Kerala Cricket LeagueFeatured

കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരിന് സാക്ഷിയായത് 20,000-ൽ അധികം കാണികൾ

Img 20260905 Wa0056

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ആവേശകരമായ കലാശപ്പോരിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഇരുപതിനായിരത്തിലധികം വരുന്ന കാണികൾ. കേരളത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഈ വൻ ജനപങ്കാളിത്തം. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ഏറ്റവും വലിയ തെളിവായി മാറിയതായിരുന്നു ഫൈനൽ മത്സരം.

ആദ്യ പതിപ്പ് മുതൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിരുന്നു. മൂന്നാം സീസണിന്റെ ഫൈനൽ ദിവസം സ്റ്റേഡിയം സ്റ്റാൻഡുകൾ തിങ്ങിനിറഞ്ഞത് സംഘാടകരെയും ഏറെ ആവേശത്തിലാഴ്ത്തി. വൈകുന്നേരത്തോടെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ പുറത്തുനിന്നും ക്രിക്കറ്റ് പ്രേമികൾ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ചുതുടങ്ങിയിരുന്നു. സ്റ്റേഡിയത്തിൽ മുഴങ്ങിയ ആർപ്പുവിളികളും ആവേശാരവങ്ങളും കളിക്കളത്തിലെ താരങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്നത്.

കേരളത്തിലെ യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്താനുള്ള മികച്ച വേദിയായിട്ടാണ് കേരള ക്രിക്കറ്റ് ലീഗിനെ കായിക ലോകം വിലയിരുത്തുന്നത്. ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട ഈ ലീഗിൽ ആഭ്യന്തര ക്രിക്കറ്റിലെയും അണ്ടർ-19 വിഭാഗത്തിലെയും മിടുക്കരായ കളിക്കാർ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തു.ഓരോ റണ്ണിനും വിക്കറ്റിനും വേണ്ടി കളിക്കാർ പോരാടിയപ്പോൾ സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരുന്ന കാണികളും ആവേശക്കടലിൽ ആണ്ടു.

കേരളത്തിൽ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുന്നതായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഈ ജനസാഗരം. മികച്ച സൗകര്യങ്ങളും വാശിയേറിയ മത്സരങ്ങളും കാണികളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മത്സരത്തിന് ശേഷം സംസാരിച്ച സംഘാടകരും കായിക പ്രേമികളും കേരള ക്രിക്കറ്റ് ലീഗിന്റെ വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വലിയ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും കൂടുതൽ ആരാധകരെ ആകർഷിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.