ആദ്യ ടി20യില്‍ ജയം അഫ്ഗാന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ട്-അഫ്ഗാനിസ്ഥാന്‍ ആദ്യ ടി20 മത്സരത്തില്‍ 16 റണ്‍സ് ജയം നേടി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്റെ അയര്‍ലണ്ട് പരമ്പരയുടെ ഭാഗമായുള്ള ഈ മത്സരം 18 ഓവറായി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 18 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിനു 16 റണ്‍സ് അകലെ 144 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഹസര്‍ത്തുള്ള സാസായി നേടിയ 74 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. 33 പന്തില്‍ നിന്ന് 74 റണ്‍സാണ് താരം നേടിയത്. 8 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. മുഹമ്മദ് ഷെഹ്സാദ് 29 റണ്‍സും അസ്ഗര്‍ സ്റ്റാനിക്സായി 31 റണ്‍സും നേടി. 151/2 എന്ന ശക്തമായ നിലയില്‍ നിന്ന് അവസാന മൂന്നോവറില്‍ 5 വിക്കറ്റാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്. ടൈറോണ്‍ കെയിന്‍, ജോഷുവ ലിറ്റില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും പീറ്റര്‍ ചേസ്, സിമി സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പോള്‍ സ്റ്റിര്‍ലിംഗ്(27), ഗാരി വില്‍സണ്‍(34), സിമി സിംഗ്(20), ജോര്‍ജ്ജ് ഡോക്രെല്‍(22) എന്നിവരാണ് അയര്‍ലണ്ട് നിരയിലെ പ്രധാന സ്കോറര്‍മാര്‍. റഷീദ് ഖാന്‍ മൂന്നും അഫ്താബ് അലം, മുജീബ്‍ ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.