“പെൺകുട്ടികളെ ഫുട്ബോൾ പരിശീലനത്തിന് അയക്കരുത് എന്ന് വീടുകൾ കയറി പറഞ്ഞ ആളുകളുണ്ട്. അവർക്ക് മദ്ധ്യേ അഭിമാനകരമാണ് ഈ നേട്ടം” : കോച്ച് നിധീഷ് | അഭിമുഖം 

dhananjayan

Picsart 22 10 01 15 32 44 057
Download the Fanport app now!
Appstore Badge
Google Play Badge 1

നിധീഷ് കോച്ച് ഫാൻപോർട്ടിന് നൽകിയ അഭിമുഖം

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിത ടീം തങ്ങളുടെ അരങ്ങേറ്റ സീസണിൽ കേരള വനിത ലീഗിൽ ഗോളുകൾ നേടി ആറാടുമ്പോൾ ആഘോഷങ്ങൾ നടക്കുന്നത് അങ്ങ് കേരളത്തിന്റെ വടക്കേയറ്റമായ കാസർഗോഡിലാണ്. സപ്തഭാഷ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന കാസർഗോഡിൽ നിന്ന് ഏഴ് താരങ്ങളാണ് നിലവിൽ മഞ്ഞപ്പടയുടെ ഭാഗമായിരിക്കുന്നത്. എല്ലാവരും ഒരു കളരിയിൽ നിന്ന് അടവ് പഠിച്ചവർ. വളരെക്കാലം ഒരുമിച്ച് കളിച്ചവർ. കേൾക്കുമ്പോൾ ഒരുപക്ഷെ അത്ഭുതം തോന്നാം. എന്നാൽ, ഈ ഏഴുപേരുടെയും വളർച്ചയുടെ പുറകിൽ പ്രവർത്തിച്ചത് ഒരേ വ്യക്തി തന്നെയാണ്. മുൻ ഫുട്ബോൾ താരവും പരിശീലകനുമായ നിധീഷ് ബങ്കളത്ത്.

കേരള സന്തോഷ് ട്രോഫി ടീമിലേക്കുള്ള അവസരം തലനാരിഴക്ക് നഷ്ടപെട്ട ഒരു ഫുട്ബോൾ താരത്തിൽ നിന്നും ഇന്ന് കേരള വനിതാ ഫുട്ബോളിൽ കഴിവുറ്റ താരങ്ങളെ വളർത്തിയെടുക്കുന്ന ഒരു പരിശീലകന്റെ കുപ്പായം അണിഞ്ഞ കോച്ച് നിധീഷ് ബങ്കളത്ത് യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് ഇന്ന് കേരള ഫുട്ബോളിന് കഴിവുറ്റ താരങ്ങളെ രൂപപ്പെടുത്തി കൊടുക്കുന്നത്. താൻ വനിതാ ഫുട്ബോളിൽ എത്തിയതിനെ കുറിച്ചും വനിതാ ഫുട്ബോളിനോടുള്ള മലയാളികളുടെ കാഴ്ചപ്പാടിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കാസർഗോഡിന്റെയും അഭിമാനതാരങ്ങളെ കുറിച്ചും നിധീഷ് ബങ്കളത്ത് ഫാൻപോർട്ടിനോട് സംസാരിച്ചു. 

നിധീഷ് Wa0084

കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പ് വരെയെത്തിയ ഒരു കരിയർ. അവിടെ നിന്ന് വളരെ പെട്ടെന്ന് പരിശീലകന്റെ കുപ്പായം അണിയാനുള്ള കാരണം എന്തായിരുന്നു?

