണികള്‍ ആരോ എറിഞ്ഞ പടക്കം മോഹന്‍ ബഗാന്‍ കളിക്കാരന്‍ സയിദ് റഹിം നബിയുടെ മുഖത്ത് പതിക്കുകയും ചോര ചിന്തിയ മുഖവുമായി കളം വിടുകയും ചെയ്തത് മറ്റൊരു കറുത്ത ഏടാണ്.

വീണ്ടും ഒരു ഡെർബി മത്സരം അടുത്തെത്തിയിരുന്നു, ഇപ്രാവശ്യത്തെ ഡെർബിയിൽ കൊൽക്കത്തക്കാരുടെ ആവേശത്തിന് മാറ്റു കൂട്ടാൻ മലയാളി താരങ്ങളായ ടിപി രഹാനേശും അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റഫീഖും എല്ലാം ഉണ്ട്. കാത്തിരിക്കാം ആ ഫുട്ബാൾ ആവേശത്തിനായി..

Exit mobile version