മോശം തുടക്കത്തിന് ശേഷം കേരളത്തെ നൂറ് കടത്തി സച്ചിന്‍ ബേബിയും ജലജ് സക്സേനയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വാങ്കഡേയിലെ പിച്ചില്‍ റണ്‍സ് വാരിക്കൂടിയ കേരളം ശരദ് പവാര്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ കാണുവാനായത്. 112 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം നേടിയത്.

ആദ്യ രണ്ടോവറില്‍ 18 റണ്‍സ് നേടി പതിവ് ശൈലിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളം പ്രതിരോധത്തിലാകുന്നതാണ് കണ്ടത്. റോബിന്‍ ഉത്തപ്പ(8), മുഹമ്മദ് അസ്ഹറുദ്ദീന്‍(12), സഞ്ജു സാംസണ്‍(7), വിഷ്ണു വിനോദ്(4) എന്നീ വെടിക്കെട്ട് വീരന്മാരെ നഷ്ടമായ കേരളം പത്തോവര്‍ പിന്നിട്ടപ്പോള്‍ 39 റണ്‍സാണ് നേടിയത്.

അവിടെ നിന്ന് സച്ചിന്‍ ബേബി – ജലജ് സക്സേന കൂട്ടുകെട്ട് പൊരുതി നിന്ന് നേടിയ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാവുന്ന സ്കോറിലേക്ക് കേരളത്തെ നയിച്ചത്. സച്ചിന്‍ 34 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 34 പന്തില്‍ നിന്ന് 27 റണ്‍സും നേടി.

അവസാന പത്തോവറില്‍ നിന്ന് 73 റണ്‍സാണ് കേരളം നേടിയത്. ആന്ധ്രയ്ക്ക് വേണ്ടി മനീഷ് ഗോലമാരു രണ്ട് വിക്കറ്റ് നേടി.