നിധീഷ്: നാട്ടിൽ കൂട്ടുകാരോടൊപ്പം പറമ്പുകളിൽ പന്ത് തട്ടി നടന്ന ആളായിരുന്നു ഞാൻ. പിന്നീട് പ്ലസ് ടു കഴിഞ്ഞ് പോളിടെക്നിക്കിൽ എത്തിയപ്പോഴാണ് ഞാൻ ഫുട്ബോളിനെ അതിന്റെ ഗൗരവത്തിൽ എടുത്തത്. അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം ആയിരുന്നു. അച്ഛന്റെ ബൂട്ടിലാണ് ഞാൻ കളി പഠിച്ചത്. കോളേജിന് വേണ്ടി കളിക്കുകയും ഇന്റർപോളിയിൽ ജേതാക്കളാകുകയും ചെയ്തു. അതിനുശേഷം കണ്ണൂർ എസ്എൻ കോളേജിൽ സ്പോർട്സ് കോട്ടായിൽ അഡ്മിഷൻ കിട്ടി. കൂടാതെ, നാട്ടിൽ സെവൻസ് കളിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പ് കളിക്കാൻ ജില്ല ടീമിലേക്ക് അവസരം കിട്ടി. കൂടാതെ എന്റെ ക്ലബ്ബായ ആഗ്നി തൃക്കരിപ്പൂരിനൊപ്പം അതേ വർഷം തന്നെ ക്ലബ് ചാമ്പ്യൻഷിപ്പ് കളിച്ചിരുന്നു. അവിടെ നിന്നാണ് സന്തോഷ് ട്രോഫി ക്യാമ്പിന്റെ ഭാഗമാകുന്നത്. പക്ഷെ, നിർഭാഗ്യവശാൽ അവസാന സ്‌ക്വാഡിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല.

പോളിടെക്നിക്കിൽ പഠിക്കുന്ന കാലത്ത് ഞാൻ കോളേജ് യൂണിയനിൽ ജനറൽ ക്യാപ്റ്റൻ ആയിരുന്നു. പരിശീലകർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. തുടർന്നാണ് എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കാൻ എന്നെ ക്ഷണിച്ചത്. അവിടെ നിന്നാണ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ പരിശീലകന്റെ കുപ്പായം അണിഞ്ഞത്. ശേഷം നാട്ടിലെ തന്നെ കുട്ടികൾക്ക് ഞാൻ പരിശീലനം നൽകി. ആദ്യം ആൺകുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു അക്കാദമി സെറ്റപ്പ് ഇല്ലാതിരുന്നതിനാൽ തന്നെ ഒരു സമയം കഴിഞ്ഞാൽ അവർ മറ്റ് ക്ലബ്ബുകൾ തേടി പോകുമായിരുന്നു.

Img ഫുട്ബോൾ Wa0083

ധാരാളം വെല്ലുവിളികളും സമൂഹത്തിൽ നിന്ന് എതിർപ്പുകളും നേരിടുന്ന ഒന്നാണ് വനിതാ ഫുട്ബോൾ. പെൺകുട്ടികളെ പരിശീലിപ്പിക്കുക എന്ന ഒരു തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തിയത്?

നിധീഷ്; കക്കാട് സ്കൂളിൽ പരിശീലിക്കുമ്പോഴാണ് സ്കൂളിൽ ഒരു ഗേൾസ് ടീം ഉണ്ടാക്കിയാലോ എന്ന ഒരു ആശയം ഉണ്ടാകുന്നത്. എനിക്ക് നേടാൻ കഴിയാത്തത് എന്റെ കുട്ടികളിലൂടെ നേടണം എന്ന് ആഗ്രഹമാണ് ഇങ്ങനെ ഒരു തീരുമാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. സ്കൂളിലെ കായികാധ്യാപികയായ പ്രീതിമോൾ ടീച്ചർ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ധാരാളം വെല്ലുവിളികൾക്ക് ഇടയിലും ഒരു ടീം രൂപപ്പെടുത്താൻ സാധിച്ചത്. അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ഒരുമിച്ചായിരുന്നു തിരഞ്ഞെടുത്തത്.

