പരമ്പര ഇംഗ്ലണ്ടിനെങ്കിലും സൗത്താംപ്ടണ്‍ ടെസ്റ്റ് സമനലിയില്‍ ആക്കിയ പാക്കിസ്ഥാന് അഭിമാനിക്കാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റിന്റെ പരമ്പര അടിയറവ് വെച്ചുവെങ്കിലും പാക്കിസ്ഥാന്റേത് തലയുയര്‍ത്താവുന്ന പ്രകടനം തന്നെ. ആദ്യ ടെസ്റ്റില്‍ വിജയം കൈപ്പിടിയിലൊതുക്കിയ നിമിഷത്തില്‍ നിന്നാണ് ജോസ് ബട്‍ലറും ക്രിസ് വോക്സും പാക്കിസ്ഥാന്‍ സ്വപ്നങ്ങളെ തച്ചു തകര്‍ത്തത്. രണ്ടാം ടെസ്റ്റില്‍ മഴ മേല്‍ക്കൈ നേടിയപ്പോള്‍ മൂന്നാം ടെസ്റ്റിലും മഴയുടെ നിഴലാട്ടമുണ്ടായെങ്കിലും ഏറെയൊന്നും അത് ശല്യമുണ്ടാക്കിയില്ല.

100/2 എന്ന നിലയില്‍ പാക്കിസ്ഥാന്‍ അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയപ്പോള്‍ തന്നെ മഴ ഏറെ മണിക്കൂറുകള്‍ കവര്‍ന്നിരുന്നു. ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മങ്ങിത്തുടങ്ങിയെങ്കിലും കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ പാക്കിസ്ഥാനാകുമായിരുന്നില്ല. 45 ഓവറുകളോളം അതിജീവിക്കുക എന്ന ലക്ഷ്യത്തിലേക്ക് ടീം നടന്നടുക്കുമ്പോള്‍ തലയയുര്‍ത്തി തന്നെയാണ് പാക്കിസ്ഥാന്റെ മടക്കം.

ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ട ക്യാപ്റ്റന്‍ അസ്ഹര്‍ അലിയുടെ പോരാട്ടവീര്യമാണ് മത്സരത്തില്‍ പാക്കിസ്ഥാന് തുണയായത്. ആദ്യ ഇന്നിംഗ്സില്‍ 141 റണ്‍സുമായി പുറത്താകാതെ നിന്ന അസ്ഹര്‍ രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സ് നേടി. ബാബര്‍ അസം 63 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആബിദ് അലി(42), അസാദ് ഷഫീക്ക്(21) എന്നിവരുടെ സംഭാവനകളുടെ മികവില്‍ പാക്കിസ്ഥാന്‍ 187/4 എന്ന നിലയില്‍ പൊരുതി നിന്ന് മത്സരം സമനിലയിലാക്കുകയായിരുന്നു.