സച്ചിന്റെ നൂറ് ശതകങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സാധ്യത വിരാട് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറ് ശതകങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ ഏറ്റവും അധികം സാധ്യത ഇന്ത്യയുടെ തന്നെ വിരാട് കോഹ്‍ലിയ്ക്കാണെന്ന് പറഞ്ഞ് കെവിന്‍ പീറ്റേഴ്സണ്‍. പത്ത് വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ശേഷമാണ് സച്ചിന്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

അതേ സമയം വിരാട് കോഹ്‍ലി ഇപ്പോള്‍ 40 ശതകങ്ങളാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 43 എണ്ണവും ടെസ്റ്റില്‍ 27 ശതകങ്ങളുമാണ് വിരാട് കോഹ‍്‍ലി നേടിയിട്ടുള്ളത്. നവംബറില്‍ 32 വയസ്സ് തികയുന്ന വിരാട് കോഹ്‍ലി കുറഞ്ഞത് അഞ്ച് വര്‍ഷം ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ 31 ശതകങ്ങള്‍ കൂടി നേടുക സാധ്യമായ കാര്യമാണ്.

കൂടുതല്‍ വര്‍ഷം കളിക്കുന്നതിന് വേണ്ടി താരം അടുത്ത് തന്നെ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയും മുമ്പ് നല്‍കിയിട്ടുണ്ട്. ടി20യില്‍ നിന്ന് വിരമിച്ച ശേഷം ഏകദിനത്തിലും ടെസ്റ്റിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി വിരാട് കോഹ്‍ലി കൂടുതല്‍ കാലം സജീവമായി അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണും പറയുന്നത് വിരാട് കോഹ്‍ലിയ്ക്കാണ് ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ ഏറ്റവും അധികം സാധ്യതയെന്നാണ്, എന്നാല്‍ താരം എത്ര കാലം ക്രിക്കറ്റ് കളിക്കും എന്നതും ആശ്രയിച്ച് മാത്രമാവും താരത്തിന് ഈ ലക്ഷ്യം നേടാനാകുന്നതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. സച്ചിന്റെ കരിയറിന്റെ ഭൂരിഭാഗം സമയത്തും ടി20 ഫോര്‍മാറ്റോ അല്ലെങ്കില്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റോ ഉണ്ടായിരുന്നില്ല.

വിരാട് കോഹ്‍ലി തന്റെ വര്‍ക്ക് ലോഡ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരക്കും താരത്തിന്റെ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയെന്നും കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു. വിരാട് കോഹ്‍ലിയുടെ അത്രയും വികാരക്ഷോഭമുള്ള താരമായിരുന്നില്ല സച്ചിന്‍ ടെണ്ടുല്‍ക്കറെന്നും താരം കൂടുതല്‍ റിലാക്സ്ഡ് ആയിട്ടാണ് കളത്തിലിറങ്ങിയിരുന്നതെന്നും കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.