വനിതാ ഫുട്ബോളിൽ അധികം ടീമുകൾ ഇല്ലാതിരുന്നതിനാൽ തന്നെ ജില്ല തലത്തിൽ നേരിട്ട് ഫൈനൽ കളിച്ചു ആദ്യ വർഷം തന്നെ ടീം സംസ്ഥാനതലത്തിൽ എത്തി. നാലാമത്തെ വർഷം സംസ്ഥാന ജേതാക്കളുമായി. തൊട്ടടുത്ത വർഷം കിരീടം നിലനിർത്തുകയും ചെയ്തു. ആ ടീമിൽ നിന്ന് നാലോളം പേർ കേരള ടീമിന്റെ ഭാഗമായി. രണ്ട് പേർ ഇന്ത്യൻ ടീമിന്റെ ഭാഗമായി. എങ്കിലും നാട്ടിൽ നിന്ന് കിട്ടിയ സപ്പോർട്ട് വളരെ കുറവായിരുന്നു.

Img നിധീഷ് Wa0085

വനിതകൾ കായികയിനങ്ങളിൽ പങ്കെടുക്കുന്നത് വിമുഖതയോടെ കാണുന്ന ധാരാളം ആളുകൾ നമ്മളുടെ ചുറ്റുപാടും ഉണ്ട്. പ്രത്യേകിച്ചു അത് ഫുട്ബോൾ ആകുമ്പോൾ. എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിച്ചത്?

നിധീഷ്; ഒരുപാട് എതിർപ്പുകൾ ചുറ്റുപാടും നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഓരോ താരങ്ങളുടെയും വീടുകളിൽ നേരിട്ട് കയറിചെന്ന് അവരോട് ഫുട്ബോൾ കളിക്കാൻ പോകണ്ട എന്ന് പറയുന്ന ആളുകൾ വരെ ഉണ്ടായിരുന്നു. എങ്കിലും ആരും പിന്മാറാൻ തയ്യാറായിരുന്നില്ല. മത്സരങ്ങൾക്ക് വേണ്ടി കൊണ്ട് പോകുമ്പോൾ ഒരു ടീം മാനേജർ എന്ന രീതിയിൽ കൂടെ നിന്നത് മാളവികയുടെ അമ്മയായിരുന്നു.

ഒരു സാംസ്‌കാരിക സ്ഥാപനമോ രാഷ്ട്രീയ സംഘടനയോ ക്ലബ്ബോ സ്കൂളോ ഞങ്ങൾക്ക് ഒരു കിറ്റോ ജേഴ്സിയോ പന്തോ വാങ്ങിത്തന്നിട്ടില്ല. എന്റെയും പ്രീതി ടീച്ചറുടെയും സാലറിയിൽ നിന്നാണ് കഴിഞ്ഞ 10 വർഷമായി ഈ ഒരു സംരംഭം മുന്നോട്ട് പോകുന്നത്. ഇന്ന് ഇങ്ങനെയൊരു ക്യാമ്പ് നടക്കുന്നുണ്ട് എന്ന് ആളുകൾ അറിഞ്ഞത് തന്നെ എന്റെ കുട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനാലാണ്.

ഈ ഫുട്ബോൾ ക്യാമ്പ് സംരംഭത്തെ പറ്റി ഒന്ന്‌ വ്യക്തമാക്കാമോ?

നിധീഷ്; നാട്ടിലുള്ള ഒരു വനിത ഫുട്ബോൾ ക്യാമ്പ്. പരിശീലനം സൗജന്യമാണ്. അതിലേക്ക് ആർക്കും വരാം. ഒരു കിറ്റും ബോളും സ്വന്തമായിട്ട് വാങ്ങണം എന്ന് മാത്രം. കൂടാതെ ഫുട്ബോളിനോടുള്ള കുറച്ചു പാഷനും. ഇത് ഒരു അക്കാദമി ഒന്നും അല്ല. അതിനാൽ തന്നെ ഒരു ടീമിനെ സ്ഥിരമായി നിലനിർത്താൻ സാധിക്കാറുമില്ല. ഇന്ന് ഫുട്ബോൾ അക്കാദമി എന്നാൽ ബിസിനസ്സ് ആണ്. കോച്ചിങ് ലൈസൻസ് എടുത്ത സമയത്ത് കുട്ടികളെ ട്രെയിൻ ചെയ്യാമോ എന്ന് ചോദിച്ച് ചില അക്കാദമികൾ സമീപിച്ചിരുന്നു. എന്നാൽ, എനിക്ക് അതിനോട് താല്പര്യമില്ലായിരുന്നു.

