സോര്‍സിയുടെ മികവിൽ ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്കെതിരെ ആധിപത്യ വിജയം
ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ അനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഇന്ത്യ നൽകിയ 212 റൺസ് വിജയ ലക്ഷ്യം 42.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോണി ഡി സോര്‍സി നേടിയ ശതകവും റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ ശതകവുമാണ് ടീമിന്റെ 8 വിക്കറ്റ് വിജയം സാധ്യമാക്കിയത്.
52 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ഒന്നാം വിക്കറ്റിൽ ദക്ഷിണാഫ്രിക്ക 130 റൺസാണ് കൂട്ടിചേര്‍ത്തത്. തുടര്‍ന്ന് ടോണി ഡി സോര്‍സിയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്തേക്ക് നയിച്ചു.
വിജയം 6 റൺസ് അകലെ ഉള്ളപ്പോള്‍ 36 റൺസ് നേടിയ റാസ്സിയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 76 റൺസായിരുന്നു സോര്‍സി – റാസ്സി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സോര്‍സി 119 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 46.2 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. സായി സുദര്‍ശന്‍ 62 റൺസും കെഎൽ രാഹുല്‍ 56 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല.