സൂപ്പർ ജയം; എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി മോഹൻ ബഗാൻ
എഎഫ്സി കപ്പ് പ്ലേ ഓഫ് ഘട്ടവും താണ്ടി മോഹൻ ബഗാന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ടീമായ ധാക അബഹാനിയെ കീഴടക്കിയാണ് ബഗാൻ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിലേക്ക് പേരെഴുതി ചേർത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഐഎസ്എൽ ടീമിന്റെ വിജയം. ജയ്സൻ കമ്മിങ്സ്, സാദിഖൂ എന്നിവർ ബഗാന് വേണ്ടി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ധാക്ക ടീമിന് വേണ്ടി കോർണിലിയസ് സ്റ്റുവർട് വല കുലുക്കി.

മത്സരത്തിൽ ആദ്യം ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചു വരവ് തന്നെയാണ് ബഗാൻ കുറിച്ചത്. 62% ശതമാനം പോസഷനും ഇരുപതോളം ഷോട്ടുകളുമായി എതിരാളികൾക്ക് മേൽ പൂർണമായി ആധിപത്യം നേടാൻ അവർക്കായി. ലിസ്റ്റൻ കോളാസോയും കമ്മിങ്സും ചേർന്ന നീക്കത്തിലൂടെ ബഗാനും കോർണിലിയസും അൻവർ അലിയും ചേർന്ന നീക്കത്തിലൂടെ അബഹാനിയും ആദ്യ മുന്നേറ്റങ്ങൾ നടത്തി. പതിനേഴാം മിനിറ്റിൽ ബംഗ്ലാദേശ് ടീം ലീഡ് നേടി. എതിർ താരത്തിന്റെ ഷോട്ട് തടയുന്നതിൽ കീപ്പർ വിശാൽ ഖേയ്ത്തിന് പിഴച്ചപ്പോൾ കൃത്യമായി ഇടപെട്ട കോർണിലിയസ് പന്ത് വലയിൽ എത്തിച്ചു. പിന്നീട് ബഗാൻ തുടർച്ചയായ അക്രമങ്ങൾ നടത്തി. ഹ്യൂഗോ ബോമസിനെ വീഴ്ത്തിയതിന് ബഗാൻ താരങ്ങളുടെ പെനാൽറ്റിക്ക് വേണ്ടിയുള്ള മുറവിളി റഫറി ചെവിക്കൊണ്ടില്ല. തുടർന്ന് സഹലിലൂടെ അർധാവസരങ്ങളും ഇന്ത്യൻ ടീമിന് ലഭിച്ചു. ഒരുവിൽ 35ആം മിനിറ്റിൽ കോളാസോയെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത കമ്മിങ്സിന് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നുള്ള എതിർ ടീമിന്റെ ശ്രമം വിശാൽ ഖേയ്ത് സേവ് ചെയ്തു.
രണ്ടാം പകുതിയിലും മോഹൻ ബഗാൻ ആക്രമണം തുടർന്നു. 58ആം മിനിറ്റിൽ അവർ ലീഡ് കരസ്ഥമാക്കി. പോസ്റ്റിലേക്കുള്ള ഹ്യൂഗോ ബോമസിന്റെ ശ്രമം എതിർ താരമായ മീലാദ് ഷെയ്ഖിൽ തട്ടി പോസ്റ്റിൽ തന്നെ അവസാനിച്ചു. രണ്ടു മിനിറ്റിനു ശേഷം കോർണറിൽ നിന്നും സാദിഖൂ കൂടി ലക്ഷ്യം കണ്ടതോടെ നിർണായകമായ രണ്ടു ഗോൾ ലീഡ് ബഗാൻ കരസ്ഥമാക്കി. ഇതോടെ മത്സരം പൂർണ്ണമായും അവരുടെ നിയന്ത്രണതത്തിലായി. ആഷിഖ് കുരുണിയനും മൻവീറിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.