നിലവിൽ 25 കുട്ടികളാണ് ക്യാമ്പിൽ ഉള്ളത്. ഈ അടുത്താണ് വുമൺസ് ഫുട്ബോൾ ക്ലിനിക് എന്ന പേരിൽ ക്യാമ്പിന് സോഷ്യൽ മീഡിയയിൽ ഹാൻഡിലുകൾ ഉണ്ടാക്കിയത്. പെൺകുട്ടികൾ മാത്രമല്ല ഒരു അഞ്ച് വർഷം മുൻപ് വരെ ആൺകുട്ടികളുടെ ക്യാമ്പും ഉണ്ടായിരുന്നു. അതിൽ നിന്നും മുകളിലേക്ക് പോയ താരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടത് ഗോകുലത്തിനും ഈസ്റ്റ് ബംഗാളിനും നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ബൂട്ട് കെട്ടിയ മിർഷാദ് ആണ്.

2നിധീഷ് 582787646778077 1691242083352164170 N.webp

ഏഴ് താരങ്ങളാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഭാഗമായിട്ടുള്ളത്. എത്രത്തോളം അഭിമാനമുണ്ട് ഈ നേട്ടത്തിൽ?

നിധീഷ്; മാളവിക, ആര്യശ്രീ, അശ്വതി, അഞ്ചിത, ആരതി, കൃഷ്ണപ്രിയ, ജിജിന എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിട്ട് ഉള്ളത്. ഇതിൽ അണ്ടർ 17 ഗോൾകീപ്പർ ആയ ജിജിന ഈ അടുത്താണ് ടീമിലേക്ക് എത്തുന്നത്. ഈ താരങ്ങളുടെ ബാക്ക്ഗ്രൗണ്ട് സാമ്പത്തികമായി അത്ര മെച്ചപ്പെട്ടതല്ല. അവരുടെ പ്രയത്നം ആണ് അവരെ ഇവിടെ എത്തിച്ചത്.

ഈ ഏഴ് പേരെയും എന്നെ കോൺടാക്ട് ചെയ്തല്ല കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. റിസ്‌വാൻ എന്നെ വിളിക്കുന്നത് അശ്വതിക്കും അഞ്ചിതക്കും വേണ്ടിയാണ്. മാളുവിനെ നേരിട്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം പരിക്ക് മൂലം കളിക്കാതിരുന്നതിനാൽ ആര്യശ്രീയെ അവർക്ക് അറിയില്ലായിരുന്നു. പിന്നീട് ഞാൻ വഴി അവർ ആര്യ ശ്രീയിൽ എത്തി. U17 ടീമിന്റെ ഗോൾകീപ്പർ എന്ന നിലയിലാണ് അവർ സൈൻ ചെയ്യുന്നത്. ഈ ഏഴ് പേരും പല രീതിയിലാണ് ടീമിൽ എത്തുന്നത്. അല്ലാതെ എന്നെ നേരിട്ട് വിളിച്ചു ഇത്രേം പേരെ സൈൻ ചെയ്തത് അല്ല.

പത്ത് വർഷം മുൻപ് ഈ  ക്യാമ്പ് ആരംഭിക്കുമ്പോൾ ഞാൻ ആദ്യം അവരോട് പറഞ്ഞത് എനിക്ക് ഒരു ഇന്ത്യൻ താരം വേണമെന്നാണ്. പിന്നീട് ആ താരത്തെ ആ കൂട്ടത്തിൽ നിന്ന് ഞാൻ കണ്ടെത്തി. ബുദ്ധി ഉപയോഗിച്ച് ഫുട്ബോൾ കളിക്കുന്ന ഒരു കുട്ടി. ആര്യശ്രീ ആയിരുന്നു അത്. അടുത്ത അഞ്ച് വർഷത്തിൽ അവൾ ഇന്ത്യയുടെ കുപ്പായം അണിഞ്ഞു. പിന്നീട് മാളവികയും ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞു.

