ഒമ്പതാം സെക്കൻഡിൽ ഗോൾ നേടി ചരിത്രം എഴുതി ടർസ്നോവ്

Newsroom

ഐലീഗിൽ ഇന്ന് ചരിത്രം തിരുത്തി കൊണ്ട് വേഗതയാർന്ന ഗോൾ പിറന്നു. ട്രാവുവും റിയൽ കാശ്മീരും തമ്മിൽ നടന്ന മത്സരത്തിൽ ആണ് ലീഗ് ചരിത്രത്തിലെ വേഗതയാർന്ന ഗോൾ പിറന്നത്‌. മത്സരം തുടങ്ങി ഒമ്പതാം സെക്കൻഡിൽ ട്രാവുവിന്റെ താജികിസ്താൻ താരം കോമ്രോൺ ടർസ്നോവ് ആണ് ഗോൾ നേടിയത്. രണ്ട് സീസൺ മുമ്പ് കറ്റ്സുമി യുസ ചർച്ചിൽ ബ്രദേഴ്സിനെതിരെ നേടിയ 13ആം സെക്കൻഡിലെ ഗോളാണ് ഇതോടെ ചരിത്രമായത്.

ബോക്സിന് പുറത്ത് നിന്നുള്ള ഗംഭീരമായ ഷോട്ടിൽ നിന്ന് ആണ് ടർസ്നോവ് ഗോൾ കണ്ടെത്തിയത്. എങ്കിലും വിജയം നേടാൻ ട്രാവുവിനായില്ല. 1-1ന്റെ സമനിലയിലാണ് കളി അവസാനിച്ചത്. ഒമ്പതാം സെക്കൻഡിലെ ഗോളിന് രണ്ടാം പകുതിയിൽ മാത്രമാണ് റിയൽ കാശ്മീരിന് മറുപടി നൽകാൻ ആയത്. റൊബേർട്സന്റെ വക ആയിരുന്നു സമനില ഗോൾ.