ചരിത് അസലങ്കയുടെ മികവിൽ ശ്രീലങ്കയ്ക്ക് 268 റൺസ്

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 268 റൺസ്. ചരിത് അസലങ്ക, ധനന്‍ജയ ഡി സിൽവ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ് ലങ്കയെ മുന്നോട്ട് നയിച്ചത്.  അസലങ്ക 91 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക അവസാന പന്തിൽ ഓള്‍ഔട്ട് ആയി.

ശ്രീലങ്കയുടെ തുടക്കം പാളുന്ന കാഴ്ചയാണ് ഹമ്പന്‍ടോട്ടയിൽ കണ്ടത്. ദിമുത് കരുണാരത്നേയെയും കശൽ മെന്‍ഡിസിനെയും ഫസൽഹഖ് ഫറൂക്കി പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 38 റൺസായിരുന്നു ഉണ്ടായിരുന്നത്. കരുണാരത്നേ പുറത്തായ ശേഷം പതും നിസ്സങ്ക – കുശൽ മെന്‍ഡിസ് കൂട്ടുകെട്ട് 32 റൺസ് രണ്ടാം വിക്കറ്റിൽ നേടി. നിസ്സങ്കയും മാത്യൂസും ചേര്‍ന്ന് 23 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഫരീദ് അഹമ്മദ് ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. അധികം വൈകാതെ 38 റൺസ് നേടിയ പതും നിസ്സങ്കയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമായി.

84/4 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ അഞ്ചാം വിക്കറ്റിൽ ചരിത് അസലങ്ക – ധനന്‍ജയ ഡി സിൽവ കൂട്ടുകെട്ട് 99 റൺസ് നേടി ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്. 51 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെ പുറത്താക്കി മൊഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ദസുന്‍ ഷനകയും അസലങ്കയും ചേര്‍ന്ന് 6ാം വിക്കറ്റിൽ 32 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 17 റൺസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റനെ നൂര്‍ അഹമ്മദ് പുറത്താക്കി. 91 റൺസ് നേടിയ അസലങ്ക അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.