309652016 1006674643512782 3876591875525223847 N.webp

മാളവിക എന്ന താരം ഇന്ന് കേരള ഫുട്ബോളിൽ തന്റെതായ മേൽവിലാസം രചിക്കുകയാണ്. ശിഷ്യയുടെ ഈ വളർച്ചയെ എങ്ങനെ കാണുന്നു?

നിധീഷ്; പരീക്ഷ ആയാൽ പോലും പരിശീലനം മുടക്കാത്ത താരമാണ് മാളവിക. അച്ഛൻ ഇല്ലാത്തതിനാൽ തന്നെ എന്നെ ആ സ്ഥാനത്താണ് അവൾ കാണുന്നത്. രാവിലെ എന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നാണ് അവൾ ഗ്രൗണ്ടിലെത്തുന്നത്. ആരും ഇല്ലെങ്കിലും അവൾ ഒറ്റക്ക് പരിശീലനം നടത്തും. കോവിഡ് സമയത്തും അങ്ങനെ തന്നെ ആയിരുന്നു.  

മാളുവിന്റെ ചിന്തകൾ ഇന്ത്യൻ ഫുട്ബോളിൽ ഒതുങ്ങുന്നതായിരുന്നില്ല. അവൾ കാണുന്നതും പിന്തുടരുന്നതും യൂറോപ്യൻ ഫുട്ബോൾ ആണ്. അവൾ തിരഞ്ഞെടുക്കുന്ന നമ്പർ 11 ആണ്. അവൾക്ക് ഏറെ പ്രിയപ്പെട്ട ബാഴ്സലോണയുടെ അലക്സിയയുടെയും ആർസനലിന്റെ വിവിന്നെയുടെയും നമ്പർ. അവളുടെ ആഗ്രഹം ട്രൈനിങ്ങിന് വേണ്ടി എങ്കിലും ഇന്ത്യക്ക് പുറത്ത്പോകണം എന്നതാണ്.

അണ്ടർ 17 വനിതാ ടീമിലേക്ക് താരങ്ങളെ കണ്ടെത്താൻ റിലയൻസ് നടത്തിയ ടൂർണമെന്റിൽ ചീറ്റാസ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു മാളു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഓനം ബെംബെം ദേവിയുടെ കീഴിൽ ആയിരുന്നു ആ ടീം. അവൾക്ക് വേണ്ടി ഗാലറിയിൽ പോസ്റ്ററുകൾ ഉയർന്നത് ഇപ്പോഴും ഓർമയുണ്ട്. ഇവിടുന്ന് പോയ ഒരു കുട്ടിക്ക് വേണ്ടി കൊൽക്കത്തയിൽ പോസ്റ്ററുകൾ ഉയർന്നപ്പോൾ വലിയ സന്തോഷമാണ് ഉണ്ടായത്. അവൾക്ക് അവിടെയും ആരാധകർ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് മുൻപ് ഞങ്ങളെ കോൺടാക്ട് ചെയ്തത് ലോർഡ്സ് എഫ്‌സി ആയിരുന്നു. അവർ അമേച്വർ കോൺട്രാക്ട് ആണ് മുന്നോട്ട് വെച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചതിനേക്കാൾ പല മടങ്ങ് വലുതായിരുന്നു അവർ മുന്നോട്ട് വെച്ച ഓഫർ. ടൂർണമെന്റ് കളിച്ച് തിരികെ കൊൽക്കത്തയിലേക്ക് മടങ്ങാം. പക്ഷെ, മാളവിക തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. മൂന്ന് വർഷം അവൾ ഇനി അവിടെ ഉണ്ടാകും.

Img നിധീഷ് Wa0089

എന്തുകൊണ്ടാണ് താരങ്ങളെ കളിക്കാൻ കേരളത്തിന് പുറത്തേക്ക് അയക്കുന്നത്. ഇവിടെ വനിതാ ഫുട്ബാളിന് വേണ്ടത്ര പരിഗണന ഇല്ലാത്തതിനാലാണോ?

നിധീഷ്; മാളവിക കൊൽക്കത്തയിൽ ആയിരുന്നു. ആര്യയും പുറത്തായിരുന്നു. രണ്ട് പേരും ഒരുമിച്ച് ബാംഗ്ലൂരിൽ മിസാക്കയിൽ ഉണ്ടായിരുന്നു. കൊൽക്കത്തയിൽ വനിതാ ഫുട്ബോളിന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. ഇന്ന് കേരളത്തിലും അത് രൂപപ്പെടുന്നുണ്ട്.

ഒരു ചെറിയ സംഭവം സൂചിപ്പിക്കാം. കൊൽക്കത്തയിൽ റിലയൻസ് U17 ഗേൾസ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയത്താണ് കേരളത്തിൽ സ്കൂൾ ഗെയിംസിന്റെ സെലക്ഷൻ നടക്കുന്നത്. ഞാൻ ഒരിക്കലും സെലക്ഷൻ ടൈമിൽ കൂടെ പോകാറില്ല. കൂടാതെ കേരള ടീമിന്റെയും ഇന്ത്യൻ ടീമിന്റെയും ജെഴ്‌സി ഇട്ടിട്ട് പോകരുത് എന്ന് ഞാൻ അവരോട് പറഞ്ഞിട്ടും ഉണ്ട്. കാരണം, സെലക്ഷൻ അവർ കളിച്ചു തന്നെ നേടിയെടുക്കണം എന്നാണ് എന്റെ നിലപാട്. രാവിലെ ഗ്രൗണ്ടിൽ പോയി ഒരു 20 മിനുട്ട് കളിച്ചപ്പോൾ തന്നെ മാളവിക രണ്ടോ മൂന്നോ ഗോളുകളും രണ്ട് അസ്സിസ്റ്റുകളും നേടി. ശേഷം അവളെ ബെഞ്ചിലേക്ക് മാറ്റി. ഉച്ചക്ക് ഇറങ്ങി അവൾ വീണ്ടും രണ്ട് ഗോൾ അടിച്ചു. തുടർന്ന് വീണ്ടും ബെഞ്ചിലേക്ക് മാറ്റി.

അവസാനം തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ മാളവികയുടെ പേരില്ല. അതും സെലെക്ഷനിൽ തകർത്ത് കളിച്ച താരം. അന്ന് കേരളത്തിലെ ഏറ്റവും മികച്ച താരമായിരുന്നു മാളവിക എന്നതിനാൽ തന്നെ വലിയ ഞെട്ടൽ ആയിരുന്നു ഈ സംഭവം. തുടർന്ന് ഞങ്ങൾ കായിക മന്ത്രിയെ കണ്ട് മാളവിക ദേശീയ ക്യാമ്പിന്റെ ഭാഗമാണെന്നും സെലക്ഷനിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടും തഴഞ്ഞു എന്ന് അറിയിച്ചു. തുടർന്ന്, മന്ത്രി റിപ്പോർട്ട് ചോദിച്ചപ്പോൾ താരത്തിന് അവളുടെ പൊസിഷൻ – അതായത് നിലവിൽ കളിക്കുന്ന റൈറ്റ് വിങ്ങിൽ കളിയില്ല എന്നാണ് സെലക്ടർസ് പറഞ്ഞത്. അതായത് അവൾ ഇപ്പോൾ തകർത്ത് കളിക്കുന്ന പൊസിഷൻ. അന്ന് തീരുമാനിച്ചതാണ് കേരളത്തിന് പുറത്തേക്ക് കളിക്കാൻ പോകണം എന്ന്. അതുകൊണ്ടാണ് അവർ പുറത്തേക്ക് പോയത്.

എന്തായാലും ഇപ്പോൾ വളരെ സന്തോഷമുണ്ട്. എന്റെ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ. മാത്രമല്ല അവർ മുഖേന ഈ വുമൺസ് ഫുട്ബോൾ ക്ലിനിക്കിനെ പറ്റി ഇന്ന് കുറേപേർ അറിയുന്നു. മത്സരത്തിന്റെ കമന്ററിയുടെ ഇടക്ക് സൂചിപ്പിക്കപ്പെടുന്നു. ഞങ്ങൾക്ക് ഒരു മേൽവിലാസം ലഭിച്ചു.